ഹിജ്റ ആറാം വർഷം. മദീനയിൽ നിന്ന് ഉംറ ലക്ഷ്യം വെച്ച് തിരുനബി മക്കയിലേക്ക് പോവുകയാണ്. കൂടെ 1500 സഹാബികളുമുണ്ട് (നബിയുടെ ശിഷ്യന്മാർ). സംഘം അബവാഅ് എന്ന സ്ഥലത്ത് എത്തി. അപ്പോൾ തിരുനബിയുടെ ഉള്ളിൽ ഓർമ്മകൾ തികട്ടി വന്നു. 50 വർഷങ്ങൾക്കു മുൻപ് ഈ വഴിയിലൂടെ ഞാൻ യാത്ര ചെയ്തിട്ടുണ്ട്. എൻ്റെ പെറ്റുമ്മയുടെ കൂടെ! അതേ, തിരുനബിക്ക് ഒരു ഉമ്മയുണ്ടായിരുന്നു. മനുഷ്യരാശിക്ക് ധർമ്മം പഠിപ്പിക്കാൻ വന്ന ലോകാനുഗ്രഹി ഒരു മനുഷ്യനായിരുന്നുവല്ലോ! അതായത്, ഒരു മനുഷ്യസ്ത്രീയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവായി 9 മാസത്തിലേറെ അവിടുന്ന് കഴിഞ്ഞിട്ടുണ്ട്. അവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീ. ലോകത്തിലെ ഏറ്റവും പവിത്രമായ ഉദരം ലോകാനുഗ്രഹിയെ ഗർഭം ധരിച്ച ഉദരമത്രെ.
ആമിന എന്നാണ് ആ മഹതിയുടെ പേര്. ബനു സുഹ്റ ഗോത്രത്തിലെ വഹബിന്റെ മകൾ. അവരുടെ അമ്മിഞ്ഞയാണ് മുത്ത് നബി ആദ്യമായി രുചിച്ചത്. അവരുടെ മടിയിലാണ് മുത്തുനബി ആദ്യമായി തല ചായ്ച്ചത്. അവരുടെ ശരീരമാണ് മുത്ത് നബി ആദ്യമായി സ്പർശിച്ചത്. അവരുടെ വാത്സല്യമാണ് മുത്ത് നബി ആദ്യമായി ആസ്വദിച്ചത്! കുഞ്ഞായിരുന്ന കാലത്ത് റസൂൽ മദീനയിലേക്ക് പോയിട്ടുണ്ട്. ഉമ്മയാണ് കൊണ്ടുപോയത്. കൂടെ ഭൃത്യയായ ഉമ്മു ഐമനും ഉണ്ടായിരുന്നു. അന്ന് മുത്ത് നബിക്ക് ആറു വയസ്സാണ്. എന്തിനായിരുന്നു ആ യാത്ര? നബിയുടെ മുത്തശ്ശനായ അബ്ദുൽ മുത്തലിബിന്റെ അമ്മാവന്മാരെ സന്ദർശിക്കാൻ. എട്ടു വയസ്സുവരെ നബിയെ പോറ്റിയത് അബ്ദുൽ മുത്തലിബായിരുന്നല്ലോ.
ബനു നജ്ജാർ ഗോത്രക്കാരായിരുന്നു അവർ. ആ ഗോത്രക്കാരിൽ പെട്ട 'നാബിഗ' എന്ന് പേരുള്ള ഒരാളുടെ വീട്ടിലാണ് – പിൽക്കാലത്ത് 'ദാറുൽ നാബിഗ' എന്നറിയപ്പെട്ട സ്ഥലം – നബിയും ഉമ്മയും താമസിച്ചത്. പിൽക്കാലത്ത് ഇതൊക്കെ തിരുനബി ഓർക്കാറുണ്ടായിരുന്നു. അവിടുന്ന് പറയുമായിരുന്നു: “അന്ന് എൻ്റെ ഉമ്മയുടെ കൂടെ ഞാൻ താമസിച്ചത് ആ വീട്ടിലായിരുന്നു. ബനൂഅദിയ്യുബ്നു നജ്ജാറിൻ്റെ കുളത്തിൽ നിന്നാണ് ഞാൻ നീന്തൽ പഠിച്ചത്. അനീസയെന്ന കൂട്ടുകാരിയുടെ കൂടെ ഞാൻ കളിച്ചിരുന്നു. പക്ഷിയെ പറത്തിയിരുന്നു..."
യഥാർത്ഥത്തിൽ അമ്മാവന്മാരെ സന്ദർശിക്കാൻ തന്നെയാണോ ആമിന ബീവി പോയിട്ടുണ്ടാവുക! അല്ല, എന്നുവേണം മനസ്സിലാക്കാൻ. മരിച്ചുപോയ തന്റെ പ്രിയ ഭർത്താവിൻ്റെ ഖബറിടം സന്ദർശിക്കാനായിരിക്കണം അവർ പോയത്. നാബിഗയുടെ വീട്ടിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരുന്നത്. ഇന്ന് മദീനയിലെ മസ്ജിദുന്നബവിയുടെ മുറ്റത്താണ് ആ സ്ഥലം.
അന്നൊക്കെ വിധവകൾ പെട്ടെന്ന് തന്നെ മറ്റൊരു വിവാഹം കഴിക്കാറാണ് പതിവ്. എന്നാൽ ഭർത്താവ് അബ്ദുല്ലയുടെ വിയോഗശേഷം ആമിന മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല. അവർക്ക് തന്റെ ഭർത്താവിനോട് ഏറെ സ്നേഹമുണ്ടായിരുന്നു എന്നതിൻ്റെ തെളിവാണത്. ആറു വർഷങ്ങൾക്ക് ശേഷം 500 കിലോമീറ്റർ താണ്ടി അവർ വരുന്നതും തന്റെ പ്രിയതമന്റെ ഓർമ്മകളുടെ മണം പിടിച്ചായിരിക്കണം. കുറഞ്ഞ കാലം മാത്രമാണ് ആ ദാമ്പത്യം അനുഭവിക്കാനായത്.
അബ്ദുല്ലക്ക് വേണ്ടി പല സുന്ദരികളും അണിഞ്ഞൊരുങ്ങി കാത്തിരുന്നിരുന്നു. പക്ഷേ, ആമിന ഭാഗ്യം ചെയ്തു. വിവാഹം നടന്നു. വീടു കൂടി പ്രവാചകത്വത്തിന്റെ പ്രകാശം അബ്ദുല്ലയുടെ മുതുകിൽ നിന്നും ആമിനയുടെ ഗർഭപാത്രത്തിലെത്തി. നേരത്തെ ഒരുങ്ങിയവരൊന്നും പിന്നെ അബ്ദുല്ലയെ കൊതിച്ചില്ല. മുഖത്തുണ്ടായിരുന്ന ആ പ്രഭ ഇപ്പോൾ കാണാനില്ലെന്നാണ് ഒരു സ്ത്രീ കാരണം പറഞ്ഞത്! കച്ചവടത്തിനായി യാത്ര പോയതായിരുന്നു അബ്ദുല്ല. യാത്രയിൽ മരണപ്പെട്ടു. തന്റെ പ്രിയതമൻ്റെ ഓർമ്മകൾ വസിക്കുന്ന ചുമരുകളിൽ ആമിനാ ബീവി മുത്തം വെച്ചിട്ടുണ്ടാവുമോ?
തനിക്ക് ലഭിച്ച മഹാഭാഗ്യത്തെക്കുറിച്ച് ഒന്നുമറിയാത്തവരായിരുന്നോ ആമിന? അല്ല. പ്രസവിക്കുന്ന സമയത്ത് തന്നെ ഒട്ടേറെ അത്ഭുതങ്ങൾ അവർ അനുഭവിച്ചിട്ടുണ്ട്. സാധാരണ സ്ത്രീകൾക്ക് ഉണ്ടാവുന്നതുപോലെയുള്ള പ്രയാസങ്ങളോ വേദനയോ അവർക്ക് അനുഭവപ്പെട്ടിട്ടില്ല. ഇടയ്ക്കിടെ നല്ല വാർത്തകളുമായി പൂർവ്വകാല പ്രവാചകന്മാർ സ്വപ്നത്തിൽ വരാറുണ്ടായിരുന്നു. ലോകത്തിന്റെ നേതാവിനെയാണ് നീ ഗർഭം ധരിച്ചിട്ടുള്ളത് എന്നവർ പറയാറുണ്ടായിരുന്നു. സുജൂദിൽ (സാഷ്ടാംഗം ചെയ്യുക) കിടക്കുന്നതുപോലെയാണ് കുഞ്ഞ് പെറ്റുവീണത്. അപ്പോൾ തന്നിൽ നിന്ന് ഒരു പ്രകാശം പുറപ്പെടുകയും അതിൻ്റെ പ്രഭയിൽ ബുസ്റാ പട്ടണത്തിലെ കൊട്ടാരങ്ങൾ മഹതി കാണുകയും ചെയ്തു.
കുഞ്ഞുനാളിൽ തന്നെ അത്ഭുതങ്ങളുടെ സഹയാത്രികനായി തിരുനബി പിച്ചവെച്ചു. ആ യാത്രയിൽ തന്നെയും കുഞ്ഞിനെയും കണ്ട ജൂതന്മാർ ആമിനാ ബീവിയോട് പറഞ്ഞിരുന്നുവത്രെ: 'ഇവൻ ഈ സമുദായത്തിൻ്റെ നബിയാണെന്ന്. ചിലർ പേര് ചോദിച്ചു. മറ്റു ചിലർ സൂക്ഷിച്ചു നോക്കി. ഉമ്മയോട് കുട്ടിയെ നല്ലരീതിയിൽ ശ്രദ്ധിക്കാൻ പല ജൂതന്മാരും അന്നു തന്നെ പറഞ്ഞിരുന്നു. ഇതൊക്കെ കേട്ടപ്പോൾ ഉമ്മയ്ക്ക് കുട്ടിയുടെ കാര്യത്തിൽ ഭയമുണ്ടാകാതിരുന്നില്ല.
ആ മൂവർ സംഘം മദീനയിൽ നിന്നു തിരിച്ചു. അന്ന് മദീനയിൽ മലേറിയ പടർന്നുപിടിച്ച കാലമായിരുന്നു. അതിൻ്റെ അണുക്കൾ ആമിനയുടെ ശരീരത്തിലും കയറിയിരുന്നു. രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഇവിടെ അബവാഇലെത്തിയപ്പോഴാണ് രോഗം മൂർച്ഛിച്ചത്. മക്കയിലേക്ക് ഇനി 180 കിലോമീറ്റർ ദൂരമേയുള്ളൂ. അവിടെയാണ് 50 വർഷങ്ങൾക്ക് ശേഷം 1500 അനുചരന്മാരോടൊപ്പം തിരുനബി എത്തിച്ചേർന്നിരിക്കുന്നത്. തിരുനബിയുടെ ഓർമ്മകൾ പിറകോട്ട് പോയിരിക്കുന്നു. അന്ന് ആമിനുമ്മ തന്റെ പൊന്നുമോനെ നെഞ്ചിലേക്ക് ചേർത്തുവെച്ചു. എന്നിട്ട് ഇങ്ങനെ പാടി:
“ഇൻ സ്വഹ്ഹ മാ അബ്സ്വർതു ഫിൽ മനാമി ഫഅൻത മബ്ഊസുൻ ഇലൽ അനാമി..." (ഞാൻ കണ്ട സ്വപ്നങ്ങൾ സത്യമെങ്കിൽ സൃഷ്ടികളിലേക്കുള്ള നാഥന്റെ തിരുദൂതരത്രെ നീ.)
നിന്റെ പുണ്യ പിതാവ് ഇബ്റാഹീമിന്റെ മതമായ ഇസ്ലാമിന്റെ സംസ്ഥാപനത്തിനായി നീ ഹറമിലും പുറത്തും നിയോഗിക്കപ്പെടും. അല്ലാഹുവിനെ സൂക്ഷിക്കുക, വിഗ്രഹങ്ങളെ വെടിയുക, ജനങ്ങൾക്കൊപ്പം ചേർന്ന് ആ വിഗ്രഹങ്ങളോട് നീ സൗഹൃദപ്പെടരുത്.”
തുടർന്ന് ബീവി പറഞ്ഞു: “എല്ലാ ജീവിയും മരിക്കും. എല്ലാ പുതിയതും ദ്രവിക്കും. എല്ലാ വലുതും നശിക്കും. ഞാനിതാ മരിക്കുന്നു. എൻ്റെ സ്മരണകൾ എന്നും നിലനിൽക്കും. ഞാൻ വലിയ നന്മയെ വിട്ടേച്ചാണ് പോകുന്നത്. പവിത്രമായതിനേയാണ് ഞാൻ പ്രസവിച്ചിരിക്കുന്നത്.”
വൈകാതെ അബവാഇൽ വെച്ച് ഉമ്മ മരണമടഞ്ഞു... ആമിനാ ബീവിക്ക് ആദരാഞ്ജലികളർപ്പിച്ച് ആ വിജനപ്രദേശത്ത് ജിന്നുകൾ (അല്ലാഹുവിൻ്റെ മനുഷ്യേതരായ പ്രത്യേക സൃഷ്ടികൾ) ഇങ്ങനെ പാടുന്നത് അവർ കേട്ടു. പ്രവചനാത്മകമായിരുന്നു ആ അനുശോചന കാവ്യം. “പുണ്യവതിയായ ആമിനയുടെ നിര്യാണത്തിൽ ഞങ്ങൾ അനുശോചിക്കുന്നു. സുന്ദരിയും പവിത്രയും സഹനശീലയുമായിരുന്നു അവർ. അബ്ദുല്ലയുടെ കൂട്ടുകാരിയും പ്രിയ പത്നിയും, മദീനയിലെ മിമ്പറിന്റെ (അധികാരസ്ഥാനം) ഉടമയായ ശാന്തനായ മുത്ത് നബിയുടെ ഉമ്മയും....”
ആറാം വയസ്സിലെ ഓർമ്മകളുടെ ഓരം പറ്റി മുത്തുനബി അബവാഇൽ ഇരിക്കുകയാണ്. അനങ്ങുന്നില്ല. ആരോടും ഒന്നും മിണ്ടുന്നില്ല. പ്രഭാതം മുതൽ തുടങ്ങിയ ഇരുത്തമാണ്. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ആർക്കും അറിയുന്നില്ല; 50 വർഷങ്ങൾക്ക് മുൻപ് തന്നെ മാറോട് ചേർത്ത് വെച്ച് പരലോകം പൂകിയ ഉമ്മ അവിടുത്തെ മുന്നിൽ വന്നുനിന്നുവോ? മരുഭൂമിയിൽ വെച്ച് തൻ്റെ കുഞ്ഞുകുട്ടിയെയും ആയയേയും തനിച്ചാക്കി എന്നെന്നേക്കുമായി കണ്ണടക്കുമ്പോൾ അവരുടെ മനസ്സിന്റെ വ്യഥ എത്രമാത്രമായിരിക്കും?
അസറിന്റെ സമയമായപ്പോൾ തിരുനബി എഴുന്നേറ്റു, ഖബറുകൾക്കിടയിലൂടെ ധൃതിയിൽ നടന്നു. ഒരു നിശ്ചിത ഖബർ എത്തിയപ്പോൾ അതിനരികിൽ ഇരുന്നു. കുറെ സമയമായിട്ടും തിരുനബി തിരിച്ചുവരുന്നില്ല. അനുചരർ പോയി നോക്കിയപ്പോൾ അവിടുന്ന് കരയുകയാണ്! കണ്ണീർ ചാലിട്ടൊഴുകുന്നു. സഹാബികൾ നിശ്ചലരായിരിക്കുകയാണ്.
'എന്തുപറ്റി നബിയെ?'
“എൻ്റെ ഉമ്മയുടെ ഖബർ സന്ദർശിക്കാനാണ് ഇവിടെ വന്നിട്ടുള്ളത്. സന്ദർശനത്തിനു വേണ്ടി അല്ലാഹുവിനോട് അനുവാദം ചോദിച്ചു. അള്ളാഹു സമ്മതം നൽകി. എന്നാൽ ഉമ്മാക്ക് വേണ്ടി പാപമോചന പ്രാർത്ഥനക്ക് സമ്മതം കിട്ടിയിട്ടില്ല.' തിരുനബി മറുപടി പറഞ്ഞു.
നോക്കൂ, ഓർമ്മവെച്ച നാളുകളിൽ ഒരു കിനാവ് പോലെ മാത്രം അവിടുത്തോടൊപ്പമുണ്ടായ മാതാവിനോട് 50 വർഷങ്ങൾക്ക് ശേഷവും അവിടുന്ന് പ്രകടിപ്പിക്കുന്ന പിരിശത്തിന്റെ ആഴം എത്രയാണ്? പാപമോചന പ്രാർത്ഥനക്ക് അനുവാദം കിട്ടിയിട്ടില്ല എന്നത് കൊണ്ട് മഹതി ശിക്ഷിക്കപ്പെടുമെന്നർത്ഥമില്ല. കാരണം അത് ഖുർആൻ വിരുദ്ധമായ ആശയമാണ്. തിരുനബിയുടെ പ്രബോധന കാലഘട്ടത്തിന് മുൻപ് കഴിഞ്ഞു പോയവർക്ക് സത്യസന്ദേശം ലഭിച്ചിട്ടില്ലെന്ന് സൂറത്ത് യാസീനിലെ (യാസീൻ അധ്യായം) ആറാം സൂക്തത്തിൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. മുന്നറിയിപ്പുകാരെ നിയോഗിക്കുന്നത് വരെ ആരെയും നാം ശിക്ഷിക്കുകയില്ലെന്നും ഖുർആനിലുണ്ട്. (വി.ഖു: 17:15)
മുഹമ്മദ് നബിയുടെ തൊട്ടു മുൻപുള്ള പ്രവാചകനായിരുന്ന ഈസാ നബി. അവർക്ക് ശേഷം തിരുനബിയുടെ കാലം വരെ പ്രവാചകന്മാർ ഇല്ലാത്ത കാലമാണ്. ഫത്റത്തിൻ്റെ കാലഘട്ടം എന്നാണ് അതേക്കുറിച്ച് വ്യവഹരിക്കപ്പെടാറുള്ളത്. ഈ കാലഘട്ടത്തിലെ ആളുകൾക്ക് ശിക്ഷയില്ലന്നാണ് പണ്ഡിത മതം.
നബി മാതാവ് ആമിന ബീവിയുടെ ഖബറിടത്തിന് (ശവകുടീരം) അരികിൽ ഇരുന്ന് ദീർഘ നേരം കരഞ്ഞു. അത് കണ്ട് കൂടെയുള്ള 1500 ഓളം സ്വഹാബികളും കരഞ്ഞു. മാതൃത്വത്തിൻ്റെയും പിതൃത്വത്തിൻ്റെയും മഹത്വം നമ്മെ പഠിപ്പിച്ചവരാണ് തിരുനബി. ഇസ്ലാമിൻ്റെ കഠിനശത്രുവായിരുന്ന അബൂ ജഹ്ലിനെ ചീത്തപറഞ്ഞു കൊണ്ടുപോലും അവരുടെ വിശ്വാസിയായിരുന്ന മകൻ ഇക്രിമയെ വേദനിപ്പിക്കരുതെന്ന് പഠിപ്പിച്ചവരാണ് മുത്ത് നബി. അവിടുത്തേക്ക് അന്ത്യനിമിഷങ്ങളിൽ പോലും ഏകദൈവവിശ്വാസത്തെ ഉപദേശിച്ചു കൊടുത്ത സ്നേഹവത്സലയാണ് ആമിനുമ്മ. ആ ഉമ്മയെ നരകത്തിൻ്റെ വിറകെന്ന് ആക്ഷേപിക്കുമ്പോൾ അവിടുത്തേക്ക് വേദനിക്കില്ലേ? തീർച്ചയായും!
തിരുനബിയെ വിഷമിപ്പിക്കുന്നവർക്ക് ഇരുലോകത്തും ശാപമുണ്ടെന്നും ശക്തമായ ശിക്ഷയുണ്ടെന്നും ഖുർആനിലുണ്ട്. വിശ്വാസികളിലൂടെയാണ് തിരുനബി കടന്നുവന്നതെന്ന് സൂറത്തുശ്ശുഅറാ (219) ലൂടെ അല്ലാഹു പറഞ്ഞിട്ടുമുണ്ട്. പാപമോചനത്തിന് അനുവാദം ലഭിക്കാത്തതിന് നമുക്ക് അറിയാത്ത കാരണങ്ങൾ ഉണ്ടായേക്കാം. പാപം ഇല്ലാത്തവർക്ക് പാപമോചനം തന്നെ ആവശ്യമില്ലല്ലോ?
ഡോ. മുഹമ്മദ് അബ്ദു യമാനിയെ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം: ‘ഓ ഭാഗ്യവതി ആമിനാ, ഉത്തമദൂതരാം മുത്ത്നബിക്ക് വത്സലമാതാവായിടാൻ അല്ലാഹു അങ്ങേക്ക് വിധി കൂട്ടിയല്ലോ ഭവതീ... അഹ്മദിന് തലചായ്ക്കാൻ വിധികൂട്ടിയ ആ ഉദരം എത്ര പവിത്രം! സ്വല്ലല്ലാഹു... യുഗാന്തരങ്ങൾക്കു ശ്രേഷ്ഠപുടവകളണിയിച്ച മഹതീ... കാലത്തിൻ്റെ നെറുകയിലെ കിരീടത്തിൽ അമൂല്യ രത്നം പതിച്ചിരിക്കുന്നു നിങ്ങൾ.. ബീവീ, അങ്ങയെക്കുറിച്ച് അപരാധം പറഞ്ഞവർ ആ പവിത്രത അറിഞ്ഞുകൂടാത്തവർ… അങ്ങയുടെ മകൻ്റെ മതത്തെയാണ് ഞങ്ങൾ മതമായി തൃപ്തിപ്പെട്ടിരിക്കുന്നത്. ആമിനാ, ഭൂമിയിലേറ്റം മഹത്തായ ഇടം ശ്രേഷ്ഠ നബി അടക്കം ചെയ്യപ്പെട്ട പുണ്യ മണ്ണാണെങ്കിൽ നബിയുടെ തിരുശരീരം അടക്കം ചെയ്യപ്പെട്ടിരുന്ന ഉദരമല്ലേ ആമിനയുടേത്! അവിടെ വെച്ചല്ലേ തിരുനബിയുടെ പൂമേനി രൂപപ്പെട്ടുവന്നത്!’




