കുലീനകളായ അറബി സ്ത്രീകൾ സ്വന്തം മക്കൾക്ക് പൊതുവെ മുലപ്പാൽ കൊടുക്കാറില്ല; ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകൾ വന്ന് മുലകൊടുക്കാൻ കൊണ്ടുപോവുകയാണ് പതിവ്. കുഞ്ഞുങ്ങൾ ഗ്രാമീണതയുടെ ശാലീനതയും ഭാഷാശുദ്ധിയും ധീരതയും ആർജിച്ചെടുക്കാനും കുട്ടിയുടെ മികച്ച പരിപാലനം ഉറപ്പുവരുത്താനുമായിരുന്നു അത്.
തിരുനബിയും വ്യത്യസ്തനായിരുന്നില്ല. കുറച്ചുദിവസം പെറ്റുമ്മ ആമിന ബീവിയും പിതൃവ്യൻ അബൂലഹബിന്റെ അടിമസ്ത്രീ സുവൈബയും മുലപ്പാൽ കൊടുത്തു. അപ്പോഴേക്കും ബനൂ സഅ്ദ് ഗോത്രത്തിൽ നിന്ന് പത്ത് സ്ത്രീകൾ നവജാതശിശുക്കളെ തേടിയെത്തി. തിരുനബിയെ ഏറ്റെടുത്തത് ഹലീമ എന്ന സ്ത്രീയായിരുന്നു. ആ കഥ അവർ തന്നെ പറയുന്നുണ്ട്:
“ഞാനും എന്റെ ഭർത്താവ് ഹാരിസുബ്നു അബ്ദിൽ ഉസ്സയും കൂടി ഒരു കഴുതപ്പുറത്ത് യാത്രയായി. മുലയൂട്ടാൻ ഒരു കുട്ടിയെ കിട്ടുകയായിരുന്നു ലക്ഷ്യം. കൂടെ ഒരു പെണ്ണൊട്ടകവുമുണ്ടായിരുന്നു. ഒരു തുള്ളി പാൽ പോലും ചുരത്താൻ അതിനായിരുന്നില്ല. എന്റെ കുട്ടിയുടെ കരച്ചിൽ കാരണം ഞങ്ങൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. എന്റെ മുലയിൽ അവന് തികയാൻ മാത്രം പാൽ ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങൾ പ്രതീക്ഷ കൈവിട്ടില്ല.
മക്കയിലെത്തി ഞങ്ങളുടെ സംഘത്തിലുള്ള എല്ലാ സ്ത്രീകളും മുഹമ്മദിനെ കണ്ടുവെങ്കിലും ആരും സ്വീകരിച്ചില്ല. പിതാവ് ജീവിച്ചിരിപ്പുണ്ടെങ്കിലേ കാര്യമായ പ്രതിഫലം കിട്ടുകയുള്ളൂ. ഒരു അനാഥയുടെ ഉമ്മാക്ക് നമുക്കെന്ത് തരാൻ കഴിയും എന്നായിരുന്നു എല്ലാവരുടെയും മനോഗതം. അങ്ങനെ എന്റെ കൂട്ടുകാരികൾക്കെല്ലാം ഓരോ കുഞ്ഞിനെ കിട്ടി. എനിക്കുമാത്രം കിട്ടിയില്ല. എനിക്ക് വല്ലാത്ത വിഷമമായിരുന്നു. ആ അനാഥബാലനെത്തന്നെ സ്വീകരിക്കുകയാണെന്ന് പറഞ്ഞ് ഞാൻ മുഹമ്മദ് എന്ന ബാലനെ സ്വീകരിച്ച് തിരിച്ച് വാഹനത്തിലെത്തി.”
ഭർത്താവ് ചോദിച്ചു: “നീ ആ കുട്ടിയെ സ്വീകരിച്ചോ?”
ഞാൻ: “അതെ, മറ്റാരെയും കിട്ടാത്തതിനാൽ അവനെത്തന്നെ സ്വീകരിച്ചു.”
ഭർത്താവ്: “നല്ലത്, അല്ലാഹു അവനിൽ നന്മ നിറക്കട്ടെ!”
ഹലീമ തുടരുന്നു: “അത്ഭുതമെന്ന് പറയട്ടെ, അല്ലാഹുവാണേ! ആ കുഞ്ഞിനെ എന്റെ അടുത്ത് വെച്ചപ്പോഴേക്കും സ്തനങ്ങളിൽ പാൽ നിറഞ്ഞു. അവന് ദാഹം തീരുവോളം കുടിച്ചു. എന്റെ മകനും വേണ്ടുവോളം കുടിച്ചു. അന്ന് രാത്രി എന്റെ ഭർത്താവ് ഒട്ടകത്തിന്റെ അടുത്ത് ചെന്നപ്പോൾ അതിന്റെ അകിടിലും പാൽ നിറഞ്ഞിരിക്കുന്നു. ഞങ്ങൾ വേണ്ടുവോളം പാൽ കറന്നെടുത്തു. ഞങ്ങൾ രണ്ടുപേരും കുടിച്ച് ദാഹം തീർത്തു. വിശപ്പും ദാഹവും അറിയാതെ അന്ന് രാത്രി അവർ കഴിച്ചുകൂട്ടി.”
ഭർത്താവ് പറഞ്ഞു: “ഹലീമാ! നമുക്ക് അനുഗ്രഹീതനായ ഒരു സന്താനത്തെത്തന്നെയാണല്ലോ കിട്ടിയത്.”
കുട്ടികൾ ഉറങ്ങി. ഞങ്ങളുടെ ക്ഷീണമകന്നു. എന്റെ കഴുത വേഗം നടക്കാൻ തുടങ്ങി. കൂടെയുണ്ടായിരുന്ന യാത്രാസംഘത്തെ മുഴുവനും അത് പിന്നിലാക്കി. ആർക്കും അതിന്റെ ഒപ്പമെത്താനായില്ല. അവർ പറയാൻ തുടങ്ങി: “ഹലീമാ, ഇങ്ങോട്ട് വരുമ്പോൾ നീ കയറിയ കഴുത തന്നെയല്ലേ ഇത്?” “അതെ” ഞാൻ പ്രതികരിച്ചു. “എങ്കിൽ അതിന് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്” അവർ പറഞ്ഞു.
ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. വരണ്ട നാടായിരുന്നു ഞങ്ങളുടേത്. ഞങ്ങളുടെ ആടുകളെ അവിടെയാണ് മേച്ചിരുന്നത്. പക്ഷേ, വൈകുന്നേരം ആടുകളുമായി ഇടയന്മാർ തിരിച്ചുവരുമ്പോൾ എന്റെ ആട്ടിൻപറ്റത്തിന്റെ വയറ് നിറഞ്ഞ് കൊഴുത്തിട്ടുണ്ടാകും. മറ്റുള്ളവരുടേത് വിശന്ന് പൊരിഞ്ഞാണ് തിരിച്ചുവരാറ്. അവരുടെ അകിടിൽനിന്ന് ഒരിറക്ക് പാൽ പോലും കുടിക്കാൻ കിട്ടിയിരുന്നില്ല. എന്റെ ആട്ടിൻപറ്റം സമൃദ്ധമായി പാൽ ചുരത്തി. അതുകണ്ട് ഇടയന്മാരെ ആട്ടുടമകൾ ശാസിച്ചു: “ഹലീമയുടെ ആടുകളെ മേയ്ക്കുന്ന അതേ സ്ഥലത്ത് തന്നെ നിങ്ങൾക്ക് മേച്ചുകൂടേ?” അങ്ങനെ അവരും അവിടെത്തന്നെ മേച്ചു. എന്നിട്ടും ഫലം തഥൈവ.
ഹലീമയുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ഒരു അജ്ഞാതസംഘം വന്ന് നബിയെ അത്ഭുതകരമായ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. തിരുനബി തന്നെ ഈ സംഭവം ദീർഘമായി വിശദീകരിക്കുന്നുണ്ട്. അവിടുന്ന് പറയുന്നു:
“ഞാൻ വീട്ടിൽനിന്ന് അൽപമകലെ കൂട്ടുകാരോടൊന്നിച്ച് നിൽക്കുകയായിരുന്നു. അപ്പോൾ മൂന്നാളുകൾ അവിടെ വന്നു. അവരുടെ കയ്യിൽ ഐസ് നിറച്ച ഒരു പാത്രമുണ്ട്. എന്റെ കൂട്ടുകാർക്കിടയിൽ നിന്ന് അവരെന്നെ പിടിച്ചു. കൂട്ടുകാർ പേടിച്ചോടി താഴ്വരയുടെ അറ്റത്തെത്തി. പിന്നീടവർ തിരിച്ചുവന്ന് സംഘത്തോട് ചോദിച്ചു: ‘നിങ്ങൾക്ക് ഈ കുട്ടിയെക്കൊണ്ട് എന്താണാവശ്യം? അവൻ ഞങ്ങളുടെ കുടുംബങ്ങളിൽ പെട്ടവനല്ല. ഇവിടെയിതാ ഖുറൈശി മക്കൾ, നിങ്ങൾക്ക് കൊന്നേ തീരുവെങ്കിൽ പകരം ഞങ്ങളിൽനിന്ന് ആരെ വേണമെങ്കിലും തിരഞ്ഞുപിടിച്ച് കൊല്ലുക.’
ഒരാൾ എന്നെ ചരിച്ചുകിടത്തി. എന്റെ നെഞ്ചുകീറി ഹൃദയവും മറ്റും പുറത്തെടുത്ത് അത് മഞ്ഞുനീര് കൊണ്ട് കഴുകി വൃത്തിയാക്കി. അത് തൽസ്ഥാനത്തുതന്നെ വെച്ചു. തുടർന്ന് രണ്ടാമൻ എഴുന്നേറ്റു. കൂടെയുള്ളവരോട് സ്വല്പം മാറിനിൽക്കാൻ പറഞ്ഞു. ശേഷം എന്റെ ഉള്ളിൽ കൈയിട്ട് എന്റെ ഹൃദയം പുറത്തെടുത്തു. ഞാനതിലേക്ക് നോക്കി. അതിൽനിന്ന് ഒരു കറുത്ത കഷ്ണമെടുത്ത് പുറത്തെറിഞ്ഞു. പിന്നെ കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ കൈവിരലിലെ വെട്ടിത്തിളങ്ങുന്ന മോതിരം ഞാൻ ശ്രദ്ധിച്ചു. അതുകൊണ്ട് എന്റെ ഹൃദയത്തിൽ സീൽ ചെയ്തു. അപ്പോൾ എന്റെ ഹൃദയം പ്രകാശമാനമായി. ആ സീലിന്റെ തണുപ്പ് ഒരു വർഷത്തോളം ഞാൻ അനുഭവിച്ചിട്ടുണ്ട്.
തുടർന്ന് കീറിയ ഭാഗം മൂന്നാമൻ തടവി. അത്ഭുതം! മുറിവ് പൂർണ്ണമായും സുഖപ്പെട്ടു. ശേഷം എന്റെ കൈപിടിച്ച് മെല്ലെ ഉയർത്തി. എന്നെ ആലിംഗനം ചെയ്തു. എന്റെ നെറ്റിയിൽ ചുംബനങ്ങളർപ്പിച്ചു. തുടർന്ന് അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ സ്നേഹിതാ, അല്ലാഹു നിങ്ങളെക്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ കണ്ണുകൾ കുളിരണിയുമായിരുന്നു.’
നോക്കുമ്പോൾ ഗോത്രം മുഴുവനും എന്റെ സമീപത്തെത്തിയിരിക്കുന്നു. പോറ്റുമ്മ ഹലീമയുമുണ്ട്. അവർ ഓടിവന്ന് എന്നെ വാരിയെടുത്ത് വാവിട്ടുകരഞ്ഞു. ‘എന്തുപറ്റി കുഞ്ഞേ?’ ഗോത്രക്കാരെല്ലാം കൂടെ എന്നെ വളഞ്ഞു. അവർ മുഖത്ത് മുത്തങ്ങൾ നൽകിക്കൊണ്ടിരുന്നു. പോറ്റുമ്മ വിലപിച്ചു: ‘മോനേ, നീ ബലഹീനനായതുകൊണ്ടാണോ നിന്നെ അവർ കൊല്ലാൻ ശ്രമിച്ചത്?’ ശേഷം അവരെന്നെ മാറോടണച്ചു. ഞാൻ പോറ്റുമ്മയുടെ മടിത്തട്ടിലാണ്. കയ്യും കാലുമൊക്കെ ആരുടെയോ കൈകളിലാണ്. ഞാൻ കരുതി ആളുകളൊക്കെ ആഗതരെ കാണുന്നുണ്ടാകുമെന്ന്! പക്ഷേ അവർക്കാർക്കും അവരെ കാണാൻ സാധിച്ചില്ല.”
ആരോ പറഞ്ഞു: “കുട്ടിക്ക് പ്രേതബാധയാണെന്ന് തോന്നുന്നു.” അങ്ങനെ ഒരു ജ്യോത്സ്യനെ സമീപിച്ച് സംഭവം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ മിണ്ടാതിരിക്കൂ. കുട്ടി പറയുന്നതെന്താണെന്ന് ഞാനൊന്ന് കേൾക്കട്ടെ; നിങ്ങളെക്കാൾ കാര്യങ്ങളുടെ നിജസ്ഥിതി അവനാണല്ലോ അറിയുക.”
ഞാൻ സംഭവം വിശദീകരിച്ചുകൊടുത്തു. കേട്ടുകഴിഞ്ഞപ്പോൾ അയാൾ എന്റെ നേരെ ചാടിവീണു. ശേഷം ഉറക്കെ പ്രഖ്യാപിച്ചു: “അറബികളേ! ഈ കുഞ്ഞിനെ കൊന്നുകളയുക. കൂടെ എന്നെയും കൊല്ലുക. ലാത്തയും ഉസ്സയുമാണ് സത്യം! അവൻ വാഴുന്ന പക്ഷം നിങ്ങളുടെ മതം മാറ്റിമറിക്കും.”
അത്ഭുതകരമായ ഈ സംഭവത്തിന് ഉടനെ കുട്ടിയെ സ്വന്തം മാതാവിന് തിരിച്ചേല്പിക്കാൻ അവർ തയ്യാറായി. സംഭവങ്ങൾ വിശദീകരിച്ചു കേട്ടപ്പോൾ നിർവികാരതയോടെ ആമിന പറഞ്ഞു: “നിങ്ങൾ ഇവന്റെ കാര്യത്തിൽ ഭയപ്പെടുന്നുവോ? എന്റെ ഈ മകൻ മഹോന്നതമായ പദവികൾ ഉള്ളവനത്രെ. അവനെക്കുറിച്ച് ഞാൻ പറയണമോ?”
“അവനെ ഞാൻ ഗർഭം ധരിച്ചപ്പോൾ എനിക്ക് അശേഷം പ്രയാസം അനുഭവപ്പെട്ടിട്ടില്ല. വല്ലാത്ത അനുഗ്രഹകാലമായിരുന്നു അത്. സാധാരണ കുട്ടികൾ പ്രസവിച്ചു വീണതുപോലെയല്ല അവൻ വീണത്. രണ്ട് കൈകളും നിലത്തുവെച്ച് ആകാശത്തേക്ക് തലയുയർത്തി കിടക്കുകയായിരുന്നു. അവനെ പ്രസവിക്കുമ്പോൾ എന്നിൽനിന്ന് ഒരു പ്രകാശം പുറപ്പെടുകയും അതിന്റെ വെളിച്ചത്തിൽ ശാം രാജ്യത്തെ ബുസ്റാ പട്ടണത്തിലെ കൊട്ടാരങ്ങൾ ഞാൻ കാണുകയും ചെയ്തിട്ടുണ്ട്. അതിനാൽ വിഷമിക്കേണ്ട, നിങ്ങൾ പൊയ്ക്കോളൂ.”
പോറ്റുമ്മയുടെ പരിചരണകാലത്ത് നടന്ന ഇത്തരം അനുഭവങ്ങൾ വിശദീകരിക്കുന്ന പല നിവേദനങ്ങളുമുണ്ട്. വിശുദ്ധ ഖുർആനിലെ 94-ാം അധ്യായം സൂറത്തുൽ ഇൻശിറാഹിലെ ഒന്നാം സൂക്തത്തിൽ പറയുന്ന കാര്യം, മലക്കുകൾ നെഞ്ചു കീറിയതിനെ കുറിച്ചാണെന്ന് ധാരാളം ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കുഞ്ഞുനാളിൽ തനിക്ക് മുലപ്പാൽ നൽകിയ ഉമ്മയെ പിന്നീട് നബി കണ്ടുവോ? അവർക്ക് വല്ല പരിഗണനയും നൽകിയോ? അവർ ഇസ്ലാം പുൽകിയോ? ചരിത്രകുതുകികളെ ഏറെ ആവേശപ്പെടുത്തുന്ന അന്വേഷണങ്ങളാണിത്.
തിരുനബി ഖദീജ ബീവിയുമായി വിവാഹം കഴിഞ്ഞതിനുശേഷം ഹലീമ ബീവി തിരുനബിയെ കാണാൻ വന്നുവെന്ന് ചില ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. തിരുനബി അവരെ സ്വീകരിച്ചിരുത്തി. അവർ നാട്ടിൽ ക്ഷാമം ബാധിച്ച് കന്നുകാലികൾ ചത്തൊടുങ്ങിയതിനെക്കുറിച്ച് പരാതികൾ പറഞ്ഞു. തിരുനബി പ്രിയതമ ഖദീജയുമായി സംസാരിച്ചു. അവർക്ക് നാൽപ്പത് ആടുകളും ഒരു ഒട്ടകവും നൽകി!
പ്രവാചകത്വം ലഭിച്ചതിനുശേഷം ഭർത്താവിനെ കൂട്ടി അവർ നബിയെ കാണാൻ വന്നു. ഇസ്ലാം സ്വീകരിച്ചു. പിന്നീട് ഹുനൈൻ യുദ്ധസമയത്ത് നബി ജിഅറാനയിൽ ഇരിക്കെ അവർ വന്നു. തിരുനബി തന്റെ വിരിപ്പ് അവർക്കായി വിരിച്ചുകൊടുത്തു. അവരെ ഇരുത്തി “എന്റെ ഉമ്മയാണ്” എന്ന് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. പ്രവാചകത്വത്തിനുശേഷം അവർ നബിയെ സന്ദർശിച്ചുവെന്ന് പറയുന്ന ധാരാളം നിവേദനങ്ങൾ വന്നിട്ടുണ്ട്.
ഒരു ഹദീസ് ഇങ്ങനെ: അബുതുഫൈൽ ഉദ്ധരിക്കുന്നു: തിരുനബി ജിഅറാനയിൽ മാംസം വിതരണം ചെയ്യുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണസ്ത്രീ അവിടെ എത്തി. തന്റെ വിരിപ്പ് തിരുനബി അവർക്ക് വിരിച്ചുകൊടുത്തു. ഞാൻ ചോദിച്ചു: “ഇത് ആരാണ്?” കൂടെയുള്ള അനുചരർ പറഞ്ഞു: “ഇത് നബിക്ക് മുലകൊടുത്ത ഉമ്മയാണ്.” തിരുനബിയിൽ നിന്ന് അവർ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്; അവരിൽനിന്ന് അബ്ദുല്ലാഹിബ്നു ജാഫറും ഉദ്ധരിച്ചിട്ടുണ്ട്. സ്വഹാബികളുടെ ചരിത്രം ക്രോഡീകരിച്ച ഇമാം ഇബ്നു ഹജർ അസ്ഖലാനി മഹതിയെ പ്രവാചകാനുചരിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. മദീനയിലെ ജന്നത്തുൽ ബഖീഇലാണ് മഹതിയുടെ ഖബർ.
ഹലീമ ബീവിയുടെ ഭർത്താവും (തിരുനബിയുടെ മുലകുടി ബന്ധത്തിലുള്ള പിതാവ്) ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് എന്നാണ് പല ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടത്. ഇബ്നു ഹിശാം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: മുലകുടി ബന്ധത്തിലുള്ള തിരുനബിയുടെ പിതാവ് ഹാരിസ് ബ്നു ഉസ്സ മക്കത്ത് വന്നപ്പോൾ ഖുറൈശികൾ അദ്ദേഹത്തോട് ചോദിച്ചു: “നിന്റെ മകൻ എന്തൊക്കെയാണ് പറയുന്നതെന്ന് നീ അറിഞ്ഞോ?” അദ്ദേഹം പറഞ്ഞു: “എന്താണ് അവൻ പറയുന്നത്?” “മരിച്ചതിനുശേഷം എല്ലാവരും പുനർജനിക്കുമെന്നും അവനെ അനുസരിച്ചവർ അനുഗ്രഹങ്ങളുടെ വീട്ടിലും അവനെ ധിക്കരിച്ചവർ ശിക്ഷകളുടെ ഭവനത്തിലുമായിരിക്കുമെന്നും അവൻ വാദിക്കുന്നു. അങ്ങനെ നാട്ടിലെ ഐക്യം തകർക്കുകയും ഛിദ്രത ഉണ്ടാക്കുകയും ചെയ്തു.”
അപ്പോൾ ഹാരിസ് നബിയെ ചെന്ന് കണ്ടു: “മോനേ, നിന്റെ നാട്ടുകാർ നിന്നെക്കുറിച്ച് അപരാധം പറയുന്നുവല്ലോ. ജനങ്ങൾ പുനരുത്ഥരിക്കപ്പെടുമെന്നും ഒന്നുകിൽ സ്വർഗത്തിലോ അല്ലെങ്കിൽ നരകത്തിലോ ആയിരിക്കുമെന്നും നീ പറയുന്നുവെന്നാണ് അവരുടെ ആക്ഷേപം.” അപ്പോൾ അവിടുന്ന് പ്രതിവചിച്ചു: “ഞാനങ്ങനെ വാദിക്കുന്നുണ്ട്. ആ ദിവസത്തിൽ ഞാൻ നിങ്ങളുടെ കൈപിടിച്ച് ഇന്ന് നാം സംസാരിച്ചത് നേർക്കുനേർ കാണിച്ചുതരും.” അതിനുശേഷം ഹാരിസ് ഇസ്ലാം സ്വീകരിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്റെ മോൻ എന്റെ കൈ പിടിക്കുകയും എനിക്കതൊക്കെ കാണിച്ചുതരുകയും ചെയ്താൽ അവൻ എന്നെ സ്വർഗ്ഗത്തിൽ കടത്തുന്നത് വരെ കൈവിടുകയില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”
തിരുനബിക്ക് ആദ്യമായി മുല കൊടുത്തത് സുവൈബത്തുൽ അസ്ലമിയ്യ ആയിരുന്നു. മക്കയിലായിരിക്കെ തിരുനബി അവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. വസ്ത്രങ്ങളും മറ്റുമൊക്കെ അവർക്ക് കൊടുത്തയക്കാറുണ്ടായിരുന്നു. ഖദീജ ബീവിയും അവരെ ആദരിച്ചിരുന്നു. അവർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നാണ് ചില ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. തിരുനബിയുടെ പിതൃവ്യൻ അബൂലഹബിന്റെ അടിമസ്ത്രീയായിരുന്നു അവർ. തന്റെ സഹോദരൻ അബ്ദുല്ലക്ക് ആൺകുട്ടി ജനിച്ചു എന്നറിഞ്ഞപ്പോൾ അബൂലഹബ് ഏറെ സന്തോഷിക്കുകയും തന്റെ അടിമയായിരുന്ന സുവൈബയെ മോചിപ്പിക്കുകയും ചെയ്തു. നബി പ്രവാചകത്വം പ്രഖ്യാപിച്ചപ്പോൾ തിരുനബിയെ ഏറെ എതിർക്കുകയും ധിക്കരിക്കുകയും ചെയ്ത ആളാണ് അബൂലഹബ്. പ്രബോധന വഴിയിൽ ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു; കല്ലെറിഞ്ഞു; ചീത്ത വിളിച്ചു; കുപ്രചരണങ്ങൾ നടത്തി. അദ്ദേഹത്തെ ശപിച്ചുകൊണ്ട് ഖുർആൻ അവതരിച്ചു.
അങ്ങനെയൊക്കെയാണെങ്കിലും, തിരുനബി ജനിച്ചതിനുള്ള സന്തോഷം പ്രകടിപ്പിച്ചതിന്റെ പേരിൽ നരകത്തിൽ തനിക്ക് ശിക്ഷയിൽ ഇളവ് ലഭിക്കുന്നതായും ശുദ്ധജലം ലഭിക്കുന്നതായും, മരണത്തിനുശേഷം അദ്ദേഹത്തെ സ്വപ്നം കണ്ട ഒരാളോട് അദ്ദേഹം പറഞ്ഞ സംഭവം ഇമാം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. സ്വപ്നം കണ്ടത് ഇബ്നു അബ്ബാസ് ആണെന്നും എല്ലാ തിങ്കളാഴ്ചയുമാണ് ഇളവ് ലഭിക്കുന്നതെന്നും സുഹൈലി ഉദ്ധരിക്കുന്നതായി ഉംദതുൽ ഖാരി എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.




