പൊതുവേ പരന്ന സ്ഥലമാണ്. രണ്ടിടത്ത് രണ്ടു കുഴികളുണ്ട്. രണ്ടിടത്ത് രണ്ട് കുന്നുകളും. തലയിൽ വല്ല ബൾബും കത്തുന്നുണ്ടോ? ഈ ദേശം മൊത്തം ഒറ്റ പ്രതലമാക്കാൻ എന്തേ വേണ്ടൂ? പറയൂ! ആ രണ്ട് കുന്നുകൾ ഇടിച്ച്...
വൈവിധ്യം എന്നത് ഈ പ്രകൃതിയുടെ ഒരു സൗന്ദര്യമാണ്. കുന്നുകളെല്ലാം കിളച്ചെടുത്ത് കുഴികളിലെല്ലാം ഇട്ടു നികത്തിയാൽ പ്രകൃതിക്ക് ഭംഗിയുണ്ടാകുമോ? ഒരിടത്ത് കൂടെ ഒരു പുഴ ഒഴുകുന്നു, മറ്റു പലയിടത്തും വെള്ളം കിട്ടാതെ വലയുന്നു. ആ പുഴയെ വലിച്ചെടുത്ത് പല കൊച്ചു വെള്ളക്കെട്ടുകളാക്കി അവിടങ്ങളിലാകെ പരത്തി വിന്യസിച്ചാൽ എങ്ങനെയിരിക്കും? ഒരു നാട്ടിലെ എല്ലാവരും ഒരേ പോലെ ബുദ്ധിമാൻ, ഒരേ പോലെ സൗന്ദര്യവാൻ, ഒരേ നീളം, ഒരേ വണ്ണം, ഒരേ നിറം, ഒരേ ചിന്ത, ഒരേ ആഗ്രഹം...
മനുഷ്യർ തമ്മിലുള്ള പലനിലയിലുള്ള ഈ വൈവിധ്യാത്മകത സമ്പത്തിൻ്റ വിഷയത്തിലും കാണാം. എന്നുവച്ചാൽ പരമ്പരാഗതമായി സമ്പത്ത് കൈവരുന്നതിലും, സമ്പത്തിനെ സൂത്രാദ്ധ്വാനങ്ങളിലൂടെ നേടിയെടുക്കുന്നതിലും, ഒരു നാട്ടിലെ എല്ലാവരും ഒരേ നിലക്ക് സാമ്പത്തിക സ്ഥിതിയുള്ളവരാകുക / വാർഷിക വരുമാനം ഒരേ സംഖ്യയുള്ള വിധം കാര്യങ്ങൾ ആവുക / ആക്കിത്തീർക്കുക എന്നതൊക്കെ ഒരു പ്രായോഗികതയുമില്ലാത്ത വായ് വർത്തമാനമാണ്.
എന്നാൽ, സ്വന്തമായുള്ള പലതും പലർക്കായി പതിച്ചു കൊടുക്കാൻ കഴിയില്ലെങ്കിൽ, ഉദാഹരണത്തിന് ഒരാൾക്ക് നല്ല സൗന്ദര്യമുണ്ട് / ബുദ്ധിശക്തിയുണ്ട് / നല്ല കായിക ബലമുണ്ട് ഇവയൊന്നും തൻ്റെ ചങ്ങാതിമാർക്കോ കുടുംബക്കാർക്കോ അയൽക്കാർക്കോ അല്പാല്പമായി വീതിച്ചു കൊടുക്കാൻ കഴിയില്ല. പക്ഷേ സമ്പത്ത് അങ്ങനെയല്ല. എല്ലാവരുടെയും സാമ്പത്തിക നിലവാരം ഒരേ വിതാനത്തിലേക്ക് വലിച്ചു കയറ്റാനും തച്ചുതാഴ്ത്താനും കഴിയില്ലെങ്കിലും/ അത് പ്രയോഗികമല്ലെങ്കിലും, അത് ചിലരുടെ കൈയ്യിൽ മാത്രം കനത്ത് കുന്നായി, ഇല്ലാത്തവർ തീരേയില്ലാത്തവരാവുന്ന അവസ്ഥ പരിഹരിക്കാൻ കഴിയും. എന്നല്ല ഇല്ലാത്തവരെ പതിയെ ഉള്ളവരാക്കിത്തീർക്കാനും കഴിയും.
സാമ്പത്തിക സമത്വത്തിന് വേണ്ടിയല്ല; ശ്രദ്ധിക്കണം! സാമ്പത്തിക വികേന്ദ്രീരണത്തിന് വേണ്ടി ഇസ്ലാം നടപ്പിലാക്കിയ വളരെ കണിശമായ / കർക്കശമായ പദ്ധതിയാണ് സകാത്ത്. നിങ്ങൾക്ക് കുറേയില്ലേ; ഇല്ലാത്തവർ കുറേയില്ലേ, ആയതിനാൽ എന്തെങ്കിലുമൊക്കെ നക്കാപ്പിച്ച എപ്പോഴെങ്കിലുമൊക്കെ അവരുടെ പിച്ചച്ചട്ടിയിലേക്കും ഇട്ടു കൊടുത്തുകൂടേ
ചങ്ങാതികളേ എന്നിങ്ങനെയുള്ള ദയനീയ യാചനകളൊന്നുമല്ല സക്കാത്ത്. മറിച്ച് വളരെ ഗൗരവമാണ്. പരിശുദ്ധ ഖുർആനിൽ ഇരുപത്തിയാറിടങ്ങളിൽ സകാത്ത് കൊടുക്കേണ്ട കാര്യം നിസ്കാരത്തോട് ചേർത്താണ് എടുത്തു പറഞ്ഞത്. നിസ്കാരം ഒരു ദിവസം അഞ്ചുനേരം നിർവഹിക്കണമെങ്കിൽ, സക്കാത്ത് ആണ്ടിനൊരിക്കൽ ഒരു റമളാനിൽ 27ന് നുള്ളിപ്പെറുക്കി കൊടുക്കേണ്ട ചില്ലിക്കാശാണ് എന്നാണ് ചിലരുടെ ധാരണ. വാസ്തവത്തിൽ സക്കാത്തിന് റമളാൻ മാസവുമായി പ്രത്യേക ബന്ധമൊന്നുമില്ല. ഒരു നല്ല കാലത്ത് / നന്മകൾക്ക് പൊന്നുവില കിട്ടുന്ന സന്ദർഭത്തിൽ സക്കാത്തെന്ന സൽകർമ്മം കൂടി ചെയ്തേക്കുക എന്ന പരിഗണന പ്രകാരം ചിലർ ചെയ്യുന്നുണ്ടാകാം, അത്രതന്നെ.
ശരിക്കും പറഞ്ഞാൽ സക്കാത്ത് എല്ലാ ദിവസവും വരാം - അത് ആളുകളുടെ സാമ്പത്തിക നിലയും കാലവും അനുസരിച്ചാണ് നിർബന്ധമായി വരിക. ഇന്നലെ സക്കാത്ത് കൊടുത്ത ഒരാൾ ഇന്നും സക്കാത്ത് കൊടുക്കേണ്ടി വന്നേക്കാം. അയാൾ തന്നെ നാളെയും കൊടുക്കേണ്ടി വന്നേക്കാം, കാര്യം കിടക്കുന്നത്, ദാനം ചെയ്യുമ്പോലെ, പിച്ചപ്പാത്രത്തിൽ നാണയമിടുന്ന പോലെ ഒരു ഔദാര്യമല്ല സക്കാത്ത് എന്നതാണ്. അത് ഒരു നിർബന്ധ കർമമാണ്.
സക്കാത്ത് നിഷേധം ഇസ്ലാമിൽ കടുത്ത ധിക്കാരമായാണ് ഗണിക്കപ്പെടുക. തിരുനബിയുടെ വിയോഗ ശേഷം ഒരു വിഭാഗം ആളുകൾ സക്കാത്ത് നിഷേധവുമായി തലപൊക്കിയിരുന്നു. "ആ നിങ്ങൾ കൊടുക്കുന്നില്ലെങ്കിൽ കൊടുക്കേണ്ട; സമ്പാദ്യം നിങ്ങളുടേതല്ലേ, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിങ്ങളുടേതായ സ്വകാര്യ സ്പേസിലേക്കൊന്നും ഞാൻ കടന്നു കയറുന്നില്ല, എന്നാൽ നിസ്കാരവും നോമ്പുമൊക്കെ കൃത്യമായി നിർവഹിച്ച് മുന്നോട്ടുപോയാൽ മതി, അതിനു വേറെ പൈസച്ചെലവാെന്നും ഇല്ലല്ലോ" എന്ന മൃദുല നിലപാടായിരുന്നില്ല ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖ് കൈക്കൊണ്ടത്. വളരെ ശാന്ത സ്വഭാവക്കാരനും വിട്ടുവീഴ്ചാ നിലപാടുകാരനുമായ സിദ്ദീഖ് അങ്ങ് ആളിക്കത്തി! അല്ലെങ്കിൽ അതേതാ സമയം. നബിയുടെ വിയോഗത്തിന്റെ പ്രഹരം ഹൃദയത്തെ തകർത്തിരിക്കുകയാണ്. രാഷ്ട്രീയമായ ചില ആഭ്യന്തര അസ്വാരസ്യങ്ങൾ ഇളകിത്തുടങ്ങിയിട്ടുണ്ട്. കപട വിശ്വാസികൾ പല നിലക്കുള്ള ഗൂഢാലോചനകളും ചെയ്തുകൊണ്ടിരിക്കുന്നു. കള്ള പ്രവാചകന്മാർ ഒരു ഭാഗത്ത് തകൃതിയായി രംഗപ്രവേശം ചെയ്യുന്നു. ആ ഇടയിലേക്കാണ് സക്കാത്ത് നിഷേധത്തിന്റെ വാദഗതിയുമായി ഒരു വിഭാഗം രംഗത്തുവന്നത്. യാ അല്ലാഹ്! അപ്പോൾ കാണേണ്ടതു തന്നെയായിരുന്നു അബൂബക്കർ സിദീഖോരുടെ മട്ടവും മാതിരിയും. നിങ്ങൾ സക്കാത്തിന്റെ വിഹിതം കൃത്യമായി കണക്കു കൂട്ടി കൊടുത്തില്ലെങ്കിൽ കാണാം എന്നു പോലുമല്ല പറഞ്ഞത്. മൃഗങ്ങളെ സക്കാത്ത് കൊടുക്കുമ്പോൾ പിടിച്ചു നടക്കാൻ കൂടെ ഒരു കയർ കൂടി കൊടുക്കാറുണ്ടായിരുന്നല്ലോ. അത് ശരിക്ക് പറഞ്ഞാൽ സക്കാത്ത് അല്ല. അത് ആരെങ്കിലും കൊടുക്കാതിരുന്നാൽ അവരോട് ഞാൻ പോരാടും എന്നു പറഞ്ഞുകൊണ്ട് അബൂബക്കർ എന്നവർ ഉമർ ആവുകയുണ്ടായി!
സക്കാത്ത് മറ്റൊരാളുടെ അവകാശമാണ്. ആരാന് അർഹതപ്പെട്ട വിഹിതം കൊടുക്കാതെ പിടിച്ചു വെച്ച് താനും മക്കളും തിന്നാൽ അതെത്ര വൃത്തികേടാണ്. സക്കാത്ത് മുതലിനെപ്പറ്റി "ചേറുമുതൽ' എന്നൊരു പ്രയോഗമുണ്ട്. ഓർത്തു നോക്കിയേ, ചേറു തന്നെയല്ലേ? നിങ്ങൾ ഒരു കടയിൽ നിന്ന് ഒരു സാധനം വാങ്ങി, മുന്നൂറ് രൂപക്ക്. നിങ്ങൾ 500 രൂപ നോട്ട് കൊടുത്തു. അയാൾ 400 രൂപ തിരിച്ചു തന്നു. അയാൾക്ക് തെറ്റ് പറ്റിയതാണെന്ന് നിങ്ങൾക്ക് മനസ്സിലായി. പക്ഷേ, നിങ്ങൾ മിണ്ടാതെ വീട്ടിലേക്ക് തിരിച്ചു. കട്ടുകിട്ടിയ 200 കൊണ്ട് നിങ്ങൾ ഐസ്ക്രീമും ചോക്ലേറ്റും പോപ്പ്കോണും വാങ്ങി മക്കൾക്ക് കൊടുത്തു. അവരത് തിന്നുകയാണ്. നിങ്ങൾ മാറിനിന്ന് മണം പിടിച്ചു നോക്കിയേ. ആ പാവപ്പെട്ട കച്ചവടക്കാരൻ്റെ വിയർപ്പും അഴുക്കും ചേറുമൊക്കെ നാറുന്നില്ലേ നിങ്ങൾക്ക്..
നിങ്ങളുടെ കടയിൽ / കമ്പനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം നിങ്ങൾ മാസങ്ങളായി പിടിച്ചു വെക്കുന്നു. ഓരോരോ കാരണം പറഞ്ഞു വൈകിപ്പിക്കുന്നു. സത്യം പറഞ്ഞാൽ അത് കൊടുക്കാൻ നിങ്ങൾക്ക് ഭാവമില്ല. നോക്കിയാട്ടെ, ആ പാവം തൊഴിലാളികളുടെ വിയർപ്പും നീരും ചേറും തന്നെയല്ലേ അത്. ഓർക്കുക, സക്കാത്ത് അർഹതപ്പെട്ടവന്റെ അവകാശമാണ്. അർഹതപ്പെട്ട എട്ടു വിഭാഗങ്ങളെപ്പറ്റി വ്യക്തമായ നിർദ്ദേശം മതം മുന്നോട്ടുവച്ചിട്ടുണ്ട്. എന്ന് പറഞ്ഞാൽ സർക്കാറുകൾ തീരുവ പിരിച്ചെടുക്കുന്ന പോലെ ഒറ്റ ഹെഡിൽ വരുന്നതല്ല സക്കാത്ത്. അത് എട്ടിനം ആളുകളിലേക്ക് പൊട്ടിപ്പിളർന്നൊഴുകുന്നതോടെ രണ്ടുകാര്യം ഒരുമിച്ച് നടക്കുന്നു. ഒന്ന്, ധനം ചിലരുടെ കൈകളിലൂടെ മാത്രം വട്ടം കറങ്ങുക എന്നത് റദ്ദാവുന്നു. രണ്ട്, ആവശ്യക്കാരായ ആളുകളിലേക്ക് അത് പിളർന്നൊഴുകുക എന്നത്.
ഉറപ്പ്! സമൂഹത്തിൽ സാമ്പത്തിക സുരക്ഷിതത്വം തീർക്കാൻ സാക്കാത്തിനാകും. ആധുനിക സർക്കാർ നടപ്പിലാക്കുന്ന തീരുവകളിലേക്ക് ചേർത്ത് നോക്കുമ്പോൾ ഒരർത്ഥത്തിൽ വളരെ കുറഞ്ഞ നിരക്കിലുള്ളതും ഏറെ ലളിതമായ വ്യവസ്ഥകളുള്ളതുമാണ് സക്കാത്ത്. തീരുവക്കാർ നോക്കുന്നത് വരുമാനത്തിലേക്ക് മാത്രമാണ്. അയാൾക്ക് എന്തെല്ലാം ചെലവ് വരുന്നുണ്ടെന്ന്, ചെലവെല്ലാം കഴിച്ച് നിക്ഷേപമായി എന്ത് മിച്ചം വരുന്നുണ്ടെന്നതിലേക്ക് യാതൊരു നോട്ടവുമില്ല.
ആലോചിച്ചു നോക്കിയേ. നിങ്ങൾ ഉദ്യോഗസ്ഥൻ ആണെന്ന് വിചാരിക്കുക. നിങ്ങൾക്ക് നല്ല കനത്ത ശമ്പളമുണ്ടെന്നത് ശരിതന്നെ. പക്ഷേ നിങ്ങളുടെ അച്ഛനും അമ്മയും മാറാരോഗികളാണ്, കനത്ത ചികിത്സാ ചെലവ് മാസംതോറും വരുന്നുണ്ട്. താമസം വാടക വീട്ടിലാണ്. മാസംതോറും നേരത്തെയുള്ള ഭീമമായ കടം വലിയ തോതിൽ അടച്ചു വീട്ടിക്കൊണ്ടിരിക്കണം. മക്കൾ പല നിലകളിലായി പഠിക്കുന്നുണ്ട്, ഫീസനത്തിലും മറ്റുമായി വേണം വലിയ തുക. ഈ വക ചെലവുകൾ എല്ലാം കഴിഞ്ഞാൽ സേവിങ് ആയി പിടിച്ചുവെക്കാൻ കാര്യമായി ഒന്നുമില്ല. അതിലേക്കൊന്നും തീരുവസർക്കാറിന് നോട്ടമേയില്ല - മാസശമ്പളം ഇത്ര വാങ്ങുന്നില്ലേ -അതിൻ്റെ വാർഷിക കണക്കു നോക്കുമ്പോൾ സ്ലാബ് ഇത്രയല്ലേ - എടുക്ക് 10% അല്ലെങ്കിൽ 20% അല്ലെങ്കിൽ 30% എന്ന നിലപാടാണ് തീരുവക്കാരുടേത്. അതേസമയം ഇസ്ലാമിൽ സാലറി സ്കെയിൽ അളന്നുകൊണ്ടല്ല സക്കാത്ത് ചാർത്തുന്നത്.
ഒരുപക്ഷേ നിങ്ങൾ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായിരിക്കാം. പക്ഷേ നിങ്ങളുടെ മേൽ സക്കാത്ത് വരില്ല. എന്നാലോ അത്രയൊന്നും മാസവരുമാനം കിട്ടാത്ത ഒരു സാദാ തൊഴിലാളിക്ക് സക്കാത്ത് വന്നു എന്നും വന്നേക്കാം. മാനദണ്ഡങ്ങൾ വേറെയാണ്. സക്കാത്ത് ഒരു ഇബാദത്താണ്. അതിന്റെ മാനദണ്ഡങ്ങൾ ദൈവികമാണ്. ഫലപ്രദം, സൗകര്യപ്രദം എന്നീ ബാഹ്യമായ ഗുണങ്ങൾ പരിഗണിച്ചുകൊണ്ട് ആ മാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ പാടില്ല. കേവലം ദാരിദ്ര്യനിർമാർജനം എന്ന ആത്യന്തിക ലക്ഷ്യത്തിനുവേണ്ടി ഉണ്ടാക്കിയ ഒരു സാമ്പത്തിക സംവിധാനമല്ല സക്കാത്ത്. ദാരിദ്ര്യം അകറ്റാൻ ഇസ്ലാമിൽ വേറെയും അനവധി മാർഗങ്ങളുണ്ട്. സക്കാത്ത് ഒരു നിർബന്ധ ദാനമാണ്. അതിന്റെ നിയമവും ചട്ടവും ഒത്തുചേർന്നവർ ആ അളവില് മാത്രമേ കൊടുക്കേണ്ടതുള്ളൂ. അത് കൊടുത്തിരിക്കുകയും വേണം.
ഇവിടെ പണമുള്ളവരെ ഒരുമാതിരി ക്രൂരന്മാരായി കണക്കാക്കുകയും ഒന്നുമില്ലാത്തവർക്ക് വേണ്ടി അവരിൽ നിന്ന് ബലാൽക്കാരമായി പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു തീവ്രരീതി അല്ല ശരിക്കു പറഞ്ഞാൽ. കുന്നുകൾ എല്ലാം തട്ടിയിടിച്ച് കുഴികളിലെല്ലാം കൊണ്ടു നിറച്ച് പരപ്പുണ്ടാക്കും പോലെ സാമൂഹിക, സാമ്പത്തികമായ പരപ്പുണ്ടാക്കാൻ ഇസ്ലാമിന് പദ്ധതികൾ ഇല്ല. ഒരു സമൂഹത്തിലെ എല്ലാവരും ഒറ്റ സ്കെയിൽ വെച്ചുകൊണ്ട് അളക്കാൻ പറ്റുന്ന വിധം സാമ്പത്തിക സമതുലിതത്വം ഉള്ളവർ ആയിരിക്കണം എന്ന വൈകാരിക വാശി ഇസ്ലാം മുന്നോട്ട് വെച്ചിട്ടില്ല. എല്ലാ സമൂഹങ്ങളിലും അത് നടപ്പിലാവുകയില്ല; അതിൻ്റെ ആവശ്യവുമില്ല. എല്ലാ വിഷയങ്ങളിലും വൈവിധ്യം ഉണ്ടാവുക എന്നുള്ളത് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ സൗന്ദര്യത്തിൻ്റെ ഭാഗമാണ്.
പണക്കാരെ കൊള്ളരുതാത്തവരായി കാണുകയും അവരെയും അവരുടെ സമ്പത്തിനെയും അതിക്രമപരമായി കൈകാര്യം ചെയ്യുകയും ചെയ്ത പല ചരിത്ര സംഭവങ്ങളും ലോകത്ത് നടമാടിയിട്ടുണ്ട്. ഇസ്ലാമിൽ ഒരുപാട് സമ്പത്തുള്ള ഒരാളെ നിഗ്രഹിക്കപ്പെടേണ്ട സാമൂഹ്യ ദ്രോഹിയായി കാണുന്ന രീതി ഇല്ല. ഒരാൾക്ക് നല്ല വഴിയിലൂടെ എത്രയും സമ്പാദിക്കാം. എത്രയും സേവ് ചെയ്യാം. പക്ഷേ കൃത്യമായ സാമൂഹിക ബാധ്യതകൾ നിറവേറ്റണമെന്ന് മാത്രം. അത് നിർബന്ധമായതും ഐച്ഛികമായതും ഉണ്ട്. നിർബന്ധമായതിൽപെട്ട ഒന്ന് മാത്രമാണ് സക്കാത്ത്. ഇനി എന്തെല്ലാം വേറെ കിടക്കുന്നു. ഇസ്ലാം മുന്നോട്ട് വെക്കുന്ന മനുഷ്യപ്പറ്റിൻ്റെ സാമൂഹിക സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ച് ഒരു അന്വേഷിക്ക് എന്തെല്ലാം കോളുകളാണ് ഇനി പഠിച്ചു കണ്ടെത്താനുള്ളത്.





