ഇനി അൽപം ഭ്രൂണശാസ്ത്രത്തിലേക്ക് പോകാം. മൈക്രോബയോളജിയുടെ പിതാവായ Antonie van Leeuwenhoek (1632-1723) ആണ് ശുക്ലത്തെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിച്ച പ്രഥമ ശാസ്ത്രജ്ഞൻ. ശതകോടി ബീജകണങ്ങളെ സൂക്ഷ്മദർശിനിയിലൂടെ കണ്ടപ്പോൾ അവയെല്ലാം മനുഷ്യശരീരത്തിലെ ചെറുതും വലുതുമായ അനേകം നാഡീവ്യൂഹങ്ങളുടെയും അവയവങ്ങളുടെയും സൂക്ഷ്മരൂപമാണെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ അണ്ഡത്തിലല്ല, പ്രത്യുത ബീജത്തിൽ തന്നെയാണ് കുഞ്ഞ് ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു.
1694-ൽ Nicholas Hartsocker (1656-1725) താൻ നിർമ്മിച്ച മൈക്രോസ്കോപ്പിലൂടെ ശുക്ലദ്രാവകത്തെ പഠനവിധേയമാക്കി. മനുഷ്യശുക്ലത്തിനകത്ത് സ്ഥിതിചെയ്യുന്നുവെന്ന് അദ്ദേഹം കരുതിയ സൂക്ഷ്മശിശുവിൻ്റെ ചിത്രം (homunculus) അദ്ദേഹം വരച്ചു.
കോശസിദ്ധാന്തത്തിൻ്റെ വെളിച്ചത്തിൽ ജർമ്മൻ ശരീരശാസ്ത്രജ്ഞനായ കാസ്പാർ ഫ്രീഡ്റിച്ച് വോൾഫ് (Caspar Friedrich Wolff 1733-1794) സ്വയം ഉൽപാദന സിദ്ധാന്തത്തിനാണ് (ആർത്തവരക്തമാണ് അടിസ്ഥാനവസ്തുവെന്നും പുരുഷശുക്ലം അതിനെ ഘനീഭവിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന സിദ്ധാന്തം) തെളിവുകളുടെ പിൻബലമുള്ളത് എന്ന് വാദിച്ചു.
പരീക്ഷണാത്മക ഭ്രൂണശാസ്ത്രത്തിൻ്റെ പിതാക്കളിലൊരാളായി അറിയപ്പെടുന്ന വിൽഹം റോക്സ് (Wilhelm Roux 1850-1925) തവളമുട്ടകളിൽ നടത്തിയ പരീക്ഷണങ്ങളും ജർമ്മൻ ജീവശാസ്ത്രജ്ഞനായ Hans Adolf Eduard Driesch (1867 – 1941) Sea Urchins-കളുടെ (നിറയെ മുള്ളുകളുള്ള ഒരു കടൽജീവി) ഭ്രൂണത്തിൽ നടത്തിയ ഗവേഷണങ്ങളും അണ്ഡമോ ബീജമോ ഒറ്റക്കല്ല കുഞ്ഞിൻ്റെ രൂപീകരണത്തിന് കാരണമാവുന്നതെന്ന് വ്യക്തമാക്കി. പുരുഷശുക്ലത്തിലുള്ള കോടിക്കണക്കിന് ബീജങ്ങളിലൊന്ന് സ്ത്രീശരീരത്തിലെ അണ്ഡവുമായി ചേർന്നാണ് ഭ്രൂണമുണ്ടാവുന്നതെന്ന വസ്തുതയിലേക്ക് ജീവശാസ്ത്രലോകം എത്തിപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ മാത്രമാണെന്നർത്ഥം.
ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട് പിന്നെയും ധാരാളം അത്ഭുതങ്ങൾ ഖുർആനിലുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ. നമുക്ക് അതേക്കുറിച്ച് സംസാരിച്ചാലോ? പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്ത, അക്ഷരങ്ങൾ പഠിച്ചിട്ടില്ലാത്ത ഒരാൾ, ശാസ്ത്രീയമായി ഏറെ മികവുകൾ പ്രകടിപ്പിക്കാത്ത, നിരക്ഷരരായ സമൂഹത്തിൽ ജീവിച്ചുവളർന്ന ഒരാൾ, തൻ്റെ നാൽപതാം വയസ്സിൽ ഹിറാ മലയിറങ്ങിവരുമ്പോൾ പറയുന്നതെന്താണ്?
നൂറ്റാണ്ടുകൾക്കുശേഷം ഒട്ടേറെ സംവാദങ്ങൾക്കൊടുവിൽ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ചും അല്ലാതെയും ഭ്രൂണശാസ്ത്രത്തിൽ ധാരാളം നിരീക്ഷണപരീക്ഷണങ്ങൾ നടത്തി ബോധ്യപ്പെട്ട കാര്യങ്ങൾ! ഈ പ്രതിഭാസത്തിൻ്റെ അർത്ഥം എന്താണ്? അദ്ദേഹം കൊണ്ടുവന്ന ഗ്രന്ഥം സ്വന്തമായ രചനയല്ല എന്നുതന്നെ. പിന്നെ ആരുടെ? കൊണ്ടുവന്നയാൾ അവകാശപ്പെടുന്നത് അത് ദൈവത്തിൻ്റെ വാക്കുകളാണ് എന്നാണ്.
ഭൗതികമായ മാനദണ്ഡങ്ങൾ വെച്ച് ചിന്തിക്കുമ്പോൾ ഭൗതികമായ ഒരു സ്രോതസ്സിൽ നിന്നാവാൻ ഒരു സാധ്യതയുമില്ല. എങ്കിൽ പിന്നെ അത് ദൈവത്തിൻ്റെ വചനം തന്നെയാകാനേ സാധ്യതയുള്ളൂ. അങ്ങനെയുള്ള ചില കാര്യങ്ങളാണ് കഴിഞ്ഞ കുറിപ്പിൽ പറഞ്ഞത്. അതിൻ്റെ ബാക്കി വിഷയങ്ങൾ ഇവിടെ പറയാം.
ഗർഭസ്ഥശിശുവിനെക്കുറിച്ച് തന്നെ 14 നൂറ്റാണ്ട് മുമ്പുള്ള ജനങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും ഖുർആൻ പറഞ്ഞിട്ടുണ്ട്. ഈ സൂക്തങ്ങൾ ശ്രദ്ധിക്കൂ:
{ أَیَحۡسَبُ ٱلۡإِنسَـٰنُ أَن یُتۡرَكَ سُدًى (36) أَلَمۡ یَكُ نُطۡفَةࣰ مِّن مَّنِیࣲّ یُمۡنَىٰ (37) }
“മനുഷ്യനെ വെറുതെ വിട്ടേക്കുമെന്ന് അവൻ വിചാരിച്ചുവോ? അവൻ സ്രവിക്കപ്പെടുന്ന ഒരു ബീജകണം മാത്രമായിരുന്നില്ലേ?” [Surah Al-Qiyāmah: 36-38]
{ إِنَّا خَلَقۡنَا ٱلۡإِنسَـٰنَ مِن نُّطۡفَةٍ أَمۡشَاجࣲ نَّبۡتَلِیهِ فَجَعَلۡنَـٰهُ سَمِیعَۢا بَصِیرًا }
“സ്ത്രീയുടെയും പുരുഷൻ്റെയും കൂടിക്കലർന്ന സ്രവത്തിൽ (സിക്താണ്ഡം) നിന്ന് നാം തീർച്ചയായും മനുഷ്യനെ പടച്ചു. അവനെ കേൾവിയും കാഴ്ചയുമുള്ളവനാക്കി. [Surah Al-Insān: 2] മനുഷ്യനെ അവൻ അലഖിൽനിന്ന് പടച്ചു.” (അധ്യായം: അൽ-അലഖ്) ഒട്ടിപ്പിടിക്കുന്ന / തൂങ്ങിക്കിടക്കുന്ന, രക്തക്കട്ട, അട്ട എന്നൊക്കെയാണ് ‘അലഖ്’ എന്ന പദത്തിൻ്റെ അർത്ഥം.
{ ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةࣰ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةࣰ فَخَلَقۡنَا ٱلۡمُضۡغَةَ عِظَـٰمࣰا فَكَسَوۡنَا ٱلۡعِظَـٰمَ لَحۡمࣰا ثُمَّ أَنشَأۡنَـٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَـٰلِقِینَ }
“പിന്നീട് നാം ബീജത്തെ ഒട്ടിപ്പിടിക്കുന്ന വസ്തുവാക്കി (സിക്താണ്ഡമാക്കി) മാറ്റുകയും അതിനെ ചവച്ചരക്കപ്പെട്ട മാംസമാക്കുകയും, അതിനെ അസ്ഥിയാക്കി, അതിനെ മാംസംകൊണ്ട് പൊതിയുകയും ചെയ്തു. പിന്നീട് അതിനെ മറ്റൊരു സൃഷ്ടിയാക്കി. സൃഷ്ടികർത്താക്കളിൽ അത്യുത്തമനായ അല്ലാഹു പരിശുദ്ധനായിരിക്കുന്നു.” [Surah Al-Muʾminūn: 14]
സ്രവിക്കപ്പെടുന്ന കോടിക്കണക്കിന് അണുക്കളിൽ ഒരു ബീജകണം മാത്രമാണ് (നുത്വഫതൻ 75:37) അണ്ഡവുമായി സംയോജിക്കുന്നതെന്നും സ്ത്രീ അണ്ഡവുമായി യോജിക്കുന്ന ഈ സിക്താണ്ഡം (നുത്വഫതുൻ അംശാജ് 76:2) അട്ടയെപ്പോലെ ഗർഭപാത്രത്തിൽ ഒട്ടിപ്പിടിച്ച് തൂങ്ങിക്കിടക്കുകയാണെന്നും (96:2) അത് പിന്നീട് ചവച്ചരക്കപ്പെട്ട മാംസപിണ്ഡം പോലെയാകുമെന്നും (മുള്ഗത്) ആ പിണ്ഡത്തിൽ എല്ലുകളായി രൂപാന്തരപ്പെടുകയും അവക്കുമേൽ മാംസം പൊതിയുകയാണ് ചെയ്യുന്നതെന്നും പിന്നീട് മറ്റൊരു സൃഷ്ടിപ്പ് നടക്കുന്നുവെന്നും ഖുർആൻ വ്യക്തമാക്കുന്നു (23:14). ഈ പറഞ്ഞ കാര്യങ്ങളുടെ യാഥാർത്ഥ്യം ഏതൊരു ശാസ്ത്രപഠിതാവിനും മനസ്സിലാക്കാവുന്നതാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വർഷങ്ങളോളം ഗവേഷണനിരീക്ഷണങ്ങൾ നടത്തിയ ഒരു ഗവേഷകൻ്റെ ഭാഷയിൽ, അല്ല അതിനേക്കാൾ ആധികാരികമായ ശബ്ദത്തിലാണ് ഖുർആൻ ഇവ്വിഷയങ്ങൾ മുന്നോട്ടുവെക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
ഒന്നാമതായി പറഞ്ഞ കാര്യം എടുക്കുക. സ്രവിക്കപ്പെടുന്ന ശുക്ലത്തിലെ (കോടിക്കണക്കിന് ബീജാണുക്കളിലെ) ഒരു ബീജകണം മാത്രമായിരുന്നു മനുഷ്യൻ (നുത്വഫതൻ 75:37) എന്ന കാര്യം. നിസ്സാരമായ ദ്രാവകത്തിലെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു സത്ത് (സുലാലത്ത്) ആണ് മനുഷ്യനെന്ന് ഖുർആൻ (32:8) പറയുന്നുണ്ട്.
സ്രവിക്കപ്പെടുന്ന ശുക്ലത്തിൽനിന്ന് ഒരു കണം മാത്രമാണ് സ്ത്രീ അണ്ഡവുമായി ചേർന്ന് കുഞ്ഞായിത്തീരുന്നത് എന്ന വിവരം ആറാം നൂറ്റാണ്ടുവരെ ആർക്കും അറിയില്ലായിരുന്നു. സ്രവിക്കപ്പെടുന്ന ദ്രാവകത്തിൽനിന്ന് മുഴുവനുമായിട്ടല്ല കുഞ്ഞുണ്ടാകുന്നത് എന്ന് തിരുനബി തന്നെ ഒരു ജൂതൻ്റെ ചോദ്യത്തിന് മറുപടിയായി വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
عن أبي الوداك عن أبي سعيد الخدري سمعه يقول سئل رسول الله صلى الله عليه وسلم عن العزل فقال ما من كل الماء يكون الولد وإذا أراد الله خلق شيء لم يمنعه شيء
പുതിയ കാലത്തിനുവേണ്ടി ഉണ്ടാക്കിയ ഒരു വ്യാഖ്യാനമല്ല ഇതെന്നും, മറിച്ച് തിരുനബിയുടെ തന്നെ വിശദീകരണമാണെന്നും ഈ തിരുവചനം ബോധ്യപ്പെടുത്തുന്നു. കോടിക്കണക്കിന് ബീജങ്ങളിൽനിന്ന് അതിജയിക്കുന്ന ലക്ഷണമൊത്ത ഒന്നാണ് അണ്ഡവുമായി ചേരുന്നത് എന്ന് നമുക്ക് തന്നെ നേർക്കുനേർ കാണാൻ പറ്റുന്ന രൂപത്തിൽ വീഡിയോകൾ ലഭ്യമാണ്.
പരാമർശിച്ച സൂക്തത്തിൽ പുരുഷബീജത്തിൻ്റെ കാര്യം മാത്രമല്ലേ ഉള്ളൂ, അണ്ഡത്തിൻ്റെ കാര്യം ഖുർആനിൽ പറഞ്ഞിട്ടില്ല എന്നല്ല; ബീജം, അണ്ഡം എന്നീ സംജ്ഞകൾ രൂപപ്പെട്ടത് പിന്നീടാണ്. അതിനെക്കുറിച്ച് ഒന്നുമറിയാത്തവരോട് അങ്ങനെ പറയേണ്ടതില്ലല്ലോ. എന്നാൽ കുഞ്ഞുണ്ടാകുന്നതിൽ സത്തപരമായിത്തന്നെ സ്ത്രീപുരുഷ സ്രവങ്ങൾ ഉണ്ടെന്ന് തന്നെയാണ് ഖുർആനിക ഭാഷ്യം.
മനുഷ്യനെ കൂടിച്ചേർന്ന സ്രവത്തിൽ നിന്നാണ് സൃഷ്ടിച്ചതെന്ന് വിശുദ്ധ ഖുർആൻ (76:2) പറയുന്നുണ്ട്. "നുത്ഫതുൻ അംശാജ്" എന്ന ഖുർആൻ പ്രയോഗത്തിന് വിശ്രുത ഖുർആൻ വ്യാഖ്യാതാവും പ്രവാചകാനുചരനുമായ ഇബ്നു അബ്ബാസ് ഉൾപ്പടെയുള്ള ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണം പുരുഷൻ്റെയും സ്ത്രീയുടെയും സ്രവങ്ങൾ എന്നാണ്. മാത്രവുമല്ല, പുരുഷദ്രാവകം, സ്ത്രീദ്രാവകം എന്നീ പ്രയോഗങ്ങൾ ഹദീസിലും ധാരാളമായി വന്നിട്ടുണ്ട്.
അണ്ഡം ഉൽസർജിക്കുന്നതിനെക്കുറിച്ചും അതിൻ്റെ നിറത്തിനെക്കുറിച്ചും അണ്ഡവുമായി കൂടിച്ചേരുന്ന സിക്താണ്ഡത്തിൻ്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ചും ഹദീസിലും ഖുർആനിലും കാണാം. Dr. Mohammad Ali Albar എഴുതിയ ‘Human development as revealed in the Holy Quran and Hadith: (the creation of man between medicine and the Quran)’ എന്ന കൃതി ഈ വിഷയത്തിൽ മികച്ച പഠനമാണ്.
ഈ വിഷയത്തിൽ ഗവേഷണം നടത്തിയവരിൽ പ്രമുഖനാണ് ടോറൻ്റോ യൂണിവേഴ്സിറ്റിയിലെ എംബ്രിയോളജി പ്രൊഫസർ കൂടിയായ കനേഡിയൻ ശാസ്ത്രജ്ഞൻ കീത്ത് മൂർ. അദ്ദേഹത്തിൻ്റെ ‘The Developing Human’ എന്ന കൃതി ലോകപ്രസിദ്ധമാണ്. ലോകത്തിലെ ഒട്ടേറെ പ്രധാന ഭാഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു.
1981-ൽ സഊദി അറേബ്യയിലെ ദമാമിൽ നടന്ന ഏഴാം മെഡിക്കൽ കോൺഫറൻസിൽ കീത്ത് മൂർ പറഞ്ഞു: “മനുഷ്യ വളർച്ചാ സംബന്ധിയായ ഖുർആനിലെ പരാമർശങ്ങൾ വ്യക്തമാക്കാൻ സഹായിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ വചനങ്ങൾ വന്നത് ദൈവത്തിൽനിന്ന്, അഥവാ, അല്ലാഹുവിൽനിന്നാകുമെന്ന് എനിക്ക് മനസ്സിലാകുന്നു. കാരണം, ഈ വിജ്ഞാനങ്ങളിൽ ഭൂരിഭാഗവും ഇതേവരെ കണ്ടെത്തപ്പെടാത്തവയാണ്. ഇത്തരുണത്തിൽ, എനിക്ക് വ്യക്തമാകുന്നത് മുഹമ്മദ് നബി അല്ലാഹുവിൻ്റെ പ്രവാചകൻ തന്നെയാണെന്നാണ്.”
അദ്ദേഹം തൻ്റെ ഗവേഷണഫലം പുറത്തുവിട്ടപ്പോൾ കാനഡയിലെ പത്രങ്ങൾ അത് ആഘോഷപൂർവം കൊണ്ടാടി. "Surprising thing found in ancient book" ('പ്രാചീന ഗ്രന്ഥത്തിൽ അത്ഭുതകരമായ കാര്യം കണ്ടെത്തിയിരിക്കുന്നു') എന്ന ശീർഷകത്തിൽ പത്രങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും കീത്ത് മൂറുമായി അഭിമുഖം നടത്തുകയും ചെയ്തു. അഭിമുഖത്തിനിടയിൽ ഒരു റിപ്പോർട്ടർ ചോദിച്ചു: “അറബികൾക്ക് ഇക്കാര്യം അറിയാൻ ഇടയില്ലേ? അവിടെ ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നില്ലേ? അവർ തന്നെ ചർച്ച ചെയ്ത് ജനങ്ങളെ പരിശോധനക്ക് വിധേയമാക്കിയതായിക്കൂടേ?”
പ്രൊഫസർ പ്രതികരിച്ചു: “ഇന്ന് നാം കണ്ടെത്തിയ കാര്യങ്ങളെല്ലാം മൈക്രോസ്കോപ്പിൻ്റെ സഹായത്താലാണ്. അറബികൾ ഗർഭസ്ഥശിശുവിനെ പരിശോധിച്ചിട്ടുണ്ടെങ്കിൽപോലും ഇതൊന്നും അവർക്ക് കണ്ടെത്താൻ കഴിയില്ല. കാരണം കണ്ണുകൊണ്ട് കാണാൻ കഴിയുന്നതിലും അപ്പുറമുള്ള സംഗതികളെക്കുറിച്ച്പോലും ഖുർആൻ പറയുന്നുണ്ട്. ഒരു മൈക്രോസ്കോപ്പ് ഉണ്ടെങ്കിലേ അതെല്ലാം കാണാനാകൂ. ഇരുന്നൂറ് കൊല്ലത്തിനിടക്ക് മാത്രമാണ് ഇത്തരം ഉപകരണങ്ങൾ (ഡിവൈസുകൾ) തന്നെ കണ്ടെത്തിയിട്ടുള്ളത്. പിന്നെ ഒരു സാധ്യതയുണ്ട്. 1400 വർഷങ്ങൾക്കുമുമ്പ് ഒരാൾ അതീവ രഹസ്യമായി ഒരു മൈക്രോസ്കോപ്പ് കണ്ടെത്തുകയും അപാകതയൊന്നും കാണിക്കാതെ ഗർഭസ്ഥശിശുവിനെക്കുറിച്ച് ഈ ഗവേഷണം നടത്തുകയും തുടർന്ന് എങ്ങനെയൊക്കെയോ അത് മുഹമ്മദിന് പഠിപ്പിച്ചുകൊടുക്കുകയും തൻ്റെ ഗ്രന്ഥത്തിൽ അതുംകൂടി രേഖപ്പെടുത്താൻ ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കാം! തുടർന്ന് ഈ ഉപകരണം അദ്ദേഹം എന്നന്നേക്കുമായി നശിപ്പിക്കുകയോ അതീവ രഹസ്യമായി സൂക്ഷിച്ചുവെക്കുകയോ ചെയ്തിരിക്കാം!! നിങ്ങളിത് വിശ്വസിക്കുന്നുവോ?”
“ഇതൊരു വഷളൻ സിദ്ധാന്തം തന്നെ! അപ്പോൾ നിങ്ങൾക്കെങ്ങനെ ഈ ഖുർആനിക സൂചനകളെ വിശദീകരിക്കാനാവും?” എന്ന് ചോദിച്ചപ്പോൾ കീത്ത് മൂർ പ്രതികരിച്ചു: “ഈ ഗ്രന്ഥം ദൈവികമായി അവതരിപ്പിക്കപ്പെട്ടതാവാനേ തരമുള്ളൂ.” ഭ്രൂണശാസ്ത്രം മാത്രമല്ല മറ്റു പല ശാസ്ത്രങ്ങളും ഖുർആനിലുണ്ട്. എല്ലാ ശാസ്ത്രങ്ങളുടെയും വിദാതാവായ അല്ലാഹുവാണല്ലോ അത് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ തെളിയിക്കപ്പെട്ട ഒരു ശാസ്ത്രീയ സത്യത്തിനും എതിരായി ഒരു കാര്യവും ഖുർആനിൽ ഇല്ല; ഉണ്ടാവുകയുമില്ല.
ഈ പറഞ്ഞതിനർത്ഥം ഖുർആൻ ഒരു ശാസ്ത്രപുസ്തകമാണ് എന്നല്ല. അത് ശാസ്ത്രം പഠിപ്പിക്കാൻവേണ്ടി അവതരിപ്പിക്കപ്പെട്ടതുമല്ല. പരലോക മോക്ഷത്തിലേക്ക് ജനങ്ങൾക്ക് മാർഗ്ഗദർശനം നൽകാനാണ് ഖുർആൻ അവതരിച്ചത്. ദൈവാസ്തിക്യത്തിൻ്റെയും പുനരുത്ഥാനത്തിൻ്റെയും തെളിവുകളെന്ന നിലയിൽ മനുഷ്യസൃഷ്ടിപ്പിലെയും പ്രപഞ്ചത്തിലെയും ചില അത്ഭുതങ്ങളിലേക്ക് മനുഷ്യൻ്റെ ശ്രദ്ധ ക്ഷണിക്കുക മാത്രമാണ് ഇത്തരം ശാസ്ത്രസൂചനകളിലൂടെ ഖുർആൻ ചെയ്യുന്നത്.
പലപ്പോഴും ഇത്തരം സൂചനകൾക്കും വിവരണങ്ങൾക്കുംശേഷം “നിങ്ങൾ ചിന്തിക്കുന്നില്ലയോ? ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തങ്ങളുണ്ട്” എന്നിങ്ങനെ പറഞ്ഞതായി കാണാം.
ശരിയായ ശാസ്ത്രീയ ബോധവും വിജ്ഞാനവും ദൈവാസ്തിക്യത്തിലേക്കാണ് മനുഷ്യനെ നയിക്കുക എന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ശാസ്ത്രസൂചനകൾ നൽകി മനുഷ്യൻ്റെ ചിന്തയെയും ധിഷണയെയും ഉദ്ദീപിപ്പിച്ച് അവനെ ദൈവത്തിലേക്കും ദൈവം പ്രോക്തമായ മതത്തിലേക്കും എത്തിക്കുന്ന യുക്തിഭദ്രമായ ബൗദ്ധിക സമീപനമാണ് ഖുർആനിൻ്റേത് എന്ന് കാണാം.
ശാസ്ത്രീയ കാര്യങ്ങൾ ഉണ്ട് എന്നതുകൊണ്ട് മാത്രമല്ല, ഖുർആൻ ഒരു അത്ഭുതമാവുന്നത്. തിരുനബിയുടെ പ്രവാചകത്വത്തിൻ്റെ ഏറ്റവും വലിയ തെളിവ് ഖുർആൻ തന്നെയാണ്. അനനുകരണീയ ഗ്രന്ഥമാണത്. ശത്രുക്കൾ തന്നെ അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.




