ആധുനിക ജനാധിപത്യ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാർക്ക് ഉറപ്പുവരുത്തുന്ന പ്രധാന അവകാശങ്ങളിലൊന്നാണല്ലോ അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം. ഭരണകൂടത്താൽ ശിക്ഷിക്കപ്പെടുമെന്ന ഭയമില്ലാതെ പൗരന് തൻ്റെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമെന്ന് അഭിപ്രായ ആവിഷ്കാര സ്വാതന്ത്ര്യത്തെ സാമാന്യമായി പറയാം. അഭിപ്രായപ്രകടനത്തിൻ്റെ മാധ്യമം വാചികവും ലിഖിതവും കലാവിഷ്കാരങ്ങളുമൊക്കെ ആകാം. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിരുപാധിക അവകാശമല്ല ഒരു രാജ്യത്തും എന്നത് ശ്രദ്ധേയമാണ്. വ്യക്തിഹത്യ, രാജ്യസുരക്ഷ, കുറ്റപ്രേരണ തുടങ്ങിയ നിയന്ത്രണങ്ങൾക്ക് വിധേയമാണ് അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം.
ഇസ്ലാമിക രാഷ്ട്രീയം അസ്തിവാരമിട്ടിരിക്കുന്നത് അല്ലാഹുവിൻ്റെ നിയമത്തിന്മേലാണ്. വ്യക്തികൾ വാതുറക്കരുതെന്ന ശാഠ്യം മതത്തിനുണ്ടെന്ന് അതിനർഥമില്ല. ഭരണാധിപൻ അല്ലാഹുവിൻ്റെ നിയമപ്രകാരമാണ് നീങ്ങുന്നതെങ്കിൽ പിന്നെ ജനങ്ങൾക്ക് ഒച്ചവെക്കാനുള്ള അവകാശമില്ല തന്നെ. അല്ലാഹുവിൻ്റെ നിയമപ്രകാരം ഭരണനിർവഹണം നടത്തുന്ന ഭരണാധിപനെ ചോദ്യം ചെയ്യുകയെന്നാൽ അല്ലാഹുവിനെ ചോദ്യം ചെയ്യുന്നു എന്നാണതിനർഥം. വ്യക്തിക്ക് അതിന് അവകാശമില്ല.
ഭരണാധിപൻ അല്ലാഹുവിൻ്റെ നിയമത്തെ ലംഘിക്കുന്നപക്ഷം ഇസ്ലാമിക ഭരണകൂടത്തിലെ പൗരന്മാർക്ക് ശബ്ദമുയർത്താം. നിങ്ങളിൽ ആരെങ്കിലും ഒരു തെറ്റ് കണ്ടാൽ കൈകൊണ്ട് അത് തടയണം. സാധ്യമല്ലെങ്കിൽ നാവുകൊണ്ടും അതിനും കഴിയാത്ത പക്ഷം മനസ്സുകൊണ്ടും. സത്യവിശ്വാസത്തിന്റെ ഏറ്റവും ദുർബല ഭാഗമാണതെന്ന തിരുനബി വചനം വിസമ്മതം പ്രകടിപ്പിക്കേണ്ടതിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ്. മറ്റൊരു വേള തിരുനബി പറയുന്നു: “ദീൻ ഗുണകാംക്ഷയാണ്”. ആരോടെന്ന് അനുചരർ ചോദിച്ചു. തിരുദൂതർ പ്രതിവചിച്ചു: "അല്ലാഹുവിനോടും അവന്റെ ദൂതരോടും മുസ്ലിംകളുടെ നേതാക്കളോടും മുസ്ലിം ബഹുജനങ്ങളോടും”. മുസ്ലിം നേതാക്കളോടും രാഷ്ട്രീയക്കാരോടും ഗുണകാംക്ഷ കാണിക്കുന്നത് എങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. ധർമസമരത്തിൽ വെച്ച് ഏറ്റവും വലിയ സമരം അക്രമിയായ രാജാവിനരികെ സത്യം തുറന്നുപറയലാണെന്ന അധ്യാപനം ഇവിടെ ശ്രദ്ധേയമാണ്. അയാളോട് വിസമ്മതം പ്രഖ്യാപിച്ചില്ലെങ്കിൽ അയാളെ തെറ്റിൽ തുടരാൻ അനുവദിക്കുന്ന നടപടിയാകുമത്.
പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇസ്ലാമിക ലോകത്തെ ഖലീഫമാർ എത്രമേൽ സഹിഷ്ണുതയോടെയാണ് കണ്ടിരുന്നതെന്നത് അറിയുന്നത് നന്നാകും. ഖലീഫ ഉമർ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ''ഭരണാധിപൻ, നിങ്ങൾ അല്ലാഹുവിനെ ഭയക്കുക" എന്നൊരാൾ അലറിവിളിച്ചു. അമ്പരന്ന സാമാജികർ ഭരണാധിപനോടാണോ ഈ പ്രയോഗമെന്ന് ഉരുവിട്ട് അയാൾക്കു നേരേ തിരിഞ്ഞു. അന്നേരം "അയാളെ വിടൂ, അയാളത് തന്നെ പറയട്ടെ. എത്ര സുന്ദരം ആ വാക്ക് " എന്നായിരുന്നു ഖലീഫ ഉമറിന്റെ മറുപടി. കൂടുതൽ ജാഗ്രത്താകാനുള്ള പൗരശാസനയെ പോലും എത്രമേൽ നിർമാണാത്മകമായാണ് ഖലീഫ കാണുന്നതെന്ന് നോക്കൂ.
സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ മരണാനന്തരം അദ്ദേഹത്തിൻ്റെ ഭരണത്തുടർച്ചയിൽ കാര്യമായ ഉലച്ചിലുകൾ സംഭവിച്ചു. സിറിയയുടെ ഭരണസാരഥ്യം നിർവഹിച്ചിരുന്ന സ്വാലിഹ് ഇസ്മാഈലും ഈജിപ്തിൻ്റെ സാരഥിയായിരുന്ന സഹോദരൻ നജ്മുദ്ദീനും തമ്മിൽ തെറ്റിപ്പിരിഞ്ഞു. അതോടെ സ്വാലിഹ് ഇസ്മാഈലിൻ്റെ ഭാവം മാറി. അയാൾ ഡമസ്കസിലെ ആയുധ വ്യാപാരികളിൽ നിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടി. ഡമസ്കസിലെ മുഫ്തിയും ഉമവി മസ്ജിദിലെ ഖത്വീബുമായിരുന്നു ശൈഖ് ഇസ്സുദ്ദീനുബ്നു അബ്ദുസ്സലാം. ആ ആയുധ വിൽപനയുടെ പ്രത്യാഘാതം തിരിച്ചറിഞ്ഞ ശൈഖ് ജുമുഅ ഖുത്വുബയിൽ സുൽത്വാന് വേണ്ടി നടന്നിരുന്ന ദുആ അവസാനിപ്പിക്കുകയും ആയുധ വിൽപന ഹറാമാണെന്ന് (നിഷിദ്ധം) ഫത്വ ഇറക്കുകയും ചെയ്തു. അനീതിക്ക് നേരേ ഉയരുന്ന അടങ്ങാത്ത പ്രതിഷേധമാണ് ഇസ്ലാമിക പരിപ്രേക്ഷ്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യം. അനീതി തീരുമാനിക്കുന്നതിൻ്റെ ഏകകം അല്ലാഹുവിൻ്റെ നിയമമാണെന്ന് മാത്രം. സ്രഷ്ടാവിൻ്റെ പഴുതുകളില്ലാത്ത നിയമം.
