2024-ലെ ആദ്യപകുതിയിൽ ജപ്പാനിൽ 40,000-ത്തോളം പേർ അവരുടെ വീടുകളിൽ മറ്റാരുടെയും സാന്നിധ്യമില്ലാതെ മരിച്ചതായി പോലീസ് റിപ്പോർട്ട്. അതിൽ 4,000-ത്തോളം ആളുകൾ ജഡങ്ങൾ ലഭിക്കുന്നതിന്റെ ഒരു മാസം മുമ്പാണ് മരിച്ചതെങ്കിൽ, 130 പേർ ഒരു വർഷം മുമ്പ് മരിച്ചവരായിരുന്നു. യുഎന്നിന്റെ കണക്കുപ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും വൃദ്ധ ജനസംഖ്യയുള്ള നാടാണ് ജപ്പാൻ. ജപ്പാനിൽ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ‘ഒറ്റയ്ക്ക് ജീവിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്ന’ പ്രവണതയിലേക്ക് ഈ റിപ്പോർട്ട് വെളിച്ചം വീശുന്നു. 30 ഓഗസ്റ്റ് 2024-ന് ബിബിസി പുറത്തുവിട്ട വാർത്തയാണിത്.
പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ശ്രദ്ധേയമായത്. ഒന്ന്, ഒരു നാട്ടിൽ വൃദ്ധന്മാർ ഏറ്റവും വലിയ സംഖ്യയാകുന്നു. രണ്ട്, വൃദ്ധന്മാരെ പരിചരിക്കാനോ ശ്രദ്ധിക്കാനോ കൂട്ടിരിക്കാനോ അവർ മരിച്ചത് അറിയാൻ പോലും സംവിധാനമില്ലാത്ത രീതിയിലേക്ക് രാജ്യം സാംസ്കാരികമായി കൂപ്പുകുത്തുന്നു. ഇത് ജപ്പാന്റെ മാത്രം പ്രശ്നമല്ല. വൃദ്ധജനങ്ങൾ കൂടുതലുള്ളതും യുവാക്കളുടെ ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്ന വേറെയും രാജ്യങ്ങളുണ്ട്. ചൈന, ഉത്തര കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളൊക്കെയും ഈ പ്രതിസന്ധി അനുഭവിക്കാൻ തുടങ്ങി.
എന്തുകൊണ്ട് ഈ ദുരന്തമുണ്ടായി? തിരുനബിയുടെ തിരുവരുളുകൾ അവഗണിച്ചു എന്നതുകൊണ്ട്! റഷ്യൻ പീപ്പിൾസ് കൗൺസിലിനെ സംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞതെന്താണെന്നോ? “വലിയ കുടുംബം എന്ന ഏറ്റവും നല്ല ആശയത്തിലേക്ക് എല്ലാവരും വരണം! എട്ടോ അതിലധികമോ കുട്ടികളെ ഓരോ സ്ത്രീകളും പ്രസവിക്കണം! അതിനെ അസാധാരണമായി കാണരുത്- ജീവിതത്തിന്റെ വഴിയായി, സാധാരണ രീതിയായി അതിനെ അവലംബിക്കണം.”
അതിനൊക്കെ എവിടെ സമയം എന്ന ചോദ്യത്തിന് കൂടി അദ്ദേഹം മറുപടി നൽകി: ‘ജോലികൾക്കിടയിൽ ലഭിക്കുന്ന ഇടവേളകൾ ഇണകൾ തമ്മിലുള്ള ശാരീരിക ബന്ധത്തിന് വേണ്ടി ഉപയോഗിക്കണ’മത്രേ!
ഉത്തരകൊറിയൻ പ്രസിഡന്റ് കിമ്മും ഇതേ ആവശ്യം സ്ത്രീകളോട് ഉന്നയിക്കുകയുണ്ടായി. ദേശീയ മാതൃ സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പതിനൊന്ന് വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം അദ്ദേഹം പറയുന്നത്. ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത നിർത്തണമെങ്കിൽ ഇതേ മാർഗ്ഗമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
എന്തൊക്കെയായിരുന്നു ജനസംഖ്യാ വർദ്ധനവിന്റെ പേരിൽ നാടുനീളെ നടന്നിരുന്ന ക്യാമ്പയിനുകൾ? പാഠപുസ്തകങ്ങളിൽ, ആശുപത്രികളിൽ, അംഗനവാടികളിൽ വരെ ‘പെറ്റുകൂട്ടുന്ന’തിനെതിരെയുള്ള ഉദ്ബോധനങ്ങൾ! കൂടുതൽ കുട്ടികൾ ഉണ്ടായാൽ നിയമപ്രശ്നങ്ങൾ വരെ നേരിടേണ്ടി വന്നു. ചൈനയൊക്കെ അതിന്റെ മുൻപന്തിയിലുണ്ടായിരുന്നു.
ആദ്യം “ചെറിയ കുടുംബം സന്തുഷ്ട കുടുംബം” എന്നായിരുന്നു മുദ്രാവാക്യം. പിന്നെ “മക്കൾ മൂന്ന് മതി” എന്ന് പറഞ്ഞു. പിറകെ “നാം രണ്ട് നമുക്ക് രണ്ട്” എന്നാക്കി മാറ്റി. അവർക്ക് ആളുകളുടെ എണ്ണം വീണ്ടും ചുരുക്കണമായിരുന്നു. അങ്ങനെ “നാമൊന്ന് നമുക്കൊന്ന്’ എന്നായി. പിന്നെയാണ് കുട്ടികളില്ലാത്ത സുഖം ആളുകൾ അറിഞ്ഞു തുടങ്ങിയത്. ‘നാമൊന്ന് നമുക്കെന്തിന് മറ്റൊന്ന്’ എന്നായി അവരുടെ ചോദ്യം! കുട്ടികൾ തന്നെ വേണ്ട എന്നതിലേക്ക് കാര്യങ്ങൾ വഴിമാറി. ഇപ്പോൾ യു-ടേൺ അടിക്കുകയാണ്! പെറ്റുകൂട്ടുന്നവർ എന്ന് പരിഹസിച്ചവർ സ്ത്രീകളെ ഒന്നായി വിളിച്ചുചേർത്ത് "പെറ്റുകൂട്ടണേ" എന്ന് കെഞ്ചുന്നു.
വിശുദ്ധ ഖുർആനിലൂടെ തിരുനബി നൽകിയ സന്ദേശം എന്തായിരുന്നു?
{ وَلَا تَقۡتُلُوۤا۟ أَوۡلَـٰدَكُمۡ خَشۡیَةَ إِمۡلَـٰقࣲۖ نَّحۡنُ نَرۡزُقُهُمۡ وَإِیَّاكُمۡۚ إِنَّ قَتۡلَهُمۡ كَانَ خِطۡـࣰٔا كَبِیرࣰا }[Surah Al-Isrāʾ: 31]
(ഭാവിയിൽ ദാരിദ്ര്യമുണ്ടാകുമോ എന്ന് പേടിച്ച് നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ കൊന്നുകളയരുത്; അവർക്ക് ഭക്ഷണം കൊടുക്കുന്നത് ഞാനാണ്, നിങ്ങൾക്കും.)
{ وَلَا تَقۡتُلُوۤا۟ أَوۡلَـٰدَكُم مِّنۡ إِمۡلَـٰقࣲ نَّحۡنُ نَرۡزُقُكُمۡ وَإِیَّاهُمۡۖ } [Surah Al-Anʿām: 151]
(ദാരിദ്ര്യം കാരണം നിങ്ങൾ മക്കളെ കൊന്നുകളയരുത്; നിങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഞാനാണ്; അവർക്കും.)
രണ്ട് സൂക്തങ്ങളിലും പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്. ആദ്യത്തെ സൂക്തത്തിൽ കുട്ടികളുടെ ഭക്ഷണത്തിന്റെ കാര്യത്തിലാണ് ആശങ്ക. അപ്പോൾ അവരുടെ ഭക്ഷണത്തിന്റെ കാര്യം ആദ്യം പറഞ്ഞു. രണ്ടാമത്തെ സൂക്തത്തിൽ സ്വന്തം ദാരിദ്ര്യമാണ് വിഷയം. അതുകൊണ്ട് നിങ്ങളുടെ (മാതാപിതാക്കളുടെ) ഭക്ഷണത്തിന്റെ കാര്യം ആദ്യം പറഞ്ഞു.
വളരെ വൈകാരികമായി ഇക്കാര്യം തിരുനബി വിശദീകരിക്കുന്നുണ്ട്. ഏറ്റവും വലിയ പാപം എന്താണെന്ന ചോദ്യത്തിന് തിരുനബി നൽകിയ മൂന്ന് മറുപടികളിൽ ഒന്ന് ഇങ്ങനെയായിരുന്നു: ‘നിന്റെ കൂടെ ഭക്ഷണം കഴിക്കുമോ എന്ന് പേടിച്ച് നിന്റെ സന്താനത്തെ നീ കൊല്ലലാണത്.’
ജീവിച്ചിരിക്കുന്നവരുടെ ക്ഷേമൈശ്വര്യങ്ങളിൽ കുറവ് വരുമോ എന്ന് പേടിച്ച് ജനിക്കാനുള്ള കുഞ്ഞുങ്ങളുടെ അവകാശം നിഷേധിക്കുന്നത് ക്രൂരതയാണ്. സൃഷ്ടിപ്പ് നടത്തിയവന് അവരെ പോറ്റിവളർത്താനുമുള്ള കഴിവുണ്ട്. അത് പക്ഷേ അവനെ വിശ്വസിക്കുന്നവർക്ക് മാത്രമേ ബോധ്യപ്പെടുകയുള്ളൂ. അല്ലാത്തവർക്ക് അനുഭവിച്ചുതന്നെ അറിയേണ്ടി വരും.
ജനനനിരക്ക് വർദ്ധിപ്പിക്കണം എന്നാണ് തിരുനബിയുടെ നിർദ്ദേശം. പ്രവാചകൻ പറഞ്ഞു: “കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്നേഹനിധികളായ സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക”. تزوجوا الولود الودود. ചെറിയ കുടുംബത്തിൽ നിന്ന് അണു കുടുംബത്തിലേക്കും അവിടെനിന്ന് സീറോ കുടുംബത്തിലേക്കും സാംസ്കാരിക മാറ്റം നടന്നതുകൊണ്ടാണ് ഒറ്റയ്ക്ക് ജീവിക്കുകയും ഒറ്റയ്ക്ക് മരിക്കുകയും ചെയ്യുന്ന മനുഷ്യരുണ്ടായത്. ഉമ്മയുടെയും ഉപ്പയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിലാളനകൾ ലഭിക്കാത്തവന് അവരെ അന്വേഷിക്കാനും കണ്ടെത്താനും സ്നേഹിക്കാനും കഴിയുമോ? കുട്ടികൾ കളി വീടുകളിലേക്കും വൃദ്ധർ പകൽവീടുകളിലേക്കും ദമ്പതിമാർ അവരുടെ ഓഫീസുകളിലേക്കും പോകുമ്പോൾ ബന്ധങ്ങൾ കിളിർക്കുകയും തളിർക്കുകയും ചെയ്യുന്നത് എവിടെയാണ്? ലൈംഗിക ചോദനകൾ വന്നുതുടങ്ങുമ്പോൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെയും കൂട്ടി മക്കൾ അവരവരുടെ ലോകങ്ങളിലേക്ക് പറന്നുപോകും.
തിരുനബിയുടെ പാഠശാല വ്യത്യസ്തമാണ്. അവിടെ കുടുംബബന്ധത്തിന്റെ മഹത്തായ പാഠങ്ങളിലൂടെയാണ് ഒരാൾ സഞ്ചരിക്കുന്നത്. അദ്ദേഹത്തിന് മാതാപിതാക്കളെ സ്വന്തം വീടുകളിലോ, വൃദ്ധസദനങ്ങളിലോ, റെയിൽവേ സ്റ്റേഷനുകളിലോ ഉപേക്ഷിക്കാൻ സാധിക്കുമോ?
തിരുനബി പഠിപ്പിച്ചത് പോലെ വിവാഹപ്രായത്തിൽ തന്നെ വിവാഹിതനാവുകയും, അങ്ങനെ കുറെ മക്കളും പേരമക്കളും അവരുടെ മക്കളും ഉള്ള ഒരാൾക്ക്, പരിചരിക്കാൻ ആളില്ലാതെ ഒറ്റയ്ക്ക് മരിച്ച് വർഷങ്ങൾക്ക് ശേഷം ജഡാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെടേണ്ട ദുർഗതി വരുമോ?
കുടുംബബന്ധങ്ങളെ ശാക്തീകരിക്കുന്നതിനായി തിരുനബി പഠിപ്പിച്ച അമരവാക്യങ്ങൾ കേൾക്കാം: ‘ദീർഘായുസ്സ് ലഭിക്കണമെന്നും ഭക്ഷണത്തിൽ വിശാലത വേണമെന്നും ദുർമരണങ്ങളിൽ നിന്ന് രക്ഷപ്പെടണമെന്നും ആർക്കെങ്കിലും മോഹമുണ്ടെങ്കിൽ അവർ അല്ലാഹുവിനെ സൂക്ഷിക്കുകയും കുടുംബബന്ധം പുലർത്തുകയും ചെയ്യട്ടെ’.
"من سره أن يمد له في عمره ، ويوسع له في رزقه ، ويدفع عنه ميتة السوء ، فليتق الله وليصل رحمه " (رواه البزار والحاكم)
നമുക്കുചുറ്റും സ്നേഹവും കാരുണ്യവുമുള്ള ഉറ്റവരും ഉടയവരും ഉണ്ടെങ്കിൽ മാനസിക സുഖം ലഭിക്കും. വിഷാദമോ പിരിമുറുക്കങ്ങളോ ഇല്ലാത്തവർക്ക് ദീർഘായുസ്സ് ലഭിക്കുക സ്വാഭാവികമാണ്. പെട്ടെന്നുള്ള മരണങ്ങൾക്ക് പലപ്പോഴും കാരണമാകുന്നത് മാനസികാഘാതങ്ങളാണ്. സ്നേഹസമ്പന്നരായ ബന്ധുക്കളുള്ള ഒരാൾക്ക് ഭക്ഷണത്തിന് പ്രയാസപ്പെടേണ്ടി വരില്ല. അയാൾ ആരാരുമില്ലാതെ ഒറ്റയ്ക്ക് മരിക്കേണ്ടി വരില്ല. മരിച്ച വിവരം പോലും ലോകം അറിയാതിരിക്കുന്ന ദുർഗതി ഉണ്ടാവുകയുമില്ല!
മറ്റൊരു നബിവചനം ഇങ്ങനെ:
عن عبدالله بن عمرو رضي الله عنه أن رسول الله صلى الله عليه وسلم قال: " ليس الواصل بالمكافئ ، ولكن الواصل الذي إذا قطعت رحمه وصلها ". رواه البخاري .
(പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലർത്തുന്നവൻ; മറിച്ച്, ബന്ധം മുറിഞ്ഞുപോയാൽ അത് വിളക്കിചേർക്കുന്നവനാണ്.)
ഒരാൾ ഇങ്ങോട്ട് എന്തെങ്കിലും ഉപകാരം ചെയ്താൽ അതിന് പ്രത്യുപകാരം ചെയ്യുക എന്നത് ഒരു ബാധ്യതയാണ്. എന്നാൽ ഇങ്ങോട്ട് ബന്ധം വിച്ഛേദിച്ചവനോട് അങ്ങോട്ടുപോയി ബന്ധം സ്ഥാപിക്കുക എന്നത് വളരെയധികം പുണ്യമുള്ള ഒരു പ്രവർത്തിയാണ്. ബന്ധങ്ങൾ നിലനിർത്താൻ മാത്രമല്ല, മുറിഞ്ഞുപോയവ വിളക്കിച്ചേർക്കാനും തിരുനബി പഠിപ്പിച്ചു. മാത്രവുമല്ല, "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കുകയില്ല" എന്ന് അവിടുന്ന് വ്യക്തമാക്കി.
لا يدخل الجنة قاطع.
അബൂഹുറൈറ പറയുന്നു: ഒരാൾ നബിയെ സമീപിച്ചു പറഞ്ഞു: “എനിക്ക് ചില കുടുംബക്കാരുണ്ട്; ഞാൻ ബന്ധം പുലർത്തിയാലും അവർ വിച്ഛേദിക്കുന്നു; ഞാൻ അവർക്ക് നന്മ ചെയ്താലും അവർ എനിക്ക് തിന്മ ചെയ്യുന്നു; ഞാൻ അവരോട് സഹനം കാട്ടിയാലും അവർ എന്നോട് മോശമായി പെരുമാറുന്നു.” അവിടുന്ന് പ്രതിവചിച്ചു:
“കാര്യം നീ പറയുന്നതുപോലെയാണെങ്കിൽ നിന്റെ കൂടെ അല്ലാഹുവിന്റെ സഹായം ഉണ്ടായിരിക്കുക തന്നെ ചെയ്യും. നീ അവരെ ചുടുവെണ്ണീർ തീറ്റിക്കുകയാണ് ചെയ്യുന്നത് (അവർക്ക് അത്രമാത്രം ലജ്ജാകരമാണത്).”
ഇങ്ങനെ എത്രയോ നബിവചനങ്ങൾ! ഉപ്പയുടെയും ഉമ്മയുടെയും മറ്റു ബന്ധുക്കളുടെയും മൂല്യം അറിയാൻ ഹദീസുകളുടെ ലോകത്തേക്ക് കടന്നുവരിക. “ഉമ്മയുടെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം, ഉപ്പ സ്വർഗ്ഗത്തിന്റെ മുഖ്യ കവാടമാണ്, പിതൃസഹോദരൻ പിതാവിനെപ്പോലെയാണ്, മാതൃസഹോദരി മാതാവിനെപ്പോലെയാണ്” - ഇതെല്ലാം നബിവചനങ്ങളിൽ വ്യക്തമായി വന്നതാണ്!
പിതാവിന്റെയും മാതാവിന്റെയും മാതാപിതാക്കൾ അവർ എത്ര പരമ്പര മുകളിലാണെങ്കിലും മാതാപിതാക്കൾ തന്നെയാണ്. പേരമക്കൾ അവർ എത്ര പരമ്പര താഴെയാണെങ്കിലും മക്കൾ തന്നെയാണ്. ബന്ധുക്കൾക്ക് നമ്മുടെ സമ്പത്തിൽ അവകാശങ്ങളുണ്ട്. ദരിദ്രരുടെയും വഴിയാത്രക്കാരുടെയും അവകാശങ്ങൾക്ക് മുമ്പേ ബന്ധുക്കളുടെ അവകാശത്തെക്കുറിച്ചാണ് ഖുർആൻ പറഞ്ഞത്.
{ وَءَاتِ ذَا ٱلۡقُرۡبَىٰ حَقَّهُۥ وَٱلۡمِسۡكِینَ وَٱبۡنَ ٱلسَّبِیلِ وَلَا تُبَذِّرۡ تَبۡذِیرًا }[Surah Al-Isrāʾ: 26]
‘ബന്ധുക്കൾക്ക് അവരുടെ അവകാശങ്ങൾ നൽകുക, പാവങ്ങൾക്കും വഴിയാത്രക്കാർക്കും.’
ليس منا من لم يرحمْ صغيرَنا ، ويُوَقِّرْ كبيرَنا
“മുതിർന്നവരെ ആദരിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മിൽപ്പെട്ടവനല്ല.”
കുടുംബവ്യവസ്ഥ തിരിച്ചുപിടിച്ച്, അണുകുടുംബ വ്യവസ്ഥയിൽ നിന്ന് കുതറിമാറി കൂട്ടുകുടുംബ വ്യവസ്ഥിതിയിലേക്കും അവിടെയുള്ള കാരുണ്യത്തിന്റെ നറുമണമുള്ള തിരുപാഠശാലയിലേക്കും തിരിച്ചുവരികയാണ് ഈ ദുർമരണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ലോകത്തിന് മുമ്പിലുള്ള പരിഹാരം.




