രംഗം: ഒന്ന്
“താങ്കൾക്ക് വേണ്ടി ഖുറൈശികൾ പണം സമാഹരിക്കണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്,” എന്ന് അബൂജഹൽ മുഗീറയോട് പറഞ്ഞു.
എന്തിനാണ് ഈ പണമെന്ന് മുഗീറ ചോദിച്ചപ്പോൾ, “താങ്കൾക്ക് തരാൻ വേണ്ടി തന്നെ,” എന്നും, “നീ മുഹമ്മദിനെ കേൾക്കുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കുന്നു,” എന്നുമായിരുന്നു മറുപടി.
“എന്നെ പണം തന്ന് പാട്ടിലാക്കാൻ ശ്രമിക്കുകയോ? ഞാനല്ലേടോ ഇവിടത്തെ വലിയ പണക്കാരൻ?” എന്ന് മുഗീറ കോപിച്ചു.
മുഗീറ തിരുനബിയുടെ സദസ്സിൽ പങ്കെടുക്കുകയും ഖുർആൻ കേൾക്കുകയും ചെയ്തു എന്നതാണ് പ്രശ്നം. മുഗീറ നേതാവാണ്, കവിയാണ്, ജനങ്ങൾക്കിടയിൽ സ്വീകാര്യനാണ്. മുഗീറക്ക് മനം മാറ്റം ഉണ്ടായാൽ ജനം അവനോടൊപ്പം ഒഴുകുമോ എന്ന് അബൂജഹൽ ഭയന്നു. ഓഫറുകളിൽ മുഗീറ വീഴുകയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അനുനയത്തിൻ്റെ മറ്റു മാർഗ്ഗങ്ങൾ അയാൾ അന്വേഷിച്ചു.
“പ്രശ്നം ഗുരുതരമാണ്. നീ മുഹമ്മദിനെ വെറുക്കുന്നു എന്ന് വ്യക്തമാക്കുന്ന എന്തെങ്കിലും ഒരു വാക്ക് നിൻ്റെ ജനതയോട് പറഞ്ഞേ തീരു.”
ഇത് കേട്ട് മുഗീറ ഇങ്ങനെ പ്രതികരിച്ചു: “ഞാനെന്തു പറയാനാ? നിങ്ങളുടെ കൂട്ടത്തിൽ കവിതയെക്കുറിച്ച് ഏറ്റവും അറിയുന്നവൻ ഞാനാണ്. കവിതയുടെ എല്ലാ നിയമങ്ങളും പ്രാസങ്ങളും പ്രകാരങ്ങളും എനിക്കറിയാം. എന്നാൽ ഇത് കവിതയല്ല എന്ന് ഞാൻ കട്ടായം പറയുന്നു. അദ്ദേഹം പറയുന്ന വാക്കുകൾക്ക് വല്ലാത്ത മാധുര്യമാണ്. അതിന് ഏറെ ചാതുര്യമാണ്. അതിൻ്റെ മുകൾഭാഗം ഫലങ്ങൾ നിറഞ്ഞിരിക്കുന്നു. താഴെ ഫലപുഷ്ടമാണ്. അതെന്നും ഉയർന്നുനിൽക്കുക തന്നെ ചെയ്യും. അതിനെ അതിജയിക്കാൻ ഒന്നിനുമാവില്ല. അത് തനിക്ക് താഴെയുള്ളതിനെ മുഴുവൻ തകർക്കും. ഇതൊരു മനുഷ്യൻ്റെ വചനമല്ല തന്നെ!” വിശുദ്ധ ഖുർആനിലെ നഹ്ൽ അധ്യായത്തിലെ തൊണ്ണൂറാമത്തെ സൂക്തമായിരുന്നു അദ്ദേഹം കേട്ടത്. ആ ദിവ്യവചനം അദ്ദേഹത്തെ ഹഠാതാകർഷിച്ചു.
രംഗം: രണ്ട്
ഖുറൈശികൾക്ക് ഒരു പതിവുണ്ടായിരുന്നു; ചന്തയുടെ ദിവസം അവർ ഒരുമിച്ചു കൂടും. ഒരിക്കൽ ചന്തയിൽ വെച്ച് വലീദിനെ കണ്ടപ്പോൾ തിരുനബിയുടെ കാര്യത്തിൽ അദ്ദേഹത്തിൻ്റെ നിരീക്ഷണം അറിയാൻ ആളുകൾക്ക് മോഹം. അവർ അദ്ദേഹത്തോട് ആ വിഷയത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു തുടങ്ങി:
“ഖുറൈശികളേ, ഇന്ന് ചന്തയുടെ ദിവസമാണ്. പല അറബി പ്രമുഖരും പല നാടുകളിൽ നിന്നും വന്നുചേരുന്ന ദിവസം. മുഹമ്മദിനെക്കുറിച്ച് അവരും കേട്ടിട്ടുണ്ടായിരിക്കും. അവർ നമ്മളോട് അന്വേഷിക്കും. അപ്പോൾ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ഒരേ ആശയം പറയണം. പലരും പലതും പറയരുത്. അത് സംശയത്തിന് കാരണമാകും. നമ്മുടെ വാദങ്ങൾ ആളുകൾ തള്ളിക്കളയും.”
“എന്നാൽ താങ്കൾ തന്നെ ഒരഭിപ്രായം പറയൂ. ഞങ്ങൾ അത് സ്വീകരിക്കാം,” അവർ ഒന്നടങ്കം പറഞ്ഞു.
‘നിങ്ങൾ ആദ്യം പറയൂ. ഞാൻ കേൾക്കട്ടെ.” അവർ ‘ജ്യോത്സ്യൻ എന്നു പറയാം’ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു: “അല്ല. അദ്ദേഹം ജോത്സ്യനല്ലെന്ന് ഉറപ്പാണ്. നാം എത്ര ജോത്സ്യന്മാരെ കണ്ടിട്ടുണ്ട്! അവരുടെ മൂളിപ്പാട്ടും ഈണവും ഒന്നുമല്ല ഇദ്ദേഹത്തിൻ്റേത്.”
‘ഭ്രാന്തനെന്ന് പറഞ്ഞാലോ?’ എന്ന് ചോദിച്ചപ്പോൾ: “ഭ്രാന്തനോ!? ഭ്രാന്ത് എന്താണെന്ന് നമുക്കറിയില്ലേ? അതിൻ്റെ ഒരു ലക്ഷണവും അവനില്ല.”
‘എന്നാൽ കവിയെന്നു പറയാം’ എന്ന നിർദ്ദേശത്തിന്: “അവൻ കവിയല്ല. കവിതയെക്കുറിച്ച് എല്ലാമെല്ലാം നമുക്കറിയാം. അവൻ പറയുന്നത് കവിതയാണെന്ന് പറയാൻ ഒരു വകുപ്പുമില്ല,” എന്നായിരുന്നു മറുപടി.
‘എന്നാൽ പിന്നെ മാരണക്കാരൻ എന്ന് പറയാം. അല്ലേ?’ എന്ന അവസാന ശ്രമത്തിന്: “അദ്ദേഹം മാരണക്കാരനല്ല. മാരണവും അതിൻ്റെ ഊത്തും കെട്ടുമൊക്കെ നമ്മൾ എത്ര കണ്ടതാ!” എന്നദ്ദേഹം പ്രതികരിച്ചു.
“ഇനിയിപ്പോ നമ്മൾ എന്താ പറയുക?!” എന്ന് ചോദിച്ചപ്പോൾ വലീദ് പറഞ്ഞു: “എന്ത് പറയാനാ! അതിമധുരിതമാണ് ആ വചനങ്ങൾ. അടിഭാഗം നനഞ്ഞു കുതിർന്നിരിക്കുന്നു. മുകൾഭാഗം നിറഞ്ഞ് തുടുത്തിരിക്കുന്നു. കളവാണെന്ന് നിങ്ങൾക്കുതന്നെ ബോധ്യമുള്ള കാര്യങ്ങളാണല്ലോ നിങ്ങൾ പറഞ്ഞതൊക്കെയും. കൂട്ടത്തിൽ ഭേദം മാരണക്കാരനാണെന്നത് തന്നെയാണെന്ന് തോന്നുന്നു. നമുക്കിടയിൽ ഛിദ്രതയുണ്ടാക്കിയത് അവൻ്റെ ആ മാസ്മരിക വചനങ്ങളാണല്ലോ. പിതാവിനെയും മകനെയും, ദമ്പതിമാരെയും, സഹോദരങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കുന്ന ഒരു മാരണവുമായി അവൻ വന്നു എന്നങ്ങ് പറഞ്ഞേക്കാം.”
എല്ലാവരോടും അത് മാത്രം പറയാമെന്ന ധാരണയിൽ അവരെത്തി. പുറത്തുനിന്നെത്തുന്ന എല്ലാവർക്കും തിരുനബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനും അവർ വ്യാജമായി നിർമ്മിച്ചുണ്ടാക്കിയ ആരോപണം മനോഹരമായി അവതരിപ്പിക്കാനും അവർ ശട്ടം കെട്ടി. അതിനായി ചന്തയിലേക്കുള്ള ഓരോ വഴികളിലും അവർ ഇരുപ്പുറപ്പിച്ചു.
രംഗം: മൂന്ന്
മറ്റൊരു ചന്തദിവസം, പുറത്തുവരുന്നവരെ നിരീക്ഷിക്കുകയാണ് ഒരു സംഘം ഖുറൈശികൾ. അവർ ഒരാൾ വരുന്നത് ശ്രദ്ധിച്ചു. ആരാണത്? തുഫൈൽ! ദൗസ് ഗോത്രക്കാരൻ, അംറിൻ്റെ മകൻ, വിശ്രുത കവി, കുബേരൻ. തുഫൈൽ ഇസ്ലാം സ്വീകരിച്ചാൽ അത് സാമൂഹിക ദുരന്തമാകും എന്ന് അവർ കണക്കുകൂട്ടി. കാരണം, അറബികൾക്കെല്ലാം പ്രിയപ്പെട്ട കവിയായിരുന്നു തുഫൈൽ. അയാളുടെ പിന്നാലെ കൂടാൻ ആളുകളുണ്ടാകും. അതുകൊണ്ടുതന്നെ തുഫൈൽ മുഹമ്മദിനെ ഒരിക്കലും കേട്ടുപോകരുത്. അദ്ദേഹത്തിന് ജാഗ്രതാനിർദ്ദേശം നൽകണം. അതിനായി അവർ തുഫൈലിന് ചുറ്റും വട്ടമിട്ടിരുന്ന് പറഞ്ഞു തുടങ്ങി:
“ഇവിടെ ഒരാൾ വന്നിരിക്കുന്നു, അബ്ദുല്ലയുടെ മകൻ മുഹമ്മദ്. അയാൾ ഞങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി. കുടുംബം തെറ്റിച്ചു. രക്തബന്ധങ്ങളെയും പവിത്രമായ ആത്മബന്ധങ്ങളെയും തകർത്തെറിയുന്ന അദൃശ്യമായൊരു ശക്തി അവൻ്റെ വാക്കുകൾക്കുണ്ട്; അത്രമേൽ മാരകമാണ് അവൻ ഉതിർക്കുന്ന ഓരോ വചനവും. അയാളെ കേൾക്കരുത്. കേട്ടാൽ നിനക്കും നിൻ്റെ ജനതക്കും ഇടയിൽ ഭിന്നിപ്പിൻ്റെ വിത്ത് പാകലായിരിക്കുമത്.”
ഖുറൈശികളുടെ പ്രബോധനം ഫലം കണ്ടു. മുഹമ്മദിനെ കാണുകയില്ലെന്നും അദ്ദേഹത്തെ കേൾക്കില്ലെന്നും അയാൾ ശപഥം ചെയ്തു. അറിയാതെ എങ്ങാനും ആ വചനങ്ങൾ കേൾക്കാതിരിക്കാൻ ചെവിയിൽ ഒരു ശീലക്കഷ്ണം തിരുകിവെച്ചു. തുഫൈൽ തന്നെ വിശദീകരിച്ച കാര്യമാണത്.
അദ്ദേഹം തുടർന്നു: “അങ്ങനെ ഞാൻ കഅബയിൽ കടന്നു. അവിടെ ചെന്നപ്പോൾ കഅബക്കരികിൽ തിരുനബി നിസ്കരിക്കുന്നു. ഞാൻ തൊട്ടടുത്തായിരുന്നു. ചില വചനങ്ങൾ അവിടുന്ന് പാരായണം ചെയ്യുന്നത് ഞാൻ കേട്ടുപോയി. നല്ല രസമുള്ള വചനങ്ങൾ. ഞാനൊരു വീണ്ടുവിചാരത്തിനൊരുങ്ങി. ‘ഞാനൊരു കവിയല്ലേ? നല്ലതും ചീത്തതും മനസ്സിലാക്കാൻ എനിക്ക് കഴിയില്ലേ? മറ്റുള്ളവരുടെ പ്രകോപനങ്ങൾ കേട്ട് ഞാനെന്തിന് ഇദ്ദേഹത്തെ കേൾക്കാതിരിക്കണം? കേട്ടിട്ട് ശരിയെങ്കിൽ സ്വീകരിക്കണം. അല്ലെങ്കിൽ തള്ളിക്കളയണം. അതല്ലേ ശരി?’ ഞാൻ ആത്മഗതം ചെയ്തു.’’
അങ്ങനെ ഞാൻ തിരുനബിയുടെ വീട്ടിൽ ചെന്നു. ‘എന്താണ് നിങ്ങൾ പറയുന്നത്?’ എന്ന് ഞാൻ ചോദിച്ചു. അവിടുന്ന് എനിക്ക് ഇസ്ലാം ഹൃസ്വമായി വിശദീകരിച്ചു തന്നു. ഖുർആൻ ഓതിത്തന്നു. അല്ലാഹുവാണെ! അതിനേക്കാൾ സുന്ദരമായ വചനങ്ങൾ ഞാനിതുവരെ കേട്ടിട്ടില്ല, അതിനേക്കാൾ നീതിയുക്തമായ കൽപ്പനയും ഞാൻ കേട്ടിട്ടില്ല. ഞാൻ സത്യസന്ധമായി തന്നെ ഇസ്ലാം ആശ്ലേഷിച്ചു. അദ്ദേഹം തൻ്റെ ഗോത്രത്തിലേക്ക് തിരിക്കുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ധാരാളം പേർ ഇസ്ലാമിലേക്ക് കടന്നു.
രംഗം: നാല്
ഉത്ബതുബ്നു റബീഅ ഖുറൈശികളോടൊപ്പം ഇരിക്കുകയാണ്. തിരുനബി പള്ളിയിലുണ്ട്, ഒപ്പം ആരുമില്ല. ഉത്ബ കൂടെയുള്ളവരോടായി പറഞ്ഞു:
“ഞാൻ മുഹമ്മദിൻ്റെ അടുക്കൽ ഒന്ന് പോയി നോക്കട്ടെ. ചില കാര്യങ്ങൾ അവനു മുമ്പിൽ വെക്കട്ടെ. അതിൽ എന്തെങ്കിലും ഒന്ന് അവൻ സ്വീകരിച്ചാൽ നമുക്കത് അവന് നൽകാം. എന്നാൽ അവൻ്റെ ശല്യം തീരുമല്ലോ.”
ഹംസ അടക്കമുള്ള പ്രമുഖർ ഇസ്ലാമിലേക്ക് വന്ന സന്ദർഭമായിരുന്നു അത്. തങ്ങളുടെ കാലിനടിയിൽനിന്ന് മണ്ണ് ചോർന്നുപോകുന്നുണ്ടെന്ന് ഖുറൈശികൾ തിരിച്ചറിഞ്ഞ സന്ദർഭം.
“അത് നല്ല കാര്യമാണ്; നീ ചെന്ന് മുഹമ്മദിനോട് സംസാരിക്കൂ,” അവർ ഒന്നടങ്കം പറഞ്ഞു.
അദ്ദേഹം തിരുനബിയുടെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “സഹോദര പുത്രാ! നല്ല കുലീനതയും അന്തസ്സുമുള്ള കുടുംബത്തിൽ പിറന്ന ആളാണ് നീ. പക്ഷേ, നീ പുതിയ ഒരു ആശയവുമായി നിൻ്റെ സമുദായത്തിലേക്ക് വന്നു. അവരുടെ ഐക്യം തകർത്തു. അവരുടെ പ്രതീക്ഷകളെ തകിടം മറിച്ചു. അവരുടെ ദൈവങ്ങളെ ചീത്ത വിളിച്ചു. അവരുടെ മുത്തച്ഛൻമാരെ മതഭൃഷ്ടരാക്കി. ഞാൻ ചില കാര്യങ്ങൾ പറയട്ടെ. അവ നീ സാകൂതം ശ്രവിക്കണം. അതിൽ ചിലതെങ്കിലും നിനക്ക് സ്വീകാര്യമായേക്കാം.”
“താങ്കൾക്ക് പറയാനുള്ളത് പറഞ്ഞോളൂ. ഞാൻ കേൾക്കാൻ തയ്യാറാണ്,” തിരുനബി പ്രതിവചിച്ചു.
ഉത്ബ തുടർന്നു: “മോനെ, നീ കൊണ്ടുവന്ന പുതിയ ആശയം കൊണ്ട് നീ ലക്ഷ്യം വെക്കുന്നതെന്താണ്? നിനക്ക് പണമാണ് വേണ്ടതെങ്കിൽ നിനക്കായി ഞങ്ങൾ പണം സമാഹരിക്കാം. നിന്നെ ഏറ്റവും വലിയ ധനാഢ്യനായി ഞങ്ങൾ മാറ്റാം. നീ അഭിജാത്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങളുടെ നേതാവാക്കാം. എല്ലാ കാര്യങ്ങളും നിന്നോട് ചോദിച്ചു ചെയ്യുന്ന അവസ്ഥ സംജാതമാക്കാം. നീ രാജാധികാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിന്നെ ഞങ്ങളുടെ രാജാവാക്കാം. അതല്ല നിനക്ക് നിയന്ത്രിക്കാനാവാത്ത വിധമുള്ള വല്ല ബാധയുമാണെങ്കിൽ അത് ചികിത്സിച്ചു മാറ്റാനും ഞങ്ങൾ തയ്യാറാണ്. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഞങ്ങൾ ചെലവഴിക്കാം.”
“നിങ്ങളുടെ സംസാരം കഴിഞ്ഞോ?” തിരുനബി ചോദിച്ചു.
‘അതെ,” അദ്ദേഹം പറഞ്ഞു.
“എന്നാൽ ഞാൻ പറയുന്നത് കേൾക്കൂ.” തുടർന്ന് തിരുനബി ഖുർആനിലെ ഫുസ്സിലത് അധ്യായം പാരായണം ചെയ്തു. മുപ്പത്തിയെട്ടാമത്തെ സൂക്തം എത്തിയപ്പോൾ അവിടുന്ന് സാഷ്ടാംഗം ചെയ്തു. (വിശുദ്ധ ഖുർആനിലെ ചില വചനങ്ങൾ പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്യുമ്പോൾ സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്). രണ്ടുകയ്യും പുറകോട്ട് കെട്ടിവെച്ച് തിരുനബിയുടെ പാരായണം ഉത്ബ സാകൂതം ശ്രദ്ധിച്ചു.
“ഞാൻ പാരായണം ചെയ്തത് നിങ്ങൾ കേട്ടുവല്ലോ. അതുതന്നെയാണ് എനിക്ക് പറയാനുള്ളത്. ഇനി നിങ്ങളുടെ ഇഷ്ടം, നിങ്ങളുടെ വഴി.”
ഉത്ബ എഴുന്നേറ്റ് തൻ്റെ ജനതയുടെ അടുക്കലേക്ക് നടന്നു.
“പോയ ഭാവത്തിലല്ലല്ലോ ടിയാൻ്റെ തിരിച്ചുവരവ്?” ഉത്ബയുടെ മുഖം നോക്കി അവർ പിറുപിറുത്തു.
“പോയിട്ട് എന്തുണ്ടായി?” അവർ ആവേശത്തോടെ ചോദിച്ചു.
ഉത്ബ പറഞ്ഞു: “ഞാനൊരു വചനം കേട്ടു. തത്തുല്യമായ ഒരു വചനവും ഇതുവരെ ഞാൻ കേട്ടിട്ടില്ല. അല്ലാഹുവാണേ സത്യം; അത് മാരണമല്ല, കവിതയല്ല, ജ്യോത്സ്യമല്ല. ഖുറൈശികളെ, എന്നെ അനുസരിക്കൂ. അദ്ദേഹത്തെയും അദ്ദേഹം കൊണ്ടുവന്ന കാര്യങ്ങളെയും അതിൻ്റെ പാട്ടിന് വിട്ടേക്കൂ.”
“തീർച്ചയായും ഞാൻ കേട്ട അദ്ദേഹത്തിൻ്റെ വാക്കുകൾ അത്ഭുതകരമാണ്. അദ്ദേഹം അറബികളുടെ മേൽ അതിജീവിക്കുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ അധികാരം നിങ്ങളുടെയും കൂടി അധികാരമായിരിക്കും. അദ്ദേഹത്തിൻ്റെ പ്രതാപം നിങ്ങളുടെയും പ്രതാപമായിരിക്കും. അദ്ദേഹം കാരണമായി നിങ്ങൾ ഏറ്റവും വലിയ വിജയികളായിത്തീരും.”
“ഉത്ബാ, അവൻ്റെ നാവുകൊണ്ട് നിന്നെയും അവൻ മാരണം ചെയ്തിരിക്കുന്നു!”
“എൻ്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇനി നിങ്ങൾക്ക് തോന്നുന്നത് ചെയ്തോളൂ.”
ഉത്ബ പിന്നീട് ഇസ്ലാമിലേക്ക് കടന്നുവന്നു എന്നത് ചരിത്രം.
ഖുർആൻ്റെ വശ്യതയിൽ വിജ്രംഭിതരായവരും ഖുർആൻ കാരണമായി ഇസ്ലാമിൻ്റെ ശാദ്വല തീരത്തേക്ക് കടന്നുവന്നവരും തിരുനബിയുടെ കാലത്ത് മാത്രമല്ല; എല്ലാ കാലങ്ങളിലും സമൃദ്ധമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്.
കാറ്റ് സ്റ്റീവൻസനെ അറിയില്ലേ? ഗിറ്റാറും പിയാനോയും കളിപ്പാട്ടമാക്കി പിച്ചവെച്ച ഇംഗ്ലീഷ് ബാലൻ. പബ്ബിലും കോഫി ഹൗസിലും സംഗീത സായാഹ്നങ്ങളെ അവൻ സാന്ദ്രമാക്കി. ഇരുപത് പിന്നിട്ട് യൗവനം തിളച്ചുതുടങ്ങിയപ്പോൾ അവൻ തീർത്ത സംഗീത ലഹരിയിൽ പാശ്ചാത്യ യൗവനങ്ങൾ തെരുവുനൃത്തം ചവിട്ടി. മെല്ലെ മെല്ലെ പോപ്പ് സംഗീതലോകം സ്റ്റീവൻസിൻ്റെ വിരൽ തുമ്പുകളുടെ ദ്രുതചലനത്തിൽ മയങ്ങി. വിശ്വപ്രസിദ്ധമായ ആൽബങ്ങളിലൂടെ അവൻ പോപ്പ് സംഗീതലോകത്തെ അടക്കിവാണു.
1970-കളിൽ കാറ്റ് സ്റ്റീവൻസ് ലോകത്തിൻ്റെ വാനമ്പാടിയായി. ഇതിനിടെ ഒരിക്കൽ മെറോക്കോയിലെ മറാക്കഷിൽ ഒരവധിദിനം ചെലവിടാനെത്തി. ആഘോഷത്തിമർപ്പിലലിയവെ, ജീവിതത്തിലാദ്യമായി അദ്ദേഹം ബാങ്ക് വിളി കേട്ടു. അന്തരീക്ഷത്തിലുയർന്നുകേട്ട ആ നാദവിസ്മയം ഒരു നിമിഷം അദ്ദേഹത്തെ പുളകിതനാക്കി. "എന്താണാ ശബ്ദം?" അദ്ദേഹം ചോദിച്ചു. "ദൈവിക സംഗീതമാണത് (Music of God)" എന്നാണ് മറുപടി കിട്ടിയത്. പണത്തിൻ്റെയും പ്രതാപത്തിൻ്റെയും പ്രശസ്തിയുടെയും സംഗീതങ്ങൾ കേട്ട സ്റ്റീവൻസിനെ ആ 'ദൈവത്തിൻ്റെ സംഗീതം' വല്ലാതെ ആകർഷിച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞു. അമേരിക്കയിലെ കാലിഫോർണിയ കടൽത്തീരത്ത് ഉല്ലാസത്തിരക്കിലായിരുന്നു അന്ന് അദ്ദേഹം. കടലിലിറങ്ങിയ സ്റ്റീവൻസിനെ പെട്ടെന്ന് തിരയെടുത്തു. ജീവിതത്തിലാദ്യമായി അന്നദ്ദേഹം ദൈവത്തെ വിളിച്ചു. “Oh, God, If you save me, I will work for you.” വിളി ദൈവം കേട്ടു. അടുത്ത തിരമാലയിൽ സ്റ്റീവൻസ് തീരത്ത് തിരിച്ചെത്തി. തുടർന്ന് ആത്മീയാന്വേഷണത്തിൻ്റെ തീരങ്ങളിൽ ആ സംഗീത പ്രതിഭ അലയാൻ തുടങ്ങി. ബുദ്ധനും സെന്നും ഐ ചിങ്ങും സ്റ്റീവൻസിനെ തൃപ്തനാക്കിയില്ല.
അന്വേഷണം മുറുകവെ ജൂതനായ സഹോദരൻ ഡേവിഡ് ഗോർഡൻ കാറ്റിന് ഒരു ജൻമദിന സമ്മാനം നൽകി - വിശുദ്ധ ഖുർആൻ! ഖുർആൻ വായനയിൽ കാറ്റിൻ്റെ ഹൃദയത്തെ പിടിച്ചുവെച്ചത് പ്രവാചകൻ യൂസുഫിൻ്റെ ചരിത്രമാണ്. ആ വരികൾ അദ്ദേഹത്തിൻ്റെ സത്യാന്വേഷണത്തെ സഫലമാക്കി. 1977 ഡിസംബർ 23-ന് കാറ്റ് യൂസുഫ് നബിയുടെ പേര് സ്വീകരിച്ച് മുസ്ലിമായി. കാറ്റ് സ്റ്റീവൻസ്, സ്റ്റീവ് ആഡംസ് എന്നീ പേരുകൾ അന്നുമുതൽ യൂസുഫുൽ ഇസ്ലാം ആയി. സംഗീതത്തേക്കാള് ആകര്ഷകമാണ് വിശുദ്ധ ഖുര്ആന്. അതിൻ്റെ സ്വരവും താളവും ലയവും മറ്റെന്തിനേക്കാളുമേറെ മനുഷ്യ മനസ്സിനെ കീഴ്പ്പെടുത്തുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. സംഗീതത്തെക്കാൾ ഹൃദ്യമാണ് ഖുര്ആൻ്റെ പാരായണവും സ്വരവും എന്നാണ് ഈയടുത്ത് ഇസ്ലാം സ്വീകരിച്ച പ്രമുഖ ഐറിഷ് പോപ് ഗായിക ശുഹദ ഡേവിറ്റും പറയുന്നത്.




