പ്രവാചകത്വത്തിന്റെ സാക്ഷ്യമായി മുഹമ്മദ് നബി ഉയർത്തിപ്പിടിക്കുന്നത് ഒരു സാഹിത്യഗ്രന്ഥമാണ്. സാഹിത്യം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലൂടെ മിന്നിമറയുന്ന ചില നാമങ്ങളുണ്ട്; നോവലുകൾ, നാടകങ്ങൾ, കഥകൾ, കവിതകൾ തുടങ്ങിയവ. ഒരാൾ ഒരു സാഹിത്യ സൃഷ്ടി നടത്തിയ ശേഷം, ഇതിൽ വൈരുദ്ധ്യങ്ങളോ അബദ്ധങ്ങളോ ഇല്ലെന്നും ആകയാൽ മറ്റെല്ലാ സൃഷ്ടികളെയും അതിജയിക്കുന്ന അത്യുത്തമ സൃഷ്ടിയാണെന്നും, ഇതുപോലുള്ള ഒന്ന് ലോകത്താർക്കും നിർമ്മിക്കാൻ കഴിയില്ലെന്നും വെല്ലുവിളിച്ചതായി നമ്മളിതുവരെ കേട്ടിട്ടില്ല. ചരിത്രത്തിൽ എവിടെയും അങ്ങനെ ഒരു സംഭവം തന്നെയില്ല!
എന്തുകൊണ്ടെന്നാൽ, സാഹിത്യസൃഷ്ടികളിലധികവും ഭാവനയുടെ ഉല്പന്നങ്ങളാണ്. ആയതിനാൽ അവയ്ക്ക് കാല്പനിക ലോകത്തിനപ്പുറം ഒരസ്തിത്വമില്ല. അതാതുകാലത്തെ സാമൂഹ്യജീവിതത്തിന്റെ സർഗ്ഗാത്മക ദർപ്പണങ്ങളായിട്ടാണ് സാഹിത്യം വിടരുന്നത് എന്നുള്ളത് ശരിതന്നെ. എന്നിരുന്നാലും, 'ഹാംലെറ്റ്' വായിച്ച ശേഷം അതിലെ സംഭവങ്ങളുടെ സത്യത തീർച്ചപ്പെടുത്താൻ ആരുംതന്നെ ഡെന്മാർക്കിലേക്ക് യാത്ര തിരിച്ച് ജെട്രൂഡിനെപ്പറ്റിയും ഒഫീലിയയെപ്പറ്റിയും അന്വേഷിക്കാൻ പോവില്ല. 'ചെമ്മീൻ' വായിച്ചവരാരും തകഴിക്ക് തെറ്റുപറ്റിയോ എന്നറിയാൻ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും രേഖകളും സർട്ടിഫിക്കറ്റുകളും പഠിച്ച് അന്വേഷണ റിപ്പോർട്ടുകൾ തയ്യാറാക്കാറില്ല. 'നാറാണത്തു ഭ്രാന്തൻ' ആസ്വദിച്ചവരാരും പന്ത്രണ്ടു മക്കളെ പെറ്റ അമ്മയുടെ റേഷൻ കാർഡും വിലാസവും തേടി അലയാറില്ല. കാരണം, കാല്പനികം എന്നുപറഞ്ഞാൽത്തന്നെ കൽപ്പിച്ചുണ്ടാക്കിയെടുത്തത് എന്നാണല്ലോ. അതിന് യാഥാർത്ഥ്യവുമായി നേരിട്ടെന്തു ബന്ധം? നേരിട്ടുള്ളതിനേക്കാൾ അഗാധമായ പരോക്ഷബന്ധം ഉണ്ടെന്നല്ലാതെ!
ആയതിനാൽ അത്തരമൊരു വെല്ലുവിളിക്ക് പ്രസക്തിയില്ല. അങ്ങനെയെങ്കിൽ മുഹമ്മദ് നബി ഒരു സാഹിത്യഗ്രന്ഥം പൊക്കിപ്പിടിച്ച് ലോകജനതയെ വെല്ലുവിളിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? ഇതിനു മറുപടി ലഭിക്കാൻ, ആ ഗ്രന്ഥം ഏതു തരത്തിലുള്ളതാണെന്ന് ആദ്യം അറിയണം. അത് കഥയാണോ? കവിതയാണോ? നോവലാണോ? നാടകമാണോ? ആത്മകഥയാണോ? യാത്രാവിവരണമാണോ? ഉപന്യാസമോ നിരൂപണമോ ആണോ? മിത്തും പുരാണവുമാണോ? എന്താണ് ഖുർആന്റെ ഇതിവൃത്തം? എന്താണ് അതിന്റെ ആഖ്യാന ശൈലി? സാഹിത്യത്തിന്റെ ഏത് കാറ്റഗറിയിലാണ് ഖുർആനിനെ വർഗ്ഗീകരിക്കുക?
പെട്ടെന്നങ്ങ് പറഞ്ഞാൽ, മിഴിക്കണ്ട! ഖുർആൻ ഇതൊന്നുമല്ല; എന്നാൽ ഇതും കൂടിയാണ് താനും! ഇതിൽനിന്നെല്ലാമുള്ള വിഭവങ്ങൾ ഖുർആനിൽ ഉൾച്ചേർന്നിട്ടുണ്ട് എന്നർത്ഥം. ഖുർആൻ വായിച്ചു രസിക്കാനുള്ള ഒരു പുസ്തകമേ അല്ല. കഥയുടെ ചുഴിയിൽപ്പെട്ട് ഒടുക്കം കെട്ടിത്തൂങ്ങാൻ പ്രേരിപ്പിക്കുന്ന പുസ്തകവുമല്ല. കാമോത്തേജകമായ ഇക്കിളിവരികൾ വാരിനിറച്ച ഒരു പൈങ്കിളി സാഹിത്യമേ അല്ല. ജീവിതത്തെ കൂടുതൽ ജാഗ്രതയോടും കരുതലോടും കാണാൻ സഹായിക്കുന്ന, ജന്മസാഫല്യങ്ങളുടെ ഉറവകൾ തേടി തീർത്ഥയാത്ര നടത്താൻ മനുഷ്യനെ പ്രാപ്തനാക്കുന്ന, ജീവിതത്തിന്റെ അർത്ഥവും ദർശനവും വേദാന്തവും വേരോടെ കണ്ടെത്താൻ വഴി തെളിയിക്കുന്ന ഒരു അനിതരസാധാരണമായ ശ്രേഷ്ഠസാഹിത്യമാണത്.
എങ്കിൽ, അത്തരമൊരു വെല്ലുവിളി സാധ്യമാകുന്ന ഗ്രന്ഥത്തിന്റെ ശൈലി എന്തായിരിക്കണം? അത് മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെയും പ്രാപഞ്ചിക സംവിധാനങ്ങളെയും വസ്തുതാപരമായി കൈകാര്യം ചെയ്യുന്ന വിഷയത്തിലുള്ളതായിരിക്കണം. എന്നാലോ, നീരസമുണ്ടാക്കുന്ന വരണ്ട മസ്തിഷ്കഭാഷയിലാവുകയും ചെയ്യരുത്. പകരം മനസ്സിനെ മയക്കുന്ന മാസ്മരിക ആഖ്യാനമായിരിക്കണം.
അതിലെ വസ്തുതകളിലേക്ക് വരുമ്പോൾ “നിങ്ങൾ എഴുതിയതിലെ ഇന്ന വരി, ഇന്ന സംഭവം ശരിയല്ല, അല്ലെങ്കിൽ ശരിയാണ്; കാരണം..." എന്നിങ്ങനെ പറയാൻ പറ്റുന്ന രൂപത്തിലുള്ളതാവണം. അത്തരത്തിലുള്ള വിഷയങ്ങൾ ഏതൊക്കെയാണെന്ന് നമുക്കറിയാം. ഒന്ന്: ചരിത്രം. ഒരാൾ എഴുതിയ ഒരു ചരിത്രപുസ്തകത്തെ മറ്റ് ആധികാരിക ചരിത്രരേഖകളും പഠനങ്ങളും ഗവേഷണ സ്വഭാവത്തോടെ താരതമ്യം ചെയ്ത് നിരൂപിക്കാനും തെറ്റുകൾ കണ്ടെത്താനുമാകും. പ്രസിദ്ധമായ ചരിത്രഗ്രന്ഥങ്ങളിൽത്തന്നെ വന്ന സ്ഖലിതങ്ങൾ പിന്നീട് തെളിയിച്ചു കാണിക്കപ്പെട്ടത് നമ്മുടെ അനുഭവമാണ്. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസിന്റെ കൃതികളിൽത്തന്നെ ചരിത്രവിരുദ്ധമായ കാര്യങ്ങളുണ്ട് എന്ന് പിൻകാലത്ത് വിമർശനം വന്നതാണ്. റിച്ചാർഡ് ഹാക്ലൂട്ടിന്റെ 'Principal Navigations', സ്റ്റീഫൻ ആംബ്രോസിന്റെ 'Band of Brothers' തുടങ്ങി കൊട്ടിഘോഷിക്കപ്പെട്ട ചരിത്രഗ്രന്ഥങ്ങളിലെല്ലാം ഒരുപാട് അബദ്ധങ്ങളും വാസ്തവവിരുദ്ധമായ വിവരണങ്ങളും ഉള്ളതായി പിന്നീട് നിരൂപിക്കപ്പെട്ടിട്ടുണ്ട്.
രണ്ട്: ശാസ്ത്രം. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും നിരന്തരം ഭേദഗതിക്ക് വിധേയമാകുന്നതുമാണ് ശാസ്ത്രം. ആയതിനാൽ ശാസ്ത്രസംബന്ധിയായി ഒരാൾ ഒരു ഗ്രന്ഥം തയ്യാറാക്കിയ ശേഷം, മാറിവന്ന ശാസ്ത്രവീക്ഷണം വെച്ച് ആ ഗ്രന്ഥത്തെ തിരുത്താം, അബദ്ധമാരോപിക്കാം. ശാസ്ത്രചരിത്രം പഠിച്ചാൽത്തന്നെ മനസ്സിലാകും പലപ്പോഴും ശാസ്ത്രനിഗമനങ്ങൾക്ക് ഭീമാബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന്.
പതിനേഴാം നൂറ്റാണ്ടിൽ ജെ.ജെ. ബെച്ചർ അവതരിപ്പിച്ച 'ഫ്ലോഗിസ്റ്റൻ സിദ്ധാന്തം' (Phlogiston theory) തന്നെ ഉദാഹരണം. ജ്വലനം നടക്കുന്ന വസ്തുക്കൾക്കുള്ളിൽ ഫ്ലോഗിസ്റ്റൻ എന്ന ഒരു പദാർത്ഥമുണ്ടെന്നും ജ്വലനവേളയിൽ അത് പുറത്തേക്ക് വരുന്നുവെന്നും അതാണ് ജ്വലനത്തെ സഹായിക്കുന്നതെന്നും കരുതപ്പെട്ടുപോന്നു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആന്റോയ്ൻ ലാവോസിയർ നടത്തിയ പരീക്ഷണങ്ങളിലൂടെ അങ്ങനെയൊരു കുന്ത്രാണ്ടം പുറത്തുവരുന്നില്ലെന്നും, ഓക്സിജനുമായി രാസപ്രവർത്തനം നടന്നാണ് ജ്വലനമുണ്ടാകുന്നതെന്നും തെളിയിക്കപ്പെട്ടു.
എന്നപോലെ, 1948-ൽ ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമൻ ബോണ്ടി എന്നിവർ മുന്നോട്ടുവെച്ച - ഈ പ്രപഞ്ചത്തിന് ഒരു ആരംഭമോ അവസാനമോ ഇല്ല, അത് എല്ലായ്പ്പോഴും ഒരേപോലെയാണെന്ന് പറയുന്ന - 'സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം' (Steady State Theory), 1965-ൽ അർണോ പെൻസിയാസ്, റോബർട്ട് വിൽസൺ എന്നിവർ കോസ്മിക് മൈക്രോവേവ് (Cosmic Microwave Background) കണ്ടുപിടിച്ചതോടെ ഉടഞ്ഞു. പ്രപഞ്ചത്തിന് കൃത്യമായ ഒരു തുടക്കമുണ്ടെന്ന് കണ്ടെത്തുകയും അതോടെ സ്റ്റെഡി സ്റ്റേറ്റ് തിയറി കുപ്പത്തൊട്ടിയിലേക്ക് എറിയപ്പെടുകയും ചെയ്തു.
സാന്ദർഭികമായി ഒരു കാര്യം കൂടി സൂചിപ്പിക്കാം. മേൽ പ്രസ്താവിച്ച രണ്ട് ശാസ്ത്ര അമളികളും സ്വാഭാവികമായും സംഭവിക്കാവുന്നതാണ്; കാരണം ശാസ്ത്രം നിരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും എത്തിച്ചേരുന്ന കണ്ടുപിടുത്തങ്ങളാണ്. അത് മനുഷ്യബുദ്ധിയെയും അവന്റെ അനുഭവങ്ങളെയും ആസ്പദിച്ചുള്ളവ ആയതുകൊണ്ട് പറ്റുന്ന തെറ്റുകളെ ശരി തിരിച്ചറിഞ്ഞാൽ തിരുത്തിപ്പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ശാസ്ത്രം എന്ന പേരിൽ ശുദ്ധമായ ഒരു കള്ളത്തരം ഒപ്പിക്കുകയും പിന്നീട് അത് വെളിച്ചത്താവുകയും ചെയ്ത അതിഭീകരമായ ഒരു നാണക്കേട് ശാസ്ത്രചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.
ഈ പ്രപഞ്ചത്തിന് സ്രഷ്ടാവൊന്നുമില്ല, മനുഷ്യനെ ആരും സൃഷ്ടിച്ചതല്ല, അവൻ കുരങ്ങുകളിൽനിന്ന് പരിണാമം വന്നതാണ് എന്ന് ശാസ്ത്രത്തിന്റെ പേരിൽ പരസ്യമായി പറഞ്ഞുനടക്കുന്ന കാലമായിരുന്നു അത്. അപ്പോൾ പരിണാമമാലയിലെ ഒരു ലിങ്കിംഗ് കണ്ണി കിട്ടാതെ ശാസ്ത്രലോകം കഷ്ടപ്പെടുകയായിരുന്നു. 'പരിണാമത്തിലെ മിസ്സിംഗ് ലിങ്ക്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ ജാള്യത മറച്ചുവയ്ക്കാനും പരിണാമസിദ്ധാന്തത്തെ എങ്ങനെയെങ്കിലും വ്യാജമായി തെളിയിച്ച് ദൈവസാന്നിധ്യത്തെ പടിക്ക് പുറത്തുനിർത്താനും വേണ്ടി ഇവർ ഒരു കള്ള ഫോസിൽ കെട്ടിപ്പടച്ചുണ്ടാക്കി. 1912-ൽ ഇംഗ്ലണ്ടിലെ പിൽട്ടൗണിൽ ഒരു തലയോട്ടിയും താടിയെല്ലും ചേർന്ന ഫോസിൽ കണ്ടുകിട്ടി എന്നതായിരുന്നു വ്യാപകമായ വ്യാജപ്രചരണം. അതിന് ധൃതിയിൽ ഒരു പേരും കൊടുത്തു - 'Piltdown Man'.
അതോടെ ശാസ്ത്രലോകം പരിണാമസിദ്ധാന്തത്തെ ലോകമൊട്ടുക്കും ആഘോഷിക്കുകയും പാഠപുസ്തകങ്ങളിലും മറ്റും അതിനെ ഉറപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ ഒരുതരം വലിയ കുരങ്ങുകളായ ഒറാങ്ങുട്ടാന്റേതായിരുന്നു ആ താടിയെല്ലുകൾ. അതിലേക്ക് ആധുനിക മനുഷ്യന്റെ തലയോട്ടി ചേർത്തുവെച്ചുണ്ടാക്കിയ ശുദ്ധ തട്ടിപ്പായിരുന്നു അത്. പിന്നീട് ദശകങ്ങളോളം പരിണാമത്തിന്റെ പ്രമാണമായി ഈ വഞ്ചന ആധാരമാക്കപ്പെട്ടു. 1950-കളിൽ പുതിയതരം ഡേറ്റിംഗ് സംവിധാനങ്ങൾ വന്നതോടുകൂടിയാണ് അതുവരെയും ഒരു കൂട്ടർ ലോകത്തെ വഞ്ചിക്കുകയായിരുന്നു എന്ന സത്യം പുറത്തുവന്നത്. തെറ്റുപറ്റാൻ സാധ്യതയുള്ള സയൻസിനെ തെറ്റായ ആശയം സ്ഥാപിക്കാനും മാനവരാശിയെ വഞ്ചിക്കാനും എപ്രകാരം ദുരുപയോഗപ്പെടുത്തി എന്നതിന്റെ ഒരു തെളിവുകൂടി സൂചിപ്പിച്ചു എന്ന് മാത്രം.
ഇവിടെ നാം ചിന്തിക്കേണ്ടത്, 1400 വർഷം പഴക്കമുള്ള ഒരു റിലീജിയസ് ടെക്സ്റ്റ് (Religious text) മുന്നിൽ വെച്ചുകൊണ്ടാണ് പറയുന്നത്: "അതിൽ പരാമർശിക്കപ്പെട്ട ഒരു ശാസ്ത്രീയ പ്രസ്താവവും ഒരു കാലത്തും തെറ്റാണെന്ന് തെളിയിക്കപ്പെടാൻ കഴിയില്ല." വല്ലാത്തൊരു വാദമാണത്. അതിന്റെ ആഴവും പരപ്പും എത്രയാണെന്ന് ആലോചിച്ചുനോക്കൂ. ഈ ഖുർആനിനെയും അതിൽ വിശ്വസിക്കുന്ന മില്യൺ കണക്കിന് ആളുകളെയും നൊടിയിട കൊണ്ട് തള്ളിവീഴ്ത്താൻ അതിൽ പരാമർശിക്കപ്പെട്ട ഏതെങ്കിലും ഒരു ശാസ്ത്രസിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചാൽ പോരേ? എന്നിട്ട് എവിടെ നിങ്ങൾ?
മൂന്നാമതായി, ഭാവിപ്രവചനം. ഒരു ഗ്രന്ഥത്തിന്റെ ബാലിശത ഏറെ അനായാസമായി തെളിയിക്കാവുന്ന ഒന്നാണിത്. ഭാവിയെക്കുറിച്ച് പ്രവചിക്കുന്ന ഒരു ഗ്രന്ഥം ഒരാൾ തയ്യാറാക്കുന്നു. അടുത്ത വർഷം ഇത് സംഭവിക്കും, തൊട്ടടുത്ത വർഷം അത് സംഭവിക്കും എന്നിങ്ങനെ. അനുകൂലികളും പ്രതികൂലികളും കണ്ണുംനട്ട് ആ ദിനം കാത്തിരിക്കുന്നു. പക്ഷേ, പ്രവചിച്ച സംഭവത്തിന്റെ ഒരു ലാഞ്ചനപോലുമില്ലാതെ ആ ദിനം അസ്തമിക്കുന്നു. കഴിഞ്ഞില്ലേ അതിന്റെ കാറ്റ്?
ഇലക്ഷൻ വേളയിൽ ചില പ്രവചന പുലികളെ നമ്മൾ കാണാറുള്ളതാണ്. റിസൾട്ട് വന്നുകഴിഞ്ഞാൽ അവരെ പിന്നെ എലികളുടെ മാളത്തിൽപ്പോലും കാണാൻ കിട്ടില്ല. അതേപോലെ കാലാവസ്ഥാ പ്രവചനത്തിന്റെ അവസ്ഥകൾ നമുക്കറിയാം. അതിശക്തമായ മഴയുണ്ടാകും എന്ന പ്രവചനപ്രകാരം സ്കൂളുകൾക്ക് അവധി കൊടുക്കുകയും, പിറ്റേന്ന് ആനത്തോൽ ഉണക്കാൻ പറ്റുന്ന പൊരിവെയിൽ ഉണ്ടാവുകയും ചെയ്ത അനുഭവങ്ങൾ എത്രയോ ഉണ്ട്.
മാനവരാശിക്ക് മാർഗ്ഗദർശനത്തിനായി വന്ന ഒരു ഗ്രന്ഥം ഒരു കാര്യം പ്രവചിച്ചിട്ട് അതങ്ങ് സംഭവിക്കാതിരുന്നാൽ പോയില്ലേ കാറ്റ് മക്കളേ... ഖുർആൻ തെറ്റാണെന്ന് തെളിയിക്കാൻ എത്ര എളുപ്പമാണ്. അതിൽ പിന്നീട് നടക്കുമെന്ന് പറഞ്ഞ എന്തെങ്കിലും ഒരു കാര്യം നടന്നില്ലെന്ന ഒരു ഡോക്യുമെന്ററിയുടെ പൊട്ടുമായി ആരെങ്കിലും ഉടൻ ഓടിവാ...


