ഇന്ന് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടാത്തവർ കുറവാണ്. യൂണിവേഴ്സിറ്റി സംവിധാനത്തിലേക്ക് വിദ്യാഭ്യാസത്തെ എത്തിക്കുന്നതിൽ മുസ്ലിംകൾക്ക് നിർണായക പങ്കുണ്ട്. ഖുർആനിക അധ്യാപനങ്ങളെല്ലാം അറിവ് നേടാനും അതുപ്രകാരം ജീവിക്കാനും, മറ്റുള്ളവരിലേക്ക് ജ്ഞാനം വിനിമയം ചെയ്യാനും പ്രേരിപ്പിക്കുന്നവയാണ്. അതുകൊണ്ടു തന്നെ ഇസ്ലാമിന്റെ ആരംഭം മുതൽ പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ, നിരീക്ഷണകേന്ദ്രങ്ങൾ, വീടുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ച് വിവിധ വിഷയങ്ങളിൽ വിജ്ഞാനോത്പാദനവും വിതരണവും നടന്നു.
ഒരു വിദ്യാർഥി പ്രാഥമികപഠനം പൂർത്തിയാക്കിയാൽ കൂടുതൽ പഠനത്തിനു വേണ്ടി പുറപ്പെടുമായിരുന്നു. അറബിവ്യാകരണം, കവിത, ബീജഗണിതം, ജീവശാസ്ത്രം, ചരിത്രം, തർക്കശാസ്ത്രം, നിയമം, മതമീമാംസ എന്നീ വിഷയങ്ങളായിരുന്നു പ്രധാനമായും ഉയർന്ന പാഠശാലകളിൽ പഠിപ്പിച്ചിരുന്നത്. മറ്റു ശാസ്ത്രീയ വിഷയങ്ങൾ, അവയിൽ പ്രഗത്ഭരായ അധ്യാപകർക്കു കീഴിൽ പഠിപ്പിക്കുന്ന രീതിയും മധ്യകാലം മുതലേ മുസ്ലിം സമൂഹത്തിലുണ്ടായിരുന്നു.
സ്കൂൾ വിദ്യാഭ്യാസവും യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. യൂണിവേഴ്സിറ്റി എന്നതിന് അറബിയിൽ 'ജാമിഅ' എന്നാണ് പറയപ്പെടുന്നത്. പള്ളി എന്നതിന് അറബിയിൽ ഉപയോഗിക്കുന്ന 'ജാമിഅ്' എന്ന പദത്തിന്റെ സ്ത്രീലിംഗമാണത്. മതത്തിന്റെ കേന്ദ്രവും, ഉന്നത പഠനകേന്ദ്രവും എത്രമാത്രം ബന്ധിച്ചാണ് നിൽക്കുന്നതെന്ന് ഇങ്ങനെ മനസ്സിലാക്കാനാവും. ഇങ്ങനെയൊരു വൈജ്ഞാനികരീതി മറ്റൊരു വംശത്തിലോ മതത്തിലോ കാണാനാവില്ല.
യൂണിവേഴ്സിറ്റികളായി പ്രവർത്തിച്ച പള്ളികളിൽ പ്രശസ്തമായ ഒന്നാണ് ഈജിപ്തിലെ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അൽ അസ്ഹർ'. ആയിരത്തി മുപ്പത് വർഷങ്ങൾ കഴിഞ്ഞും ഇന്നും അത് പ്രവർത്തിച്ചുവരുന്നു. ഈജിപ്തിലെ ഉന്നതവിദ്യാഭ്യാസത്തിന് സുപ്രധാന കേന്ദ്രമെന്ന നിലയിൽ, അൽ അസ്ഹർ അനേകം ധിഷണാശാലികളെ ആകർഷിച്ചു. കാലപ്പഴക്കം കാരണം വിഖ്യാതമായ പോലെതന്നെ, അവിടെ നിന്ന് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ വലിപ്പം കൊണ്ടും 'അൽ അസ്ഹർ' പ്രശസ്തിയുടെ മകുടോന്നതിയിൽ നിൽക്കുന്നു. നമ്മൾ എങ്ങനെ കാണുന്നുവെന്നു നിർവചിച്ച ഇബ്നുൽ ഹൈസം ദീർഘകാലം പഠനം നടത്തിയത് അൽ അസ്ഹറിലാണ്. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ഇബ്നു ഖൽദൂൻ അവിടെ അധ്യാപനം നടത്തിയിട്ടുണ്ട്.
മറ്റൊരു മഹത്തായ വിദ്യാഭ്യാസ സ്ഥാപനം നടന്ന കേന്ദ്രം മൊറോക്കൻ നഗരമായ ഫെസിലെ അൽ ഖറവിയ്യീൻ മസ്ജിദാണ്. ഇദ്രീസി രാജവംശം ഭരിക്കുമ്പോൾ എ.ഡി 841 -ൽ ഫാത്തിമ അൽ ഫിഹ്രി എന്ന് പേരുള്ള ഭക്തയായൊരു സ്ത്രീയാണ് ഇതു പണിതത്. നന്നായി വിദ്യാഭ്യാസം നേടിയ അവർ പിതാവിന്റെ മരണാനന്തരം ലഭിച്ച വലിയ സമ്പത്ത് മുഴുവൻ, ഈ യൂണിവേഴ്സിറ്റിക്ക് വേണ്ടി ചെലവഴിക്കുകയായിരുന്നു. ഈ പള്ളി ഡിസൈൻ ചെയ്യുമ്പോൾ അവർ മുന്നോട്ടുവെച്ച നിബന്ധന, അതിനായി ഉപയോഗിക്കുന്ന മണൽ മുഴുവൻ ഒരു ഭൂമിയിൽ നിന്നുള്ളതാവണമെന്നായിരുന്നു. പള്ളിയുടെ പണി തുടങ്ങി, തീരുവോളം ഫാത്തിമ അൽ ഫിഹ്രി എല്ലാ ദിവസങ്ങളിലും നോമ്പെടുത്തു.
ഫെസിലെ ജനതക്കു വേണ്ടി ഒരു വൈജ്ഞാനിക കേന്ദ്രം തുറക്കാൻ ഫാത്തിമ അൽ ഫിഹ്രി ആഗ്രഹിച്ചു. മറ്റുള്ള ഗ്രാൻഡ് മോസ്കുകളെപ്പോലെ മതനിർദേശങ്ങൾ നൽകുന്ന, രാഷ്ട്രീയചർച്ചകൾക്ക് വേദിയാകുന്ന ഒരു സെന്ററായി വൈകാതെ ആ കേന്ദ്രം മാറി. തുടർന്ന് എല്ലാത്തരം വൈജ്ഞാനികശാഖകളിലേക്കും, അവിടത്തെ പഠനം വികസിച്ചു. പ്രത്യേകിച്ചും ഫിസിക്സ്, കെമിസ്ട്രി, ജിയോളജി പോലുള്ള നാച്ചുറൽ സയൻസിനു പേരുകേട്ട യൂണിവേഴ്സിറ്റിയായി അതു മാറി.
പ്രപഞ്ചനിരീക്ഷണങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഖറവിയ്യീൻ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നു. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട ധാരാളം ഉപകരണങ്ങൾ അവിടെ ലഭ്യമായിരുന്നു. 'ടൈമേഴ്സ് റൂം' എന്ന പരീക്ഷണ കേന്ദ്രത്തിൽ നക്ഷ്ത്രദൂരമാപകയന്ത്രം, ഘടികാരങ്ങൾ, സമയം കണക്കാക്കാനുള്ള മറ്റു വസ്തുക്കൾ.. ഇവയെല്ലാം ഉണ്ടായിരുന്നു. അസ്ട്രോണമിയെപ്പോലെത്തന്നെ, ഖുർആൻ, മതമീമാംസ, നിയമം, സാഹിത്യശൈലി, ഗദ്യ- പദ്യ രചനാതന്ത്രങ്ങൾ, ഗ്രാമർ, മുസ്ലിം ചരിത്രം, ഗണിതശാസ്ത്രം, രസതന്ത്രം എന്നിവയെല്ലാം അവിടെ പഠിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള വിഷയവൈവിധ്യവും പഠിപ്പിക്കുന്നതിലെ അപാരമായ ഗുണമേന്മയും ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് വിജ്ഞാന കുതുകികളെ ഫെസിലേക്കെത്തിച്ചു.
അഡ്മിഷൻ നിയന്ത്രണാതീതമായി പെരുകിയപ്പോൾ ഖറവിയ്യീൻ അധികാരികൾ സെലക്ഷൻ സംവിധാനം ഏർപ്പെടുത്തി. ഇന്നുള്ള പോലെതന്നെ. സെലക്ഷന് ഉപാധിയായി വെച്ചിരുന്നത് ഖുർആൻ പൂർണമായി അറിയൽ, അറബിയിലും പൊതുവിജ്ഞാനത്തിലും നല്ല ധാരണ ഉണ്ടാവൽ എന്നിവയായിരുന്നു.
പ്രാദേശിക യൂണിവേഴ്സിറ്റികളിൽ തന്നെയും, വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത് കൈകാര്യം ചെയ്യാൻ ഡിപ്പാർട്ട്മെന്റുകൾ ഉണ്ടായിരുന്നു. അബ്ബാസിയ്യാകാലത്തെ ബാഗ്ദാദിലെ യൂനിവേഴ്സിറ്റികളിൽ മെഡിസിൻ, ഔഷധശാസ്ത്രം, എൻജിനീയറിങ്, ഗോളശാസ്ത്രം എന്നിവ പഠിപ്പിക്കാൻ സിറിയ, പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ എത്തിയിരുന്നു. കൈറോയിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ എണ്ണമറ്റ വിദേശ വിദ്യാർഥികളുണ്ടായിരുന്നു. അവർക്കെല്ലാം താമസത്തിനു റൂമും സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കിയിരുന്നു. ഓരോ വലിയ ബ്ലോക്കിലും ലൈബ്രറിയും കാന്റീനും ശൗച്യാലയങ്ങളും സംവിധാനിച്ചിരുന്നു.




