'നിനക്ക് മക്കളുണ്ടോ?' അശ്അസ് ബിൻ ഖൈസിനോട് തിരുനബി ചോദിച്ചു.
'എനിക്കൊരു കുഞ്ഞ് പിറന്നിട്ടുണ്ട് എന്ന് ഞാൻ ഇവിടേക്ക് വരുമ്പോൾ വഴിയിൽ വെച്ച് അറിയാൻ സാധിച്ചു. കൂട്ടുകാരോടൊപ്പം ഒരു ഡിന്നർ കഴിക്കുന്നതാണ് എനിക്കൊരു കുഞ്ഞുണ്ടാകുന്നതിനേക്കാൾ സന്തോഷദായകം!'
ഇത് കേട്ടപ്പോൾ മുത്ത് നബി ഇടപെട്ടു: 'ഒരിക്കലും അങ്ങനെ പറയരുത്. അവർ നമുക്ക് കൺകുളിർമകളാണ്. അഥവാ ഇനി മരിക്കുകയാണെങ്കിൽ തന്നെ നമുക്ക് ക്ഷമിച്ചതിന്റെ പേരിൽ പ്രതിഫലവും ലഭിക്കും.'
ഇസ്ലാമിലേക്ക് എത്തിയിട്ടും അണയാതെ പോയ ജാഹിലിയ്യാ സംസ്കാരത്തിന്റെ അനുരണനങ്ങളെ പിഴുതു മാറ്റുകയാണ് തിരുനബി. മക്കൾ ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും ചിഹ്നങ്ങളായി കണക്കാക്കിയിരുന്ന കാലത്താണ് തിരുനബിയുടെ നിയോഗം. ചിലരെങ്കിലും അപമാനഭാരത്താൽ പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന കാലം! പെൺകുട്ടികളുടെ മാത്രമല്ല ആൺകുട്ടികളുടെയും പിതാവാകുക എന്നത് അഭിമാനമോ ആഘോഷമോ ആയി കാണാതിരുന്ന കാലം. അന്ന് മക്കളുടെ ജനനം സന്തോഷദായകവും അഭിമാനകരവുമാണെന്ന് തിരുനബി പഠിപ്പിച്ചു. അവരെ പരിലാളിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും അവർക്കായി സമ്പത്ത് ചെലവഴിക്കുന്നതിന്റെയും മഹത്വങ്ങൾ അവിടുന്ന് മനുഷ്യകുലത്തിന് ബോധ്യപ്പെടുത്തി. പേരമകൻ ഹസൻ എന്നവരെ തിരുനബി ചുംബിക്കുന്നത് കണ്ട ഒരു ഗ്രാമവാസി അത്ഭുതത്തോടെ ചോദിച്ചു: 'നിങ്ങളൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങളെ ചുംബിക്കാറുണ്ടോ? എനിക്ക് പത്തു മക്കൾ ഉണ്ടായിട്ട് ഞാൻ ഒന്നിനെയും ഇതുവരെ ചുംബിച്ചിട്ടില്ല.'ഇത് കേട്ട് തിരുനബി കുപിതനായി:
'അല്ലാഹു നിൻ്റെ മനസ്സിൽ നിന്ന് കാരുണ്യത്തെ പിഴുതെടുത്തിട്ടുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ പറ്റും?! കരുണ കാണിക്കാത്തവർക്ക് കാരുണ്യം ലഭിക്കുകയില്ല തന്നെ.'
കുഞ്ഞു പിറന്നാൽ സ്വകാര്യമാക്കി വെക്കരുത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ആ സന്തോഷവാർത്ത അറിയിക്കണം. ഇതായിരുന്നു നബിചര്യ. ഇബ്രാഹിം എന്ന കുഞ്ഞുണ്ടായപ്പോൾ അവിടുന്ന് അനുചരർക്കിടയിലേക്ക് ഇറങ്ങിവന്നു സന്തോഷം പറഞ്ഞു: 'ഇന്നലെ രാത്രി എനിക്കൊരു കുഞ്ഞു പിറന്നു. എൻ്റെ ഉപ്പാപ്പ ഇബ്രാഹിമിന്റെ പേരാണ് അവന് ഞാൻ നാമകരണം ചെയ്തത്.'
കുട്ടികളോട് ചെയ്യുന്ന വലിയ നന്മയാണ് അവർക്ക് നല്ല പേരിടുക എന്നത്. തിരുനബിയുടെ മക്കളുടെ പേരെല്ലാം നല്ലതായിരുന്നു. കാസിം, അബ്ദുല്ല, അബ്ദുല്ല എന്നിവയായിരുന്നു മൂന്ന് ആൺകുട്ടികളുടെ പേരുകൾ. എല്ലാവരും ചെറുപ്പത്തിലേ മരിച്ചു. കാസിം രണ്ടര വയസ്സിൽ മരിച്ചു. തിരുനബിയെ 'അബുൽ ഖാസിം' എന്ന് വിളിക്കുന്നത് ഈ മകനിലേക്ക് ചേർത്തിട്ടാണ്. (മറ്റാരെയും അങ്ങനെ വിളിക്കരുതെന്ന് മതത്തിൽ നിർദ്ദേശമുണ്ട്.) പ്രവാചകത്വം കിട്ടിയതിനുശേഷം മക്കയിൽ വെച്ചാണ് അബ്ദുല്ല മരിക്കുന്നത്. ഇബ്രാഹിം പതിനെട്ടു മാസമേ ജീവിച്ചിരുന്നുള്ളൂ. ഹിജ്റ പത്താം വർഷം മദീനയിൽ വെച്ച് വിടപറഞ്ഞു. നാലു പെൺകുട്ടികളായിരുന്നു നബിക്ക്. സൈനബ്, റുഖയ്യ, ഉമ്മുകുൽസൂം, ഫാത്വിമ.
ആൺകുട്ടികളെല്ലാം ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നതിനാൽ പെൺമക്കൾക്കിടയിലാണ് നബി ജീവിച്ചത്. പെൺമക്കളെ വലിയ പരീക്ഷണമായി അവിടുന്ന് പരിചയപ്പെടുത്തി. അല്ലാഹു നമ്മെ പരീക്ഷിക്കുകയാണ്: അവരോടുള്ള കടമകൾ വീട്ടുന്നുണ്ടോ? അതല്ല അവരെ അലയാൻ വിടുകയാണോ? അവരെ സംസ്കാരസമ്പന്നരാക്കുന്നുണ്ടോ? അവർക്ക് വിദ്യാഭ്യാസം നൽകുന്നുണ്ടോ? എന്നൊക്കെയാണ് പരീക്ഷണം. അവരെ പോറ്റിയാൽ പ്രത്യേകം ഓഫറുകൾ ഉണ്ട്: പരീക്ഷണത്തിൽ വിജയിക്കുകയും അവർക്ക് നന്മ ചെയ്യുകയും പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്താൽ ആ പെൺകുട്ടികൾ മാതാപിതാക്കൾക്ക് നരകത്തിൽ നിന്നുള്ള പരിചയായി മാറും. ഒട്ടനവധി തിരുമൊഴികളിലൂടെ ഇക്കാര്യം തിരുനബി പഠിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടികളോട് ചെയ്യുന്ന ബാധ്യതകളിൽ പ്രധാനപ്പെട്ടത് അവർക്ക് നല്ല ഇണയെ കണ്ടെത്തുക എന്നത് തന്നെയാണ്. എല്ലാ പെൺമക്കളെയും സൽസ്വഭാവവും പ്രതിഭാത്വവുമുള്ള സമൂഹത്തിലെ പ്രധാനികളെക്കൊണ്ട് തന്നെയാണ് നബി വിവാഹം കഴിപ്പിച്ചത്. ഒന്നാമത്തെ മകൾ സൈനബിനെ വിവാഹം കഴിച്ചത് സത്യസന്ധനും കച്ചവടക്കാരനും വിശ്വസ്തനുമായിരുന്ന അബുൽ ആസ് ആണ്. തിരുനബിയുടെ പ്രവാചകത്വത്തിന് മുമ്പായിരുന്നു അത്. അദ്ദേഹം ഇസ്ലാം സ്വീകരിക്കാതിരുന്നിട്ടും ആദ്യകാലത്ത് അവരോടൊപ്പം ജീവിക്കുവാൻ തിരുനബി മകളെ അനുവദിച്ചു. പിന്നീട് വിലക്ക് വന്നു. അപ്പോൾ പിരിഞ്ഞെങ്കിലും അവർ തമ്മിൽ മാനസികമായ അടുപ്പമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും അവർ ദമ്പതികളായി തുടരുകയും ചെയ്തു.
രണ്ടാമത്തെ മകൾ റുഖിയ്യയെ മദീനയിലെ വലിയ സമ്പന്നനും സാത്വികനും ഉദാരനുമായിരുന്ന ഇസ്ലാമിലെ മൂന്നാം ഖലീഫ ഉസ്മാനാണ് വിവാഹം ചെയ്തു കൊടുത്തത്. അവർ മരണപ്പെട്ടപ്പോൾ ഉമ്മു കുൽസൂമിനെയും വിവാഹം ചെയ്തുകൊടുത്തു. അവരെല്ലാം തിരുനബിയുടെ ജീവിതകാലത്തു തന്നെ മരണപ്പെട്ടു. തിരുനബി വിയോഗസമയത്ത് ജീവിച്ചിരിക്കുന്ന ഒരേയൊരു മകൾ അവിടുത്തെ കരളിൻ്റെ കഷ്ണമായ ഫാത്വിമ മാത്രമായിരുന്നു..
അലിയാണ് ഫാത്വിമയെ വിവാഹം അന്വേഷിച്ചത്. തിരുനബി ഫാത്വിമയോട് കൂടിയാലോചന നടത്തി, സമ്മതം ചോദിച്ചു. അവർ മൗനിയായി. കന്യകയുടെ മൗനം സമ്മതമാണെന്നാണ് നിയമം. വിവാഹം ചെയ്തയക്കുമ്പോൾ മക്കളോട് കൂടെ സമ്മതം ചോദിക്കണമെന്ന മഹത്തായ പാഠമാണ് തിരുനബി പഠിപ്പിച്ചത്. കന്യകകൾക്ക് ലജ്ജയുണ്ടാകും. അതുകൊണ്ടാണ് മൗനത്തിൽ മതിയാക്കിയത്. വിധവകളാണെങ്കിൽ അവരുടെ വാചികമായ സമ്മതം തന്നെ വേണം എന്നും മതം പറയുന്നുണ്ട്.
ആ വിവാഹം നടന്നു. വലിയ മഹറുകൾ (വിവാഹ മൂല്യമായി വരൻ വധുവിന് നൽകുന്ന സമ്പത്ത്) ആവശ്യപ്പെട്ട് മരുമക്കളെ നബി ബുദ്ധിമുട്ടിച്ചില്ല.
നബി: എന്തെങ്കിലും മഹ്റ് കൊടുക്കൂ."
അലി: "എൻ്റെ കയ്യിൽ ഒന്നുമില്ല."
നബി: "ആ ഹുതൈമിയ്യ അങ്കി ((ഹുത്വമ ഗോത്രക്കാർ നിർമ്മിക്കുന്ന ഒരുതരം അങ്കി) എവിടെ?"
അലി: "അതെന്റെ കയ്യിലുണ്ട്."
നബി: "എന്നാൽ അതങ്ങ് കൊടുത്തേക്ക്."
അതായിരുന്നു ഫാത്വിമയുടെ മഹർ!
കെട്ടിച്ചയക്കുമ്പോൾ ഫാത്വിമ എന്താണ് കൂടെ കൊണ്ടുപോയിരുന്നത്? ഒരു രോമവസ്ത്രം, ഈന്തപ്പന നാരുകൾ നിറച്ച തോൽനിർമ്മിത തലയണ, രണ്ട് ആട്ടുകല്ല്, ഒരു തോൽപാത്രം, രണ്ട് കൂജ. ദരിദ്രനായ മരുമകന് അനിവാര്യമായ വീട്ടുസാധനങ്ങൾ കൂടി നൽകി സഹായിക്കുകയാണ് ഭാര്യാപിതാവ്. വളരെ ലളിതമായ ചടങ്ങായിരുന്നു വിവാഹം. വിവാഹത്തിന് ജനങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ പുണ്യകരമായ സംഗതിയാണ്. അത് നബി തന്നെ പഠിപ്പിച്ചതുമാണ്. പക്ഷേ കയ്യിൽ ഒന്നുമില്ല. വിവാഹാന്വേഷണം നടന്നപ്പോൾ തന്നെ കല്യാണത്തിന് ഒരു സദ്യ കൊടുക്കേണ്ടത് അനിവാര്യമാണല്ലോ എന്ന് തിരുനബി പറഞ്ഞു. ഉടനെ സഅദ് പറഞ്ഞു: 'ഒരാട് എൻ്റെ വക.' അങ്ങനെ പലരും പലതും ഏറ്റെടുത്തു. ഉള്ളതുകൊണ്ട് കേമമായി കല്യാണം നടന്നു.
വിവാഹം ചെയ്തയച്ച മുതിർന്ന തന്റെ മക്കളോട് തന്നെയും തിരുനബി പിതൃവാത്സല്യം പ്രകടിപ്പിച്ചിരുന്നു. തിരുനബിയും ഫാത്വിമ ബീവിയും പരസ്പരം വീടുകളിൽ ചെന്ന് സന്ദർശിക്കാറുണ്ടായിരുന്നു. ഫാത്വിമ നബിയെ കാണാൻ വരുമ്പോൾ 'മർഹബൻ ബിബ്നതീ' (എന്റെ മകൾക്ക് സ്വാഗതം) എന്ന് പറഞ്ഞ് നബി അവരെ സ്വാഗതം ചെയ്യും. അവരെ ചുംബിക്കും. കൈപിടിച്ച് ആനയിച്ച് നബി ഇരുന്നേടത്ത് ഇരുത്തിക്കും. നബി അവരെ സന്ദർശിക്കുകയാണെങ്കിൽ അവർ ഓടിവന്ന് നബിയെ സ്വീകരിക്കും. അവിടുത്തെ ചുംബിക്കും. അവിടുത്തെ കരം ഗ്രഹിച്ചു താൻ ഇരുന്നിടത്ത് തന്നെ ഇരുത്തിപ്പിക്കും. നബിയുടെ അതേ ശീലവും, നടത്തവും, സംസാരശൈലിയുമായിരുന്നു ഫാത്വിമക്ക്.
അരയ്ക്കാനായി ആട്ടുകല്ല് പിടിച്ചു കൈ മുറിവായി പരിക്ഷീണയായ പൊന്നുമോൾ ഫാത്വിമ ഒരിക്കൽ നബിയുടെ വീട്ടിൽ ചെന്നു. യുദ്ധാർജിത സമ്പത്ത് ലഭിച്ച വകയിൽ തനിക്ക് ഒരു വേലക്കാരിയെ വെക്കാൻ കനിവ് ഉണ്ടാവണം എന്നാണ് ഫാത്വിമക്ക് പറയാനുണ്ടായിരുന്നത്. അപ്പോൾ തിരുനബി വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രി അലിയും ഫാത്വിമയും കിടക്കാൻ ഒരുങ്ങുമ്പോൾ അതാ തിരുനബി വരുന്നു. നബിയെ കണ്ടപാടെ അവർ പിടഞ്ഞെഴുന്നേൽക്കാൻ നോക്കി.
"അവിടെത്തന്നെ കിടന്നോളൂ."നബി പറഞ്ഞു.
എന്നിട്ട് അവർക്ക് രണ്ടു പേർക്കും ഇടയിൽ നബി ചെന്നിരുന്നു. നബിയുടെ കാൽപാദങ്ങളുടെ തണുപ്പ് എൻ്റെ നെഞ്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നുവെന്ന് ഫാത്വിമ ഓർക്കുന്നുണ്ട്. എന്നിട്ട് തിരുനബി അവരോടായി പറഞ്ഞു: "ഒരു സേവകനേക്കാൾ നിങ്ങൾക്ക് ഏറ്റവും നല്ല ഒരു കാര്യം ഞാൻ അറിയിച്ചു തരട്ടെ? നിങ്ങൾ കിടക്കാനായി നിങ്ങളുടെ കിടപ്പറയിലേക്ക് ചെല്ലുമ്പോൾ 'സുബ്ഹാനല്ലാഹ്' എന്ന് 33 പ്രാവശ്യം, 'അൽഹംദുലില്ലാഹ്' എന്ന് 33 പ്രാവശ്യവും, 'അല്ലാഹു അക്ബർ' എന്ന് 33 പ്രാവശ്യവും ചൊല്ലുക. അതാണ് നിങ്ങൾക്ക് ഒരു സേവകനേക്കാൾ നല്ലത്. പള്ളിയിൽ മതം പഠിക്കാൻ വേണ്ടി വന്ന ദരിദ്രരായ അനുചരന്മാർ വിശന്നൊട്ടിയ വയറുമായി കഴിയുമ്പോൾ നിങ്ങൾക്ക് ഞാൻ ഒരു സേവകനെ നൽകുമെന്ന് വിചാരിക്കുന്നുണ്ടോ? കിട്ടിയ വരുമാനം കൊണ്ട് ആ പാവങ്ങൾക്ക് അന്നം വാങ്ങാൻ വല്ല വഴിയുമുണ്ടോ എന്ന് ഞാൻ നോക്കട്ടെ”.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി പൊതുമുതൽ ഉപയോഗിച്ചുകൂടാ എന്ന മഹത്തായ പാഠം മകൾക്കും മരുമകനും പകർന്നു നൽകുകയായിരുന്നു തിരുനബി. കൂടെ നമ്മുടെ ഐഹികമായ ആവശ്യങ്ങളിൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ലാളിത്യത്തിന്റെ ജീവിത വഴികളാണ് ശരി എന്ന സന്ദേശവും. അതോടൊപ്പം വീട്ടിലെ പ്രയാസങ്ങൾ അകലുവാനുള്ള ഒരു ആത്മീയ നിർദ്ദേശം കൂടിയാണ് തിരുനബി നിർദേശിച്ച ആ ജപങ്ങൾ. അത് കൃത്യമായി പാലിക്കുന്നവർക്ക് വീട്ടിലെ ജോലിഭാരം അനുഭവപ്പെടില്ലെന്ന് ദർശനം ചെയ്ത ആത്മീയ ഗുരുക്കളുണ്ട്. ലോകത്തിന് ഭൗതിക വിരക്തിയെക്കുറിച്ച് മഹത്തായ പാഠങ്ങൾ നൽകിയ തിരുദൂതർ തൻ്റെ മക്കളും പത്നിമാരും അങ്ങനെ തന്നെയായിരിക്കണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്.
സമാനമായ മറ്റൊരു സംഭവമിതാ: ഒരിക്കൽ പതിവുപോലെ തിരുനബി ഫാത്വിമയുടെ വീട്ടിലേക്ക് ചെന്നു. അപ്പോൾ വാതിൽക്കൽ ഒരു വർണ്ണാഭമായ വിരി! നബി അങ്ങോട്ട് കടന്നില്ല. അലി വന്നപ്പോഴുണ്ട് ഫാത്വിമ ഖിന്നയായി ഇരിക്കുന്നു.
അലി: "എന്തുപറ്റി?"
ഫാത്വിമ: "നബി ഇതുവരെ വന്നു; പക്ഷേ ഇങ്ങോട്ട് കടന്നില്ല."
ഉടൻ അലി തിരുനബിയുടെ അടുത്തെത്തി. നബിയോട് പറഞ്ഞു: "ഫാത്വിമക്ക് ആകെ വിഷമമായിരിക്കുന്നു. അങ്ങ് അവിടെ വന്നിട്ട് വീട്ടിലേക്ക് കടന്നില്ല എന്ന് പറഞ്ഞു."
"എനിക്കും ദുനിയാവിനും തമ്മിൽ എന്തു ബന്ധം? അവളുടെ വാതിൽക്കൽ ഒരു വർണ്ണചാരുതയുള്ള വിരി കണ്ടു!"
നബി പറഞ്ഞ കാര്യം അലി ഫാത്വിമയെ ഉണർത്തി.
"എന്തു ചെയ്യണമെന്ന് നബിയോട് തന്നെ ചോദിച്ചു നോക്കൂ. എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്."
"ആ വിരി ആവശ്യക്കാരനായ ഇന്ന വ്യക്തിക്ക് കൊടുത്തയക്കാൻ അവളോട് പറയുക."
വിരി പാടില്ലാത്തതുകൊണ്ടല്ല നബി വിമ്മിട്ടം പ്രകടിപ്പിച്ചത്. പാടില്ലെങ്കിൽ മറ്റൊരാൾക്ക് കൊടുക്കാൻ പറയില്ലല്ലോ. വീട്ടിനു മുന്നിലെ അലങ്കാരങ്ങൾ ലാളിത്യത്തിന് വിരുദ്ധമാണ്. നബിക്ക് അത് വേണ്ട എന്നാണെങ്കിൽ മോൾക്കും അങ്ങനെ തന്നെയാണ് വേണ്ടത്.
രഹസ്യമായി മാത്രമല്ല, പരസ്യമായും മക്കളോട് പറയാനുള്ള ഉപദേശങ്ങൾ നബി പറഞ്ഞിട്ടുണ്ട്; എല്ലാ ഔദ്യോഗിക സ്വഭാവത്തോടും കൂടെ തന്നെ. ഒരു തിരുവചനത്തിൽ ഇങ്ങനെ കാണാം: 'മുഹമ്മദിൻ്റെ മകൾ ഫാത്തിമാ! നരകത്തിൽ നിന്ന് നിൻ്റെ തടി നീ കാത്തോളണം. മുഹമ്മദിൻ്റെ മകൾ ഫാത്തിമാ, എൻ്റെ സമ്പത്തിൽ നിന്ന് എത്ര വേണമെങ്കിലും നീ ചോദിച്ചോളൂ. ഞാൻ തരാം, പക്ഷേ, അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് സാധിക്കുകയില്ല.'
ഇസ്ലാമിക വിശ്വാസം പുൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു പ്രഖ്യാപനത്തിനിടയിൽ മറ്റുള്ളവരോടെന്ന പോലെ തന്നെ സ്വന്തം മകളോടും അഭിസംബോധന ചെയ്യുകയാണ് തിരുനബി. ഈ മാർഗത്തിൽ ചേർന്നിട്ടില്ല എങ്കിൽ രക്ഷപ്പെടുത്താൻ ഒരു വകുപ്പുമില്ല. ബന്ധുവാണ്, മകളാണ്, എന്ന പരിഗണനയൊന്നും ഉണ്ടാവില്ല എന്നർത്ഥം. വിശ്വാസികളായ ആളുകൾക്ക് വേണ്ടി അല്ലാഹുവിൻ്റെ തിരുദൂതർ ശുപാർശ ചെയ്യുമെന്ന് പ്രമാണങ്ങളിൽ ഉള്ളതാണ്. അതിനെതിരല്ല ഈപറഞ്ഞത്. തിരുനബിയുടെ ശിപാർശ സത്യസാക്ഷ്യം മൊഴിഞ്ഞു പ്രസ്ഥാനത്തിൽ ചേർന്നവർക്ക് മാത്രമുള്ളതാണ്.
വിശ്വാസത്തിലും സംസ്കാരത്തിലും അനിവാര്യമായ അനുഷ്ഠാനങ്ങളും മാത്രമല്ല, ഐച്ഛിക പ്രാർത്ഥനകൾ, കർമ്മങ്ങൾ എന്നിവയും തിരുനബി മക്കളെ പഠിപ്പിച്ചു. ഒരിക്കൽ അവിടുന്ന് ഫാത്വിമയോട് പറഞ്ഞു: "രാവിലെയും വൈകുന്നേരവും ചൊല്ലാൻ നിനക്ക് ഞാൻ ഒരു ജപം പഠിപ്പിച്ചു തരാം. എന്താ നിനക്ക് അത് അനുസരിക്കുന്നതിന് തടസ്സമുണ്ടോ?"
يا حي يا قيوم برحمتك استغيث اصلح لي شاني كله ولا تكلني الى نفسي طرفه عين
“എന്നും ജീവിച്ചിരിക്കുന്നവരും, എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവേ, നിൻ്റെ കാരുണ്യത്തെ മുൻനിർത്തി ഞാൻ നിന്നോട് സഹായം തേടുന്നു. എൻ്റെ കാര്യങ്ങളെല്ലാം നീ നന്നാക്കേണമേ. കണ്ണിമ വെട്ടുന്ന സമയം പോലും എൻ്റെ കാര്യങ്ങൾ എന്നെ നീ ഏൽപ്പിക്കല്ലേ.”
മക്കളുടെയും പേരമക്കളുടെയും വിയോഗത്തിന് സാക്ഷിയായി തിരുനബി. അതെല്ലാം ആ വത്സല ഹൃദയത്തെ വേദനിപ്പിച്ചു. പലപ്പോഴും കണ്ണുകൾ ഈറനണിഞ്ഞു. ഇബ്രാഹിമിന്റെ നിര്യാണമുണ്ടാകുന്നത് അവനെ മുലയൂട്ടിയിരുന്ന വീട്ടിൽ വെച്ചായിരുന്നു എന്നാണ് തിരുമൊഴി ശേഖരങ്ങളിൽനിന്ന് മനസ്സിലാകുന്നത്. ഇബ്രാഹിം പ്രസവിക്കപ്പെട്ടപ്പോൾ അവനെ മുലയൂട്ടാനായി സ്ത്രീകൾ മത്സരിച്ചു.
അവസാനം ബറാഉബ്ന് ഔസിൻ്റെ ഭാര്യ ഉമ്മു ബുർദക്കാണ് അവസരം ലഭിച്ചത്. അവരെ ഉമ്മു സൈഫ് എന്നും വിളിക്കാറുണ്ട്. ഖൗല എന്നാണ് യഥാർത്ഥ പേര്. ഇരുമ്പു പണിക്കാരനായിരുന്നു അവരുടെ ഭർത്താവ്. അബുസൈഫ് എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. കുഞ്ഞിനെ കാണാൻ വേണ്ടി തിരുനബി അദ്ദേഹത്തിൻ്റെ വീട്ടിൽ പോകുമ്പോഴൊക്കെ അദ്ദേഹം ഉലയിൽ ഊതുകയായിരിക്കും. വീട്ടിലാകെ പുകയുണ്ടാവും. അത്തരം ഘട്ടങ്ങളിൽ തിരുനബിയുടെ അനുചരനും സേവകനുമായിരുന്ന അനസ് മുന്നേ നടന്നുചെന്ന് അബൂ സൈഫിനോട് പറയും: 'ഊത്ത് നിർത്ത്, തിരുനബി വരുന്നുണ്ട്.'
ഇബ്രാഹിമിന്റെ വിയോഗം വികാരനിർഭരമായിരുന്നു. അവിടുത്തെ തിരുനയനങ്ങളിൽ നിന്ന് കണ്ണീർ ചാലിട്ടൊഴുകി. അനസ് പറയുന്നു: ഒരിക്കൽ ഞങ്ങൾ തിരുനബിയോടൊപ്പം അബൂ സൈഫിൻ്റെ വീട്ടിൽ പോയി. നബി കുഞ്ഞിനെ കയ്യിലെടുത്തു, ചുംബിച്ചു. മറ്റൊരു ദിവസം ഞങ്ങൾ അവിടെ ചെന്നപ്പോൾ ഇബ്രാഹിം ചക്ര ശ്വാസം വലിക്കുകയായിരുന്നു. ഇത് കണ്ട് തിരുനബിയുടെ കണ്ണുകൾ സജലങ്ങളായി.
അബ്ദുറഹ്മാൻ ബ്ൻ ഔഫ് ചോദിച്ചു: 'അങ്ങും കരയുകയാണോ നബിയെ?'
'ഇബ്നു ഔഫ്.. ഇത് കാരുണ്യത്തിന്റെ കണ്ണുനീരാണ്.' എന്നും പറഞ്ഞ് അവിടുന്ന് വീണ്ടും കരയാൻ തുടങ്ങി. ശേഷം പറഞ്ഞു: 'ഇബ്രാഹിം, അല്ലാഹുവിൻ്റെ വിധിയിൽ നിന്ന് നിന്നെ തടുക്കാൻ ഞങ്ങൾക്ക് സാധിക്കുകയില്ല. ഇത് നേരത്തെ നിശ്ചയിക്കപ്പെട്ട അല്ലാഹുവിൻ്റെ സത്യസന്ധമായ തീരുമാനമാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇതിനേക്കാൾ ദുഃഖം പ്രകടിപ്പിച്ചേനെ! പക്ഷേ കണ്ണ് കരയുന്നു, മനസ്സു വേദനിക്കുന്നു; എന്നാലും അല്ലാഹുവിന് പൊരുത്തമില്ലാത്തതൊന്നും നാം പറയില്ല. മോനെ ഇബ്രാഹിം! നിൻ്റെ നിര്യാണത്തിൽ ഞങ്ങൾ ദുഃഖിതരാണ്.'
മറ്റൊരു തിരുവചനത്തിൽ ഇങ്ങനെ കാണാം: ഇബ്രാഹിം വിടപറഞ്ഞപ്പോൾ തിരുനബി പറഞ്ഞു: 'ഇബ്രാഹിം എൻ്റെ മകനാണ്. മുലകുടി പ്രായത്തിലാണ് അവൻ മരിച്ചത്. സ്വർഗ്ഗത്തിൽ അവൻ മുലപ്പാൽ കൊടുക്കാൻ രണ്ടുപേരുണ്ടാകും. അവർ അവൻ്റെ മുലകുടി പൂർത്തിയാക്കും.'
മുലകുടി പ്രായം രണ്ട് വർഷമാണ്. മരണം പതിനെട്ടാം മാസത്തിലാണ് എന്നും പതിനാറാം മാസത്തിലാണ് എന്നും അഭിപ്രായമുണ്ട്. രണ്ടാണെങ്കിലും കാലയളവ് പൂർത്തിയായിട്ടില്ലല്ലോ. അത് സ്വർഗ്ഗത്തിൽ വച്ച് പൂർത്തിയാക്കും എന്നാണ് നബി പറഞ്ഞത്. സ്വർഗ്ഗത്തിൽ എല്ലാവരും ഒരേ പ്രായക്കാരായിട്ടാണല്ലോ പ്രവേശിക്കുക. പെൺമക്കൾ മരിച്ചപ്പോൾ അവരെ കുളിപ്പിക്കാനും കഫൻ ചെയ്യാനും മറമാടാനും നേതൃത്വം കൊടുത്തത് തിരുനബി തന്നെയാണ്. ശേഷം അവരുടെ അന്ത്യവിശ്രമസ്ഥാനത്ത് നിന്നുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു.




