വിജ്ഞാനീയങ്ങളിൽ മുൻകാലത്ത് കണ്ടുപിടിക്കപ്പെട്ട ഗുണകരമായ അറിവുകളെ ഉൾക്കൊള്ളുകയും, തെറ്റായവയെ നിരാകരിക്കുകയും ചെയ്യുന്ന സമീപനമാണ് മുസ്ലിം പണ്ഡിതരും ഭരണാധികാരികളും സ്വീകരിച്ചിരുന്നത്. ബാഗ്ദാദ് കേന്ദ്രീകരിച്ചു, എട്ടാം നൂറ്റാണ്ടോടെ വൈജ്ഞാനികമായ, വിവിധ തലങ്ങളിലുള്ള പുരോഗതി മുസ്ലിം ഭരണാധികാരികളുടെ കീഴിലുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഗോളശാസ്ത്രം സംബന്ധിച്ച അതിശയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങൾ.
ഇസ്ലാമിക ആഗമനത്തിനു മുമ്പുള്ള അവസ്ഥ.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പഠനശാഖയാണ് ഗോളശാസ്ത്രം. ആകാശത്തെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചുമെല്ലാം വ്യവസ്ഥാപിത പഠനങ്ങൾ ആരംഭിക്കുന്നതിനു മുമ്പേ, അതൊരു മഹാവിസ്മയമായി പൗരാണിക മനുഷ്യരിൽ നിലനിന്നിരുന്നു. നാഗരികതയുടെ വികാസം സംഭവിച്ചതിനനുസരിച്ചു ഗോളങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷിച്ചു മനുഷ്യർ നിഗമനങ്ങൾ രൂപീകരിച്ചുതുടങ്ങി. നാല് പ്രധാന ഭൂഭാഗങ്ങളിൽ ഈ അന്വേഷണങ്ങൾ വ്യത്യസ്ത രീതിയിൽ പുരോഗമിച്ചിരുന്നു. ഒന്ന്, ഇന്ത്യയിൽ. രണ്ട്, ചൈനയിൽ. മൂന്ന്, റോമിൽ. നാല്, ഈജിപ്തിൽ.
ബി.സി നാലായിരം മുതൽ ബി.സി ആയിരം വരെയുള്ള കാലത്ത് ലോകത്ത് പല സംസ്കാരങ്ങളും പുഷ്കലമായി. ചൈന, ഇന്ത്യ, മെസപ്പെട്ടോമിയ, ഈജിപ്ത് എന്നിവിടങ്ങളിലാണ് വലിയ സമൃദ്ധി ഉണ്ടായത്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടും, രാജാക്കന്മാരുടെ ഭരണ രീതികളുമായി ബന്ധപ്പെട്ടും, വിവിധ തരം അന്വേഷങ്ങൾ നിരന്തരമായി അവിടങ്ങളിൽ നടന്നു. അങ്ങനെ, മഴ പെയ്യുന്ന കാലങ്ങൾ, നദിയിൽ വെള്ളപ്പൊക്കം സംഭവിക്കുന്ന ഘട്ടങ്ങൾ, ചൂടും തണുപ്പും വരുന്ന സമയങ്ങൾ, എന്നിവയെല്ലാം ആകാശ നിരീക്ഷണം നടത്തി സ്ഥിരീകരിക്കുന്ന പതിവ് അക്കാലത്ത് വിദഗ്ധരിൽ ഉണ്ടായി. അവ രേഖപ്പെടുത്തി വെക്കാനും തുടങ്ങി.
ബി.സി മുവ്വായിരം മുതൽ ഇന്ധുസ് വാലി സിവിലൈസേഷന്റെ ഭാഗമായി അസ്ട്രോണമിയുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇന്ത്യയിൽ പുരോഗമിച്ചിരുന്നു. ബി സി രണ്ടാം നൂറ്റാണ്ടിൽ മഗധ ഭരിച്ച ശുംഗ സാമ്രാജ്യത്വത്തിനു കീഴിലെ പണ്ഡിതർ നക്ഷത്രങ്ങളെ ഇനം തിരിച്ചു പട്ടിക നിർമിച്ചിരുന്നു. പിന്നീട് ഗോളശാസ്ത്ര വികാസത്തിൽ സുപ്രധാന സംഭാവന ചെയ്തത് ആര്യഭട്ടയായിരുന്നു (ജീവിതകാലം എ.ഡി 476 -550). അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'ആര്യഭട്ടീയ'യിൽ സംസ്കൃത ഭാഷയിലുള്ള 121 ശ്ലോകങ്ങളായി ഗോളശാസ്ത്ര കണ്ടെത്തലുകളെ വിവരിക്കുന്നുണ്ട്.
അരിസ്റ്റോട്ടിൽ ഗോളശാസ്ത്ര രംഗത്ത് സംഭാവനകൾ നൽകിയ പണ്ഡിതനാണ്. വാൽനക്ഷത്രങ്ങളെ വിശദീകരിച്ചു അദ്ദേഹം എഴുതിയ കുറിപ്പുകൾ പ്രശസ്തമാണ്. ബി.സി മൂന്നാം നൂറ്റാണ്ടിൽ തന്നെ നക്ഷത്രങ്ങളുടെ ഇനം തിരിക്കൽ നടക്കുന്നുണ്ട്. പിന്നീട് എ.ഡി രണ്ടാം നൂറ്റാണ്ടിൽ ടോളമിയുടെ കാലത്ത് അലക്സാൻഡ്രിയയിൽ വെച്ച് 1022 നക്ഷത്രങ്ങളെ വിശദമായി തരംതിരിച്ചു. ഇസ്ലാമിക പൂർവകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകൾ ടോളമിയുടെതാണ്.
ഭൗമകേന്ദ്ര മാതൃക (Geocentric model), അഥവാ ഭൂമിക്ക് ചുറ്റും മറ്റു ഗ്രഹങ്ങൾ സഞ്ചരിക്കുന്നു എന്ന തത്വം, ആയിരുന്നു അരിസ്റ്റോട്ടിലും ടോളമിയുമെല്ലാം കരുതിപ്പോന്നിരുന്നത്. ആദ്യത്തെ കൃത്യതയുള്ള നക്ഷത്ര മേപ്പ് ഉണ്ടാക്കിയ ഹിപ്പാർക്കസും ഈ രംഗത്ത് ശ്രദ്ധേയ സംഭാവന നൽകി. ബി.സി 1600 മുതൽ 1050 വരെ ചൈന ഭരിച്ചിരുന്ന ഷാങ് രാജവംശം നക്ഷത്രങ്ങളെ തരംതിരിച്ചു പേരുകൾ നൽകിയിരുന്നു. ഇത്തരത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രം ലോകത്തിലെ പ്രമുഖമായ സാമ്രാജ്യങ്ങളുടെ കീഴിലായി ഗോളശാത്രത്തിനു ഉണ്ടായിട്ടുണ്ട്.
എന്നാൽ എ.ഡി അഞ്ചാം നൂറ്റാണ്ടു മുതൽ യൂറോപ്പിൽ വൈജ്ഞാനിക മുരടിപ്പ് വന്നു. ഇതിനെ ചരിത്രം ഡാർക് ഏജ് എന്ന് വിശേഷിപ്പിക്കുന്നു. റോമിന്റെ തകർച്ചയായിരുന്നു അതിനൊരു കാരണം. പിന്നീട് ലോകം ശ്രദ്ധിക്കുന്ന വൈജ്ഞാനിക വികാസം നടക്കുന്നത് ഇസ്ലാമിന്റെ ആവിർഭാവത്തെത്തുടർന്നായിരുന്നു.
മുസ്ലിം അന്വേഷണങ്ങളുടെ ആരംഭങ്ങൾ:
എ.ഡി 168-ൽ അലക്സാൻഡ്രിയയിൽ മരണപ്പെട്ട ഗ്രീക്ക് പണ്ഡിതനായിരുന്ന ടോളമിയുടെ ഗോളശാസ്ത്ര സംഭാവനകളെ പരിഗണിച്ചായിരുന്നു, മുസ്ലിം പണ്ഡിതർ കൂടുതൽ കൃത്യമായ അന്വേഷണങ്ങൾ ഗോളശാസ്ത്രത്തിൽ നടത്തിയത്. ഇന്ത്യക്കാരും ചൈനക്കാരും പേർഷ്യക്കാരും ഈ മേഖലയിൽ ഉണ്ടാക്കിയ വിജ്ഞാനത്തെയും അവർ ഉപയോഗിച്ചു. ഗ്രീക്കിൽ നിന്നും പേർഷ്യനിൽ നിന്നും ഇവ സംബന്ധിച്ച രചനകൾ വിശദാംശങ്ങളോടെ എട്ടാം നൂറ്റാണ്ടിൽ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അബൂ ഹസ്നുൽ തമീമി, അബൂ മശ്അർ അൽ ബൽകി എന്നിവർ ഈ വിവർത്തനങ്ങൾക്കും, ഉപവിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രക്രിയകൾക്കും മുഖ്യമായി നേതൃത്വം നൽകി.
മുസ്ലിംകളുടെ ഗോളശാസ്ത്രപരമായ അന്വേഷണങ്ങൾക്ക് മതപരവും, ധൈഷണികവുമായ നിമിത്തങ്ങൾ ഉണ്ടായിരുന്നു. എഡിൻബർഗ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച, Stephen P. Blake-ന്റെ Astronomy and Astrology in the Islamic World എന്ന പുസ്തകത്തിൽ പറയുന്ന ശ്രദ്ധേയമായൊരു കാര്യമുണ്ട്. "വിശുദ്ധ ഖുർആനിൽ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പരാമർശിക്കപ്പെട്ടത് കാരണം അവയുടെ ചലനങ്ങളെ കുറിച്ച്, മതപരമായ പരിശീലനത്തിന്റെ ഭാഗമായി മുസ്ലിംകൾക്ക് പ്രാഥമികമായ അറിവുണ്ടായിരുന്നു.
രണ്ടാമതായി, മുസ്ലിംകൾ നിർവഹിക്കേണ്ട മൂന്നു ചുമതലകളായി ഖുർആൻ പരിചയപ്പെടുത്തുന്ന കാര്യങ്ങൾക്കും, ഭൂമി, ചന്ദ്രൻ, സൂര്യൻ എന്നിവയുമായി ബന്ധമുണ്ട്. വ്രതമാസമായ റംസാൻ ആരംഭിക്കുന്നത് ചാന്ദ്രിക കലണ്ടർ പ്രകാരമാണ്. അഞ്ചു നേരം നിർബന്ധമായി നിർവഹിക്കേണ്ട നിസ്കാരവും സൂര്യപ്രകാശത്തിന്റെ ഭാവമാറ്റങ്ങൾക്ക് അനുസരിച്ചാണ്. അനുഷ്ഠാന കർമങ്ങളായ നിസ്കാരം, മൃഗബലി, മരണ ശേഷം ഖബറടക്കുമ്പോൾ കിടത്തേണ്ടത് എല്ലാം, മക്കയിലെ കഅബയുടെ ദിശയിലേക്കാണ്". മുസ്ലിംകളെ ഗോളശാസ്ത്ര രംഗത്ത് അതിവിദഗ്ധരാക്കുന്നതിൽ വിശുദ്ധ ഗ്രന്ഥങ്ങളുടെ നിർദ്ദേശങ്ങൾ പ്രധാനമാണ്.
ബാഗ്ദാദ് കേന്ദ്രീകരിച്ചു അബ്ബാസി ഖിലാഫത്ഭരണം നടത്തുമ്പോൾ, പ്രഥമ ഔദ്യോഗിക ഗോളശാസ്ത്രജ്ഞൻ, മുഹമ്മദ് ബിൻ ഇബ്റാഹീം അൽ ഫസരിയായിരുന്നു (മരണം എ.ഡി 806). നേരത്തെ ഇന്ത്യയിൽ നിന്നും ശേഖരിക്കപ്പെട്ട ഗോളശാസ്ത്ര വിവരങ്ങൾ, വ്യക്തതയിൽ മനസ്സിലാക്കാനായി, ആ ജ്ഞാനശാഖയിൽ അതീവ അവഗാഹമുള്ള ഇന്ത്യൻ സംഘത്തെ ബാഗ്ദാദിലേക്കു ക്ഷണിക്കുകയും അവരുടെ വിജ്ഞാനം മനസ്സിലാക്കുകയും അറബിയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു ഖലീഫയായിരുന്ന അൽ മൻസൂർ. ഗ്രീക്കിലെയും പേർഷ്യയിലെയും ഗോളശാസ്ത്ര പൂർവവിവരങ്ങൾ തേടുകയും, ഖുർആനിക - ഹദീസ് ജ്ഞാനത്തിന്റെ വെളിച്ചത്തിൽ, അവയുടെ നെല്ലും പതിരും മനസിലാക്കുകയും പുതിയ ഗവേഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു അൽഫസരി. തുടർന്ന് ഒരു ഗോളശാസ്ത്ര പട്ടിക ഉണ്ടാക്കി അദ്ദേഹം. പിൽക്കാല ഗോളശാസ്ത്ര പഠനങ്ങൾക്കെല്ലാം ചൂണ്ടുപലകയായിരുന്നു ആ പട്ടിക. അദ്ദേഹത്തിന്റെ പ്രധാന രചനയായിരുന്നു 'കിതാബുൽ മദ്ഖലുൽ കബീർ' (എ.ഡി പതിനൊന്നാം നൂറ്റാണ്ടിൽ ഈ പുസ്തകം ലാറ്റിനിലേക്കും ഗ്രീക്കിലേക്കുമെല്ലാം വിവർത്തനം ചെയ്യപ്പെട്ടു).
അൽഫസരിയുടെ സമകാലികനായിരുന്ന യഅഖൂബു ബിൻ താരിഖും ഗോളശാസ്ത്രത്തിൽ ബാഗ്ദാദ് കേന്ദ്രീകരിച്ചു പുതിയ സംഭാവനകൾ സമർപ്പിച്ചവരിൽ പ്രധാനിയാണ്. എ.ഡി 813 മുതൽ 833 വരെ അബ്ബാസി ഖലീഫയായിരുന്ന മഅമൂൻ ഗോളശാസ്ത്ര രംഗത്തെ ഈ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും നിറഞ്ഞ പിന്തുണ നൽകി. ലോകത്തിന്റെ ഏതുഭാഗങ്ങളിലുള്ള ഗ്രന്ഥങ്ങളും അറബിയിലേക്കു വിവർത്തനം ചെയ്യാനുള്ള സാർവസൗകര്യങ്ങളും അദ്ദേഹം ഒരുക്കിക്കൊടുത്തു. ആ കാലം വരെ ഗോളശാസ്ത്ര മേഖലയിലെ, ഉത്കൃഷ്ട രചനകൾ ഗ്രീക്കിലും ഇന്ത്യയിലും പേർഷ്യയിലും ആയിരുന്നവല്ലോ. അവയെല്ലാം, പലതരം വിവർത്തനങ്ങളിലൂടെ അറബിയിൽ പ്രകാശിപ്പിക്കപ്പെട്ടു.
നിലനിൽക്കുന്ന വിജ്ഞാനത്തിന്റെ സമാഹാരമായിരുന്നില്ല അബ്ബാസി ഖലീഫമാരുടെയും, അവർക്ക് കീഴിൽ വൈജ്ഞാനിക ഗവേഷണങ്ങളിൽ സദാ ഏർപ്പെട്ടിരുന്ന മുസ്ലിം ശാസ്ത്രജ്ഞരുടെയും ലക്ഷ്യം. മറിച്ചു, പ്രപഞ്ചം സംബന്ധിച്ച അറിവിനെ ഏറ്റവും കൃത്യതയിൽ മനസ്സിലാക്കുകയും, അത് ഉപയോഗിച്ച്, പുതിയ മുന്നേറ്റങ്ങൾ സാധ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു. അതുപ്രകാരം ഒമ്പതാം നൂറ്റാണ്ടു മുതൽ ഗോളശാസ്ത്രത്തിൽ അഭൂതപൂർവവും, വിസ്മയകരവുമായ വളർച്ച ഇസ്ലാമിക ഭരണകൂടങ്ങൾക്ക് കീഴിലുണ്ടായി. ആ ഗവേഷണങ്ങൾ ബാഗ്ദാദിൽ മാത്രം പരിമിതപ്പെട്ടില്ല. ഈജിപ്തിലേക്കും സ്പെയിനിലേക്കും ഇറാനിലേക്കും സമർഖന്ദിലേക്കും എല്ലാം അവ വ്യാപിച്ചു.
ഒമ്പതാം നൂറ്റാണ്ടിൽ ഗോളശാസ്ത്രത്തിൽ വൻ സംഭാവന സമർപ്പിച്ച പണ്ഡിതനാണ് പേർഷ്യക്കാരനായിരുന്ന അബുൽ അബ്ബാസ് ഹാസിം അൽ നൈറീസി. നക്ഷത്രദൂരമാപക യന്ത്രത്തെക്കുറിച്ചു (astrolabe) അറബിയിൽ വിശദാംശങ്ങളോടെ അദ്ദേഹം രചന നടത്തി. നാല് വോള്യങ്ങൾ ആയാണ് ഈ പുസ്തകത്തിന്റെ രചന. അവക്ക് ശീർഷകം നൽകിയിരിക്കുന്നത് ഇങ്ങനെയാണ്: നക്ഷത്രദൂര മാപിനിയന്ത്രത്തിന് ചരിത്രപരവും വിമർശനാത്മകവുമായ ആമുഖം, ഈ ഉപകരണം മുൻ ഉപകരണങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് സംബന്ധിച്ച വിശദീകരണം, ഈ ഉപകരണത്തിന്റെ ഉപയോഗങ്ങൾ.
നൈറീസിയുടെ സമകാലികനായി ബാഗ്ദാദിൽ ജീവിച്ച സാബിത് ബ്നു ഖുറയും (എ.ഡി 826- 901) ഗോളശാസ്ത്ര രംഗത്തെ അദ്വിതീയനായിരുന്നു. മറ്റൊരു ശാസ്ത്രജ്ഞൻ ജാബിർ ബ്നു സിനാൻ അൽ ബത്താനിയായിരുന്നു. ഗോളശാസ്ത്ര വിദഗ്ധരിൽ പലരുടെയും നിഗമനപ്രകാരം ഇസ്ലാമിക സുവർണ കാലത്തെ ഏറ്റവും മഹാനായ ഗോളശാസ്ത്രജ്ഞനായിരുന്നു ബത്താനി. അദ്ദേഹത്തിന്റെ പ്രധാന രചന 'നക്ഷത്ര ശാസ്ത്രത്തെക്കുറിച്ച്' എന്ന ശീർഷകത്തിൽ പാശ്ചാത്യൻ നാടുകളിൽ വളരെ പ്രശസ്തമായിട്ടുണ്ട്. യൂറോപ്യൻ നവോത്ഥാനത്തിനു തന്നെ നിമിത്തമായ രചനയാണ് അതെന്നു വിശ്വസിക്കപ്പെടുന്നു. ചന്ദ്ര-സൂര്യ ചലനങ്ങളെ ആധാരമാക്കി, സമയക്രമം കൃത്യമായി നിരീക്ഷിക്കാൻ ബത്താനിക്ക് കഴിഞ്ഞു.
അബൂ മശ്അറും, പിൽക്കാല പണ്ഡിതരും
'നക്ഷത്രങ്ങളുടെ സ്വാധീനത്തെക്കുറിച്ചു മുസ്ലിം സമൂഹത്തെ പഠിപ്പിക്കുന്ന അധ്യാപകൻ' എന്ന പേരിൽ സമകാലികർക്കിടയിൽ ഏറെ വിഖ്യാതനായിരുന്നു അബൂ മശ്അർ (ജീവിതകാലം എ.ഡി 777 - 886). എട്ടാം നൂറ്റാണ്ടിലാണ് ജീവിച്ചതെങ്കിലും, പിൽക്കാല മുസ്ലിം ഭരണകൂടത്തെയും മുസ്ലിമേതര പണ്ഡിതരെയുമെല്ലാം അദ്ദേഹം സ്വാധീനിച്ചു. ഇസ്ലാമിക ഭരണകൂടങ്ങളിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളുടെ വ്യാപ്തി. പതിനൊന്നാം നൂറ്റാണ്ട് മുതൽ അബൂ മശ്അറിന്റെ ഗ്രന്ഥങ്ങൾ ലാറ്റിനിലേക്ക് വ്യാപകമായി വിവർത്തനം ചെയ്യപ്പെടുകയും, പിൽക്കാല യൂറോപ്യൻ നവോത്ഥാനത്തിനു അതൊരു പ്രധാന നിമിത്തമാവുകയും ചെയ്തു.
ഇറാനിയൻ നഗരമായ ബൽകിലാണ് അബൂ മശ്അർ ജനിക്കുന്നത്. സാംസ്കാരികപരവും മതപരവുമായ വൈവിധ്യത്തിന്റെ നാടായിരുന്നുവത്. ഇന്ത്യക്കാരും ചൈനക്കാരും സിറിയക്കാരും അറബികളുമെല്ലാം സംഗമിച്ചിരുന്ന നാട്. ആദ്യകാലത്ത് അറബി വ്യാകരണത്തിലും കർമശാസ്ത്രത്തിലും എല്ലാം വ്യവഹരിച്ച അദ്ദേഹം, പിന്നീട് തത്വശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം എന്നീ മേഖലകളിലേക്കെല്ലാം തന്റെ വൈജ്ഞാനിക കർമമണ്ഡലത്തെ വികസിപ്പിക്കുകയിരുന്നു. നാൽപത്തിരണ്ട് രചനകൾ അദ്ദേഹം നടത്തി. അവയിൽ പ്രധാനപ്പെട്ടതാണ് 'വാനശാസ്ത്രത്തിനു ഒരു സുപ്രധാന ആമുഖം'. ഇത് പിൽക്കാല ജ്ഞാനപദ്ധതികളെ വലിയ തോതിൽ സ്വാധീനിച്ചു.
അബൂ മശ്അറിന്റെ തുടർച്ചയിൽ വരുന്ന ഗോളശാസ്ത്ര പണ്ഡിതനാണ് മുഹമ്മദ് ബിൻ മൂസ ഖവാരിസ്മി (എ.ഡി 780- 850). അബ്ബാസി ഖലീഫ മഅമൂനിന്റെ കാലത്തെ, 'ബൈതുൽ ഹിക്മ' എന്ന ബാഗ്ദാദിലെ ജ്ഞാനോൽപാദന സംവിധാനത്തിന്റെ ഭാഗമായിരുന്നു ഖവാരിസ്മി. ഗണിതശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ കൂടുതാലായി ഉണ്ടായത്. ഗണിത ശാസ്ത്രപരമായ അളവുകൾ, ഘടനകൾ, എന്നിവ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്ന ബീജഗണിതം (അൽജിബ്ര) കണ്ടുപിടിച്ചത് അദ്ദേഹമായിരുന്നു. ഗ്രീക്കിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള മുൻകാല പണ്ഡിതരുടെ കണ്ടെത്തലുകൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. വിശേഷിച്ചും, ഇന്ത്യയിൽ നിന്നുള്ളത്. പിൽക്കാലത്ത് മുസ്ലിം സ്പെയിനിൽ ഇതേറെ പ്രചാരം നേടുകയും, അവിടെ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് അതിന്റെ പ്രചാരണം വികസിക്കുകയും ചെയ്തു.
ഗോളശാസ്ത്രത്തിലും ഭൂമിശാത്രത്തിലും ഉണ്ടായിരുന്ന അഗാധജ്ഞാനം വഴി, ഒരു ഭൗമ മാപ്പുണ്ടാക്കി അദ്ദേഹം. അക്ഷാംശവും രേഖാംശവും അതിൽ രേഖപ്പെടുത്തിയിരുന്നു. നക്ഷത്ര ദൂരമാപക യന്ത്രത്തെക്കുറിച്ചു (astrolabe) രണ്ടു ചെറിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചു.
സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട, സിന്ധ് ഹിന്ദ് എന്ന പൗരാണിക ഗ്രന്ഥത്തിൽ നക്ഷത്രങ്ങളുടെ സ്ഥാനവും നീക്കവും അടയാളപ്പെടുത്തുന്ന മാപ്പുകൾ ഉണ്ടായിരുന്നു. അബ്ബാസി ഖലീഫ അബൂ ജഅഫർ അൽ മൻസൂർ ഇതേപ്പറ്റി ജ്ഞാനികൾ വഴി അറിയുകയും അത് അറബിയിലേക്ക് വിവർത്തനം ചെയ്യിക്കുകയും ചെയ്തു. ആ ഗ്രന്ഥത്തിലെ കണ്ടെത്തലുകളെ ആശ്രയിച്ചു, പല ഗോളപണ്ഡിതരും വിശദീകരണങ്ങൾ തയ്യാറാക്കി. എന്നാൽ, ഖവാരിസ്മി രചിച്ച വ്യാഖ്യാന ഗ്രന്ഥമായിരുന്നു അതിലേറ്റവും പ്രധാനമായി വന്നത്. അൽജിബ്രയിൽ പുതിയ സംഖ്യകൾ ക്രമപ്രകാരം ഉപയോഗിച്ച കാരണം, ആ വിശദീകരണ ഗ്രന്ഥം ഒരു പുതിയ മുന്നേറ്റത്തിന് നാന്ദി കുറിക്കുകയായിരുന്നു.
ഒമ്പതാം നൂറ്റാണ്ടിലെ മറ്റൊരു പ്രധാന ഗോളശാസ്ത്ര പണ്ഡിതനായിരുന്നു മുഹമ്മദ് ബ്നു കസീർ അൽ ഫർഗാനി. ഖലീഫ മഅമൂനിന് കീഴിൽ 'ബൈതുൽഹിക്മ'യിൽ അദ്ദേഹം ജ്ഞാന അന്വേഷണങ്ങളിൽ വ്യാപൃതനായി. അതിവിദഗ്ധനായിരുന്ന എൻജീനിയറായിരുന്നു ഫർഗാനി. നൈൽ നദിയിൽ ഓരോ വർഷത്തിലുമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ തോതറിയാൻ സഹായിക്കുന്ന നൈലോമീറ്റർ എന്ന ഭൂമിക്കടിയിലേക്ക് നീളുന്ന കെട്ടിടം നിർമിച്ചത് ഇദ്ദേഹമാണ് (കൈറോയിലെ മനിയൽ എന്ന ചെറുദ്വീപിൽ ഇപ്പോഴും ഇത് കാണാവുന്നതാണ്). ഒരു ഗോളശാസ്ത്ര വിദഗ്ധൻ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമ പിന്നീട് വർദ്ധിച്ചത്. ടോളമിയുടെ ഗോളശാസ്ത്ര ഗ്രന്ഥത്തെക്കുറിച്ചു അദ്ദേഹം തയ്യാറാക്കിയ പഠനം, പുതിയ കണ്ടെത്തലുകളാൽ ശ്രദ്ധേയമായിരുന്നു.
അറബ് ഗോളശാത്രജ്ഞനും തത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു മുഹമ്മദ് ബിൻ ഇബ്റാഹീം അൽ ഫസാരീ. കൂഫയിലെ പരമ്പരാഗത അറബി കുടുംബത്തിലായിരുന്നു ജനനം. അബ്ബാസി ഖലീഫയായിരുന്ന അൽമൻസൂറിന് കിഴിൽ അസ്ട്രോളജർ ആയി അദ്ദേഹം സേവനം ചെയ്തു (എ.ഡി 754 മുതൽ 775 വരെ).
പിൽക്കാല ഗോളശാസ്ത്ര ഗവേഷകനായിരുന്ന ഇബ്നുൽ ആദമിയുടെ രേഖപ്പെടുത്തൽ പ്രകാരം എ.ഡി 770 ൽ, അസ്ട്രോണമിയിൽ വൈദഗ്ദ്യം നേടിയ ഒരു സംഘം ഇന്ത്യയിൽ നിന്ന് ബാഗ്ദാദിൽ എത്തുകയുണ്ടായി. അതിലൊരാൾ സംസ്കൃത അസ്ട്രോണമി ഗ്രന്ഥമായ 'മഹാസിദ്ധാന്ത' കൊണ്ടുവന്നിരുന്നു. ഖലീഫ മൻസൂർ, അത് അറബിയിലേക്ക് വിവർത്തനം ചെയ്യാനായി അൽഫസാരീയെ ചുമതലപ്പെടുത്തി. ഈ വിവർത്തനത്തിനു 'അൽസിന്ധ് ഹിന്ദുൽ കബീർ' എന്ന ശീർഷകം നൽകി.
ഇസ്ലാമിക ഭരണകൂടത്തിനു കീഴിൽ, നക്ഷത്രങ്ങളുടെ ദൂരം കണക്കാക്കുന്ന, ആസ്ട്രോടേബിൾ ആദ്യമായി ഉണ്ടാക്കിയത് അൽഫസാരിയായിരുന്നു. ഖസീദ ഫീ ഇൽമി നുജൂം (ഗോളശാസ്ത്രം സംബന്ധിച്ച കവിത) എന്ന ശീർഷകത്തിൽ ഒരു കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.
അൽ ഖവാരിസ്മി
മുഹമ്മദ് ബിൻ മൂസൽ ഖവാരിസ്മി മധ്യേഷ്യയിലെ ഖവാരിസ്മ് എന്ന സ്ഥലത്ത് എ.ഡി 780 ലാണ് ജനിക്കുന്നത്. ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയിൽ അതിനിപുണനായിരുന്നു. അബ്ബാസി ഖലീഫയായിരുന്ന അൽ മഅമൂനിന്റെ നിർദ്ദേശപ്രകാരം, ബാഗ്ദാദിലെ ബൈതുൽഹിക്മയിലെ അംഗമായി ചെറുപ്രായത്തിലേ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ഖവാരിസ്മിയുടെ വൈജ്ഞാനിക വലിപ്പം കാണിക്കുന്ന ആദ്യത്തെ രണ്ടു രചനകളായ, 'അൽജബ്ർ വൽ മുഖാബല', 'സിജ്' എന്നിവ സമർപ്പിച്ചിരിക്കുന്നത് സുൽത്വാന് മഅമൂനിന് ആണ്. തുടർന്നുവന്ന ഖലീഫമാരായ അൽ മുഅതസിം, അൽ വസീഖ് എന്നിവർക്ക് കീഴിലും ഖവാരിസ്മി ജ്ഞാന ഗവേഷണങ്ങളിൽ വ്യാപൃതനായി.
ഖവാരിസ്മിയുടെ ഏറ്റവും പ്രശസ്തമായ രചനയാണ്, എ.ഡി 820-ൽ പൂർത്തീകരിച്ച 'അൽകിതാബുൽ മുഖ്തസ്വർ ഫീ ഹിസാബിൽ ജബ്ർ വൽ മുഖാബല'. ഇതിലെ ജബ്ർ എന്ന പദമാണ്, പിന്നീട് 'അൽജിബ്ര' എന്ന പിൽക്കാല ഗണിതശാസ്ത്രത്തെ അസാധാരണമാം വിധം സ്വാധീനിച്ച ജ്ഞാനസങ്കേതമായി മാറുന്നത്. ഒന്ന് മുതൽ ഒമ്പത് വരെയുള്ള അക്കങ്ങളും, പൂജ്യവും ഉൾപ്പെടുത്തി ഗുണനം, ഹരണം, സ്ക്വയർ റൂട്സ് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിശദമാക്കി. വ്യാപാരികളെയും വളരെ സഹായിച്ചു അദ്ദേഹത്തിന്റെ ഗണിത കണ്ടെത്തലുകൾ. 'അൽഗൊരിതം' എന്ന സങ്കൽപനവും ഈ പുസ്തകത്തെ പ്രതി രൂപപ്പെട്ടതാണ്.
ഈ പുസ്തകം പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ രണ്ടു തവണകളിലായി ലാറ്റിനിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, അതുവഴി യൂറോപ്യൻ നവോത്ഥോനത്തിനു സുപ്രധാന കാരണമാവുകയും ചെയ്തു. ഇന്ത്യയിലേയും ഗ്രീസിലേയും മുൻകാല ഗണിതതത്വങ്ങൾ ഖവാരിസ്മിയെ സ്വാധീനിച്ചിട്ടുണ്ട്.
ലോകത്തിലെ പ്രധാന രാഷ്ട്രങ്ങൾ, നഗരങ്ങൾ എന്നിവ കാണിച്ചു, അക്ഷാംശവും രേഖാംശവും രേഖപ്പെടുത്തി, ഖവാരിസ്മി ഒരു മാപ്പ് നിർമിച്ചിരുന്നു. ആ കാലത്ത് ജൂതർ ഉപയോഗിച്ചിരുന്ന കലണ്ടറിനെക്കുറിച്ചും അദ്ദേഹം രചന നടത്തി. എങ്ങനെയാണു നക്ഷത്രദൂരമാപിനി യന്ത്രം നിർമിക്കേണ്ടത്, ഉപയോഗിക്കേണ്ടത് എന്നിവ സംബന്ധിച്ചും രണ്ടു ചെറുരചനകൾ അദ്ദേഹം തയ്യാറാക്കി.
പൂജ്യത്തെ ഒരു അക്കമായി കണ്ട്, ഗണിത തത്വങ്ങൾ രൂപപ്പെടുത്തിയത് ഇന്ത്യക്കാരായിരുന്നു. മുൻ പരാമർശിച്ച പോലെ, ഇന്ത്യൻ വൈജ്ഞാനിക പ്രമുഖർ ബാഗ്ദാദിൽ എത്തുന്നതോടെ, ആ രീതികൾ ബൈതുൽ ഹിക്മയിലെ മുസ്ലിം പണ്ഡിതർ വിശദമായി മനസിലാക്കുകയും അത് ഉപയോഗിച്ച് പുതിയ ഗോളശാസ്ത്ര തത്വങ്ങൾ ഉണ്ടാക്കുകയും ചെയ്തു. അതിലേറ്റവും പ്രധാനപ്പെട്ടത്, ഖവാരിസ്മിയുടെത് ആയിരുന്നു. പിന്നീട് കൊർദോവ (മുസ്ലിം സ്പെയിൻ) കേന്ദ്രീകരിച്ചു പത്താം നൂറ്റാണ്ടിൽ ഗോളശാസ്ത്ര ഗവേഷങ്ങൾ മുന്നോട്ടുകൊണ്ടുപോയ മസ്ലമ അൽ മജ്രീത്വി (ജീവിതകാലം എ.ഡി 950 -1007) മുഖ്യമായും അവലംബിച്ചത് ഖവാരിസ്മിയുടെ രചനകൾ ആയിരുന്നു.




