ഒരു കാര്യം തീർത്തു പറയാൻ പോവുകയാണ്; നിങ്ങൾക്കത് ഇഷ്ടമാകുമോ ഇല്ലയോ എന്നൊന്നും നോക്കാൻ ഒട്ടും മനസ്സില്ല. ചിലപ്പോൾ അത് എക്സ്പ്ലോസീവ് ആയേക്കാം. പറഞ്ഞിട്ട് കാര്യമില്ല; പറയാതിരിക്കാൻ വയ്യേവയ്യ! നമ്മുടെ കൂട്ടത്തിൽ കുറേ സക്കാത്ത് കള്ളന്മാർ ഉണ്ട്! ഉണ്ട് എന്ന് പറഞ്ഞാൽ ഉണ്ട്!! ആരാണ് സക്കാത്ത് കള്ളൻ എന്ന് നിങ്ങൾക്കറിയാമോ?
സക്കാത്ത് കൊടുക്കേണ്ടതായ രൂപത്തിൽ മതപരമായ എല്ലാ കണ്ടീഷനുകളും ഒത്തു വന്നിരിക്കെ ‘ഞാനതൊന്നും അറിയില്ല’ എന്ന ഭാവത്തിൽ നടക്കുന്ന മനുഷ്യന്മാർ ആരുണ്ടോ അവരൊക്കെയും അസ്സൽ സ.ക.മാർ തന്നെയാണ്. പലരുടെയും വിചാരം നമുക്കൊന്നും സക്കാത്ത് കൊടുക്കേണ്ടതായി വരില്ല, അതിനു മാത്രമൊന്നും നമ്മുടെ അടുത്ത് സമ്പത്ത് കുന്നുകൂടിയിട്ടില്ല എന്നാണ്. ജന്മികൾക്കും, ധനാഢ്യർക്കും, കച്ചവടക്കാർക്കും പിടുത്തം വിട്ട പൈസക്കാർക്കും മാത്രമാണ് സകാത്ത് ബാധകമാകുന്നത്, 'നമുക്കൊക്കെ എന്ത് സകാത്ത്, എന്ന കാഴ്ചപ്പാട് ഇപ്പോഴും കരുതിക്കൂട്ടി കൊണ്ടുനടക്കുന്ന ദുർനിഷ്കളങ്കരായ ചില സാധുക്കൾക്ക് ഇല്ലാതില്ല.
ഒരു കാര്യം അങ്ങ് തുറന്നു പറഞ്ഞേക്കാം; സകാത്ത് നിർബന്ധമാകാൻ കാഴ്ചയിലും പെരുമയിലും വലിയ സമ്പന്നനായിക്കൊള്ളണമെന്നില്ല. ജീവിതത്തിൽ സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ധാരാളം പണം മിച്ചമുള്ള ആളായിക്കൊള്ളണമെന്നുമില്ല. രണ്ടു കാര്യമേ ഉള്ളൂ. അതെന്താണെന്ന് വഴിയേ പറയുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കാനുള്ളത് വേതനം വാങ്ങുന്ന ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാരാണ്. എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്, അവരുടെ മേൽ കൂമ്പാരം കണക്കിന് സക്കാത്ത് ബാധ്യതയുണ്ട്; പക്ഷേ അവർ അത് അറിയുന്നില്ല അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്നില്ല.
അപ്പോൾ ശമ്പളത്തിനും സക്കാത്തുണ്ട് എന്നാണോ പറഞ്ഞു വരുന്നത്?എങ്കിൽ ശമ്പളത്തിന്റെ സക്കാത്ത് എത്രയാണ്? ദയവു ചെയ്തു അങ്ങനെ ചോദിക്കരുത്! ഇത്ര ശമ്പള നിരക്കിന് ഇത്ര ടാക്സ് എന്ന പറയുമ്പോലെ ഇത്ര ശമ്പളത്തിന് ഇത്ര സക്കാത്ത് എന്ന് പറയാൻ കഴിയില്ല, അങ്ങനെയില്ല. പണത്തിനാണ് സകാത്തുള്ളത്. അത് ശമ്പളമായാലും, സ്വത്ത് വിറ്റ് കിട്ടിയതായാലും, റെമ്യൂണറേഷൻ / ഓണറേറിയം / റോയൽറ്റി വക ആയാലും, വെറുതെ കിട്ടിയതായാലും, ഇക്കാക്ക അയച്ചു തന്നതായാലും, പൊന്ന് വിറ്റ് കിട്ടിയതായാലും.. ഏത് വകയിലുളളതായാലും ശരി. നിങ്ങളുടെ ഉടമസ്ഥതയിൽ, നിങ്ങളുടേത് എന്ന് പറയാവുന്ന പണമുണ്ടോ? ഇരിക്ക്. സംസാരിക്കാം.
പണം കൈയ്യിലുണ്ടാവുമ്പോഴേക്ക് സക്കാത്ത് കൊടുക്കണോ? വേണ്ട. രണ്ട് നിബന്ധനകൾ ഒത്തുവെങ്കിൽ മാത്രം. ഒന്ന്. നോമിനൽ അമൗണ്ട് (നിസ്വാബ്) ഉണ്ടാവണം. രണ്ട്, ഒരു വർഷം ഉടമസ്ഥതയിലിരിക്കണം. നോമിനൽ അമൗണ്ട് എത്ര? ഇത് ഡയനമിക് ആണ്. ഫിക്സ്ഡ് അല്ല. അതാതു കാലയളവിലെ സ്വർണ വെള്ളികളുടെ മാർക്കറ്റ് റേറ്റിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സ്വർണം വെച്ച് കൂട്ടാൻ നിന്നാൽ ഇത് ഉയർന്നിരിക്കും. ഫലത്തിൽ സകാത്ത് തുകയുടെ ഓവറോൾ പ്രൊഡക്ഷൻ കുറയും. സക്കാത്തിനർഹരായവരുടെ പാത്രം കാലിയായിത്തന്നെ കിടക്കും. ആകയാൽ ബെനഫിഷ്യർ - ഫ്രണ്ട്ലി ആയത് വെള്ളിയെ ചേർത്ത് പിടിക്കലാണ്. 595 ഗ്രാം വെള്ളിയുടെ വില നിങ്ങളുടെ കൈയ്യിലുണ്ടോ പകുതിയായി. ആ തുക ഒരു വർഷം നിങ്ങളുടെ കയ്യിലിരുന്നോ മറ്റേ പകുതിയുമായി. നിങ്ങൾ 100% സക്കാത്ത് കൊടുക്കാൻ ബാധ്യസ്ഥനായി. അപ്പോൾ ഇതിൽ നിന്ന് എന്തെല്ലാം മനസ്സിലായി. ഒരാളുടെ കയ്യിൽ ഒരു വർഷം ഒരു തുകയിരുന്നു. പക്ഷേ അത് 595 ഗ്രാം വെള്ളിയുടെ വില തികഞ്ഞിരുന്നില്ല. സക്കാത്ത് വേണോ? വേണ്ട. ഇനി 595 ഗ്രാം വെള്ളിയുടെ തുക തികഞ്ഞിരുന്നു. ചെലവഴിക്കാതെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. പക്ഷേ പത്താം മാസം അത് മറ്റൊരാവശ്യത്തിനായി കാഞ്ഞു പോയി. സക്കാത്ത് ഉണ്ടോ? ഇല്ല! ഒരു വർഷം പൂർത്തിയാവുന്നതിന്റെ പത്ത് ദിവസം മുമ്പാണ് അത് ചെലവായി പോയത് എങ്കിലോ? സക്കാത്ത് ഉണ്ടോ? ഉണ്ട്! കാരണം നമ്മൾ സാധാരണഗതിയിൽ മാസം കൂട്ടുന്നത് ഇംഗ്ലീഷ് കണക്കനുസരിച്ച് ആണല്ലോ. ഹിജ്റ കലണ്ടറാണ് ആധാരമായി വെക്കേണ്ടത്. അത് ഇംഗ്ലീഷിനെക്കാൾ 11 ദിവസം കുറയും. അപ്പോൾ സാദാകണക്കനുസരിച്ച് 11 ദിവസത്തേക്കാൾ നേരത്തെ വർഷം പൂർത്തിയാവും. ആയതിനാൽ അത്രയും നേരത്തെ സക്കാത്ത് ഡ്യൂ ആവുകയും ചെയ്യും. ശമ്പളക്കാരുടെ സക്കാത്തിലേക്ക് വരുന്നതിനു മുമ്പ് അവരുടെ ജീവിതാവസ്ഥകളിലേക്ക് വരാം. ഇവരെ മൂന്ന് ഉപ സ്പീഷീസുകളാക്കി തിരിക്കാം.
a. സാലറി കിട്ടുംമ്മുന്നേ ധാമ്ധൂമാക്കി തീർക്കുന്നവർ
b. നേരാംവണ്ണം കാപ്പി പോലും കുടിക്കാതെ ഇറുക്കി ജീവിക്കുന്ന ആന അർക്കീസുകൾ
C. മിശ്രവർഗം
ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ച് വരാം. ശമ്പളത്തിന് സക്കാത്തുണ്ടോ? രണ്ടാം വിഭാഗമായ അർക്കീസ് വർഗത്തിന് വേഗം നിസ്വാബ് തികയുകയും നല്ലതുക സകാത്തായി ഒടുക്കേണ്ടതായും വരും. മൂന്നാം വിഭാഗത്തിന് വൈകി നിസ്വാബ് തികയുകയും മിതമായ സംഖ്യ സകാത്തായി കൊടുക്കേണ്ടതായും വരും. എന്നാൽ ഒന്നാം വിഭാഗം എന്ത് ആറക്ക സംഖ്യ കയ്യിൽ കിട്ടിയിട്ടെന്താ / സ്വർണക്കണക്കനുസരിച്ച് തന്നെ നിസ്വാബ് തികഞ്ഞിട്ടെന്താ ഒരു വർഷം പോയിട്ട് മര്യാദക്ക് ഒരു വാരം പോലും കാശ് കയ്യിലിരിക്കില്ല. പിന്നെവിടെ സകാത്ത്? അപ്പോൾ ശമ്പളത്തിന്റെ സകാത്ത് എന്നതിന്റെ ഇരിപ്പ് പിടികിട്ടിയില്ലേ?
ഇനി എല്ലാ ഉദ്യോഗസ്ഥർക്കും നിർബന്ധമായും ബാധകമാകുന്ന സക്കാത് ഐറ്റങ്ങളെ പറ്റി താഴെ പറയാം.
ഒന്ന്: പി.എഫ്. പ്രോവിഡണ്ട് ഫണ്ട്. സർക്കാർ / എയിഡഡ് / പ്രൈവറ്റ് സ്ഥാപനങ്ങൾ ഇത് നടപ്പിലാക്കിവരുന്നു. ഉദ്യോഗസ്ഥന്റെ സേവനാനന്തര ജീവിതത്തിലെ സാമ്പത്തികാരോഗ്യത്തിന് വേണ്ടി മാസാമാസം അല്പാല്പമായി പിടിച്ച് കരുതലുണ്ടാക്കുന്ന പരിപാടിയാണിത്. ശമ്പളത്തിനനുസരിച്ച് നിർബന്ധമായും മിനിമം ഇത്ര ഇട്ടുകൊള്ളണം എന്ന നിർണയമുണ്ട്. ആളിന്റെ ഇഷ്ടാനുസാരം എത്രയും കൂട്ടിയിടാം.
അപ്പോൾ പി എഫിന്റെ മാസത്തവണകൾ ചേർന്ന് എപ്പോഴാണ് നിസ്വാബ് തികഞ്ഞത് എന്ന് ആദ്യം കണ്ടെത്തണം. തുടർന്ന് എത് മാസത്തിലാണ് ഒരു വർഷം പൂർത്തിയാവുന്നത് എന്ന് കൂട്ടിക്കാണണം. അതുവരെയുള്ളതിന്റെ സക്കാത്ത് കൊടുക്കണം. തുടർന്നുള്ള ഓരോ മാസവും സക്കാത്ത് വരും; കൊച്ചു കൊച്ചു സംഖ്യകൾ. മാസാമാസം നുള്ളിനുള്ളിക്കൊടുക്കുന്നത് അനിഷ്ടകരമായി തോന്നുന്നുവെങ്കിൽ ഒരു കൊല്ലത്തേത് അഡ്വൻസായി ആദ്യമേ കൊടുക്കാവുന്നതാണ്. വാങ്ങിയ ആൾ വർഷാവസാനം ആവുമ്പോഴേക്ക് സക്കാത് കിട്ടിക്കിട്ടി സമ്പന്നനാവാതിരുന്നാൽ മതി.
പി.എഫ് പിൻവലിക്കാം; രണ്ട് വിധത്തിൽ. തിരിച്ചടക്കണമെന്ന നിബന്ധന പ്രകാരവും, അല്ലാതെയും. ആദ്യത്തേത് അനുസരിച്ച് പിൻവലിച്ച തുക ഒരു കടം വാങ്ങിയതു പോലുള്ള അവസ്ഥയിലാണ്. ആയതിനാൽ സകാത്ത് കൂട്ടുമ്പോൾ അതും ഉൾപെടും. അതേസമയം നോൺ റീ ഫണ്ടബ്ൾ ആയി എടുത്ത പണം കൊണ്ട് വണ്ടിവാങ്ങുക / വീടുപണിയുക / ദാനം ചെയ്യുക എന്നതുകളിലേക്ക് വിനിയോഗിച്ചാൽ പിന്നെ സക്കാത്തിന്റെ കാര്യം ഉദിക്കുന്നില്ല. അതേസമയം, ആ തുക പിന്നെയും മടിയിൽ വെച്ച് പൂജിക്കുകയാണെങ്കിൽ സക്കാത്തായി അടർന്നലിയും.
രണ്ട്: എസ്.എൽ.ഐ.
മൂന്ന്: ജി.ഐ.എസ്
നാല്: മെഡിസെപ്
മൂന്ന് തരം ഇൻഷുറൻസുകളാണിവ. സർക്കാർ നിയമനങ്ങളിൽ നിർബന്ധമായവ. ഇൻഷുറൻസ് പറ്റുമോ. പറ്റില്ലേ എന്നത് വേറെ വിഷയമാണ്. ഒറ്റയടിക്ക് പറഞ്ഞാൽ പറ്റില്ല. പക്ഷെ നിയമത്തിന് വഴങ്ങുക എന്ന നിലക്ക് മറ്റു വഴികളില്ലാതെ വരും. ഉദാഹരണത്തിന് വാഹനത്തിന്റെ കാര്യമെടുക്കാം. വാഹനം നിരത്തിലിറക്കണമെങ്കിൽ മൂന്നാലൊരു ഇൻഷുറൻസ് എടുത്തേ പറ്റൂ. ഇതിൽ ഏറ്റവും നോമിനൽ ആയിട്ടുള്ളത് തേർഡ് പാർട്ടി ഇൻഷൂറാണ്. അതേ പാടുള്ളൂ. അതും മറ്റു നിൽക്കക്കള്ളിയില്ലായ്കയാൽ. എന്നാൽ ചിലർ അതൊന്നും ശ്രദ്ധിക്കാതെ മുട്ടിയാലും തട്ടിയാലും ഒന്നായിങ്ങ് പോരട്ടെ എന്ന് കരുതി മുന്തിയ തരം ഇൻഷൂറുകൾ ചെയ്യാറുണ്ട്. ചുട്ട അടി കിട്ടാത്തതിന്റെ കുറവ് മാത്രമല്ല. അപ്പോൾ ഒരാൾക്ക്, നിങ്ങളുടെ ഇൻഷൂറും വേണ്ട കുൻഷ്യൂറും വേണ്ട, ഇടിച്ചാലും മറിഞ്ഞാലും നിങ്ങൾക്കെന്ത് ചേതം? ഞാൻ എന്റെ വണ്ടി നിരത്തിലൂടെ ഓടിച്ചു പോവുന്നു എന്ന് പറഞ്ഞ് ഇൻഷൂർ രഹിത മൂരാച്ചിയായി ഞെളിയാൻ പറ്റാത്ത പോലെ സർക്കാർ ജോലിയിലും ഇൻഷൂർ വിരുദ്ധനായി കാലെടുത്തു വെക്കാൻ സാധ്യമല്ല. അതൊരുതരം നിയമപരമായ നിവൃത്തികേടാണ്. പക്ഷെ, അവിടെ ഒരു ഉപായമുണ്ട്. ഇൻഷൂറിന്റെ പേരിൽ നാം അർഹിക്കാത്ത മുതൽ ഒരുമാതിരി ലോട്ടറിനാറ്റത്തോടുകൂടി അനുഭവിക്കുന്നിടത്താണ് പ്രശ്നത്തിന്റെ കാതൽ കിടക്കുന്നത്. അതുകൊണ്ട് അത് ഒരു തരം സാദാ ഇൻവെസ്റ്റ്മെന്റ് ആയി കണ്ട് എത്രയാണോ നിക്ഷേപിച്ചത് അത്രമാത്രം പോരുമ്പോൾ വാങ്ങി പടിയിറങ്ങിയാൽ മതി. പക്ഷെ, ആ തുകകളും പി.എഫിനോട് ചേർത്തോ അല്ലാതെയോ കണക്ക് കൂട്ടി സകാത് കൊടുത്തോളണം.
കോൻട്രിബ്യൂട്ട്രി പെൻഷൻ. ഇത് വല്ലാത്തൊരു കൊസ്രാക്കൊള്ളിയാണ്. ആദ്യകാലത്ത് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ആയിരുന്നു. 2013 ഏപ്രിൽ ഒന്നിന് ശേഷം അത് അങ്ങോട്ട് കൊടുത്തിട്ട് വേണം ഇങ്ങോട്ട് കിട്ടാൻ എന്ന മട്ടത്തിലായി. ആകയാൽ ഓരോ ഉദ്യോഗസ്ഥനും മാസശമ്പളത്തിന്റെ പത്ത് ശതമാനം തന്റെ സേവനാനന്തര കഞ്ഞികുടിയിലേക്ക് ഇട്ടു കൊടുക്കണം. സർക്കാർ അതിന്റെ കൂടെ അത്രയും കൂടി ചേർത്ത് ബിസിനസിൽ ഇട്ട് പിന്നെയും ഇരട്ടിപ്പിച്ച് മണ്ണാങ്കട്ട ആക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും വ്യക്തതക്കുറവുണ്ട്. ആകയാൽ ആ ഭാഗം അവിടെ കിടക്കട്ടെ. നാം നിക്ഷേപിക്കുന്ന പത്ത് ശതമാനത്തിന് കണക്ക് കൂട്ടി സകാത്ത് കൊടുക്കണം.
മറ്റു നിക്ഷേപങ്ങൾ
ഉദ്യോഗസ്ഥരായാലും അല്ലാത്തവരായാലും സക്കാത്ത് കണക്ക് കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. അഥവാ ഒന്നിൽ പിടിച്ച് കണക്ക് തികയുന്നുണ്ടോ എന്ന് ഗണിക്കുന്നതിനിടെ മറ്റു ചില നിക്ഷേപങ്ങൾ ചാടിക്കടന്നെത്തി നിസ്വാബ് ഗോൾ അടിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു മാഷ് തന്റെ പി.എഫ് കൂട്ടിനോക്കുമ്പോൾ 8 മാസം തികഞ്ഞാലേ നിസാബാവൂ എന്ന് കരുതിയിരിക്കയാണ്. പക്ഷെ, അദ്ദേഹത്തിന്റെതായ ഒരു ബാങ്ക് നിക്ഷേപം ഉണ്ടായിരുന്നു. അതുകുടി കൂടിയപ്പോൾ ഏഴാം മാസം നിസാബാവുമെന്നായി. അപ്പോഴാണ്, ചങ്ങാതിക്ക് ഖത്തറിലേക്ക് ടിക്കറ്റെടുത്തു കൊടുത്ത വകയിൽ കിട്ടാനുള്ള തുക ഓർമ വന്നത്. അതും കൂട്ടിയപ്പോൾ അഞ്ച് മാസം കൊണ്ട് തന്നെ നിസ്വാബ് തികയുമെന്നായി. അങ്ങനെയിരിക്കവേയാണ് മദ്റസ കമ്മറ്റിക്ക് കടം കൊടുത്ത കാശ് ഓർമയിൽ മിന്നിയത്. അതും ചേർത്തപ്പോൾ ഇതാ നിസാബിന്റെ കാലൊച്ച കേൾക്കുമാറായി. അപ്പോഴാണ് തന്റെ പയറ്റുബുക്ക് ഓർമവന്നത്. മറിച്ചു നോക്കുമ്പോൾ ലാ ഹൗല വലാ ഖുവ്വ... കല്യാണത്തിനും കുടികൂടലിനുമായി താൻ പയറ്റിയ പണത്തിന്റെ കണക്ക് കിട്ടി. അതും കൂടി ചേർത്തങ്ങ് കൂട്ടിയപ്പോൾ ഇതാ ഈ മാസം തന്നെ നിസ്വാബ് തുളുമ്പി തൂവുന്നു.
സകാത്ത് കണക്ക് കൂട്ടുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ഈ പയറ്റുകേസ്. രണ്ട് വിധത്തിലാണ് പയറ്റ്. ഒന്ന് ഒരു സഹായം എന്ന നിലക്ക് പയറ്റി ആൾ അതങ്ങ് വിട്ടേ പോകും. തനിക്ക് തിരിച്ചു കിട്ടണമെന്ന ചിന്തയേ ഇല്ല. എന്നാൽ മറ്റു ചിലർ, ഒന്നാം തരം ഇൻവെസ്റ്റുമെന്റായിട്ടാണ് ഇതിനെ കാണുന്നത്. എല്ലാ കല്യാണത്തിനും മൂപ്പർ പോയി പയറ്റും. തൻ്റെ മകളുടെ കല്യാണമാവുമ്പോൾ ഇവരൊക്കെ തിരിച്ചു പയറ്റുമെന്ന ആശ്വാസത്തിലായിരിക്കും പിന്നെ ആശാൻ. അപ്പോൾ അതെല്ലാം കൊല്ലം നോക്കി വേറെ വേറെ എഴുതി നിസ്വാബിലേക്ക് ചേർക്കേണ്ടതാണ്, മുറപോലെ സക്കാത്ത് കൊടുക്കേണ്ടതാണ്. നമ്മൾ മറ്റ് അക്കൗണ്ടുകളെല്ലാം കൃത്യമായി എഴുതി സൂക്ഷിക്കുന്നതുപോലെ സക്കാത്തിന്റെ കാര്യത്തിലും വേണം കരുതലോട് കൂടെയുള്ള കണക്കുവെപ്പ്.





