ഇസ്ലാമികശാസ്ത്രം, ചരിത്രം, നാഗരികത എന്നിവകളെക്കുറിച്ചു മൗലികമായി പഠിച്ച ബ്രിട്ടീഷ് അക്കാദമീഷ്യനാണ് ഡേവിഡ് എ. കിംഗ്. ഇസ്ലാമിക ഗോളശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം രചിച്ച രണ്ടു വോള്യങ്ങൾ വരുന്ന ഗ്രന്ഥമാണ് ‘In Synchrony with the Heavens, Studies in Astronomical Timekeeping and Instrumentation in Medieval Islamic Civilization.’ എന്താണ് മുസ്ലിം ശാസ്ത്രപഠനങ്ങളുടെ സവിശേഷതയെന്നും അവയെത്രമാത്രം മൗലികമായിരുന്നുവെന്നും അദ്ദേഹം ഒന്നാം വോള്യത്തിനെഴുതിയ ആമുഖത്തിൽ വ്യക്തമാക്കുന്നതിങ്ങനെ: "ചില ശാസ്ത്ര ചരിത്രകാർക്കിടയിലും പൊതുസമൂഹത്തിനിടയിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വിചാരം, മുസ്ലിംകളുടെ ശാസ്ത്രീയ മുന്നേറ്റങ്ങൾ മൗലികമല്ല എന്നതായിരുന്നു. അഥവാ, മുൻകാലത്തെ കൃതികൾ അറബിയിലേക്ക് വിവർത്തനം ചെയ്ത് അതിൽ പുനരാഖ്യാനം കൊണ്ടുവരികയാണ് അവർ ചെയ്തത് എന്നായിരുന്നു."
ഈ ആഖ്യാനങ്ങൾ തെറ്റായിരുന്നുവെന്ന് ഡേവിഡ് എ. കിംഗ് തുടർന്ന് വിശദമാക്കുന്നു. ഗ്രീക്ക്- പേർഷ്യൻ-ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചകൾ മുസ്ലിംകളുടെ കൈവശമെത്തിയെന്നത് ശരിയാണ്. മേൽപ്പറയുന്നവർ വിശദീകരിക്കുന്ന രീതിയിലായിരുന്നില്ല, മുസ്ലിം വൈജ്ഞാനിക മുന്നേറ്റം നടന്നത്. മുസ്ലിംകൾ പുതിയ ശാസ്ത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. ആ പുതുമയുള്ള കണ്ടെത്തലുകൾ പതിനഞ്ചാം നൂറ്റാണ്ടു വരെ അനവരതം തുടരുകയും, അതിനുശേഷം പത്തൊൻപതാം നൂറ്റാണ്ടുവരെ അതിന്റെ സ്വാധീനം നിലനിൽക്കുകയും ചെയ്തു. ഈസ്റ്റേൺ ഇസ്ലാമിക ലോകത്താണ്, (അഥവാ, ബാഗ്ദാദ് കൈറോ പോലുള്ള സ്ഥലനങ്ങളിൽ) ഈ കണ്ടുപിടിത്തങ്ങളിൽ ഏറെയും നടന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്യൻ ഉയിർപ്പ് സംഭവിക്കുന്നത്, മുസ്ലിംകൾ നേരത്തെ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ നടത്തിയ അസാമാന്യമായ സംഭാവനകളെ പഠിച്ച്, പുതിയ കണ്ടെത്തലുകളിലേക്ക് പോയതിനാലാണെന്ന് ഡേവിഡ് എ. കിംഗ് വ്യകതമാക്കുന്നു. പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ അറബ് സമൂഹങ്ങളെയും മുസ്ലിം നാടുകളെയും കുറിച്ച്, ഗവേഷണത്വരയോടെ പഠിക്കുന്ന യൂറോപ്യൻ അതിശയിച്ചുപോയിട്ടുണ്ട്. യൂറോപ്യൻ മുന്നേറ്റം സംഭവിച്ചുവെന്നു പറയപ്പെടുന്ന പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം അവിടങ്ങളിൽ നടന്ന മാറ്റങ്ങളും, അക്കാലത്തിനു മുമ്പേ മുസ്ലിംകൾ ഉണ്ടാക്കിയ കണ്ടെത്തലുകളും തമ്മിൽ തുലനം ചെയ്യുമ്പോൾ, വിസ്മയിപ്പിക്കുന്ന വിധം മുസ്ലിം മുന്നേറ്റം ഉയർന്നുനിൽക്കുന്നുണ്ട്.
മുസ്ലിംകളുടെ അസ്ട്രോണോമിക്കൽ സംഭവനകളെയും അവയ്ക്ക് നേതൃത്വം നൽകിയ വ്യക്തികളെയും ഈ രണ്ടു വോള്യങ്ങളിലായി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആയിരം പേജുകളിൽ ഡോ. ഡേവിഡ്. പത്തുവർഷത്തോളം ഈ വിവരങ്ങൾക്കു വേണ്ടി കൈറോ അടക്കമുള്ള മുസ്ലിം പ്രതാപ നഗരങ്ങളിൽ പോയി താമസിക്കുകയും അവിടങ്ങളിലെ ലൈബ്രറികളും മനുസ്ക്രിപ്റ്റ് ശേഖരങ്ങളും പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
ഒരു ഓറിയന്റലിസ്റ്റ് പണ്ഡിതനായി അറിയപ്പെടുമ്പോഴും, പൊതുവിൽ ഓറിയന്റലിസ്റ്റുകളിൽ ഉണ്ടാവാറുള്ള, സൂക്ഷ്മതയില്ലാത്ത മുസ്ലിം സാമൂഹിക മുന്നേറ്റരീതി, ഒരിക്കലും ഡേവിഡ് എ. കിങ്ങിൽ കാണാൻ കഴിയില്ല. അദ്ദേഹം അതീവ സൂക്ഷ്മതയോടെയാണ് ഓരോ രചനയുംനടത്തിയിട്ടുള്ളത്.
ഇസ്ലാമിക അസ്ട്രോണമിക്കുറിച്ചുള്ള രചനയുടെ രണ്ടാം വോള്യത്തിൽ ഡേവിഡ് എ. കിംഗ് എഴുതി: ഒൻപതാം നൂറ്റാണ്ടു മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെയുള്ള കാലത്ത്, ഗോളശാസ്ത്രത്തിൻ്റെ ഭാഗമായി പ്രയോഗിക്കപ്പെട്ട മുസ്ലിംകളുടെ ഉപകരണങ്ങളുടെ വൈവിധ്യവും പ്രൗഢിയും ഇതിലൂടെ വ്യക്തമാകുന്നു. 1550 എ.ഡി വരെ യൂറോപ്പിൽ ഉപയോഗിക്കപ്പെട്ട, ഗോളശാസ്ത്ര ഉപകരണങ്ങളെല്ലാം നേരിട്ടോ അല്ലാതെയോ മുസ്ലിംകളാൽ രൂപപ്പെടുത്തപ്പെട്ടതായിരുന്നു. ഉദാഹരണത്തിന് പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ വികസിപ്പിക്കപ്പെട്ട നക്ഷത്രദൂരമാപകയന്ത്രം കടപ്പെട്ടിരിക്കുന്നത്, ഒൻപതാം നൂറ്റാണ്ടിൽ ബാഗ്ദാദ് കേന്ദ്രീകരിച്ചു ഗവേഷണം നടത്തിയ അൽ ഖവാരിസ്മിയുടെ കണ്ടെത്തലുകളോടാണ്. ഇത്തരം വൈജ്ഞാനികമായ വസ്തുതകൾ വെളിപ്പെടുത്തിയ ശേഷം, യൂറോ കേന്ദ്രീകൃതമായി ഇപ്പോൾ നിലനിൽക്കുന്ന ജ്ഞാനസിദ്ധാന്തങ്ങളുടെ പരിമിതിയും അദ്ദേഹം ഊന്നിപ്പറഞ്ഞു. യൂറോപ്പിന് വിജ്ഞാനത്തിന്റെ മേൽക്കോയ്മയും പാരമ്പര്യവും പതിപ്പിച്ചുനൽകുകയും അറബ് ഇസ്ലാമിക ജ്ഞാനപാരമ്പര്യത്തിന്റെ മഹാകണ്ടെത്തലുകളെ അദൃശ്യമാക്കുകയും ചെയ്യുന്ന, യൂറോ-കേന്ദ്രീകൃത വിജ്ഞാന പദ്ധതിയുടെ വിരുദ്ധമായി വരുന്ന തന്റെ നിരീക്ഷണങ്ങൾ, ആ ബോധമുള്ളവരിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ഇടയില്ലെന്നും അദ്ദേഹം കുറിച്ചിട്ടു.
പക്ഷേ, അപ്പോഴും മുസ്ലിംകളുടെ ജ്ഞാനപാരമ്പര്യത്തെ വസ്തുതാപരമായി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ തകൃതിയിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇസ്ലാമിക ഉപകരണങ്ങളെക്കുറിച്ചുള്ള പതിനാറു വോള്യം വരുന്ന രചന ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് വന്നത്. ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ ഇതുസംബന്ധമായി പഠനം നടത്തിയ യൂറോപ്യൻ പണ്ഡിതരുടെ ലിസ്റ്റും ഗ്രന്ഥത്തിൽ ഡേവിഡ് കിംഗ് നൽകിയിട്ടുണ്ട്.
World-Maps for Finding the Direction and Distance to Mecca: Innovation and Tradition in Islamic Science എന്ന ശീർഷകത്തിലുള്ള പ്രൗഢരചനയും ഡേവിഡ് കിങ്ങിൻ്റേതായിട്ടുണ്ട്. പത്ത് അധ്യായങ്ങളിലായി ക്രമീകരിച്ച പുസ്തകത്തിൽ, എങ്ങനെയാണ് ഭൂപടനിർമാണം മുസ്ലിം പണ്ഡിതരുടെ നേതൃത്വത്തിൽ വിവിധ കാലങ്ങളിൽ വികസിച്ചുവന്നതെന്നു വ്യക്തമാക്കുന്നു. മക്ക മുസ്ലിംകളുടെ ആധ്യാത്മിക കേന്ദ്രമായതിനാൽ, വിവിധ ലോകനാടുകളിൽ നിന്ന് അങ്ങോട്ടുള്ള ദൂരവും കര-കടൽ വഴികൾ രേഖപ്പെടുത്തലും ഭൂപട വികാസത്തിന് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഏതാണ്ട് 1000 വർഷങ്ങൾക്ക് മുമ്പ് അൽ ബിറൂനിയുടേ കണ്ടെത്തലുകൾ, ഒരു വോൾഡ് മാപ് എങ്ങനെയാവണമെന്നതിന് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജിയോഗ്രഫിയിൽ മുസ്ലിംകൾക്ക് ഉണ്ടായിരുന്ന, അഗാധമായ ജ്ഞാനത്തെ പഠിക്കാൻ യൂറോപ്പ് മുതിരുന്നത് പ്രധാനമായും പതിനാറാം നൂറ്റാണ്ടു മുതലാണ്. ഫ്രഞ്ചുകാരായ Jean Chardin, Jean-Baptiste Tavernier എന്നിവർ പതിനേഴാം നൂറ്റാണ്ടിൽ ഇറാനിലേക്കു പോയി, അവിടത്തെ ജ്ഞാനികളിൽ നിന്ന് മനസ്സിലാക്കിയാണ് അക്ഷാംശം, രേഖാംശം, അവയുടെ ഇടങ്ങൾ മനസ്സിലാക്കുന്നത്. നാസിറുദ്ദീൻ തൂസിയുടെ ഭൂമിശാസ്ത്ര ടേബിൾ 1712-ലാണ് ഓക്സ്ഫോർഡ് പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങളെല്ലാം പുസ്തകത്തിൽ ഡേവിഡ് കിംഗ് വ്യകതമാക്കുന്നു.
യൂറോപ്യൻ സമൂഹത്തിന്റെ ഭാഗമായി പിറന്നപ്പോഴും അറബ് മുസ്ലിം ലോകത്തെക്കുറിച്ചുള്ള പഠനങ്ങളിൽ മൗലികമായ സംഭാവന നൽകുകയും, അവ ആധുനിക ലേകത്തിലേക്ക് എത്തിക്കുകയും ചെയ്യുന്ന ജീവിച്ചിരിക്കുന്ന പ്രധാനപണ്ഡിതനാണ് ഡേവിഡ് എ. കിംഗ്. അദ്ദേഹത്തിന്റെ മിക്ക രചനകളും ഓൺലൈനിൽ ഇംഗ്ലീഷ് ഭാഷയിൽ എല്ലാവർക്കും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന വിധം ലഭ്യമാണ്.




