ഒരാൾക്ക് സക്കാത്ത് നിർബന്ധമാവാൻ അയാൾക്ക് ധാരാളം വരുമാനം വരുന്നുണ്ടോ, ഇല്ലേ, എന്നുള്ളതൊന്നുമല്ല; ഇസ്ലാം പറയുന്ന രൂപത്തിലുള്ള ധനപരമായ നിയമങ്ങൾ ബാധകമാകുന്നുണ്ടോ എന്നതു മാത്രമാണ് നോട്ടം. കച്ചവടം ആയാലും കാർഷിക വിളകളായാലും പൊന്നായാലും ചെമ്പ് ആയാലും അലൂമിനിയം ആയാലും മറ്റ് എന്തുതന്നെ സമ്പാദ്യങ്ങളായാലും അതിലെല്ലാം വളരെ കൃത്യമായ നിയമവ്യവസ്ഥ സക്കാത്ത് സംബന്ധമായി ഇസ്ലാമിനുണ്ട്. എന്നുവരുമ്പോൾ ഒരാളെക്കാൾ കൂടുതൽ സമ്പാദ്യം വന്നുചേരുന്ന മറ്റൊരാൾ. ആദ്യത്തെ ആള് സക്കാത്ത് കൊടുക്കേണ്ടതായും രണ്ടാമത്തെ ആൾ കൊടുക്കേണ്ടാത്തതായും വന്നേക്കാം.
ഉദാഹരണത്തിന് ഒരാൾ കച്ചവടം ചെയ്യുകയാണ്. കണക്ക് നോക്കുമ്പോൾ സക്കാത്ത് കൊടുക്കാനുള്ള തുകയും സമയ പൂർത്തിയും ഒക്കെയുണ്ട്. എങ്കിൽ സക്കാത്ത് കൊടുക്കണം. തൻ്റെ അയൽവാസിയായ മറ്റൊരാൾ കച്ചവടത്തിലേക്ക് ഇറങ്ങിയിട്ടില്ല. മറിച്ച് ഉള്ള കാശുകൊണ്ട് ഒരു വീടുണ്ടാക്കി വാടകയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. കച്ചവടക്കാരന് കിട്ടുന്നതിനേക്കാൾ വലിയ സമ്പാദ്യം ഈ വാടകക്കാരന് കിട്ടുന്നുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല കച്ചവടത്തിനാണ് സക്കാത്തുള്ളത് വാടകയ്ക്ക് ഇല്ല. എന്നാൽ പിന്നെ എല്ലാവർക്കും വാടക പരിപാടി തുടങ്ങിയാൽ പോരേ? അതു നിങ്ങളുടെ ഇഷ്ടം. നല്ല ലാഭമുള്ളതാണ് സ്വർണക്കച്ചവടം. എന്നാൽ പിന്നെ നമ്മൾ എല്ലാവരും നാടുനീളെ ജ്വല്ലറികൾ തുടങ്ങിയാലോ, ഫൂൂ!
ഇനി വാടകയെ കച്ചവടമാക്കി തരം മറിച്ചാൽ സക്കാത്ത് വരികയും ചെയ്യും. ഉദാഹരണത്തിന് ഒരാൾ സക്കാത്ത് കൊടുക്കേണ്ടല്ലോ എന്ന് കരുതിയോ അല്ലാതെയോ വാടക റൂമുകൾ എടുത്തിട്ടു. പക്ഷേ ഒന്നു രണ്ട് കൊല്ലം അത് നടത്തി നോക്കി. നല്ലകാലമന്നെല്ലേ പറയേണ്ടൂ, കാര്യമായി ആരും തന്നെ വാടകപ്പീടിക നോക്കി വരുന്നില്ല. വരുന്നവർതന്നെ വരുംമുന്നെ പൂട്ടിപ്പോകുന്നു. ഇനി തുടരുന്നവർ തന്നെ കൃത്യമായി വാടക തരുന്നില്ല - മൊത്തത്തിൽ പൊല്ലാപ്പുകൾ!
അപ്പോൾ മറ്റൊരാൾ വന്നിട്ട് പറഞ്ഞു നീ ഒരു കാര്യം ചെയ്യ്! നിന്റെ ഈ ബിൽഡിങ്ങിലെ മുറികൾ ഒട്ടാകെയും ഒരു മൊത്തവാടകക്ക് എനിക്കു താ. ഞാൻ അത് നടത്തിക്കൊള്ളാം. അയാളും കരുതി ഇതുതന്നെ നല്ലത്. എനിക്ക് കിട്ടേണ്ടത് കൃത്യമായി കിട്ടുമല്ലോ. അവന് ആളെ കിട്ടിയോ കിട്ടിയില്ലേ എന്നൊന്നും എനിക്ക് നോക്കേണ്ടതില്ല; എനിക്കുള്ളത് കൃത്യമായി മാസം ഒന്നാം തീയതി കിട്ടിയിരിക്കണം, ഇല്ലെങ്കിൽ കളി കാണാം. പുറമേ, പലരുടെയും പിന്നിൽ വാടകക്കായി ഇരന്ന് നടക്കേണ്ട പണിയുമില്ല. ഒന്നുമറിയാതെ തെക്കുവടക്ക് നടന്നാൽ തന്നെ മാസാമാസം പൈസ!
അങ്ങനെ അവർ തമ്മിൽ ധാരണയായി. ബിൽഡിംഗ് അദ്ദേഹത്തിന് വിട്ടുകൊടുത്തു. അയാൾ അദ്ദേഹത്തിൻ്റെ മാർക്കറ്റിംഗ് ഐഡിയകൾ ഉപയോഗിച്ചുകൊണ്ട് വാടകാർത്ഥികളെ ആകർഷിക്കുകയും ക്രമേണ ആ ബിൽഡിംഗ് സമുച്ചയം ഒരു കൊച്ചു ടൗൺഷിപ്പുപോലെ ആക്കിമാറ്റുകയും ചെയ്തു. വൈകാതെ വാടകക്ക് ആളുകൾ ക്യൂ നിൽക്കുന്ന അവസ്ഥ വന്നു. കച്ചവടം തുടങ്ങിയവർക്കൊക്കെ പൊടിപാറിയ സെയിൽസും ലാഭവും. ഫലത്തിൽ ഇദ്ദേഹം മേൽവാടകക്കാരനായി. ഒന്നുകൂടി പറഞ്ഞാൽ അദ്ദേഹം റൂമുകൾ വാടകയ്ക്കെടുത്ത് അതിനെ മറ്റൊരു തരത്തിൽ കച്ചവടം ആക്കി പരിവർത്തിപ്പിച്ചു.
ഇതിൽ കച്ചവടത്തിൻ്റെ സക്കാത്തുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രാബല്യമായെങ്കിൽ അഥവാ മിനിമം തുക, ഒരു വർഷം പൂർത്തിയാവൽ - ഇദ്ദേഹം വർഷാവസാനം സക്കാത്ത് കൊടുക്കണം. അതേസമയം മറ്റേയാൾക്ക് കിട്ടുന്നതുകൊണ്ട് സുഖമായി ജീവിച്ചാൽ മതി. അതിൻ്റെ പേരിൽ സക്കാത്ത് കൊടുക്കേണ്ടതില്ല. എന്നാൽ മാസാമാസം കിട്ടുന്ന മൊത്തവാടക ഉപയോഗിക്കാതെയോ ഭാഗികമായി ഉപയോഗിച്ച് മിച്ചം വരുന്നത് നിക്ഷേപമായി സൂക്ഷിച്ചു വെക്കുകയോ ചെയ്യുകയാണെങ്കിൽ വർഷം പൂർത്തിയായാൽ അയാളും സക്കാത്ത് കൊടുക്കണം എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരുപക്ഷേ ആദ്യത്തേയാൾക്ക് കിട്ടുന്ന മൊത്തം വാടകയുടെ പകുതിയോ മറ്റോ മാത്രമേ മേൽവാടകക്കാരന് പിരിഞ്ഞുകിട്ടുന്നുള്ളൂ എന്ന് വരാം. അപ്പോൾ അയാൾക്ക് ഇയാളെക്കാൾ ഇത്ര സമ്പാദ്യം കൂടുതൽ കിട്ടുന്നുണ്ടല്ലോ. എന്നിരിക്കേ ഇദ്ദേഹത്തിനല്ലേ സക്കാത്ത് വേണ്ടത് എന്ന ന്യായം പറയലുകളോ തദടിസ്ഥാനത്തിലുള്ള ഭേദഗതികളോ കൈകടത്തലുകളോ പാടില്ല. കാര്യങ്ങൾ തിരിഞ്ഞും വരാം. മേൽവാടകക്കെടുത്ത ആൾ കാര്യപ്രാപ്തിയില്ലാത്ത ആളാണെന്ന് വിചാരിക്കുക. അദ്ദേഹം കക്ഷിക്ക് നല്ലൊരു മൊത്ത വാടക നിശ്ചയിക്കുകയും തുടർന്നുള്ള കാര്യങ്ങളിൽ അലസമായ നീക്കം നടത്തുകയും ചെയ്തു. അല്ലെങ്കിൽ വേണ്ട, അദ്ദേഹം നന്നായി പരിശ്രമിച്ചു പക്ഷേ വേണ്ടതുപോലെ ഒന്നും കാര്യങ്ങൾ നീങ്ങിയില്ല. അല്ലെങ്കിൽ അതും വേണ്ട വളരെ നന്നായി വാടക മുറികളെല്ലാം പോയി നല്ല മുന്തിയ വരുമാനം കിട്ടുകയും ചെയ്തു. പക്ഷേ കൊറോണ പോലുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ കൊണ്ടോ പെട്ടെന്നുണ്ടായ മറ്റു സാമ്പത്തിക പ്രതിസന്ധി കൊണ്ടോ ബിസിനസ് ഇടിഞ്ഞുകുത്തി കാര്യമായ വരുമാനമൊന്നും കിട്ടുന്നില്ല എങ്കിൽ പോലും താൻ ഏർപ്പെട്ടിരിക്കുന്നത് ഒരു കച്ചവട പ്രക്രിയയിൽ ആവുകയാൽ പൊതുവായ നിലക്ക് ഈ കച്ചവടത്തിന് എന്ത് കിട്ടും എന്ന് കണക്ക് വച്ചുകൊണ്ട് വർഷം പൂർത്തിയാകുമ്പോൾ സക്കാത്ത് കൊടുത്തുകൊള്ളണം.
എന്തിനധികം പറയണം ഒരാൾ മറ്റൊരാളോട് ഒരു ലക്ഷമോ രണ്ട് ലക്ഷമോ കടം വാങ്ങി. കടം വാങ്ങുന്നത് എന്തിനുവേണ്ടിയും ആവാം -ഒരുപക്ഷേ മറ്റൊരു കടം വീട്ടാൻ വേണ്ടിയാവാം വീട് പണിക്ക് വേണ്ടിയാവാം മക്കളുടെ കല്യാണത്തിന് വേണ്ടിയാവാം. ഇനി ബിസിനസ് ആവശ്യാർത്ഥവുമാകാം. പക്ഷേ ഉദ്ദേശ്യം എന്താണെങ്കിലും ഈ പണം വാങ്ങിയ ശേഷം ഈ പറഞ്ഞ വകുപ്പുകളിലേക്കൊന്നും അത് തിരിച്ചു വിടാതെ സ്വന്തം ഉടമസ്ഥതയിൽ അത് അദ്ദേഹം പിടിച്ചുവച്ചു. എന്തെങ്കിലും സാഹചര്യപരമായ കാരണങ്ങൾ കൊണ്ടോ തടസ്സങ്ങൾ കൊണ്ടോ ആയിരിക്കാം അതൊക്കെ എന്നത് ശരി. പക്ഷേ സക്കാത്ത് കൊടുക്കേണ്ടുന്ന തുക ഒരു വർഷം കയ്യിൽ വച്ചു എന്ന് ഇതിനെപ്പറ്റിയും പറയാം. ആകയാൽ അവിടെ കരഞ്ഞിട്ടും പിഴിഞ്ഞിട്ടും ഒന്നും കാര്യമില്ല വർഷാവസാനം സക്കാത്ത് കൃത്യമായി കൊടുത്തു കൊള്ളണം.
സമ്പാദ്യം ചലനാത്മകമാക്കാതെ വെറുതെ കെട്ടിക്കിടക്കാൻ വിടുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ഒരു ഹദീസിൽ കാണാം: അനാഥൻ്റെ സമ്പത്തുകൊണ്ട് അവനുവേണ്ടി കച്ചവടം ചെയ്യൂ; അല്ലാതെ അതിന് സക്കാത്തിനെ കൊണ്ട് തീറ്റിക്കല്ലേ: എന്ന്. പ്രവാചക പത്നിയായിരുന്ന ആയിശാ ബീവി തന്റെ സംരക്ഷണത്തിലുണ്ടായിരുന്ന യത്തീമുകളുടെ സമ്പത്തുകൊണ്ട് അവർക്ക് വേണ്ടി കച്ചവടം നടത്തിയിരുന്നു. അങ്ങനെ ആ സമ്പത്ത് വളർന്നുവന്നു. അല്ലാത്തപക്ഷം വർഷാവർഷം സക്കാത്ത് കൊടുത്ത് ആ സമ്പത്ത് അലിയുകയായിരുന്നു ചെയ്യുക.
പറഞ്ഞല്ലോ, സമ്പത്ത് വെറുതെ കെട്ടിക്കിടക്കുന്നതിനെ ഇസ്ലാം അനുകൂലിക്കുന്നില്ല. അത് കളത്തിൽ ഇറങ്ങി രംഗം ചലനാത്മകമാക്കേണ്ട സംഗതിയാണ്. അത് വെറുതെ പൂപ്പ്പിടിച്ച് കിടന്നുകൂടാ. സക്കാത്ത്, നിസ്കാരം, നോമ്പ്, ഹജ്ജ് പോലെ വ്യക്തിയുമായല്ല സക്കാത്ത് ബന്ധപ്പെടുന്നത്. മറിച്ച് സമ്പത്തുമായിട്ടാണ് അതിൻ്റെ നേരിട്ടുള്ള കണക്ഷൻ എന്നതിനാൽ കുട്ടികൾക്കും വകതിരിവില്ലാത്ത വലിയവർക്കുമൊന്നും ഒരു ഒഴിവുകഴിവും ഇല്ലാത്ത പ്രത്യേകമായ നിയമമാണ് ഉള്ളത്. കുട്ടികളുടെ കൈയ്യിലാണെങ്കിലും ഭ്രാന്തന്റെ കയ്യിലാണെങ്കിലും ഈ പറഞ്ഞ രൂപത്തിലുള്ള പണം ഉണ്ടാവുകയും സമയമാവുകയും ചെയ്താൽ ബന്ധപ്പെട്ടവർ സകാത്ത് എണ്ണിക്കൊടുത്ത് കൊള്ളണം. കടുപ്പം തന്നെയാണ് സക്കാത്തിന്റെ കാര്യം. കൊടുത്തേ പറ്റൂ. ഒഴിവ് കഴിവ് പൊത്തിപ്പിടിക്കാൻ ഒരു വകുപ്പുമില്ല.
എന്നപോലെ സക്കാത്തിന്റെ വിതരണത്തിലും വേണം ശ്രദ്ധ. ഇസ്ലാമികമായ നിയമവാഴ്ച പരിപൂർണ്ണമായി നടപ്പിലാവുന്ന ഭരണ വ്യവസ്ഥയിൽ സക്കാതുകൾ സംഭരിക്കാനും അർഹരായ ആളുകൾക്ക് എത്തിച്ചു കൊടുക്കാനുമുള്ള കേന്ദ്രീകൃത സക്കാത്തു ശേഖരണ -വിതരണ സംവിധാനങ്ങൾ ആവാം. അതൊന്നും സാധ്യമാവാത്തിടത്ത് നമ്മൾ കുറച്ചു പേർ ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ച് ഇഷ്ടാനുസാരം സകാത്ത് വാങ്ങുകയും ഇഷ്ടമുള്ള മേഖലയിലെല്ലാം തിരിച്ചുവിടുകയും ചെയ്യുന്നത് മതപരമല്ല. ഓരോ വ്യക്തിയും സക്കാത്തിനെ അർഹനായ ആളുകളെ തേടി പോകേണ്ട, നമ്മളാകുമ്പോൾ എല്ലാം ഒന്നിച്ച് വാങ്ങി ഒന്നായി വിതരണം ചെയ്തുകൂടെ എന്നിങ്ങനെയുള്ള കടത്തിക്കൂട്ടലുകൾ ഒന്നും പാടില്ല. ഓരോന്നും അതിന്റെ വഴിയിൽ കൂടെ തന്നെ വേണം നടക്കാൻ.
സക്കാത്ത് അതിൻ്റെ അവകാശിയുടെ അർഹതപ്പെട്ട മുതലാണ്: ആയതുകൊണ്ട് തന്നെ അത് സക്കാത്ത് എന്ന രൂപത്തിൽ തന്നെ വേണം നമ്മൾ കൊടുക്കാൻ. അയാൾക്ക് അതിൽ പരിപൂർണസ്വാതന്ത്ര്യം ഉണ്ട്. ആയതുകൊണ്ട് തന്നെ ഒരാളെപ്പറ്റി നമ്മൾ പലതും കണക്കു കൂട്ടുകയും എന്നിട്ട് അയാൾക്ക് കൊടുക്കേണ്ടുന്ന സക്കാത്ത് തുകയെ മറ്റെന്തെല്ലാമോ ആക്കി മാറ്റുകയും ചെയ്യുന്ന പരിപാടിയും പാടില്ല. ആ ചങ്ങാതിക്ക് പണം കൊടുക്കുന്നതിനു പകരം ഓട്ടോറിക്ഷ കൊടുത്താലോ? ഈ ആശാന് സക്കാത്ത് പണമായി കൊടുക്കുന്നതിനു പകരം ഒരു തട്ടുകട ഇട്ടുകൊടുത്താലോ? ഇവളുടെ കല്യാണമല്ലേ അടുത്തമാസം വരുന്നത്, അവൾക് കൊടുക്കേണ്ട സക്കാത്ത് തുകകൊണ്ട് പൊന്നും പുടവയും വാങ്ങി കൊടുത്താലോ? ഇത്തരത്തിലുള്ള അമിതമായ ഇടപെടലുകളൊന്നും സക്കാത്ത് തുകകളിൽ പാടില്ല. ഫലപ്രദമാണ്, പ്രായോഗികമാണ്, ചുറ്റിവളവുകൾ കുറവാണ് എന്നീ കാരണങ്ങൾ കൊണ്ട് പലതും പാടില്ലെന്ന് കഴിഞ്ഞ അധ്യായത്തിൽ നമ്മൾ വായിച്ചില്ലേ. വൈദ്യുതി ശരിയാക്കി, റോഡ് നന്നാക്കി, ശമ്പളം എണ്ണിക്കൊടുത്ത് അതെല്ലാം ഞങ്ങൾ ചെയ്തിരിക്കുന്നു ടാക്സ് തരില്ല എന്ന് പറയുന്നതിനുള്ള പ്രായോഗികമായ അപ്രായോഗികത ഇവിടെ ചേർത്ത് വായിക്കണം.
സക്കാത്ത് തുക പൂർണമായും അവകാശിയുടെ സ്വന്തമാണ്. അതിൽ നാം ചെന്ന് കയ്യിട്ട് ആളാവാൻ പോവണ്ട. വേണമെങ്കിൽ കാശ് കൈയ്യിൽ കൊടുത്ത മുറയ്ക്ക് ഒരു ഓട്ടോ ഒറിയന്റേഷൻ അല്ലെങ്കിൽ തട്ടുകട കൗൺസിലിംഗ് നടത്താവുന്നതാണ്. നീ ദയവുചെയ്ത് പണം വെറുതെ നഷ്ടപ്പെടുത്തരുത്. നിന്റെ അവസ്ഥയും ദാരിദ്ര്യവും ഒക്കെ അറിയാമല്ലോ. അടുത്തവർഷം ആകുമ്പോഴേക്കും കടങ്ങളെല്ലാം വീട്ടി നല്ല സമ്പന്നനായി ഇതേപോലെ മറ്റുള്ളവർക്ക് സക്കാത്ത് കൊടുക്കാൻ അർഹനായി മാറണം എന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിക്കാവുന്നതാണ്. അല്ലാതെ ബുദ്ധിക്ക് യോജിക്കുന്നു എന്നതിന്റെ പേരിൽ നിയമത്തിൽ ഭേദഗതി വരുത്താൻ പാടില്ല.
അഞ്ചാറു ചാവിക്കൂട്ടത്തിൽ നിന്ന് ഒന്ന് കൈയ്യിൽ പിടിപ്പിച്ച്, ഇതുകൊണ്ട് പോയി റൂം തുറക്കൂ എന്ന് പറഞ്ഞാൽ എല്ലാ വാതിലുകൾക്കും ഓട്ടകൾ തന്നെയല്ലേ, ഇതിൽ ഏതെങ്കിലും ഒന്നിട്ട് തിരിച്ചാൽ പോരേ എന്ന് പ്രായോഗികമായി ചിന്തിച്ചിട്ട് കാര്യമില്ല. ആ ഡോർ തുറക്കണമെങ്കിൽ ഈ പറഞ്ഞ ചാവിയിട്ട് തിരിക്കുക തന്നെ വേണം. കാഴ്ചയിൽ ഓട്ട ഒരുപോലെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അക്കൗണ്ടിലേക്ക് പണം ഇട്ടു തരാം ഈ പാസ്സ്വേർഡ് വെച്ച് ലോഗിൻ ചെയ്യൂ എന്നാണ് പറഞ്ഞത്. അതിലെ ഒരക്ഷരം 'ഒ' ആയിരുന്നു. എന്താ ഇപ്പം ഇതിൽ ഇത്രയൊക്കെ വലിയ കാര്യം, എന്തിനാ അത്രമാത്രം കാർക്കശ്യം എന്ന് പറഞ്ഞ് 'ഒ' ക്ക് പകരം 'സീറോ' അടിച്ചാൽ നിങ്ങൾ കാലാകാലം സീറോ ആയി നിലകൊള്ളും. വിജയിക്കണോ, പറഞ്ഞതുപോലെ കേൾക്കണം. പറയുന്നത് പടച്ചതമ്പുരാനാണ്. കേൾക്കുന്നത് അവൻ്റെ അടിമകളായ നമ്മളാണ്. കാര്യകാരണങ്ങൾ കൃത്യമായി അറിയാതെ പോലും ഉൾക്കൊള്ളാൻ തയ്യാറാവുമ്പോഴാണ് വിശ്വാസം പതിനാലാം രാവിലെ പൗർണമിപോൽ തിളങ്ങുക.





