നാം ഈ ചർച്ചകളിലേക്കൊക്കെ തുഴഞ്ഞുവന്നത് എവിടെനിന്നാണെന്ന് ഓർമ്മയുണ്ടോ? സൃഷ്ടിയായ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് കൂടിയേ തീരൂ എന്ന് ബുദ്ധി ശഠിച്ചു. പക്ഷേ ആ സ്രഷ്ടാവിലേക്കുള്ള വഴിയും വിശദാംശങ്ങളും എങ്ങനെ? എവിടെനിന്ന്? എന്നറിയാതെ നമ്മൾ ഉഴറി. അപ്പോൾ നമ്മളിലേക്ക് ഒരു പ്രവാചകൻ കടന്നുവന്നു. പറയുന്നത്: "അതെ, കാര്യങ്ങൾ നിങ്ങൾ ചിന്തിച്ചതുപോലെ തന്നെയാണ്. ഈ ലോകം ഒരു സുപ്രഭാതത്തിൽ തനി ശൂന്യതയിൽനിന്ന് സ്വയേഷ്ടപ്രകാരം/അപരകർതൃത്വമില്ലാതെ പൊട്ടിമുളച്ചതല്ല; മറിച്ച് ഇതിനൊരു പടച്ചവനുണ്ട്. അവനിലേക്കുള്ള വഴി എനിക്കറിയാം. ഞാൻ അവനിൽനിന്ന് നിങ്ങളിലേക്ക് നിയോഗിതനായ ദൂതനാണ്. നിങ്ങൾക്കാർക്കും നിഷേധിക്കാൻ കഴിയാത്ത തെളിവുമായാണ് ഞാൻ വന്നിരിക്കുന്നത്" എന്ന് പറയുംപോലെ ആയിരുന്നു ആ വരവ്. ഇവിടെനിന്നാണ് നമ്മൾ ഖുർആനിലേക്കും തുടർന്ന് ചരിത്രം, ശാസ്ത്രം, പ്രവചനം എന്നിടത്തെല്ലാം എത്തിയത്.
എന്നാൽ—ഒന്നു ചോദിക്കട്ടെ? നിങ്ങളുടെ ഡിസ്ട്രിക്ട് കളക്ടർ ആരാണ്? അതെ, അങ്ങനെതന്നെ. ചോദ്യം മാറിപ്പോവുകയോ ചോദ്യകർത്താവിന് മതിഭ്രമം പിടിക്കുകയോ ചെയ്തിട്ടില്ല, ഷുവർ. പറയൂ! ആരാണ് നിങ്ങളുടെ കളക്ടർ? മിക്കയിടങ്ങളിലും കളക്ടർമാർ മറുനാടന്മാരായിരിക്കും. ഇന്നയാളെ നിങ്ങളുടെ കളക്ടറായി ചുമതലയേൽപ്പിച്ചിരിക്കുന്നു എന്ന് മാധ്യമങ്ങൾ വിളംബരപ്പെടുത്തുമ്പോൾ മാത്രമാണ് നമ്മൾ അയാളെ അറിയുന്നത്. അപ്പോഴും അയാളുടെ ജനനം, കുട്ടിക്കാലം, പഠനം, പണ്ടുപണ്ടേയുള്ള സ്വഭാവം, ശീലം, വിശ്വാസം, വിശ്വസ്തത ഇതൊന്നും വിശദമായി നമുക്കറിയില്ല; നമ്മളാരും ഒട്ടു അറിയാൻ ശ്രമിക്കാറുമില്ല.
എന്നാൽ പടച്ചവനിലേക്കുള്ള വഴിയുമായി നമ്മളിലേക്ക് വന്നിരിക്കുന്നത് നമുക്ക് ആർക്കും കണ്ടോ കേട്ടോ പറഞ്ഞോ അറിയാത്ത ഏതോ മറുനാടൻ ഉദ്യോഗസ്ഥനല്ല. മറിച്ച് നാട്ടുകാർക്കിടയിൽ ജനിച്ച്, അവർക്കിടയിൽ ജീവിച്ച്, കുപ്പിഗ്ലാസിനുള്ളിലെ പച്ചവെള്ളം പോലെ എല്ലാവർക്കും എല്ലാമറിയുന്ന വ്യക്തിത്വമായിരുന്നു—മുഹമ്മദ് നബി.
ദോഷമായി ഒരാൾക്കും ഒന്നും പറയാനില്ല എന്നത് ശത്രുക്കൾ പോലും സമ്മതിക്കുന്ന ചരിത്രവസ്തുതയാണ്. ജീവിതത്തിൽ കേടുകാലത്തിന്റെ കറയും കരടുമുള്ള ഒരാൾ ഒരുനാൾ നല്ലവനായി നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിയാൽ പൊതുജനം എന്താ പൊതുവേ പറയുക? "ഓ അവനെ നല്ലോണം നമുക്കറിയില്ലേ, ഇപ്പോൾ നല്ലപിള്ളയായി എഴുന്നള്ളിയിരിക്കുന്നു, പ്ഫൂ...!!!" എന്നൊക്കെയാണ്. ഇത് അങ്ങനെയല്ല. "നിങ്ങൾക്കെന്താ എന്നെ വിശ്വസിക്കാൻ പ്രയാസം, ഞാൻ വർഷങ്ങളായി നിങ്ങൾക്കിടയിൽ ജീവിച്ച ഒരാളല്ലേ..." എന്ന് തിരുനബിയെ ഉദ്ധരിച്ച് ഖുർആൻ ധൈര്യസമേതം ചോദിക്കുന്നുണ്ട്.
ഇനി ഒരു ചോദ്യം കൂടി നിങ്ങളോട് ചോദിക്കാം. നിങ്ങളിൽ അധികം പേരും സ്വന്തം പിതാക്കന്മാരെ കണ്ടവരും പേരും വിവരവും അറിയുന്നവരും ആയിരിക്കും. എന്നാൽ അത്രതന്നെ വരില്ല ഗ്രാൻഡ് ഫാദറെ കണ്ടവരും പേരറിയുന്നവരും. എന്നാൽ ചോദിക്കട്ടെ, ഗ്രാൻഡ് ഫാദറുടെ ഫാദറുടെ പേരറിയുന്നവർ നിങ്ങളിൽ എത്ര പേരുണ്ട്? വളരെ വളരെ കുറവായിരിക്കും എന്നറിയാം. ഇനി ഒരാൾപോലും ഉത്തരം പറയില്ല എന്ന ഉറച്ച വിശ്വാസത്തോടെ ഒരു ചോദ്യം ചോദിക്കട്ടെ: ആ ഫാദറുടെയും ഫാദറുടെ പേര് അറിയുന്നവർ ആരുണ്ട്? ആരുമില്ല!
ഇതാണ് നമ്മുടെ അവസ്ഥ! കാരണം നമ്മളൊന്നും പിതൃവംശാവലി എഴുതിവെക്കപ്പെട്ട രാജകൊട്ടാരങ്ങളിൽ പിറന്നവരല്ലല്ലോ. എന്നാൽ ചരിത്രത്തിൽ തുല്യതയില്ലാത്ത/കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഗതി കേൾക്കണോ നിങ്ങൾക്ക്? യത്തീമായി പിറന്ന മുഹമ്മദ് നബിയുടെ പിതൃവംശാവലിയിൽപ്പെട്ട 20 പേരുടെ പേരുകൾ മണിമണിയായി പറയാൻ മില്യൺ കണക്കിന് ആളുകൾക്ക് ഇന്നും കഴിയും. അത്രയ്ക്ക് സുതാര്യമായി ചരിത്രം അത് രേഖപ്പെടുത്തിയിരിക്കുന്നു.
അങ്ങനെ മക്കക്കാരായ ഓരോരുത്തർക്കും കൃത്യമായി അറിയാവുന്ന വിധം പൊതുജീവിതത്തിന്റെ തുറസ്സിൽ പച്ചയ്ക്ക് ജീവിച്ച ബലത്തിലാണ് മുഹമ്മദ് നബി ഈ കാര്യം പറയുന്നത്. നോക്കണം, നമ്മുടെ നാട്ടിൻപുറത്തുള്ള ചില കുട്ടികൾ ചെറുപ്പത്തിലേ അസാമാന്യമായ ഉത്സാഹവും ചുറുചുറുക്കും കാണിക്കുമ്പോൾ നമ്മൾ പരസ്പരം പറയാറില്ലേ—അല്ലെങ്കിൽ മനസ്സിൽ മന്ത്രിക്കില്ലേ—ഈ കുട്ടി വലുതായാൽ വലിയ ആളാകുമെന്ന്. അത്തരത്തിലുള്ള, അല്ലെങ്കിൽ അതിനേക്കാൾ മികച്ച അനിതരസാധാരണത്വം പ്രകടിപ്പിച്ച കുഞ്ഞായിരുന്നു മുഹമ്മദ്. അത് ഒരാൾക്കോ രണ്ടാൾക്കോ അനുഭവപ്പെട്ട അപൂർവ്വ സംഭവമല്ല; പലർക്കും പലപ്പോഴായി ഉണ്ടായിട്ടുള്ളതാണ്.
ഇനി ഒരു പ്രവാചകൻ വരാനിരിക്കുന്നു എന്ന പ്രവചനപരമായ പരാമർശം പൂർവ്വവേദങ്ങളിലെല്ലാമുണ്ട്. കാലഗണനയും മറ്റു സാഹചര്യത്തെളിവുകളും വെച്ച് പലരും അത് പ്രതീക്ഷിച്ചു നിൽക്കുന്ന കാലസന്ധിയായിരുന്നു അത്. തനിക്ക് 12 വയസ്സുള്ളപ്പോൾ പിതൃവ്യൻ അബുത്വാലിബിന്റെ കൂടെ ഒരു വർത്തക സംഘത്തോടൊപ്പം സിറിയയിലേക്ക് പോയിരുന്നു നബി. അവിടെവച്ച് ബഹീറ എന്ന ക്രിസ്ത്യൻ പണ്ഡിതൻ ഈ കുട്ടിയിൽ വരാനിരിക്കുന്ന പ്രവാചകന്റെ ലക്ഷണങ്ങൾ കാണുന്നുവെന്നും "സൂക്ഷിക്കണം, ജൂതന്മാർ അപായങ്ങൾ വരുത്തിയേക്കും" എന്നും പ്രത്യേകം പറയുകയുണ്ടായി.
അനാഥനായി പിറന്ന മുഹമ്മദിന് മുലപ്പാൽ കൊടുക്കാൻ സ്ത്രീകൾ ആരും തയ്യാറായില്ല. കാരണം കാര്യമായി ഒന്നും കയ്യിൽ തടയുകയില്ലല്ലോ; കുട്ടി യത്തീമല്ലേ? പക്ഷേ ഹലീമാ ബീവി ഏറ്റെടുത്തു. അതുകൊണ്ടുതന്നെ തനിക്ക് മറ്റാർക്കും കിട്ടാത്ത ഐശ്വര്യത്തിന്റെ പെരുമഴ വർഷിച്ചതായി അവരുടെ ജീവിതസാക്ഷ്യം തെളിയിക്കുന്നു. ഖദീജ ബീവിയുടെ ബന്ധുവായ വറഖത്തുബിനു നൗഫൽ എന്ന വേദപണ്ഡിതൻ വരാനിരിക്കുന്ന പ്രവാചകനാണ് ഈ യുവാവ് എന്ന് പറഞ്ഞിരുന്നു.
സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയായി ചുരുങ്ങാതെ, സമൂഹത്തിൽ കഷ്ടപ്പെടുന്നവർക്കും തൊഴിൽരഹിതർക്കും വിശക്കുന്നവർക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കുമെല്ലാം വേണ്ടി സേവനം ചെയ്യുന്ന 'സോഷ്യൽ ആക്ടിവിസ്റ്റ്' കൂടിയായിരുന്നു മുഹമ്മദ് നബി. തികഞ്ഞ തന്റേടത്തോടെ, പരിപക്വമായ ഡിപ്ലോമസിയോടെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ടായിരുന്നു.
ഒരിക്കൽ ഒരു കൊടുംമഴക്കാലത്ത് മലമുകളിൽനിന്ന് വെള്ളമൊഴുകി കഅ്ബാലയം കുളമായി. ശേഷം ശ്രമദാനമായി നാട്ടുകാർ അതിനെ പുനർനിർമ്മിച്ചു. ഒടുവിൽ പീക്ക് ടൈം എത്തി. ഹജറുൽ അസ്വദ് എന്ന പുണ്യശില ആര് സ്ഥാപിക്കും? തർക്കമായി! അവർ ഒരു തീരുമാനത്തിലെത്തി: സഫാ മലയുടെ ഭാഗത്തുനിന്ന് ഇനി ആര് ആദ്യം വരുമെന്ന് നോക്കാം, അയാളുടെ അഭിപ്രായപ്രകാരം ആവട്ടെ. അപ്പോഴതാ ആൾ വന്നു; മുഹമ്മദ്! സാഹചര്യത്തിന്റെ തരക്കേട് മനസ്സിലാക്കിയ മുഹമ്മദ് നബി ഒരു വിരിപ്പ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ ഹജറുൽ അസ്വദ് എടുത്തുവെച്ചു. ഓരോ ഗോത്രമൂപ്പനോടും അതിന്റെ ഓരോ വശങ്ങൾ പിടിക്കാൻ പറഞ്ഞു. കടന്നലുകളെപ്പോലെ കലിയിളകിവന്ന അവരെ പൂമ്പാറ്റകളാക്കി പുഞ്ചിരിപ്പിച്ചു പറഞ്ഞയച്ചു.
ഈ പറഞ്ഞ എല്ലാ ആശയങ്ങളെയും അരച്ചു കലക്കി സത്താക്കി വിശുദ്ധ ഖുർആൻ പറയുന്നത് കാണുക; മുഹമ്മദ് നബിയുടെ സന്ദേശം അംഗീകരിക്കേണ്ടതിന്റെ റാഷണലെയ്ല് അതിൽ മുഴങ്ങുന്നുണ്ട്:
"തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന, ആ അക്ഷരം പഠിച്ചിട്ടില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിൻപറ്റുന്നവർക്ക് (ആ കാരുണ്യം ലഭിക്കുന്നതാണ്). അവരോട് സദാചാരം കൽപ്പിക്കുകയും ദുരാചാരത്തിൽനിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ."
മുഹമ്മദ് നബിയുടെ ചരിത്രം വളരെ വ്യക്തമായി ഇന്ന് ലഭ്യമാണ്. സമകാലികരായ അറബികളൊക്കെ കള്ളിനെയും പെണ്ണിനെയും യുദ്ധത്തെയും വർണ്ണിച്ച് കവിത പാടി നടക്കൽ പതിവായിരുന്നു. പക്ഷേ സാഹിത്യാസ്വാദനത്തിന്റെ ഒരു ലക്ഷണവും നാൽപ്പത് വയസ്സുവരെ മുഹമ്മദ് നബി കാണിച്ചിട്ടില്ലെന്ന് ആറാം നൂറ്റാണ്ടിലെ അറേബ്യ തീർത്തുപറയും. മാത്രവുമല്ല, സദാചാരരഹിതമായ ജീവിതവ്യവസ്ഥ വാരിപ്പുൽകാൻ സാമൂഹികപരമായി യാതൊരു വിലക്കുമില്ലാതിരുന്ന കാലത്ത്, അനാഥനായി വളർന്ന മുഹമ്മദ് ഒരു തുള്ളി മദ്യം സേവിച്ചതായോ ഒരന്യ പെണ്ണുമായി ശൃംഗരിച്ചതായോ ഒരു അശ്ലീലകാവ്യം മൂളിയതായോ ഒരു ചരിത്രവും പറയുന്നില്ല. സത്യം മാത്രം പറഞ്ഞിരുന്ന ആ ചെറുപ്പക്കാരനെ ആദരവോടെ അറബികൾ വിളിച്ചിരുന്നത് 'അൽ-അമീൻ' (സത്യസന്ധൻ) എന്നായിരുന്നു.
പറയപ്പെടുന്ന വസ്തുതകളുടെ സത്യസന്ധത/ശരിപരത എന്ന ഘടകത്തിനപ്പുറം 'ആര് പറയുന്നു' എന്ന് നോക്കി വാർത്തയുടെ ക്രെഡിബിലിറ്റി അളക്കുന്ന ഒരു സംഗതി കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. മുൻപൊരിക്കൽ ഈ കാര്യം ചർച്ച ചെയ്തപ്പോൾ അയൽവാസി മരിച്ച കാര്യം ഉമ്മ പറഞ്ഞു, അപ്പോഴേക്ക് നമ്മൾ സങ്കടപ്പെട്ട് നെഞ്ചുതടവി എന്ന് പറഞ്ഞത് ഓർമ്മയുണ്ടോ? നമ്മൾ ഉമ്മയെ കാണാൻ തുടങ്ങിയിട്ട് 40-ലേറെ വർഷമായി. കളവ് പറയുക എന്നുള്ളത് ഉമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്. അങ്ങനെയുള്ള ഉമ്മ അയൽവാസി മരിച്ചെന്നോ, പറമ്പിലെ വാഴ കുലച്ചെന്നോ, അടവെച്ച മുട്ടകൾ വിരിഞ്ഞ് അഞ്ച് കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങിയെന്നോ പറഞ്ഞാൽ ചെന്ന് നോക്കി വെരിഫൈ ചെയ്ത ശേഷം വിശ്വസിക്കേണ്ട കാര്യമില്ല. കാരണം പറഞ്ഞത് ഉമ്മയാണ് എന്ന കാരണത്താൽ തന്നെ അത് അത്രയ്ക്ക് സൂപ്പർ ക്രെഡിബിൾ ആണ്.
ഇതുപോലെയുള്ള ചില ആത്മബന്ധങ്ങൾ സുഹൃത്തുക്കൾക്കിടയിൽ/നമുക്കിടയിൽ ഉണ്ടാവാം. ഒരേ നാട്ടിൽ ജനിച്ച്, ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്ന്, ഒരേ ബിസിനസ്സിൽ, ഒരേ ഓഫീസിൽ ഒന്നിച്ചു കഴിയുന്ന രണ്ടുപേർ ഉദാഹരണം. ജീവിതാനുഭവങ്ങൾവച്ച് പറയുമ്പോൾ, "പറഞ്ഞത് അയാളാണെങ്കിൽ കാര്യം ഓകെയാണ്; വേറൊന്നും നോക്കാനില്ല" എന്ന് എന്താണ് പറഞ്ഞ കാര്യം എന്നുപോലും കേൾക്കുന്നതിന് മുൻപ് ചാടിപ്പറയാൻ ധൈര്യം വരുന്ന ചില വിശ്വാസതലങ്ങളുണ്ട്; അതിമനോഹരമാണവ.
മുഹമ്മദ് നബിയുടെ ഉറ്റകൂട്ടുകാരൻ അബൂബക്കർ സിദ്ദീഖ് വിശ്വാസത്തിന്റെ ഈ അൾട്രാ സൂപ്പർ തലത്തിലെത്തിയ ആളായിരുന്നു. മുഹമ്മദ് നബി പറഞ്ഞ കാര്യം എന്ത് എന്നതിനേക്കാൾ, പറഞ്ഞത് മുഹമ്മദ് നബിയാണോ എങ്കിൽ പിന്നെ മറിച്ചൊന്നും നോക്കാനില്ല എന്ന തലത്തിലേക്ക് ആ ക്രെഡിബിലിറ്റി വൻവൃക്ഷമായി അബൂബക്കർ സിദ്ദീഖിന്റെ മനസ്സിൽ വളർന്നു പടർന്നിരുന്നു. അതുകൊണ്ടാണ് മുഹമ്മദ് നബിയുടെ ജീവിതത്തിലുള്ള അത്യപൂർവ്വ സംഭവമായ ആകാശാരോഹണത്തിന്റെ (ഇസ്റാഅ്, മിഅ്റാജ്) പേരിൽ നാടാകെ പരിഹാസവും പൊട്ടിച്ചിരിയും ഉണ്ടായപ്പോൾ പോലും "മുഹമ്മദ് നബി അങ്ങനെ പറഞ്ഞോ എങ്കിൽ ഞാനത് വിശ്വസിച്ചു" എന്ന് പറയാൻ അബൂബക്കർ സിദ്ദീഖിന് പറ്റിയത്. എന്നുവെച്ചാൽ, പറയുന്ന കാര്യത്തിന്റെ ശരിപരത കൊണ്ട് ആളെ അംഗീകരിക്കുക എന്നതിനേക്കാളും പറയുന്ന ആൾ അത്രയ്ക്ക് സൂപ്പർ ശരിയായതിനാൽ കാര്യം അംഗീകരിക്കുക എന്ന സൗന്ദര്യത്തിലേക്ക് നമ്മൾ എത്തുന്നു!
"നിങ്ങൾ ഇപ്പോൾ പറഞ്ഞു പറഞ്ഞ് ആശയത്തേക്കാളും ആളിനെ മഹത്വവൽക്കരിക്കുന്നോ? പുണ്യാളനായി കരുതപ്പെടുന്ന ഒരാൾ എന്ത് അന്ധവിശ്വാസം പറഞ്ഞാലും കണ്ണടച്ച് സ്വീകരിക്കണം എന്നോ?" അല്ല അങ്ങനെയൊന്നുമല്ല; വിശദമായി പറയാം.


