ഒരു വാർഡ് മെമ്പർ പോലുമല്ലാത്ത നിങ്ങൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയേയോ പ്രസിഡന്റിനെയോ വിരുന്നിന് വിളിക്കാമോ? ഇനി വിരുന്നിന് വിളിച്ചാൽ അവർ വരുമോ? വന്നാൽത്തന്നെ ആ വിരുന്നിൽ വിളമ്പിയത് വെറും ചമ്മന്തിയും കഞ്ഞിയും ആണെങ്കിലോ?
എത്രയോ സാമ്രാജ്യങ്ങളുടെ അധിപതിയായിരുന്നു തിരുനബി. എന്നിട്ടും അവിടുന്ന് തലക്കനം കാണിച്ചില്ല. "കുളമ്പോ കുറകോ (ആട്ടിൻകൈ) നൽകാനാണ് എന്നെ ക്ഷണിക്കുന്നതെങ്കിൽ പോലും ഞാൻ സ്വീകരിക്കും” എന്ന് അവിടുന്ന് പ്രഖ്യാപിച്ചു. തിരുനബിയുടെ സേവകനായിരുന്ന ഒരു തുന്നൽക്കാരൻ ബാലന്റെ അടുക്കലേക്ക് അതിഥിയായി നബിയോടൊപ്പം പോയ അനുഭവം അവിടുത്തെ സേവകനായ അനസ് അയവിറക്കുന്നുണ്ട്. പത്തിരിയും കറിയും ഉള്ള ഒരു പ്ലേറ്റ് ആ പയ്യൻ അവരുടെ നേരെ നീട്ടിയിട്ട് തന്റെ ജോലിയിലേക്ക് തന്നെ തിരിഞ്ഞു. “കറിയിൽനിന്ന് നബി ചുരങ്ങ പ്രത്യേകമായി തിരഞ്ഞുപിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാനും നബിക്കായി ചുരങ്ങ കഷ്ണങ്ങൾ തിരഞ്ഞുപിടിച്ചു കൊടുത്തു. അന്നുമുതൽ എനിക്കും ചുരങ്ങ വളരെ ഇഷ്ടമായി തുടങ്ങി” എന്ന് അനസ് പറയുന്നു. ബാർലിയുടെ പത്തിരിയും പഴകിപ്പുളിച്ച വെണ്ണയും നൽകി ഒരു ജൂതൻ തിരുനബിയെ സൽക്കരിച്ചപ്പോഴും അവിടുന്ന് നിസ്സങ്കോചം അത് സ്വീകരിച്ചു.
അതിഥി എപ്പോഴും ആതിഥേയന്റെ മനസ്സ് വായിക്കണം. ക്ഷണിക്കാത്ത ഒരാൾ അതിഥിയോടൊപ്പം വന്നാൽ, അയാൾക്കായി പ്രത്യേകം ആതിഥേയനോട് സമ്മതം ചോദിക്കണം. ഒരിക്കൽ അൻസാരിയായ അബു ശുഐബ് തിരുനബിയെ കണ്ടപ്പോൾ തനിക്ക് വിശക്കുന്നുണ്ടെന്ന് അവിടുത്തെ മുഖത്തുനിന്ന് വായിച്ചെടുത്തു. ഇറച്ചിപ്പണിക്കാരായ തന്റെ സേവകനോട് അഞ്ചുപേർക്ക് ഭക്ഷണം ഉണ്ടാക്കാനായി അദ്ദേഹം ഉത്തരവിട്ടു. അഞ്ചിലൊരാളായി തിരുനബിയെ കൂടി വിളിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുനബി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുമ്പോൾ മറ്റൊരാൾ അവിടുത്തെ കൂടെക്കൂടി. അവർ വാതിൽപടിയിൽ എത്തിയപ്പോൾ തിരുനബി പറഞ്ഞു: “ഒരാൾ കൂടി ഞങ്ങളുടെ കൂടെയുണ്ട്. നിങ്ങൾക്ക് സമ്മതമാണെങ്കിൽ അദ്ദേഹം കൂടി ഞങ്ങളോടൊപ്പം ചേർന്നോട്ടെ; അല്ലെങ്കിൽ അദ്ദേഹം മടങ്ങിപ്പോകും.” ഇതുകേട്ട് സ്വഹാബി അദ്ദേഹത്തിന് കൂടി അനുവാദം നൽകി!
തങ്ങൾ വരുന്നത് ഇഷ്ടവും സന്തോഷവുമുള്ള, സൽക്കരിക്കാൻ ശേഷിയുള്ള ആളുകളുടെ അടുക്കലേക്ക് അവരുടെ ക്ഷണമില്ലാതെ തന്നെ കടന്നുചെല്ലാം. തിരുനബിയുടെ ജീവിതത്തിലെ ഉദ്യോഗജനകമായ അത്തരം ഒരനുഭവം തിരുമൊഴി സമാഹാരങ്ങളിൽ വായിക്കാം.
ഒരിക്കൽ കഠിനമായ വിശപ്പ് കാരണം തിരുനബി പുറത്തിറങ്ങി. ദൂരെ ഒരാൾ നിൽക്കുന്നുണ്ട്. അടുത്തെത്തി; അത് മറ്റാരുമല്ല പ്രിയ സുഹൃത്ത് അബൂബക്കർ. “എന്തേ പുറത്തിറങ്ങിയത്?” തിരുനബി അന്വേഷിച്ചു.
“വിശപ്പ്! കഠിനമായ വിശപ്പ്!” അബൂബക്കർ മറുപടി നൽകി.
അവർ സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരാളെ കാണുന്നു; ചെന്നുനോക്കിയപ്പോൾ അത് ഉമറുൽ ഫാറൂഖ് ആയിരുന്നു. “എന്തേ ഉമർ, ഇവിടെ ഈ സമയത്ത്?” എന്ന് നബി ചോദിച്ചു.
“വിശപ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് പുറത്തിറങ്ങിയതാണ്” എന്ന് ഉമർ പ്രതികരിച്ചു.
“സഹചരരേ, ഞാൻ പുറത്തിറങ്ങിയതും മറ്റൊന്നുകൊണ്ടല്ല” എന്ന് നബി കൂട്ടുകാരെ ആശ്വസിപ്പിച്ചു. അവരുടെ പശിയടക്കുന്നതിനെക്കുറിച്ച് തിരുനബി ഗൗരവത്തിൽ ചിന്തിച്ചു.
എന്തു പ്രാർത്ഥിച്ചാലും നൽകാൻ അല്ലാഹു ഉണ്ട്; എന്താവശ്യപ്പെട്ടാലും നൽകാൻ സന്നദ്ധരായ അനേകം അനുയായികളുമുണ്ട്. ഒരു ഉത്തരവിട്ടാൽ സ്വർഗ്ഗീയമായ സുഖസൗകര്യങ്ങൾ ലഭിക്കുക എന്നത് അവിടുത്തേക്ക് ക്ഷിപ്രസാധ്യമായിരുന്നു. എന്നിട്ടും ക്ഷമയുടെയും സഹനത്തിന്റെയും നല്ല ശീലങ്ങൾ ജീവിതത്തിലേക്ക് ആവാഹിക്കുകയായിരുന്നു തിരുനബി. അവർ നടന്നുനടന്ന് ഒരു അൻസാരി പ്രമുഖന്റെ വീട്ടിലെത്തി. ധാരാളം ഈത്തപ്പനകളും ആടുകളൊക്കെയുള്ള ധനികനായിരുന്നു അദ്ദേഹം. വീട്ടിൽ സേവകന്മാരാരും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിൽ കയറിയാൽ അവർക്ക് വലിയ സന്തോഷമായിരിക്കും എന്ന് മനസ്സിലാക്കിയ തിരുനബി തന്റെ കൂട്ടുകാരെയും കൂട്ടി അവിടേക്ക് കടന്നുചെന്നു.
അബുൽ ഹൈസം ബിൻ തയ്ഹാൻ എന്ന തിരുനബി അനുചരന്റേതായിരുന്നു ആ വീട്. അദ്ദേഹത്തിന്റെ ഭാര്യയാണ് തിരുനബിയെയും സഹചരരെയും സ്വീകരിച്ചത്. വീട്ടുകാരൻ എവിടെയെന്ന് അന്വേഷിച്ചപ്പോൾ, ഞങ്ങൾക്ക് ശുദ്ധജലം ശേഖരിക്കാൻ വേണ്ടി കുറച്ച് അകലേക്ക് പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും അവർ പ്രതികരിച്ചു. അബുൽ ഹൈസം തിരിച്ചെത്തി. അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. അവർക്കായി എന്തും സമർപ്പിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ‘എന്നെക്കാൾ മികച്ച അതിഥികളെ ലഭിച്ച ആരും ഈ ഭൂമുഖത്ത് ഉണ്ടാവില്ല’ എന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. അതിഥികളെ മുഷിപ്പിക്കുന്നതൊന്നും പറയരുതെന്നും അവരോടൊപ്പം സന്തോഷം പങ്കിടണമെന്നുമാണല്ലോ ഇസ്ലാമിക നിയമം.
പിന്നെ താമസിച്ചില്ല, അബുൽ ഹൈസം അവരെയും കൂട്ടി തന്റെ ഈന്തപ്പനത്തോട്ടത്തിലേക്ക് നടന്നു. ഒരു വിരിപ്പ് വിരിച്ച് അതിഥികളെ തോട്ടത്തിൽതന്നെ ഇരുത്തി. അദ്ദേഹംതന്നെ ഈന്തപ്പനയിൽ വലിഞ്ഞുകയറി കുറച്ച് ഈന്തപ്പനക്കുലകൾ പറിച്ചെടുത്ത് ശുദ്ധജലത്തോടൊപ്പം അവരുടെ മുന്നിൽ വെച്ചുകൊടുത്തു. അതിൽ പഴുത്ത് പാകമായതും പഴുക്കാറായതും മറ്റുമുണ്ടായിരുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാനാണ് പലതും പറിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇത് കഴിച്ചു തുടങ്ങൂ” എന്ന് പറഞ്ഞ് കത്തിയുമെടുത്ത് അദ്ദേഹം പുറത്തിറങ്ങി. ആടിനെ അറുക്കാനാണ് പദ്ധതിയെന്ന് മനസ്സിലാക്കിയ തിരുനബി ഉപദേശിച്ചു:
“കറവയുള്ളതിനെ പിടിച്ച് അറുക്കല്ലേ.”
ഈന്തപ്പഴവും വെള്ളവും കഴിക്കുന്നതിനിടെ സഹചരരോടായി അവിടുന്ന് പറഞ്ഞു: “തണുത്ത തണൽ, ശുദ്ധമായ പാനീയം, നല്ല രസമുള്ള പഴം! ഈ അനുഗ്രഹത്തെക്കുറിച്ചൊക്കെ അന്ത്യനാളിൽ അല്ലാഹു ചോദിക്കും.”
അപ്പോഴേക്കും ആട് തയ്യാറായി കഴിഞ്ഞിരുന്നു. അവർ ഒരുമിച്ചിരുന്ന് സുഭിക്ഷമായി ആഹരിച്ചു; അല്ലാഹുവിനെ സ്തുതിച്ചു. വിശപ്പകന്നപ്പോൾ തിരുനബി അവരോട് ഇങ്ങനെ പറഞ്ഞു:
“വിശന്നു വയറൊട്ടിയാണ് നിങ്ങൾ വീട്ടിൽനിന്ന് ഇറങ്ങിയത്. വലിയ അനുഗ്രഹം അനുഭവിച്ചുകൊണ്ടാണ് തിരിച്ചുപോകുന്നത്. തീർച്ചയായും ഈ അനുഗ്രഹത്തെക്കുറിച്ച് അന്ത്യനാളിൽ ചോദിക്കപ്പെടും.” എല്ലാ പണികളും വീട്ടുകാരൻതന്നെ നേരിട്ട് ചെയ്യുന്നത് കണ്ട് അവിടുന്ന് ചോദിച്ചു: “നിനക്ക് വേലക്കാരൻ ഒന്നുമില്ലേ?”
“ഇല്ല” എന്ന് അദ്ദേഹം മറുപടി നൽകി.
“എന്നാൽ ഞാൻ വേലക്കാരനെ നൽകാം. നമുക്ക് അടിമകളെ കിട്ടുമ്പോൾ നീ വരണം” എന്ന് നബി പറഞ്ഞു (അന്ന് അടിമ സമ്പ്രദായം നിരാക്ഷേപം നിലനിന്നിരുന്ന കാലമാണല്ലോ).
അങ്ങനെ ഒരിക്കൽ തനിക്ക് രണ്ട് അടിമകളെ ലഭിച്ചപ്പോൾ അബുൽ ഹൈസമിനെ വിളിച്ചു: “നിനക്ക് ഇഷ്ടമുള്ള ഒരാളെ തെരഞ്ഞെടുക്കൂ” എന്ന് ആവശ്യപ്പെട്ടു.
“എനിക്ക് വേണ്ടി അങ്ങ് തെരഞ്ഞെടുത്താൽ മതി” എന്ന് അദ്ദേഹം പ്രതികരിച്ചു.
“ഇയാളെ എടുത്തോളൂ. അദ്ദേഹം പ്രാർത്ഥിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്” എന്ന് നബി പറഞ്ഞു. ദൈവഭയമുള്ള ആളെയല്ലേ വീട്ടിലെ കാര്യങ്ങൾ വിശ്വസിച്ചേൽപ്പിക്കാൻ പറ്റൂ! അദ്ദേഹത്തോട് നല്ല നിലയ്ക്ക് പെരുമാറണേ” എന്നുകൂടി നബി കൂട്ടിച്ചേർത്തു.
അദ്ദേഹം വേലക്കാരനുമായി വീട്ടിലേക്ക് വന്നു; ഭാര്യയോട് വിഷയങ്ങളെല്ലാം പറഞ്ഞു. “തിരുദൂതർ നിങ്ങളോട്, വേലക്കാരനോട് നല്ല നിലയ്ക്ക് പെരുമാറണമെന്ന് പറഞ്ഞിട്ടുണ്ടല്ലോ; അദ്ദേഹത്തെ അടിമത്വത്തിൽനിന്ന് മോചിപ്പിച്ചാൽ മാത്രമേ ആ വാക്കിന്റെ സമ്പൂർണ്ണ പൂർത്തീകരണമാവുകയുള്ളൂ” എന്നായി ഭാര്യ. അങ്ങനെ ആ അടിമയെ അദ്ദേഹം മോചിപ്പിച്ചു!
ഇതാണ് തിരുനബി. തനിക്ക് വിശന്നപ്പോൾ പരിഹാരമാർഗ്ഗം അന്വേഷിച്ചില്ല; കൂട്ടുകാർക്ക് വിശന്നപ്പോൾ പരിഹാരത്തിനായി ശ്രമിച്ചു. ബുദ്ധിമുട്ടേണ്ടി വരാത്ത ആതിഥേയനെ കണ്ടെത്തി. അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു. അതിഥിയെ സൽക്കരിക്കുകയാണെങ്കിലും വലിയ നഷ്ടങ്ങൾ വരാതെ നോക്കണം എന്ന് പഠിപ്പിച്ചു. ചെറിയ അനുഗ്രഹങ്ങളായി മനുഷ്യൻ കണക്കാക്കുന്ന തണൽ, വെള്ളം, ഈത്തപ്പഴം എന്നിവയെ അവിടുന്ന് മഹത്വപ്പെടുത്തി.
വറുതിയുടെ നാളിൽ അന്നം നൽകിയ ആതിഥേയന് നല്ലൊരു വേലക്കാരനെ നൽകി. അടിമത്വത്തിന്റെ ചങ്ങലകളിൽ ഞെരിഞ്ഞമർന്നിരുന്ന അടിമയ്ക്ക് മോചനത്തിന്റെ വാതിലുകൾ തുറന്നു. സർവ്വോപരി എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽനിന്നുള്ളതാണെന്നും ഓരോന്നിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടെന്നുമുള്ള ആത്മീയ പാഠം ലോകർക്ക് മുഴുവനായി നൽകി. തിരുനബി അതിഥിയും ആതിഥേയനുമായ ഒരു കഥ കൂടി പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കാം.
ഖന്തക്ക് യുദ്ധത്തിന്റെ സമയമാണ്. സ്വഹാബികൾ കിടങ്ങുകൾ നിർമ്മിക്കുന്ന തിരക്കിലാണ്; വിശപ്പ് സഹിക്കാൻ വയ്യാതെ വയറ്റിൽ കല്ലുകൾ വെച്ചുകെട്ടിയാണ് അവർ കിടങ്ങ് കുഴിക്കുന്നത്. ജാബിർ സ്വകാര്യമായി തിരുനബിയെ സമീപിച്ചു പറഞ്ഞു:
“അങ്ങേക്കും വളരെ കുറച്ചു പേർക്കുമുള്ള സ്വല്പം ഭക്ഷണം വീട്ടിലുണ്ട്; വന്നാലും.”
ഭക്ഷണം എത്രയുണ്ടെന്ന് നബി അന്വേഷിച്ചു. “ഒരു മൃഗത്തെ അറുത്തിട്ടുണ്ട്, രണ്ടുമൂന്ന് കിലോ ബാർലി കൊണ്ട് കുറച്ച് പത്തിരിയുണ്ടാക്കിയിട്ടുണ്ട്.”
തിരുനബി പറഞ്ഞു: “അത് എത്രയോ ഉണ്ടല്ലോ!” ശേഷം അവിടെ ജോലിയിൽ വ്യാപൃതരായ മുഴുവൻ അനുചരരേയും നബി ക്ഷണിച്ചു.
“ഞാൻ വരുന്നത് വരെ അടുപ്പിൽനിന്ന് ചട്ടി എടുക്കരുത്, പത്തിരിയും” എന്ന് നിർദ്ദേശിച്ചു.
നബി അടുക്കളയിൽ അടുപ്പിനടുത്ത് ചെന്നിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അതിഥിയായി വന്നിരിക്കുന്നത്; അവരെല്ലാം തിരുനബിയുടെ അതിഥികളാണ്. അവരെ സ്വീകരിക്കേണ്ടത് നബിയുടെ ബാധ്യതയാണ്. തിരുനബിയും രണ്ടുമൂന്നാളുകളും മാത്രമേ ജാബിറിന്റെ അതിഥികളായിട്ടുള്ളൂ. ജാബിറിന്റെ ഉള്ളം പിടയരുത്; അതിനായിരിക്കണം തിരുനബിതന്നെ കാര്യങ്ങൾ ഏറ്റെടുത്തത്. വരുന്നവർക്കെല്ലാം നബി പത്തിരി മുറിച്ചു കൊടുക്കുന്നു, കറിയും ഒഴിച്ചുകൊടുക്കുന്നു. എല്ലാവരും വയറുനിറയെ കഴിച്ചു; എന്നിട്ടും അതിൽ ബാക്കിയുണ്ടായിരുന്നു. വീട്ടുകാരോട് തിരുനബി പറഞ്ഞു:
“അയൽവാസികൾക്കൊക്കെ കൊടുത്തോളൂ, വറുതിയുടെ കാലമാണ്.”
ഭക്ഷണം അധികരിപ്പിച്ച ഇത്തരത്തിലുള്ള സംഭവങ്ങൾ എണ്ണമറ്റ തിരുവചനങ്ങളിൽ വന്നിട്ടുണ്ട്; ധാരാളം പരമ്പരയിലൂടെയാണ് അവ വന്നിട്ടുള്ളത്.




