“ആ ദുഷ്ടന് വേണ്ടി നിങ്ങൾ നിസ്കരിക്കുകയാണോ? എന്തൊക്കെ വൃത്തികേടുകളാണ് അവൻ ചെയ്തത്? എല്ലാം നിങ്ങൾ മറന്നു പോയോ?” ഉമറിന് സ്വയം നിയന്ത്രിക്കാനായില്ല! അബ്ദുല്ലാഹി ബ്ൻ ഉബയ്യ് ബിൻ സലൂലിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാൻ തിരുനബി നിന്നപ്പോൾ ഉമർ മുന്നിലേക്ക് ചാടിവീണു അവിടുത്തെ കുപ്പായം പിടിച്ചു ചോദിച്ച ചോദ്യമാണിത്!!
യാ റബ്ബ് തിരുനബിയുടെ അടുക്കൽ ഇത്രയും അധികാരമുണ്ടായിരുന്നോ ഉമറിന്? അനുയായികൾക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റുന്ന നേതാവായിരുന്നോ അവിടുന്ന്? ഈ ചോദ്യത്തോട് തിരുനബിയുടെ പ്രതികരണം എന്തായിരുന്നു? തിരുനബി ഉമറിനെ നോക്കി പുഞ്ചിരിച്ചു! എന്നിട്ട് നിർവികാരനായി പറഞ്ഞു:
“നീ ഒന്നു മാറി നിൽക്ക് ഉമറേ..” എന്നാൽ ഉമർ വിട്ടില്ല. വീണ്ടും വീണ്ടും അക്കാര്യം പറയാൻ തുടങ്ങി. അപ്പോൾ തിരുനബി പറഞ്ഞു: “എനിക്ക് അല്ലാഹു സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അയാൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കുക എന്നതാണ് ഞാൻ ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്!”
നിങ്ങൾക്ക് അവർക്ക് വേണ്ടി പാപമോചന പ്രാർത്ഥന നടത്തുകയോ നടത്താതിരിക്കുകയോ ആവാം. പക്ഷേ നിങ്ങൾ 70 തവണ പൊറുക്കൽ ചോദിച്ചാലും അല്ലാഹു പൊറുക്കാൻ പോകുന്നില്ല! എന്ന സൂക്തം ഇവരുടെ കാര്യത്തിൽ അവതരിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് നബി പറയുന്നത്. പാപമോചന പ്രാർത്ഥന നടത്താൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും ‘എഴുപതിൽ കൂടുതൽ പ്രാവശ്യം പാപമോചന പ്രാർത്ഥന നടത്തിയാൽ പാപം പൊറുക്കപ്പെടും എന്നും വല്ല വിവരവും കിട്ടുകയാണെങ്കിൽ അങ്ങനെ ചെയ്യാനുള്ള ഉദ്ദേശത്തിലാണ് ഞാൻ!’
ആരാണീ മനുഷ്യൻ? എന്തിനാണ് ഉമർ ഇങ്ങനെ കോപിക്കുന്നത്? കപടന്മാരുടെ നേതാവായിരുന്നു അദ്ദേഹം! തിരുനബിയുടെ പത്നിയായ ആയിശക്കെതിരെ വ്യഭിചാരാരോപണം നടത്താൻ നേതൃത്വം കൊടുത്തയാൾ! അവസരം കിട്ടുമ്പോഴൊക്കെ തിരുനബിക്കെതിരെ ഒളിയമ്പുകൾ എയ്തവൻ. മദീനയിൽ നിന്ന് നബിയെയും വിശ്വാസികളേയും പുറത്താക്കുമെന്ന് വരെ വ്യംഗ്യമായി പറഞ്ഞവൻ. പക്ഷേ, പ്രത്യക്ഷത്തിൽ ഇസ്ലാം പ്രഖ്യാപിച്ചിരുന്നു, നിസ്കരിച്ചിരുന്നു, സകാത് കൊടുത്തിരുന്നു. അവനുവേണ്ടി പാപമോചന പ്രാർത്ഥന നടത്താനാണ് കനിവിൻ്റെ പര്യായമായ തിരുനബി ഒരുങ്ങുന്നത്.
അന്ത്യനാളിലെ മാരക ശിക്ഷയെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ആളാണ് നബി. ഈ പ്രസ്ഥാനത്തിൻറെ കൊടി ബാഹ്യമായിട്ടെങ്കിലും പിടിച്ചയാൾ രക്ഷപ്പെടുകയാണെങ്കിൽ ആവട്ടെ. കാരുണ്യമാണ് അവിടെ വിഴിഞ്ഞൊഴുകിയത്. മുസ്ലിംകളോട് സ്വീകരിക്കുന്ന സമീപന രീതികൾ തന്നെയാണ് പൊതുവേ കപടവിശ്വാസികളോടും സ്വീകരിക്കേണ്ടത്. ബാഹ്യമായ കാര്യങ്ങൾ നോക്കി വിധി പറയാനേ നമുക്ക് ബാധ്യതയുള്ളൂ. രഹസ്യങ്ങൾ അല്ലാഹുവിനറിയാം എന്ന നിലപാടാണ് ഇസ്ലാമിൻറെത്.
ഇയാളുടെ മേൽ മയ്യിത് നിസ്കരിക്കണോ? നിസ്കരിക്കാമോ? നിസ്കരിക്കരുതെന്നോ, പാപമോചന പ്രാർത്ഥന പാടില്ലെന്നോ അല്ലാഹുവിൻറെ പ്രത്യേകമായ തീരുമാനങ്ങൾ ഒന്നും വന്നിട്ടില്ല. അതിനാൽ നബി നിസ്കരിക്കാൻ തീരുമാനിച്ചു! (പുതിയ നിയമങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ തിരുനബിയുടെ ചെയ്തിയിൽ ഒരു തെറ്റുമില്ല.) നബിയുടെ നിസ്കാരത്തിന് ചില സാമൂഹികമായ കാരണങ്ങളും ഉണ്ടായിരുന്നു. മകൻ ഉറച്ച വിശ്വാസിയായിരുന്നു. തിരുനബി നിസ്കരിക്കാതിരിക്കുമ്പോൾ മകന് മന:ക്ലേശമുണ്ടാകും. ഖസ്റജികളുടെ നേതാവായിരുന്നു. അവർക്കിടയിൽ ഒരു അപസ്വരം ഉണ്ടാവാതിരിക്കാനും ഈ നിസ്കാരം കാരണമാകും. വ്യക്തമായ വിരോധനം വരാത്തത് കൊണ്ട് ഉമറിന്റെ പ്രതിഷേധം അവഗണിച്ച് നബി നിസ്കരിച്ചു.
നിസ്കാരം കഴിഞ്ഞു. തിരുനബി പിരിഞ്ഞുപോയി. അപ്പോഴതാ ഖുർആൻ അവതരിക്കുന്നു! ഉമറിൻ്റെ താൽപ്പര്യം പരിഗണിക്കുന്ന രൂപത്തിലാണ് പുതിയ നിയമം അവതരിച്ചത്.
{ وَلَا تُصَلِّ عَلَىٰۤ أَحَدࣲ مِّنۡهُم مَّاتَ أَبَدࣰا وَلَا تَقُمۡ عَلَىٰ قَبۡرِهِۦۤۖ إِنَّهُمۡ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمۡ فَـٰسِقُونَ }[Surah At-Tawbah: 84]
“അവരിൽ നിന്നും മരിച്ചവർക്ക് ഒരിക്കലും നിങ്ങൾ മയ്യത്ത് നിസ്കരിക്കരുത്. അവൻറെ കുഴിമാടത്തിൽ നിൽക്കുകയും അരുത്. അല്ലാഹുവിനെയും അവൻറെ ദൂതനെയും നിഷേധിച്ചവരാണ്. തെമ്മാടികളായി മരിച്ചവരുമാണ്. നിഷ്പക്ഷമായി അന്വേഷിക്കുന്നവർക്ക് ഇത്തരം സംഭവങ്ങളിൽ അല്ലാഹുവിനെയും റസൂലിനെയും വേറെ തന്നെ കാണാൻ സാധിക്കും.”
ഉടമയായ, നിയമനിർമ്മാതാവായ, ഖുർആൻ അവതരിപ്പിക്കുന്ന അല്ലാഹു എന്ന സ്രഷ്ടാവും, നിയമം അനുസരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സൃഷ്ടിയായ അടിമയായ മുഹമ്മദ് എന്ന മനുഷ്യനും; രണ്ടും ഒന്നുതന്നെയാണ് എന്ന് ചിലർ ചിന്തിക്കുന്നതും മുഹമ്മദിന്റെ ഫെയ്ക്ക് ഐഡി ആണ് അല്ലാഹു എന്ന് പരിഹസിക്കുന്നതും അന്വേഷണം നിഷ്പക്ഷമല്ലാത്തതുകൊണ്ടും മുൻവിധിയിൽ അധിഷ്ഠിതമായതും കൊണ്ടുമാണ്.
ഈ സംഭവം വിവരിക്കുന്നത് രണ്ടാം ഖലീഫ ഉമർ തന്നെയാണ്. ആദ്യമായിട്ടല്ല ഉമർ താല്പര്യപ്പെട്ടതുപോലെ ഖുർആൻ അവതരിക്കുന്നത്. സ്ത്രീകളുടെ ഹിജാബിന്റെ കാര്യത്തിലും കഅബയ്ക്ക് അടുത്തുള്ള, ഇബ്രാഹിം നബിയുടെ പാദമുദ്രകളുള്ള 'മഖാമു ഇബ്രാഹിം' എന്ന ചരിത്രപ്രധാനമായ സ്ഥലത്ത് വെച്ച് നിസ്കരിക്കുന്ന കാര്യത്തിലും ബന്ദികളുടെ കാര്യത്തിലുമൊക്കെ ഉമർ താല്പര്യപ്പെട്ടതുപോലെ ഖുർആൻ അവതരിച്ചിട്ടുണ്ട്. അന്ന് ഞാൻ കാണിച്ചുകൂട്ടിയത് ഓർത്ത് ഞാൻ തന്നെ ഒരുപാട് അത്ഭുതപ്പെട്ടിട്ടുണ്ട് എന്ന് പിന്നീട് ഉമർ പറയാറുണ്ടായിരുന്നു.
തിരുനബിയുടെ കനിവും കാരുണ്യവും സഹിഷ്ണുതയമെല്ലാം ഈ സംഭവത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അനുയായികൾക്ക് നബിയുടെ അടുക്കലുള്ള സ്വാതന്ത്ര്യവും ആ ഇടപെടലിനോട് തിരുനബി ചെയ്ത പ്രതികരണവും സർവ്വകാലികമായ നേതൃഗുണമാണ്.
അടുത്ത സുഹൃത്തുക്കളോട് തിരുനബി എങ്ങനെയാണ് പെരുമാറിയത് എന്നതിനെക്കുറിച്ചാണ് നമ്മൾ പറഞ്ഞുവരുന്നത്. പുരുഷന്മാരിൽ അബൂബക്കറിന്റെയത്ര നബി മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നാണ് തിരുവചനങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. അബൂബക്കർ കഴിഞ്ഞാൽ തനിക്ക് ഏറ്റവും സ്നേഹം ഉമറിനോടാണെന്ന് തിരുനബി തന്നെ വ്യക്തമായി പറഞ്ഞതാണ്. മത വിഷയത്തിലുള്ള ഉമറിൻ്റെ ഈ കടും പിടുത്തത്തിന് നബി തന്നെ പലതവണ മാർക്ക് നൽകിയിട്ടുണ്ട്. ഒരിക്കൽ അവിടുന്ന് പറഞ്ഞു:
“അല്ലാഹു ഉമറിന്റെ നാവിൽ സത്യത്തെ വെച്ചിരിക്കുന്നു. ഉമർ ഒരു വഴിയിലൂടെ വന്നാൽ പിശാച് മറ്റൊരു വഴിയിലൂടെ ഒഴിഞ്ഞു പോകും.”
തിരുനബി പത്നിമാരായ ആയിശയും സൗദയും തമ്മിൽ ഒരു തമാശക്കളി ഉണ്ടായി. സൗദാ ആയിശയെ സന്ദർശിക്കാൻ വന്നതായിരുന്നു. ആതിഥേയായ ആയിശ നല്ല പലഹാരം ഉണ്ടാക്കി സൗദക്ക് വെച്ചു വിളമ്പി കൊടുത്തു. അവരത് കഴിച്ചില്ല. വേണ്ടെന്ന് ശാഠ്യം പിടിച്ചു. തിന്നില്ലെങ്കിൽ പലഹാരം മുഖത്ത് തേമ്പി തരുമെന്ന് ആയിശ ഭീഷണി മുഴക്കി. എന്നാൽ അത് കാണണമെന്നായി സൗദ. രണ്ടുപേരും ഇപ്പോൾ നബിയോടൊപ്പം കിടക്കുകയാണ്. നബിയുടെ ഒരു കാല് ആയിഷയുടെ കാലിൻമേലും മറ്റേകാല് സൗദയുടെ കാലിന്മേലും വെച്ചിരിക്കുന്നു. കയ്യിലുള്ള പലഹാരത്തിൽ നിന്ന് സ്വല്പം വിരലിൽ എടുത്ത് ആയിഷ സൗദയുടെ മുഖത്ത് പുരട്ടി. നബി സൗദയുടെ ശരീരത്തിൽ നിന്ന് കാലെടുത്തു. സൗദ അതിൽനിന്ന് സ്വല്പം എടുത്ത് ആയിഷയുടെ മുഖത്തും പുരട്ടി! അപ്പോഴാണ് തൊട്ടടുത്ത് വീട്ടിൽ നിന്ന് ഉമർ, മകൻ അബ്ദുല്ലയെ വിളിക്കുന്നത് കേൾക്കുന്നത്. അപ്പോൾ നബി പറയുകയാണ്: “അതാ ഉമർ വരുന്നു, വേഗം പോയി മുഖം കഴുകിക്കോളൂ ; ദേഷ്യം പിടിക്കും!”
പരസ്പരം സന്ദർശിക്കുന്ന സഹപത്നിമാർ! തമാശകളിൽ ഏർപ്പെടുന്ന സഹ പത്നിമാർ! കുട്ടിക്കുറുമ്പ് കാട്ടുന്ന ചെറുപ്പക്കാരി ആയിശ. ‘പകരം വീട്ടാൻ’ അനുവദിക്കുന്ന തിരുനബി! സഹ പത്നിമാരുടെ തമാശകൾ ആസ്വദിക്കുന്ന ഭർത്താവ്. എല്ലാ പ്രശ്നങ്ങളുടെയും പരിഹാരമായി ഇടിവെട്ട് പോലെ ഉമർ!
അടുത്ത അനുയായികളുടെ പല വിശേഷണങ്ങളും പറഞ്ഞ കൂട്ടത്തിൽ ഉമറിന്റെ കടുപ്പത്തെക്കുറിച്ച് തിരുനബി പ്രോത്സാഹിപ്പിച്ചു പറയുന്നുണ്ട്. അവിടുന്ന് പറഞ്ഞു:
“എന്റെ സമുദായത്തിൽ ഏറ്റവും കാരുണ്യമുള്ളത് അബൂബക്കറിനാണ്, മത വിഷയങ്ങളിൽ കടുപ്പം കൂടുതൽ ഉമറിന്, ലജ്ജയുടെ കാര്യത്തിൽ ഏറ്റവും സത്യസന്ധൻ ഉസ്മാൻ, ഏറ്റവും നല്ല വിധികർത്താവ് അലി, അനുവദനീയവും നിഷിദ്ധവും ഏറ്റവും കൂടുതൽ അറിയുന്നത് മുആദ്, അനന്തരാവകാശ നിയമങ്ങൾ നല്ലത് പോലെ അറിയുന്നത് സൈദ് ബ്നു സാബിത്, ഖുർആൻ ഏറ്റവും നന്നായി പാരായണം ചെയ്യുന്നത് ഉബയ്യ്, എല്ലാ സമുദായത്തിനും ഒരു സൂക്ഷിപ്പുകാരൻ ഉണ്ടാകും. എൻ്റെ സമുദായത്തിന്റെ സൂക്ഷിപ്പുകാരൻ അബൂ ഉബൈദയാണ്.”
ഉസ്മാന്റെ ലജ്ജയെ കുറിച്ച് തിരുനബി സംസാരിക്കുന്ന രംഗം രസകരമാണ്. ആയിശ ബീവി പറയുന്നു:
“തിരുനബി എൻറെ വീട്ടിൽ കിടക്കുകയാണ്. അവിടുത്തെ തണ്ടൻകാല് കാണുന്നുണ്ട്.
അബൂബക്കർ വീട്ടിലേക്ക് കടക്കാൻ സമ്മതം ചോദിച്ചു. സമ്മതം നൽകി കടന്നു. കുറെ സംസാരിച്ചു
നബി അങ്ങനെ തന്നെ കിടക്കുകയാണ്. തണ്ടൻകാല് കാണുന്നു. പിന്നെ ഉമ്മർ സമ്മതം ചോദിച്ചു. നബി സമ്മതം നൽകി. അങ്ങനെ തന്നെ കിടന്ന് അദ്ദേഹവുമായും ധാരാളം സംസാരിച്ചു. പിന്നെ ഉസ്മാൻ സമ്മതം ചോദിച്ചു. അപ്പോൾ നബി എഴുന്നേറ്റിരുന്നു. വസ്ത്രം ഒക്കെ നേരെയാക്കി. ഉസ്മാൻ കടന്നുവന്നു, സംസാരിച്ചു.
മൂന്നുപേരും പുറത്തു പോയപ്പോൾ ഞാൻ ചോദിച്ചു: ‘അബൂബക്കർ വന്നപ്പോഴോ ഉമർ വന്നപ്പോഴോ നിങ്ങൾ ചെയ്യാത്തത് ഉസ്മാൻ വന്നപ്പോൾ ചെയ്തുവല്ലോ. അതെന്താണ് അങ്ങനെ?’
‘ഉസ്മാനെ കാണുമ്പോൾ ഞാൻ സ്വല്പമൊക്കെ ലജ്ജ പ്രകടിപ്പിക്കേണ്ടതില്ലേ? അദ്ദേഹം ആരാണെന്ന് അറിയുമോ മാലാഖമാർ പോലും അദ്ദേഹത്തെ കാണുമ്പോൾ ലജ്ജ കാണിക്കാറുണ്ട്.’
ഒരിക്കൽ, ‘സംസാരിച്ച പശു’വിനെക്കുറിച്ച് തിരുനബി പറഞ്ഞപ്പോൾ ‘സംസാരിക്കുന്ന പശുവോ’ എന്ന് കേൾവിക്കാർ സംശയം ചോദിച്ചു. ആ സമയത്ത് നബി പറഞ്ഞു:
‘ഞാൻ അത് വിശ്വസിച്ചു. അബൂബക്കറും വിശ്വസിച്ചു.’
ഇങ്ങനെ അവരെ രണ്ടുപേരെയും പരസ്പരം ചേർത്തുകൊണ്ടാണ് സംസാരങ്ങൾ അധികവും ഉണ്ടാകാറുള്ളത്. തിരുവചന ശാസ്ത്രത്തിൽ ‘ഷൈഖാനി’ എന്ന് പറഞ്ഞാൽ അബൂബക്കറും ഉമറുമാണ്. അതേ സൗഹൃദത്തിൽ തന്നെയാണ് അവർ മരണപ്പെട്ടതിനുശേഷവും. നബിയുടെ ചാരത്തുതന്നെ രണ്ടുപേരും അന്ത്യവിശ്രമം കൊള്ളുന്നു. മൂന്നാം സ്ഥാനമായിരുന്നു ഉസ്മാന്. ഉമറിന്റെ പേര് പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഉസ്മാനെ കുറിച്ചാണ് പറയാറുള്ളത്. പലപ്പോഴും നബിയുടെ അടുക്കലേക്ക് വരുന്ന ക്രമവും അങ്ങനെ തന്നെയാവും. മദീനത്ത് തന്നെയാണ് ഉസ്മാന്റെ ഖബർ. തൊട്ടടുത്തല്ല, കുറച്ചകലെ..” ഒരു സംഭവത്തിൽ നിന്ന് ഈ മൂന്ന് പേരുടെ ഖബറുകളുടെ സ്ഥാനങ്ങളെ ഒരു സ്വഹാബി വായിച്ചെടുത്തത് നമുക്ക് വായിക്കാം.
അബൂമൂസ പറയുന്നു: “ഞാൻ അംഗസ്നാനം (വുളു) ചെയ്തു പുറത്തിറങ്ങി. ‘ഇന്ന് ഞാൻ എന്തായാലും നബിയുടെ കൂടെ കൂടും. എൻ്റെ ഇന്നത്തെ ദിവസം നബിക്കുള്ളതാണ്.’ ഞാൻ ആത്മഗതം ചെയ്തു. അങ്ങനെ പള്ളിയിൽ ചെന്ന് നബി എവിടെയാണെന്ന് അന്വേഷിച്ചു. തിരുനബി പോയ സ്ഥലം അവർ എനിക്ക് പറഞ്ഞു തന്നു. ഞാനും ആ സ്ഥലം ലക്ഷ്യമാക്കി പോയി. അങ്ങനെ ബിഅറു അരീസ് എന്ന കിണറിനടുത്തെത്തി. തിരുനബി അവിടെ ഉണ്ടായിരുന്നു. അവിടുന്ന് മൂത്രമൊഴിച്ച ശേഷം അംഗസ്നാനം ചെയ്യുകയാണ്. അപ്പോൾ ഞാൻ അവിടേക്ക് പ്രവേശിക്കുന്ന വാതിലിനടുക്കൽ ഇരുന്നു. ഈന്തപ്പനമട്ടൽ കൊണ്ടായിരുന്നു ആ വാതിൽ. നബി വുളൂ ചെയ്ത ശേഷം ഞാൻ നബിയുടെ അടുക്കലേക്ക് ചെന്നു. അപ്പോൾ തിരുനബി കിണറിന്റെ ചുറ്റുമതിലിൽ കാൽ താഴെ തൂക്കിയിട്ട് ഇരിക്കുകയാണ്. ഞാൻ സലാം ചൊല്ലി, ‘ഇന്ന് ഞാൻ നബിയുടെ സേവകനാണ്’ എന്നും പറഞ്ഞു ഞാൻ വാതിലിനടുത്ത് ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ അബൂബക്കർ വരുന്നു. വാതിലിൽ മുട്ടുന്നു. ഞാൻ ചോദിച്ചു:
‘ആരാണ്?’
‘അബൂബക്കർ.’
‘നിങ്ങൾ അവിടെ നിൽക്കൂ; ഞാൻ നബിയോട് ചെന്ന് സമ്മതം ചോദിക്കട്ടേ.’
അങ്ങനെ ഞാൻ നബിയോട് ചോദിച്ചു: ‘അബൂബക്കർ വരാൻ സമ്മതം ചോദിക്കുന്നു’
നബി പറഞ്ഞു: ‘അദ്ദേഹത്തോട് വരാൻ പറയൂ. സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കുകയും ചെയ്യൂ..’
ഞാൻ ചെന്ന് അബൂബകറിനോട് വരാൻ പറഞ്ഞു. നബി നിങ്ങൾക്ക് സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുന്നുണ്ട് എന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. അബൂബക്കർ കടന്നു നബിയുടെ വലതുഭാഗത്ത് ഇരുന്നു കാല് കിണറിലേക്ക് തൂക്കിയിട്ടു. തിരുനബിയുടെ തണ്ടൻ കാല് കാണുന്നുണ്ടായിരുന്നു.
ഞാൻ മടങ്ങിച്ചെന്നു. അപ്പോഴും മറ്റൊരാൾ വാതിലിൽ മുട്ടുന്നു.
ഞാൻ ചോദിച്ചു: ‘ആരാണ്?’
ആഗതൻ: ‘ഉമർ’
‘അവിടെ നിൽക്കൂ. ഞാൻ സമ്മതം ചോദിക്കട്ടെ.’
ഞാൻ ചെന്ന് സലാം ചൊല്ലി, ‘ഉമർ സമ്മതം ചോദിക്കുന്നുണ്ടെന്ന്’ പറഞ്ഞു.
“സമ്മതം കൊടുക്കു, അദ്ദേഹം സ്വർഗ്ഗത്തിലാണെന്ന് സന്തോഷവാർത്ത അറിയിക്കൂ..’ നബി പ്രതികരിച്ചു.
ഞാൻ ഉമറിനോട് കടക്കാൻ പറഞ്ഞു, നബി സന്തോഷ വാർത്ത അറിയിച്ച കാര്യവുംപറഞ്ഞു.
അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. അവിടേക്ക് പ്രവേശിച്ച് നബിയുടെ ഇടതുവശത്ത് ആ കിണറ്റിന്റെ ചുറ്റുമതിലിൽ കാല് താഴേട്ട് തൂക്കിയിട്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ വന്നു വാതിലിൽ മുട്ടി.
ഞാൻ ചോദിച്ചു: ‘ആരാണ്?’
ആഗതൻ: ‘ഉസ്മാൻ.’
‘നിങ്ങൾ തൽക്കാലം അവിടെ നിൽക്കൂ. ഞാൻ ചെന്ന് നബിയോട് സമ്മതം ചോദിക്കട്ടെ’ ഞാൻ പറഞ്ഞു.
സമ്മതം ചോദിച്ചു, നബി പറഞ്ഞു: “അദ്ദേഹത്തോട് വരാൻ പറയൂ അദ്ദേഹത്തിന് സ്വർഗ്ഗമുണ്ടെന്ന് സുവാർത്ത അറിയിക്കൂ, ഒരു ദുരന്തം വരാനുണ്ട് എന്നുമറിയിക്കൂ”
ഞാൻ അദ്ദേഹത്തിൻറെ അടുത്ത് ചെന്നു പ്രവേശിക്കാൻ പറഞ്ഞു. സ്വർഗ്ഗപ്രവേശത്തിന്റെ സന്തോഷവാർത്തയും അറിയിച്ചു. ഒരു ദുരന്തം വരാനുണ്ടന്ന കാര്യവും പറഞ്ഞു. അദ്ദേഹം അല്ലാഹുവിനെ സ്തുതിക്കുകയും എല്ലാ ദുരന്തങ്ങളിൽ നിന്നും കാവൽ അല്ലാഹുവാണ് എന്ന് പറയുകയും ചെയ്തു. അദ്ദേഹം ചുറ്റുമതിലിൽ അവർക്ക് എതിർവശത്ത് ഇരുന്നു.”
നിവേദകനായ സൈദ് പറയുന്നു: “അവരുടെ കബറുകളിലേക്കുള്ള സൂചനയാണെന്ന് എനിക്ക് തോന്നി.”
ഇതിൽ ഉസ്മാനെ കുറിച്ച് നടത്തിയ പ്രവചനത്തിൻ്റെ പുലർച്ച ഏറെ വേദനാജനകമായിരുന്നു. തിരുനബിക്ക് ശേഷം മൂന്നാമത്തെ വിശ്വാസികളുടെ ഭരണാധികാരിയായിരുന്നുവല്ലോ ഉസ്മാൻ. കപട വിശ്വാസികൾ നേതൃത്വം വഹിച്ച് ഒരു കുത്തിതിരിപ്പ് ഉണ്ടാക്കുകയും, ഉസ്മാനെതിരെ ഒരു വിഭാഗം ജനങ്ങളെ ഇളക്കി വിടുകയും ചെയ്തു. അവർ ഉസ്മാനെ വീട്ടു തടങ്കലിലാക്കി. വെള്ളവും ഭക്ഷണവും തടഞ്ഞു. ഉസ്മാൻ സുന്നത്ത് നോമ്പ് അനുഷ്ഠിച്ചു വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കെ കലാപകാരികൾ വീടിനകത്തേക്ക് ഇരച്ചു കയറുകയും, ഉസ്മാനെ വെട്ടിക്കൊല്ലുകയും ചെയ്തു. വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായത്തിലെ 137 സൂക്തത്തിലെ “അല്ലാഹു തക്കതായ പ്രതിഫലം നൽകും” എന്ന ആശയമുള്ള വചനങ്ങളിലാണ് ആ ചോരത്തുള്ളികൾ തെറിച്ചു വീണത്.
ഈ മൂന്നു പേരെ കുറിച്ചും പറയുന്ന മറ്റൊരു സംഭവമുണ്ട്. ഒരിക്കൽ തിരുനബി അബൂബക്കറിനെയും ഉമറിനെയും ഉസ്മാനെയും കൂട്ടി ഉഹ്ദ് മല കയറി. അപ്പോൾ മലയൊന്ന് കിടുങ്ങി. നബി പറഞ്ഞു: “അടങ്ങൂ ഉഹ്ദ്, നിൻറെ മുകളിലുള്ളത് ഒരു പ്രവാചകനും ഒരു സിദ്ദീഖും രണ്ട് രക്തസാക്ഷികളുമാണ്.”
സിദ്ദീഖ് എന്നത് അബൂബക്കറിന്റെ സ്ഥാനപ്പേരാണ്. തിരുനബി ആകാശ യാത്ര നടത്തി തിരിച്ചു വന്നപ്പോൾ ശത്രുക്കൾ കളിയാക്കാൻ തുടങ്ങി. അവർ നേരെ അബൂബക്കറിന്റെ ചാരത്ത് ചെന്ന് നിൻറെ കൂട്ടുകാരൻ ‘ഈജാതി തള്ളുകൾ’ പറയുന്നുണ്ടെന്ന് പറഞ്ഞു പരിഹസിച്ചു. അപ്പോൾ സിദ്ദീഖ് പറഞ്ഞു: “എൻറെ കൂട്ടുകാരൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ അത് വിശ്വസിക്കുന്നു. അതിലുമപ്പുറമുള്ളത് പറഞ്ഞാലും വിശ്വസിക്കും.” അന്നുമുതലാണ് അബൂബക്കറിനെ സിദ്ദീഖ് എന്ന് വിളിക്കാൻ തുടങ്ങിയത്. ഉമറും ഉസ്മാനും രക്തസാക്ഷികളാണ് എന്നത് തിരുനബിയുടെ പ്രവചനമായിരുന്നു. മസ്ജിദുന്നബവിയിൽ സുബഹി നിസ്കാരത്തിന് നേതൃത്വം നൽകി കൊണ്ടിരിക്കെയാണ് അബൂലുഅലുഅത് എന്ന അഗ്നി ആരാധകൻ ഉമറിനെ കുത്തുന്നത്.
നാലാം ഖലീഫ അലിയാണ്. അലിയെക്കുറിച്ച് ബന്ധു എന്ന നിലയിലും മരുമകൻ എന്ന നിലയിലുമൊക്കെ നമ്മൾ പറഞ്ഞതാണ്. ഇനിയും അലി കടന്നു വരികയും ചെയ്യും. അതിനാൽ ഇവിടെ അലിയെ കുറിച്ച് പറയുന്നില്ല.




