പ്രസവിച്ചു കിടക്കുന്ന തന്റെ പ്രിയതമക്ക് ഭക്ഷണത്തിനായി അയാൾ അലഞ്ഞു തിരിഞ്ഞത് 5 ദിവസം! എന്നിട്ട് 85 ഡോളർ മുടക്കി കിട്ടിയത് അരക്കിലോ അരിയും ഏതാനും മാംസക്കഷണങ്ങളും മാത്രം. വിശപ്പ് സഹിക്കാൻ വയ്യാത്തതുകൊണ്ട് പച്ചിലകൾ തിന്നുന്നവരും, കാലിത്തീറ്റ കഴിക്കുന്നവരും, മണ്ണ് തിന്നുന്നവരും ഒട്ടേറെയുണ്ട്. പക്ഷേ, നവജാതശിശുക്കൾക്ക് അതൊന്നും കൊടുക്കാൻ കഴിയുകയില്ലല്ലോ. മുലയിൽ ഒരു തുള്ളി പാലുപോലും കിനിയുന്നില്ല എന്ന് പറഞ്ഞ് ആർത്തു കരയുന്ന ഉമ്മമാർ.
ആദ്യം വെള്ളം മുടക്കി. പിന്നെ ഭക്ഷണം ലഭിക്കാനുള്ള വഴികളും. പാർപ്പിടങ്ങൾ ഒന്നായി ബോംബിട്ട് തകർത്തു. വൈദ്യുതി വിച്ഛേദിച്ചു. അതിശക്തമായ കാറ്റും മഴയും, ശരീരം കീറിമുറിക്കുന്ന കൊടും തണുപ്പും ഇരുട്ടും, എങ്ങും പകർച്ചവ്യാധികൾ, അന്നവും വെള്ളവും പാർപ്പിടവും ഇല്ലാതെ ലക്ഷക്കണക്കിന് ജനങ്ങൾ ടെന്റുകളിലും മരച്ചുവട്ടിലും ബുൾഡോസറിനിരയായ വീടുകളുടെ അവശിഷ്ടങ്ങളിലും അലയുമ്പോൾ, അവർക്കുമേൽ അതിമാരകമായ ബോംബുകൾ വർഷിച്ചു കൊണ്ടിരിക്കുന്നു! സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരു ലക്ഷത്തോളം പേരെ ചുട്ടുകൊന്നു. 2 ലക്ഷത്തോളം പേർക്ക് അതി ഗുരുതരമായ പരിക്കുകൾ. ഒട്ടേറെ പേരെ കാണാതായി. പതിനായിരങ്ങൾ അറസ്റ്റ് ചെയ്യപ്പെട്ട് കൊടും ക്രൂരതകൾ അനുഭവിക്കുന്നു.
മരിച്ചവരുടെ ശരീര ഭാഗങ്ങൾ മോഷ്ടിക്കപ്പെടുന്നു! ബുൾഡോസറുകൾ ഉപയോഗിച്ച് ശവകുടീരങ്ങൾ തകർത്ത് മൃതദേഹങ്ങൾ പുറത്തിടുന്നു. ചുറ്റുപാടും ജനങ്ങൾ സുഖാസ്വാദനങ്ങളിൽ ആറാടുമ്പോഴും, കഴിച്ച ഭക്ഷണം ദഹിക്കാനുള്ള വ്യത്യസ്തമായ മുറകൾ പരീക്ഷിക്കുമ്പോഴും ഗസ്സയിൽ 10 - 15 ലക്ഷം ജനങ്ങൾ കൂട്ടമായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനില്ലാത്തതുകൊണ്ട് സ്വന്തം വിരൽ കടിച്ചു തിന്ന പെൺകുട്ടിയെക്കുറിച്ച് നാം വായിച്ചു. മാസങ്ങളോളം പട്ടിണി കിടന്നതിനു ശേഷം ഒരു ആശ്വാസമെന്നോണം വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി വാങ്ങാനായി വരി നിൽക്കുന്ന ആളുകൾക്ക് നേരെ വരെ ആ മനുഷ്യ പിശാചുക്കൾ നിറയൊഴിച്ചു.
ഇനി നമുക്ക് മക്കയിലേക്ക് പോകാം. ഇപ്പോൾ നാം ഉള്ളത് ഷിഅബ് അബൂത്വാലിബിലാണ് (അബൂ താലിബിന്റെ ഉടമസ്ഥതയിലുള്ള ഒരു മലഞ്ചെരുവാണിത്). തിരുനബിക്ക് ഇങ്ങനെ ഒരു ഉപരോധം അനുഭവിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു. തിരുനബിയുടെ കാലത്തേക്ക് സഞ്ചരിച്ചാൽ അവിടെ നാമത് കാണും. നുബുവ്വത്തിന്റെ ഏഴാം വർഷം മുഹറം ഒന്നിനായിരുന്നുവത്.
ഇസ്ലാം വ്യാപിക്കുകയാണെന്ന് കണ്ടപ്പോൾ ഖുറൈശികളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. തിരുനബിയെ കൊന്നുകളയണം. അതിനായി തങ്ങൾക്ക് വിട്ടുതരണം. കാര്യം ബനൂഹാഷിമിനെയും ബനു മുത്തലിബിനെയും (ഖുറൈശി ഗോത്രത്തിലെ രണ്ടു ശാഖകൾ) അറിയിച്ചു. അവരാണല്ലോ അടുത്ത ബന്ധുക്കൾ. അവരതിന് തയ്യാറായില്ല.
വാദി മുഹസബ് എന്ന പ്രദേശത്തെ ബനൂ കിനാന താഴ്വരയിൽ ശത്രുക്കൾ ഒരുമിച്ചു കൂടി. അവിടെവച്ച് ബനൂഹാഷിമിനെയും ബനു മുത്തലിബിനെയും സമ്പൂർണ്ണമായി ബഹിഷ്കരിക്കാൻ തീരുമാനിച്ചു. അവരുമായി വിവാഹബന്ധം പാടില്ല. കച്ചവടം പാടില്ല; അവരോടൊപ്പം ഇരിക്കാൻ പാടില്ല; അവരുമായി ഒരു കാര്യത്തിലും ബന്ധപ്പെടാൻ പാടില്ല. അവരുടെ വീടുകളിലേക്ക് പോവുകയോ അവരുമായി സംസാരിക്കുകയോ അരുത്. അവരുമായി ഒരു സന്ധിയുമില്ല. മുഹമ്മദിനെ കൊല്ലാൻ വിട്ടുതരുന്നത് വരെ അവരോട് ഒരു ദാക്ഷണ്യവുമില്ല.
അതൊരു കടലാസിൽ എഴുതുകയും അവർ പരസ്പരം കരാർ ചെയ്യുകയും അങ്ങനെ അത് കഅബയുടെ ഉള്ളിൽ കെട്ടിത്തൂക്കുകയും ചെയ്തു. ബഗീള്ബിൻ ആമിർ ബിൻ ഹാശിം എന്ന ദുഷ്ഠനാണ് അത് എഴുതിയത്. ബനൂ ഹാശിമും ബനുൽ മുത്തലിബും ശിഅബ് അബി ത്വാലിബിൽ അതിക്രൂരമായ ഉപരോധത്തിന്റെ ഇരകളായി കഴിഞ്ഞുകൂടി. അവരിൽ വിശ്വാസികളും അവിശ്വാസികളുമുണ്ടായിരുന്നു. അബൂലഹബ് മാത്രം അവരോട് വിഘടിച്ചു നിന്നു. അവൻ ശത്രുക്കളോടൊപ്പം ചേർന്നു.
ഉപരോധം ശക്തമായി. ഭക്ഷണസാധനങ്ങളൊന്നും കിട്ടാതായി. മക്കയിൽ എന്തെങ്കിലും കച്ചവട സാധനങ്ങൾ എത്തിയാൽ ശത്രുക്കൾ അതു മുഴുവൻ വാങ്ങിയിരിക്കും. അവർ ശരിക്കും പട്ടിണിയിലായി. അവസാനം ഇലകളും തോലുകളുമൊക്കെ ഭക്ഷിക്കാൻ തുടങ്ങി. കുട്ടികൾ വിശപ്പിന്റെ കാഠിന്യം കാരണം അലമുറയിട്ട് കരയാൻ തുടങ്ങി. വിദൂര ദിക്കുകളിലേക്ക് വരെ അവരുടെ കരച്ചിൽ കേൾക്കാമായിരുന്നു. അതീവ രഹസ്യമായി ആരെങ്കിലും എന്തെങ്കിലും കൊണ്ടു കൊടുക്കുന്നതല്ലാതെ അവർക്കൊന്നും കിട്ടാനുണ്ടായിരുന്നില്ല. വിശുദ്ധ മാസങ്ങളിൽ മാത്രമേ അവർ എന്തെങ്കിലും വാങ്ങാൻ വേണ്ടി പുറത്തിറങ്ങാറുള്ളൂ. പുറത്തുനിന്ന് വരുന്ന കച്ചവടക്കാരിൽ നിന്ന് മാത്രമേ അവർക്ക് എന്തെങ്കിലും വാങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ഉയർന്ന പണം ഓഫർ ചെയ്തു ശത്രുക്കൾ ആ വിഭവങ്ങൾ വിലപേശി വാങ്ങുമ്പോൾ അതിനേക്കാൾ വില പറയാൻ ഇവർക്ക് സാധിക്കുമായിരുന്നില്ല. മൂന്നു കൊല്ലമാണ് ഉപരോധം നീണ്ടത്.
കഅബയിൽ പ്രസവിക്കപ്പെട്ട ഏക പ്രവാചകാനുചരൻ, തിരുനബിയുടെ പത്നി ഖദീജ ബീവിയുടെ സഹോദര പുത്രൻ ഹകീമ്ബ്നു ഹിസാം. ഖദീജ ബീവി തന്റെ പണം മുഴുവനും തിരുനബിക്ക് വേണ്ടി അവർ ചെലവഴിച്ചു. അവശമായ തന്റെ വാർദ്ധക്യദശയിലും ഖുറൈശികളുടെ പ്രലോഭനങ്ങൾ എമ്പാടുമുണ്ടായിട്ടും അവർ പട്ടിണി തന്നെ തിരഞ്ഞെടുത്തു. തൻ്റെ പ്രിയതമനായ തിരുനബിക്കൊപ്പം ശിഅബു അബീ ത്വാലിബിൽ അവരുമുണ്ടായിരുന്നു. സഹോദര പുത്രൻ ഹക്കീമിന് ഇത് സഹിച്ചില്ല. അവൻ കുറച്ചു ഗോതമ്പുമായി അവിടെ പോവുകയാണ്; തന്റെ അമ്മായിക്ക് കൊടുക്കണം. അബൂജഹ്ൽ അത് മണത്തറിഞ്ഞു. വഴിയിൽ വെച്ച് ഹക്കീമിനെ തടയാൻ ശ്രമിച്ചു. അതുവഴി വന്ന അബുൽ ബുഖ്തുരിയാണ് ഹകീമിനെ രക്ഷപ്പെടുത്തിയത്.
ഈ ശക്തമായ ഉപരോധത്തിനിടയിലും അബൂത്വാലിബ് തന്റെ സഹോദര പുത്രനെ ആവോളം സംരക്ഷിച്ചു. രാത്രി കിടക്കാൻ സമയമായാൽ അബൂത്വാലിബിന് ആധിയാണ്. മുഹമ്മദ് ഉറങ്ങുന്ന സ്ഥലം കണ്ടെത്തി അവരെങ്ങാനും കൊല്ലാൻ വരുമോ? ഇതായിരുന്നു പേടി. അത് കാരണം തിരുനബിയെ ഇടയ്ക്കിടെ മാറ്റി കിടത്തുമായിരുന്നു.
ഉപരോധം നീണ്ടു. മൂന്നു വർഷങ്ങൾ കഴിയുന്നു. ഖുറൈശികളിൽ ചിലർക്കെങ്കിലും ഈ ഉപരോധത്തോട് മനം മടുത്ത് തുടങ്ങി. മനസ്സാക്ഷിയുള്ള കുറച്ചു മനുഷ്യർ എല്ലാ നാട്ടിലും എല്ലാ കാലത്തും ഉണ്ടാകുമല്ലോ. ബനൂആമിർ ബിനു ലുഐ കുടുംബത്തിൽ പെട്ട ഹിശാമുബ്നു അംറ് ആയിരുന്നു ഈ പട്ടിണി യുദ്ധത്തിനെതിരായ നീക്കത്തിന് ചുക്കാൻ പിടിച്ചത്. അർദ്ധരാത്രിയിൽ ആരാരുമറിയാതെ ആ ചെരുവിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന ആളായിരുന്നു അദ്ദേഹം.
അദ്ദേഹം സുഹൈർ ബിൻ ഉമയ്യയുടെ അടുത്തേക്ക് ചെന്നു. "സുഹൈർ താങ്കളുടെ അമ്മാവന്മാർ ഇങ്ങനെ പട്ടിണി കിടക്കുമ്പോൾ നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടോ?" എന്ന് ചോദിച്ചു.
"കഷ്ടം! ഞാനെന്തു ചെയ്യും? ഞാൻ ഒറ്റയ്ക്ക്! ഒരാളെങ്കിലും കൂടെയുണ്ടെങ്കിൽ അത് പൊളിക്കാൻ ശ്രമിക്കാമായിരുന്നു!" എന്ന് സുഹൈർ പ്രതികരിച്ചു.
"എന്നാൽ ഒരാളുണ്ട്, ഞാൻ തന്നെ" എന്ന് ഹിശാം പറഞ്ഞു.
ഹിശാം പിന്നീട് മുത്ഇമ് ബ്ൻ അദിയ്യിനെ സമീപിച്ചു. അബ്ദുമനാഫിന്റെ രണ്ടു മക്കളായ മുത്തലിബ്, ഹാശിം എന്നിവരുടെ മക്കൾ (ബനൂ ഹാശിം, ബനൂ മുത്തലിബ്) അനുഭവിക്കുന്ന ദുരന്തത്തെക്കുറിച്ച് ഹിശാം അദ്ദേഹത്തോട് വാചാലമായി.
"താങ്കൾ ഒറ്റക്കല്ല; മറ്റൊരാൾ കൂടെയുണ്ട്, ഞാൻ തന്നെ" എന്ന് ഹിശാം പറഞ്ഞു.
"എങ്കിൽ നമുക്ക് നാലാമത് ഒരാളെ കൂടി ഉണ്ടാക്കണം" എന്ന് മുത്ഇം ആവശ്യപ്പെട്ടു.
ഹിശാം അതേറ്റെടുത്തു. നേരെ അബുൽ ബുഖ്തുരിയുടെ അടുക്കലേക്ക് ചെന്നു. ഇക്കാര്യത്തിൽ നമ്മെ ആരെങ്കിലും സഹായിക്കുമോ എന്ന് അബുൽ ബുഖ്തുരി ചോദിച്ചു. "അതെ, സുഹൈർ, മുത്ഇം, പിന്നെ ഞാനും" എന്ന് ഹിശാം മറുപടി പറഞ്ഞു.
എന്നാൽ നമുക്ക് അഞ്ചാമത് ഒരാളെ കൂടി വേണം. ഹിശാം സംഅ ബിൻ അസ് വദിനെ സമീപിച്ചു. അദ്ദേഹത്തോടും കാര്യങ്ങൾ വിശദീകരിച്ചു. അദ്ദേഹവും കൂടെ നിൽക്കാമെന്നേറ്റു.
അങ്ങനെ അവരെല്ലാവരും കൂടി ഹജൂൻ എന്ന പ്രദേശത്ത് ഒരുമിച്ചുകൂടി. അവർ കാര്യങ്ങൾ കൂടിയാലോചിച്ചു. ബഹിഷ്കരണം പൊളിക്കുക എന്ന തീരുമാനത്തിലെത്തി. താൻ സംസാരിച്ചു തുടങ്ങാം എന്ന് സുഹൈർ ഏറ്റു.
രാവിലെ തന്നെ അവർ അവരുടെ ക്ലബ്ബുകളിലെത്തി. ഒരു സുന്ദര വസ്ത്രം ധരിച്ച് സുഹൈർ കഅബ പ്രദക്ഷിണം ചെയ്തു. മറ്റു നാല് പേരും അവിടെ ആഗതരായിരുന്നു. കഅബയുടെ പരിസരത്ത് ജനങ്ങൾ ധാരാളമുണ്ടായിരുന്നു. അവരെ അഭിസംബോധന ചെയ്തുകൊണ്ട് സഹൈർ സംസാരിച്ചു തുടങ്ങി. "മക്കാ നിവാസികളേ, നമ്മൾ ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ചെയ്യുന്നു; ബനൂഹാശിം അവിടെ കിടന്ന് നരകിക്കുന്നു. അവർക്ക് കച്ചവടവുമില്ല. ഭക്ഷണവുമില്ല. ക്രൂരവും ധിക്കാരപരവുമായ ഈ ബഹിഷ്കരണം അവസാനിപ്പിക്കാതെ ഞാൻ ഇവിടെ നിന്ന് പോകില്ല."
ഉടൻ അബൂജഹൽ ഇടപെട്ടു. അദ്ദേഹം പള്ളിയുടെ ഒരു മൂലയിലുണ്ടായിരുന്നു. “നീ പച്ചക്കള്ളമാണ് പറയുന്നത്; അതൊരിക്കലും ഇവിടെ പൊളിക്കാൻ പോകുന്നില്ല”
അപ്പോൾ സംഅ ഇടപെട്ടു “നീയാണെടാ കളവ് പറയുന്നത്; നീ അന്ന് അത് എഴുതിയപ്പോൾ തന്നെ ഞാൻ തൃപ്തിപ്പെട്ടിട്ടില്ല”.
അപ്പോൾ അബുൽ ബുഖ്തുരി എഴുന്നേറ്റു നിന്നു: ‘സംഅ പറഞ്ഞതാണ് ശരി. ആ എഴുത്തിലുള്ളത് ഞങ്ങൾ അന്നേ ഇഷ്ടപ്പെട്ടിട്ടില്ല; അംഗീകരിച്ചിട്ടുമില്ല.”
അപ്പോൾ മുത്ഇം പറഞ്ഞു: “നിങ്ങൾ രണ്ടുപേരും പറഞ്ഞത് ശരിയാണ്. മറ്റവൻ പറഞ്ഞതാണ് കളവ്”
“ആ എഴുത്തിലുള്ളതുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല” ഹിശാമും എഴുന്നേറ്റുനിന്ന് അതുതന്നെ പറഞ്ഞു.
“ഇത് മറ്റെവിടെയോ വച്ച് ഇന്നലെ രാത്രിയുണ്ടായ ഗൂഢാലോചനയാണ്.” അബൂജഹൽ പ്രതികരിച്ചു.
ഇതിനിടയില് ഉപരോധത്തില് കഴിയുന്ന പിതൃവ്യൻ അബൂത്വാലിബിനോട് തിരുനബി ഒരു കാര്യം ഉണർത്തി: ഖുറൈശികൾ എഴുതിയുണ്ടാക്കിയ കരാർ പത്രം ചിതലരിച്ചിരിക്കുന്നു.
"അല്ലാഹുവാണോ മോനെ ഇതറിയിച്ചത്?" എന്ന് അബൂത്വാലിബ് ചോദിച്ചു.
"അതെ" എന്ന് തിരുനബി മറുപടി നൽകി.
ഇത് കേട്ട അബൂത്വാലിബ് ഒരു സംഘത്തോടൊപ്പം ഖുറൈശി നേതാക്കളെ സമീപിച്ചു. എന്നിട്ട് പറഞ്ഞു: "അവൻ പറഞ്ഞത് കളവാണെങ്കിൽ അവനെ നിങ്ങൾക്കു നൽകാം; നിങ്ങൾ വേണ്ടതെന്തും ചെയ്തോളൂ; കളവല്ലെങ്കിൽ അവനെ വിട്ടു തരില്ല; ഈ ബഹിഷ്കരണം അവസാനിപ്പിക്കുകയാണ് വേണ്ടത്."
"അത് ന്യായമാണ്" അവരെല്ലാവരും അതംഗീകരിച്ചു. അബൂജഹലും പൊതുജനവും അതു സംബന്ധിച്ച് തർക്കിക്കുന്നതിനിടെ കരാർ പത്രം കീറിക്കളയുന്നതിന് വേണ്ടി മുത്ഇം അത് പുറത്തെടുത്തു. നോക്കുമ്പോൾ അതിൽ “ബിസ്മികല്ലാഹുമ്മ”- അല്ലാഹുവെ നിന്റെ നാമത്തിൽ - എന്ന വാചകമൊഴികെ എല്ലാം ചിതൽ തിന്നു തീർത്തിരുന്നു!
അതോടെ ആ കരാർ ദുർബലപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. നുബുവ്വത്തിന്റെ പത്താം വർഷം മുഹറം മാസത്തിലായിരുന്നു അത്. ശിഅബ് അബീ ത്വാലിബിൽ നിന്ന് ബനൂ ഹാശിമും ബനൂ മുത്തലിബും പുറത്ത് കടന്നു. തിരുനബിയുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്ന, ഈ മഹാ ദൃഷ്ടാന്തം കണ്ട് സ്തബ്ധരായിപ്പോയ ഖുറൈശികൾ സ്ഥിരം അടവ്നയം ഉപയോഗിക്കുകയായിരുന്നു. അവർ പറഞ്ഞു: “മുഹമ്മദ് നല്ല ഒന്നാതരം മാരണക്കാരൻ തന്നെ.” ഇതേ കുറിച്ചാണ് ഖുർആൻ പറഞ്ഞത്.
{وَإِن یَرَوۡا۟ ءَایَةࣰ یُعۡرِضُوا۟ وَیَقُولُوا۟ سِحۡرࣱ مُّسۡتَمِرࣱّ }[Surah Al-Qamar:2]
“എന്തൊരു ദൃഷ്ടാന്തം കണ്ടാലും അവർ പിന്തിരിഞ്ഞു കളയുകയും നിരന്തരമായ സിഹ്റ് എന്ന് തട്ടി വിടുകയും ചെയ്യുന്നു!!”




