വികസിത രാജ്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണ്? പിതൃശൂന്യത! ഈ പ്രശ്നത്തിന് പരിഹാരം നിർദ്ദേശിച്ചതാരാണ്? എല്ലാ പ്രശ്നങ്ങളിലും പരിഹാരം നിർദ്ദേശിച്ച പ്രവാചകൻ! ആദ്യം പിതൃശൂന്യത എന്ന സാമൂഹ്യ പ്രശ്നത്തെ നമുക്ക് പരിശോധിക്കാം.
അമേരിക്കൻ പൊളിറ്റിക്കൽ ആക്ടിവിസ്റ്റായ David Blankenhorn എഴുതിയതും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെട്ടതുമായ ‘Fatherless America’ എന്ന വിശ്വവിഖ്യാത പുസ്തകത്തിന്റെ ഒരു നിരൂപണം ഇങ്ങനെയാണ്: "With passion and precision, Fatherless America demonstrates that whether our concern is with teenage pregnancy, crime, violence against women, educational failure, or child poverty, no social trend of our generation is more dangerous than fatherlessness..."
കൗമാര ഗർഭം, കൗമാര കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, വിദ്യാഭ്യാസ പരാജയം, കുട്ടികളിലെ ദാരിദ്ര്യം എന്നിങ്ങനെ നമ്മുടെ തലമുറയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെങ്കിലും, പിതൃശൂന്യത എന്ന പ്രശ്നത്തെക്കാൾ അപകടകരമായി മറ്റൊരു പ്രശ്നവുമില്ലെന്ന് വളരെ കൃത്യതയോടും വൈകാരികതയോടും കൂടെ ‘Fatherless America’ എന്ന പുസ്തകം തെളിയിക്കുന്നു.
2022-ലെ കണക്ക് പ്രകാരം അമേരിക്കയിലെ 18.3 മില്യൺ കുട്ടികൾ പിതാവില്ലാത്തവരാണ്. അതായത് ഏകദേശം നാലിലൊന്ന്! പിതാവില്ലെങ്കിൽ എന്താണ് പ്രശ്നം? കുറ്റകൃത്യങ്ങൾ വർദ്ധിക്കും, ആത്മഹത്യകൾ വർദ്ധിക്കും, വിദ്യാഭ്യാസ രംഗങ്ങൾ വഷളാകും, അനാഥരെക്കൊണ്ട് തെരുവുകൾ നിറയും, ജയിലുകൾ നിറയും.
കണക്കുകൾ ആ കഥ പറഞ്ഞുതരുന്നുണ്ട്:
അമേരിക്കൻ ജയിലുകളിലെ 85% യുവാക്കളും പിതാവില്ലാത്തവരാണ്. സ്കൂളുകളിൽ നിന്നുള്ള 71 % കൊഴിഞ്ഞുപോക്കും അച്ഛനില്ലാത്ത വീട്ടിലെ കുട്ടികളാണ്. 90% തെരുവ് മക്കളും പിതാവില്ലാത്തവരാണ്. ആത്മഹത്യ ചെയ്യുന്ന യുവാക്കളിൽ 60 % അച്ഛനില്ലാത്ത വീടുകളിൽ വളർന്നവരാണ്. ഇത് പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല; മുതലാളിത്തത്തിന്റെയും സുഖാസക്തിയുടെയും നിരന്തരമായ പ്രൊപ്പഗണ്ടയിലൂടെയും പ്രലോഭനങ്ങളിലൂടെയും ഉണ്ടായിത്തീർന്ന ഒരു സാമൂഹ്യ ദുരന്തമാണിത്. കുടുംബം എന്ന വിശുദ്ധ സ്ഥാപനത്തെ തിരിച്ചുപിടിക്കുകയാണ് ഇതിന്റെ പരിഹാരം! അതിന് വിവാഹത്തെ പിന്തിരിപ്പനായി കാണുന്ന പൊതുബോധം മാറേണ്ടതുണ്ട്. തിരുനബിയുടെ പാഠശാലയിലേക്ക് വരൂ..
‘ഓ യുവാക്കളേ, വിവാഹത്തിനുള്ള ചെലവ് ഒപ്പിക്കാനാവുമെങ്കിൽ നിങ്ങൾ കല്യാണം കഴിക്കണം. അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യങ്ങളെ സംരക്ഷിക്കുന്നതുമാണ്.’
- عَنْ عَبْدِاللَّهِ بْنِ مَسْعُودٍ : قَالَ لَنَا رَسُولُ اللَّهِ ﷺ: يَا مَعْشَرَ الشَّبَابِ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ؛ فَإِنَّهُ لَهُ وِجَاءٌ. مُتَّفَقٌ عَلَيْهِ.
ഖുർആനും അക്കാര്യം വ്യക്തമായി പറഞ്ഞു:
{ وَأَنكِحُوا۟ ٱلۡأَیَـٰمَىٰ مِنكُمۡ وَٱلصَّـٰلِحِینَ مِنۡ عِبَادِكُمۡ وَإِمَاۤىِٕكُمۡۚ إِن یَكُونُوا۟ فُقَرَاۤءَ یُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَ ٰسِعٌ عَلِیمࣱ }
[Surah An-Nūr: 32]
“നിങ്ങളിലെ അവിവാഹിതരായ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും നിങ്ങൾ വിവാഹം ചെയ്തു കൊടുക്കുക. സച്ചരിതരായ അടിമകളെയും അടിമ സ്ത്രീകളെയും വിവാഹം കഴിച്ചു വിടുക. അവർ ദരിദ്രരാണെങ്കിൽ അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് ധനികരായേക്കാം. അല്ലാഹു വിശാലത ചെയ്യുന്നവനും സർവ്വജ്ഞനുമാണ്.”
വിവാഹം ചെയ്യുന്നതിനെ മാത്രമല്ല, വിവാഹശേഷമുള്ള ലൈംഗികതയെയും തിരുനബി പ്രോത്സാഹിപ്പിച്ചു. പ്രവാചകൻ പറഞ്ഞു:
إنَّ بِكُلِّ تَسْبِيحَةٍ صَدقَةً، وكُلِّ تَكبِيرةٍ صَدَقَةً، وكلِّ تَحْمِيدةٍ صَدَقَةً، وكلِّ تِهْلِيلَةٍ صَدقَةً، وأمرٌ بالمعْرُوفِ صدقةٌ، ونَهْىٌ عنِ المُنْكر صدقةٌ وفي بُضْعِ أحدِكُمْ صدقةٌ قالوا: يَا رسولَ اللَّهِ أيَأتِي أحدُنَا شَهْوَتَه، ويكُونُ لَه فِيهَا أجْر؟ قَالَ: أرأيْتُمْ لَوْ وضَعهَا في حرامٍ أَكَانَ عليهِ وِزْرٌ؟ فكذلكَ إِذَا وضَعهَا في الحلاَلِ كانَ لَهُ أجْرٌ رواه مسلم.
“അല്ലാഹുവിനെ പുകഴ്ത്തുന്നതും അവന്റെ മഹത്വം ഉദ്ഘോഷിക്കുന്നതും സ്തുതി പറയുന്നതും ഏകത്വം വിളംബരം ചെയ്യുന്നതുമെല്ലാം ദാനമാണ്. നന്മകൾ കൽപ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ദാനമാണ്. നിങ്ങൾ നിങ്ങളുടെ ഭാര്യയുമായി ബന്ധപ്പെടുന്നതും ദാനമാണ്. ഇത് കേട്ട അനുചരർ ചോദിച്ചു: ‘ഒരാൾ അയാളുടെ കാമപൂരണം നടത്തുന്നതിൽ എങ്ങനെയാണ് പുണ്യം ലഭിക്കുക?’ നബി ചോദിച്ചു: ‘നിങ്ങൾ നിഷിദ്ധമായ രൂപത്തിലാണ് കാമപൂർത്തി വരുത്തുന്നതെങ്കിൽ നിങ്ങൾക്ക് കുറ്റം ലഭിക്കില്ലേ? അപ്രകാരം അത് അനുവദനീയമായ രൂപത്തിൽ ചെയ്യുമ്പോൾ കൂലിയും ലഭിക്കുന്നു!’”
ഒരു മതകീയ ചടങ്ങ് പോലെ പുണ്യം കിട്ടുന്ന സൽകർമ്മമായി ലൈംഗികതയെ തിരുനബി പഠിപ്പിച്ചു. ദമ്പതികൾക്കിടയിൽ സ്നേഹമുണ്ടാകാൻ ആവശ്യമായ കാര്യങ്ങളും അവിടുന്ന് ഉണർത്തി. ഇണകൾ പരസ്പരം കൊഞ്ചുന്നത് പുണ്യമാണ്. അവർ ഒന്നിച്ചിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിക്കുന്നത് പുണ്യമാണ്. ഭാര്യ വെള്ളം കുടിച്ചിടത്ത് ചുണ്ടു വെച്ച് കുടിക്കുന്നതും, അവൾ മാംസം കടിച്ച ഭാഗത്ത് തന്നെ കടിക്കുന്നതും പുണ്യമാണ്. രണ്ടുപേരും ഒന്നിച്ചു ഒരു പാത്രത്തിൽ നിന്ന് കുളിക്കുന്നതും മടിയിൽ തലചായ്ച്ച് കിടക്കുന്നതും മുടി ചീകിക്കൊടുക്കുന്നതും പുണ്യമാണ്. വീട്ടുജോലികളിൽ സഹായിക്കുന്നത് പുണ്യമാണ്. ഇണയ്ക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതും വെറുപ്പുള്ളത് മാറ്റിവെക്കുന്നതും പുണ്യമാണ്.
ഭർത്താവ് സംതൃപ്തനായിരിക്കെ ഭാര്യ മരിച്ചാൽ അവൾ സ്വർഗ്ഗത്തിലാണ്. ഭാര്യയോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കുന്ന ഭർത്താവാണ് ഏറ്റവും നല്ല മനുഷ്യൻ! ഇതിനെല്ലാം ഉദാത്തമായ ഉദാഹരണങ്ങൾ തിരുനബിയുടെ ജീവിതത്തിൽ കാണാൻ സാധിക്കും. ലൈംഗിക ബന്ധത്തിൽ നിന്ന് മാറിനിൽക്കാൻ കൽപ്പിക്കപ്പെട്ട ആർത്തവ സമയത്തുപോലും ഇത്തരം സ്നേഹപ്രകടനങ്ങൾ തിരുനബി കാട്ടിയിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
ഈ പറഞ്ഞതെല്ലാം നബിവചനങ്ങളിൽ വന്നതും ഭാര്യമാരുമായുള്ള പ്രവാചക ജീവിതത്തിൽ സാക്ഷ്യമുള്ളതുമാണ്. സാമ്രാജ്യങ്ങളുടെ ഭരണാധിപനും ലക്ഷക്കണക്കിന് അനുയായികളുടെ നേതാവും ധീരനായ യോദ്ധാവും മികച്ച പ്രഭാഷകനുമൊക്കെയായിട്ടും, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ തിരുദൂതൻ തന്റെ എല്ലാ ഭാര്യമാരെയും സന്ദർശിക്കാറുണ്ടായിരുന്നു!
ചുരുക്കത്തിൽ, പിതൃശൂന്യത കൊണ്ട് പൊറുതിമുട്ടുന്ന ലോകമേ, കൈമോശം വന്നുപോയ സുഭദ്രമായ കുടുംബജീവിതം തിരിച്ചുപിടിക്കൂ. അതിസുന്ദരമായ ദാമ്പത്യത്തിലേക്ക് തിരിച്ചുനടക്കൂ. മാനസങ്ങൾ മുത്തം വെക്കുന്ന മധുരമുള്ള ദാമ്പത്യം തളിരിടുമ്പോൾ സുന്ദരമായ പൂക്കളും കായ്കളും ഉണ്ടാകും. ശലഭങ്ങളെപ്പോലെ പാറിക്കളിക്കുന്ന കുട്ടികളുണ്ടാകും. അവരുടെ കൊഞ്ചിയുള്ള വർത്തമാനങ്ങളുണ്ടാകും. സന്ദർശനങ്ങളും യാത്രകളും സദ്യകളും വിവാഹങ്ങളുമുണ്ടാകും. അപ്പോൾ മാതാവും പിതാവും സഹോദരനും സഹോദരിയും പിതാമഹനും മാതാമഹിയുമുണ്ടാകും! കൂടുമ്പോൾ ഇമ്പമുണ്ടാകും; അതാണ് കുടുംബം.
കുട്ടികൾക്ക് കൃപയും കാരുണ്യവുമാണ് വേണ്ടത്; സ്നേഹപരിലാളനങ്ങളും തലോടലുകളുമാണ് വേണ്ടത്. കുട്ടികളോടൊപ്പം കുട്ടികളെപ്പോലെയാവാൻ തിരുനബി പഠിപ്പിച്ചു. അവർക്കായി മുട്ടുകുത്തി നിന്നുകൊടുത്തു. അവർ നബിയുടെ പുറത്തുകയറി കളിച്ചു. നിസ്കരിക്കുമ്പോൾ ചുമലിൽ കയറിയിരുന്നപ്പോൾ നബി സുജൂദ് ദീർഘിപ്പിച്ചു. കുട്ടികളോട് സലാം ചൊല്ലി, തമാശ പറഞ്ഞു, ചിരിച്ചു, കളിച്ചു.
കുടുംബം വേണ്ടെന്നു പറഞ്ഞവർക്കും വിവാഹത്തെ അപരിഷ്കൃതമാക്കിയവർക്കും വേണ്ടത് പണമായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ അടുക്കള വേണ്ട, ഹോട്ടൽ മതി! സെക്സിന് ഭാര്യ വേണ്ട, അതിനായുള്ള കേന്ദ്രങ്ങൾ മതി! കുട്ടികൾ ഭാരമാണ്, ഗർഭവും പ്രസവവും ബോറാണ്! അവസാനം എന്തു സംഭവിച്ചു? പിതാവില്ലാത്ത മക്കളുണ്ടായി. അവരെക്കൊണ്ട് തെരുവുകൾ നിറഞ്ഞു. തെരുവുകളിൽ കുറ്റകൃത്യങ്ങൾ സുലഭമായി. സർവ്വത്ര സാമൂഹ്യ അരാജകത്വം നടമാടി. ജയിലുകൾ നിറഞ്ഞു. പഠനം ഇടയ്ക്കുവെച്ച് നിർത്തിയവരും ആത്മഹത്യ ചെയ്തവരും വർദ്ധിച്ചു. വിഷാദവും നിരാശയുമായി കുറേ ജന്മങ്ങൾ തങ്ങളെ ജനിപ്പിച്ചവർക്കെതിരെയുള്ള പകയുമായി ജീവിക്കുന്നു!




