യാത്രയിലും അല്ലാത്ത സമയത്തും നിസ്കാരം കൃത്യ സമയത്ത് നിർവഹിക്കൽ നിർബന്ധമാണ്. ഓരോ നിസ്കാര സമയത്തും വാഹനത്തിൽ നിന്നിറങ്ങി നിസ്കരിക്കുകയാണ് വേണ്ടത്. എന്നാൽ ഇസ്ലാം യാത്രക്കാരനു ആരാധനകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. സുന്നത്ത് നിസ്കാരങ്ങളിൽ ഖിബ്ലയിലേക്ക് മുന്നിടേണ്ടതില്ല. ഏകദേശം 132 കിലോമീറ്റർ യാത്ര ചെയ്യുന്നവർക്ക് രണ്ടു നിസ്കാരങ്ങൾ ഒന്നിച്ചും നാലു റക്അത്തുള്ള നിസ്കാരങ്ങളെ രണ്ടു റക്അത്താക്കി ചുരുക്കിയും നിസ്കരിക്കാനുള്ള അനുമതി, വിഷമഘട്ടങ്ങളിൽ നോമ്പ് ഒഴിവാക്കാനുള്ള അനുമതി തുടങ്ങിയവ അവയിൽ ചിലതാണ്. ദീർഘ ദൂരം യാത്ര ചെയ്യുന്ന ഘട്ടങ്ങളിൽ ചില സമയത്ത് വാഹനത്തിൽ നിന്നിറങ്ങൽ അസാധ്യമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ചില നിബന്ധനകളോടെ നിസ്കാരങ്ങളെ മുന്തിച്ചും പിന്തിച്ചും നിസ്കരിക്കാനും ചുരുക്കി നിസ്കരിക്കുവാനും സാധിക്കും. അനുവദനീയ യാത്രകളിൽ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങളുള്ളത് .
ളുഹ്റ് (മധ്യാഹ്ന നിസ്കാരം), അസ്വ്റ് (സായാഹ്ന നിസ്കാരം) എന്നീ രണ്ട് നിസ്കാരങ്ങൾ അല്ലെങ്കിൽ മഗ്രിബ്, (അസ്തമയ നിസ്കാരം) ഇശാഅ് (നിശ നിസ്ക്കാരം) എന്നീ രണ്ട് നിസ്കാരങ്ങൾ അവയിൽ ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിസ്കരിക്കലാണ് "ജംഅ് " (ഒന്നിച്ച് നിസ്കരിക്കൽ ). നാല് റക്അത്തുള്ള നിസ്കാരങ്ങളായ ളുഹ്ർ, അസർ, ഇശാഅ് എന്നീ നിസ്കാരങ്ങൾ ചുരുക്കി രണ്ട് റക്അത്ത് നിസ്കരിക്കുന്നതിന് " ഖസ്റ് " (ചുരുക്കി നിസ്കരിക്കുക ) എന്നും പറയും. അതിനാൽ പ്രഭാത നിസ്കാരത്തിൽ (സുബ്ഹ്) ജംഉം ഖസ്റും അനുവാദമില്ല. അസ്തമയ നിസ്കാരത്തിൽ ചുരുക്കലും സാധ്യമല്ല.
ജംആയും ഖസ്റായും നിസ്കരിക്കുന്ന രൂപങ്ങൾ
1. ളുഹ്റ്, അസ്വർ അല്ലെങ്കിൽ മഗ്രിബ്, ഇശാഅ് നിസ്കാരങ്ങൾ പൂർണമായി ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിസ്കരിച്ച് ജംആക്കി മാത്രം നിസ്കരിക്കാം. ഉദാഹരണമായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ മാർഗം യാത്ര ചെയ്യുന്ന വ്യക്തി മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങൾ, മഗ്രിബിന്റെ സമയത്ത് ആദ്യം മഗ്രിബ് മൂന്നു റക്അത്തും ശേഷം ഇശാഅ് നാല് റക്അത്തും നിസ്കരിക്കുന്നു.
2. നാലു റക്അത്തുള്ള നിസ്കാരങ്ങളെ അതതു സമയത്തു തന്നെ രണ്ടു റക്അത്താക്കി ചുരുക്കി മാത്രം നിസ്കരിക്കാം. ഉദാഹരണമായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് കാറു മാർഗ്ഗം യാത്ര ചെയ്യുന്ന ഒരു വ്യക്തി ളുഹ്റിനെയും അസറിനെയും അതതു സമയത്തു തന്നെ രണ്ടു റക്അത്ത് ആക്കി ചുരുക്കി നിസ്കരിക്കുന്നു.
3. ളുഹ്റ്, അസ്വർ അല്ലെങ്കിൽ മഗ്രിബ്, ഇശാഅ് എന്നീ നിസ്കാരങ്ങളെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിസ്കരിക്കുന്നതോടൊപ്പം നാല് റക്അത്തുള്ള നിസ്കാരങ്ങൾ രണ്ട് റക്അത്താക്കി ചുരുക്കുകയും ചെയ്യുന്നു.
ഉദാഹരണമായി കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തി ളുഹ്റ് നിസ്കാരത്തെയും അസർ നിസ്കാരത്തെയും ളുഹ്റിന്റെ സമയത്ത് നിസ്കരിക്കുന്നതോടൊപ്പം രണ്ടു റക്അത്താക്കി ചുരുക്കി നിസ്കരിക്കുന്നു.
ഇപ്രകാരം നിസ്കരിക്കാൻ ചില നിബന്ധനകളുണ്ട്. 132 കിലോമീറ്റർ ദൂരമുള്ള, ലക്ഷ്യമുള്ള, അനുവദനീയ യാത്രയായിരിക്കണം. അപ്രകാരം യാത്ര ആരംഭിക്കുന്ന നാടിന്റെ അതിർത്തി കടന്നതിനു ശേഷമാകണം ജംഉം ഖസറും നിർവഹിക്കേണ്ടത്. ഖസ്റാക്കി നിസ്കരിക്കുന്നവൻ നിയ്യത്തിൽ ഖസ്റിനെ (ചുരുക്കി നിസ്കരിക്കലിനെ) കരുതണം. മുന്തിച്ച് ജംആക്കി നിസ്കരിക്കുന്ന സമയം അഥവാ ളുഹ്റിന്റെ സമയത്ത് ളുഹ്റും അസ്വറും നിസ്കരിക്കുന്ന ഘട്ടത്തിൽ ളുഹ്റിന്റെ നിയ്യത്തിനോടൊപ്പം അതല്ലെങ്കിൽ നിസ്കാരം കഴിയുന്നതിന്റെ മുമ്പായി അസറിനെ മുന്തിക്കുന്നു എന്ന് മനസ്സിൽ കരുതണം. രണ്ടു നിസ്കാരങ്ങളിൽ ആദ്യ നിസ്കാരം ഒന്നാമതായി നിർവഹിക്കണം. അതുപോലെ ഇരുനിസ്കാരങ്ങൾക്കുമിടയിൽ കൂടുതൽ സമയ ദൈർഘ്യം വരരുത്. പിന്തിച്ച് ജംആക്കി നിസ്കരിക്കുന്ന ഘട്ടത്തിൽ ഉദാഹരണമായി ഇശാഇന്റെ സമയത്ത് മഗ്രിബും ഇശാഉം ഒന്നിച്ചു നിസ്കരിക്കുന്നു സന്ദർഭത്തിൽ മഗ്രിബിന്റെ സമയത്ത് തന്നെ മഗ്രിബിനെ ഇശാഇലേക്ക് പിന്തിക്കുന്നു എന്ന് കരുതണം. അപ്രകാരം കരുതാത്ത പക്ഷം ആ നിസ്കാരം ഖളാആകുന്നതാണ്.



