പ്രവാചകന്റെ പ്രിയപത്നിമാരില്‍ ആഇശക്ക് സവിശേഷമായ സ്ഥാനമുണ്ട്. മറ്റു സ്ത്രീകള്‍ക്കൊന്നും ലഭിക്കാത്ത ഒമ്പത് മഹത്വങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മഹതി തന്നെ എടുത്തുപറഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു.
- ജിബ്രീൽ അവരുടെ രൂപം പ്രവാചകന് കാണിച്ചുകൊടുത്തു.
- പ്രവാചകന് വിവാഹം ചെയ്ത ഏകകന്യക.
- അവരുടെ മടിയില്‍ ശിരസ്സ് വെച്ചാണ് പ്രവാചകന് വഫാതായത്.
- പ്രവാചകന്റെ ഹുജ്റതുശ്ശരീഫ് ബീവി ആയിശയുടെ വീട്ടിലാണ്.
- അവരുടെ വീട്ടില്‍ മലക്കുകള്‍ ചുറ്റി സഞ്ചരിച്ചു.
- അവരുടെ പുതപ്പിനകത്തായിരിക്കുമ്പോള് പ്രവാചകന് ദിവ്യബോധനം ലഭിച്ചിരുന്നു.
- അബൂബകര്‍ സിദ്ദീഖിന്റെ പുത്രി.
- അല്ലാഹു അവരുടെ നിരപരാധിത്വം ഏഴ് ആകാശങ്ങള്‍ക്കുമീതെ വെച്ച് പ്രഖ്യാപിച്ചു.
- വിശുദ്ധനായ ഒരാള്‍ക്ക് വേണ്ടി വിശുദ്ധയായി സൃഷ്ടിക്കപ്പെട്ടു.
വലിയ പരീക്ഷണവും ദിവ്യ വെളിപാടും
ബീവി ആഇശയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകവും എന്നാല്‍ അവരുടെ വ്യക്തിത്വത്തിന്റെ വിശുദ്ധി ലോകത്തിന് ബോധ്യപ്പെടുത്തിയതുമായ ഒരു സംഭവമുണ്ട്. അതാണ് അല്അഫക്. മുസ്ത്വലഖ് ഗോത്രവുമായുള്ള യുദ്ധത്തിന് ശേഷം മടങ്ങവെ, യാത്രാസംഘത്തില്‍ നിന്ന് ആഇശ വഴിതെറ്റിപ്പോയി. ഈ സംഭവം മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) മുതലെടുക്കുകയും, ആഇശക്കെതിരെ ഗുരുതരമായ ദുരാരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇത് മദീനയില്‍ വലിയ കോളിളക്കമുണ്ടാക്കി. പ്രവാചകര്‍ വലിയ വിഷമത്തിലായി. ഒരു മാസത്തോളം നീണ്ട ഈ കഠിന പരീക്ഷണത്തിനൊടുവില്‍, അല്ലാഹു ഖുര്‍ആനിലെ സൂറതുന്നൂറിലെ 10 വചനങ്ങള്‍ അവതരിപ്പിച്ചു. ഈ വചനങ്ങള്‍ ആഇശയുടെ പൂര്‍ണമായ നിരപരാധിത്വം പ്രഖ്യാപിക്കുകയും, ആരോപണം ഉന്നയിച്ചവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സംഭവം അവരുടെ ആത്മാര്‍ഥതയുടെയും ക്ഷമയുടെയും വിശ്വാസത്തിന്റെയും ഏറ്റവും വലിയ തെളിവായി ഇസ്ലാമിക ചരിത്രത്തില്‍ രേഖപ്പെട്ടു.




