ഖുർആനിലൂടെ നേരിട്ടോ ഖുർആൻ പ്രസരിപ്പിച്ച പ്രകാശരശ്മികളിലൂടെയോ വിശ്വാസത്തിന്റെ തണലിൽ എത്തിച്ചേർന്ന ഒരുപാട് പേരെ നമുക്ക് അറിയാനും പഠിക്കാനും പറ്റും. ബുദ്ധിജീവികൾ, പത്രപ്രവർത്തകർ, സാഹിത്യകാരന്മാർ, കവികൾ, പണ്ഡിതന്മാർ, ശാസ്ത്രജ്ഞന്മാർ, കലാകാരന്മാർ എന്നിവർ ദീർഘകാലത്തെ മതതാരതമ്യങ്ങൾക്ക് ശേഷം ഏതു വിശ്വാസതലത്തിലേക്കാണ് ഏറ്റവും കൂടുതൽ ചെന്നണയുന്നത് എന്ന് സ്വയം പഠിച്ച് കണ്ടെത്താൻ ഇന്ന് മാർഗ്ഗങ്ങൾ എമ്പാടുമുണ്ട്. അവരുടെ അനുഭവക്കുറിപ്പുകളിലൂടെ അന്വേഷണതൃഷ്ണയോടു കൂടി കടന്നുപോയാൽ എവിടെയാണ് ഖുർആനിൽ കാന്തം കിടക്കുന്നത് എന്ന് കണ്ടെടുക്കാനാവും. നമുക്ക് ചിലരെ പരിചയപ്പെടാം.
മോറിസ് ബുക്കായി: ദീർഘകാലം ക്രിസ്തുമതാനുയായി ജീവിച്ച ഈ പണ്ഡിതൻ ഒടുവിൽ ശാസ്ത്രവും ഖുർആനും ബൈബിളും താരതമ്യം ചെയ്ത് പഠിച്ചിട്ടാണ് ഇസ്ലാം പുൽകിയത്. താൻ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്ത് തന്റെ മുന്നിലെത്തുന്ന ഇതര മതസ്ഥരായ രോഗികൾക്ക് ക്രിസ്തുമതത്തിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കാനും ആകർഷിക്കാനും അദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചിരുന്നു. പ്രവാചക സാക്ഷ്യമായ ഖുർആനിന്റെ ശാസ്ത്രസംബന്ധിയായ വിശകലനങ്ങളാണ് അദ്ദേഹത്തിന് ആകർഷണം ഉളവാക്കിയത്. പ്രസ്തുത പഠനഫലങ്ങൾ ഒരു പുസ്തകമാക്കി അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ മലയാള പതിപ്പും ലഭ്യമാണ്.
പഠനസപര്യയിലൂടെ സത്യത്തിലെത്തിച്ചേർന്ന ജൂതപണ്ഡിതനാണ് ലിയോപോൾഡ് വെയ്സ്. പോളണ്ടിലെ 'ലോ' ഗ്രാമത്തിൽ ജനിച്ച വെയ്സ് സാഹിത്യകാരനും ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. ഓസ്ട്രിയൻ രാജ്യതന്ത്രജ്ഞൻ ആയിരുന്ന അദ്ദേഹം 'Frankfurter Zeitung' പത്രത്തിന്റെ വിദേശ എഴുത്തുകാരനുമായിരുന്നു. അദ്ദേഹം യുക്തിബദ്ധമായ അന്വേഷണങ്ങൾക്കൊടുവിൽ 1926-ൽ ഇസ്ലാം പുൽകി. 'Road to Makkah' പോലുള്ള അദ്ദേഹത്തിന്റെ വശ്യമനോഹരമായ ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. മുഹമ്മദ് അസദ് എന്നാണ് പുതിയ പേര്.
ജർമനിയിൽ 1931-ൽ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച വിൽഫ്രഡ് ഹോഫ്മാൻ ഇസ്ലാം പുൽകുകയുണ്ടായി. 1917-ൽ ഇസ്ലാമിൽ സത്യം കണ്ടെത്തിയ വില്യം പിക്താൾ ഖുർആൻ വിശദമായി പഠിക്കുകയും 1930-ൽ ഖുർആന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കവയിത്രിയും പത്രപ്രവർത്തകയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന മാർഗരറ്റ് മാർക്കസ് 1962-ൽ ഇസ്ലാം പുൽകി. ജൂതമത വിശ്വാസിനിയായ ഈ അമേരിക്കക്കാരി മർയം ജമീല ആയിത്തീരുകയും ഇസ്ലാമിനെപ്പറ്റി പ്രൗഢമായ പ്രബന്ധങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതം അന്വേഷണങ്ങളുടെ വിപ്ലവഭൂമിയായി കാണുകയും ഒടുവിൽ ഇസ്ലാമിന്റെ പൂവാടിയിൽ ദാർശനികാഭയം തേടുകയും ചെയ്ത അമേരിക്കൻ ചിന്തകനാണ് ജെഫ്രി ലാംഗ്. കത്തോലിക് ദൈവശാസ്ത്രത്തിൽ തീരാത്ത സംശയങ്ങളുമായി അലഞ്ഞ ലാംഗ് തന്റെ പതിനെട്ടാം വയസ്സിൽ ഒരു ഒന്നാംതരം യുക്തിവാദിയായിത്തീർന്നു. പക്ഷേ, മഹ്മൂദ് ഖൻജിൽ എന്ന ഒരു വിദ്യാർഥിയുമായുള്ള കൂടിക്കാഴ്ച വഴി ഡോ. ലാംഗിന്റെ ശ്രദ്ധ ഖുർആനിലേക്ക് തിരിയുകയും, അതിന്റെ അകത്താളുകൾ അദ്ദേഹത്തെ ഹഠാദാകർഷിക്കുകയും ചെയ്തു. തലേരാത്രി തന്റെ മനസ്സിൽ രൂപപ്പെടുന്ന ചിന്താപരമായ പ്രശ്നങ്ങൾക്കൊക്കെയും പിറ്റേനാൾ ഖുർആനിൽ പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നുണ്ട്.
അമേരിക്കയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിനെതിരെ ചിന്തിക്കുകയും, നിറവ്യത്യാസത്തിലല്ല മാനസിക വിശുദ്ധിയിലാണ് മനുഷ്യർ വേർതിരിയുന്നതെന്ന ഇസ്ലാമിക പാഠത്തിൽ മനംനിറയെ മുങ്ങുകയും ചെയ്ത മാൽക്കം എക്സ്, അന്വേഷകർക്ക് മാർഗദർശിയാകാൻ പറ്റിയ മാതൃകയാണ്. ഇസ്ലാമിൽ വർണ്ണവ്യവസ്ഥയോ ജാതീയതയോ ഇല്ല. എല്ലാവരും ആദമിന്റെ മക്കൾ, തുല്യർ. ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കാം, ഭക്ഷണം കഴിക്കാം, പരസ്പരം വിവാഹം കഴിക്കാം, വ്യവഹാരങ്ങളിൽ ഏർപ്പെടാം. വിപരീത സാഹചര്യങ്ങളോട് പോരാടി ജയിച്ച എക്സിന്റെ ജീവിതകഥ വായനാർഹമാണ്.
ആഴമേറിയ അന്വേഷണ പഠനങ്ങൾക്കൊടുവിൽ ഇസ്ലാം ആശ്ലേഷിച്ച പണ്ഡിതനാണ് ലോർഡ് ഹെഡ്ലി. ലേഖകനും ഗ്രന്ഥകാരനും ചിന്തകനുമായ ഹെഡ്ലി കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് വിദ്യ അഭ്യസിച്ചത്. തന്റെ വിശ്വാസത്തിന്റെ ദുർഗ്രാഹ്യതകളും അസഹിഷ്ണുതാപരമായ നിലപാടുകളുമാണ് ഹെഡ്ലിയെ ചിന്തിപ്പിച്ചത്. സ്വയം നല്ലവരല്ലാതിരിക്കുകയും, എന്നാൽ അവരേക്കാൾ എത്രയോ നല്ലവരായ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളെയും മുസ്ലിം സഹോദരങ്ങളെയും മടുപ്പിക്കുമാറ് സ്വാധീനിച്ച് മതപരിവർത്തനത്തിന് മുതിരുകയും ചെയ്യുന്ന മിഷനറിയെ ഹെഡ്ലിക്ക് ഉൾക്കൊള്ളാനാവുന്നില്ല. ഇസ്ലാം മതവും ക്രിസ്തുമതവും പലവിധേനയും സാമ്യപ്പെട്ടു നിൽക്കുന്ന സഹോദര മതങ്ങളാണെന്ന് ചിന്തിക്കുന്ന ഹെഡ്ലി, ലോകത്തുള്ള നല്ലൊരു വിഭാഗം ആളുകൾ മനസ്സുകൊണ്ട് ഇസ്ലാമിനെ ഉൾക്കൊള്ളുന്നുവെന്നും, കുടുംബപരവും സാഹചര്യപരവുമായ പ്രശ്നങ്ങളോർത്ത് അറച്ചു നിൽക്കുകയാണെന്നും ഉറപ്പിച്ചു പറയുന്നു.
ജീവിതത്തിന്റെ പ്രത്യേകമായ ഒരു വഴിത്തിരിവിൽ ഇസ്ലാമിനെ കെട്ടിപ്പിടിച്ച സംഗീത രാജകുമാരനാണ് ആർ.കെ. ശേഖറിന്റെ അരുമപുത്രൻ ദിലീപ്. പിയാനോയും, സിന്തസൈസറും, ഹാർമോണിയവും, ഗിറ്റാറും മിടുക്കോടെ വായിച്ച ദിലീപ് പിന്നീട് എ.ആർ. റഹ്മാൻ എന്ന പേരിൽ പ്രശസ്തനായി. ജമൈക്കയിൽ ജനിച്ച് (1947) കാനഡയിൽ വളർന്ന് 1972-ൽ ഇസ്ലാം സ്വീകരിച്ച ഡോ. ബിലാൽ ഫിലിപ്സ്, ഇപ്പോൾ ഇസ്ലാമിക പ്രചാരകനാണ്.
ദീർഘകാലം ക്രിസ്ത്യൻ മതപ്രചാരകയായി ജീവിതം നയിച്ച് ഒടുവിൽ ഇസ്ലാമിൽ കൂടണഞ്ഞ മഹതിയാണ് മുഖയ്യ വാരിസ് മഖ്സൂദ്. 1963-ൽ ഹൾ യൂണിവേഴ്സിറ്റിയിൽ നിന്നും ക്രിസ്ത്യൻ ദൈവശാസ്ത്രത്തിൽ ബിരുദവും 1964-ൽ പി.ജിയും നേടിയ ഇവർ ഒരടിയുറച്ച ക്രിസ്ത്യാനിയായി ജീവിച്ചു. മാത്രമല്ല, ഒട്ടനവധി ക്രിസ്തുമത ഗ്രന്ഥങ്ങൾ തന്നെ രചിച്ചിട്ടുമുണ്ട്. 1986-ൽ ഇസ്ലാം സ്വീകരിച്ച ശേഷം, ഇസ്ലാം മതസംബന്ധിയായി ഗ്രന്ഥരചന നടത്തുന്നതിലും, വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞുകൂടുന്നവർക്ക് മതബോധനം നൽകുന്നതിലുമായി കഴിച്ചുകൂട്ടുന്നു.
ലോകോത്തര ബോക്സിംഗ് ചാമ്പ്യനായിരുന്ന കാഷ്യസ് ക്ലേയുടെ ഇസ്ലാം ആശ്ലേഷം പ്രസിദ്ധമാണ്. ഏതെങ്കിലും മുസ്ലിം മിഷനറി വല്ല പണക്കിഴിയും വെച്ചുനീട്ടി ക്ലേയെ ഇസ്ലാമിലേക്ക് കൊതിപ്പിച്ചതല്ല. മറിച്ച്, തൊലിയുടെ നിറത്തിന്റെ പേരിൽ മനുഷ്യർക്കിടയിൽ വേർതിരിവിന്റെ വൻമതിലുകൾ തീർക്കുമ്പോഴും അതിനെതിരെ സമത്വത്തിന്റെ ഒരു വേദവാക്യം പറയാനാവാതെ തണുത്തിരിക്കുന്ന മതദർശനം തൊടുത്തുവിട്ട തീഷ്ണമായ ചോദ്യങ്ങളാണ് ക്ലേയെ ഇസ്ലാമിലേക്കെത്തിച്ചത്. വെളുത്തവന് കറുത്തവനേക്കാളോ കറുത്തവന് വെളുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു മുൻതൂക്കവുമില്ല, മനുഷ്യരെല്ലാം മണ്ണിന്റെ മക്കളാണ്, മാനസിക വിശുദ്ധിയാണ് അവനെ ശ്രേഷ്ഠനാക്കിത്തീർക്കുന്നത് എന്ന പാഠം ക്ലേയെ പിടിച്ചുകുലുക്കി. അദ്ദേഹത്തിന് ഇന്ന് വെള്ളക്കാരോട് വെറുപ്പില്ല. ഇസ്ലാം ആരെയും വെറുക്കാൻ കല്പിക്കുന്നില്ല. "വെളിച്ചം കീറിവരുമ്പോഴാണ് പൂവൻകോഴി കൂവുക. പാതിരാവിന്റെ കൂരിരുട്ടിൽ അതിന് കൂവാനാവില്ല. ഞാനിപ്പോൾ വെളിച്ചം കണ്ടുതുടങ്ങിയിരിക്കുന്നു. ആയതിനാൽ കൂവാനും. എനിക്ക് ഇസ്ലാമിലെത്തിയ ശേഷമാണ് 'ആന്തരിക സമാധാനം' കൈവന്നത്" എന്ന് ക്ലേ പറയുന്നു. 1942 ജനുവരി 17-ന് അമേരിക്കയിലെ ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1964 ഫെബ്രുവരി 23-നാണ് ഇസ്ലാം സ്വീകരിച്ചത്.
ആഴമേറിയ പഠനങ്ങൾക്കുശേഷം ഇസ്ലാം ആശ്ലേഷിച്ച അലക്സാണ്ടർ റസൽ വെബ്ബിനെ പരിചയപ്പെടാം. അമേരിക്കയിലെ ഹഡ്സണിൽ (1846) ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു. ചെറുകഥാകൃത്തും എഴുത്തുകാരനുമായിരുന്നു. 1887-ൽ അദ്ദേഹം സെന്റ് ജോസഫ് ഗസ്റ്റ് പത്രത്തിന്റെ എഡിറ്ററായി. ഫിലിപ്പൈൻസിലെ മനിലയിൽ ആയിരുന്നപ്പോഴാണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചതും മുസ്ലിം ആയതും. താൻ വിശ്വസിക്കുന്ന മതത്തെ സംബന്ധിച്ചുള്ള കനപ്പെട്ട ചോദ്യങ്ങൾക്കൊന്നും പുരോഹിതർക്ക് മറുപടി പറയാൻ കഴിയാത്തതിൽ നിന്നാണ് വെബ് അന്വേഷണമാരംഭിക്കുന്നത്. തന്റെ ഇസ്ലാം ആശ്ലേഷം ദീർഘകാലത്തെ സുചിന്തിതമായ അന്വേഷണ പഠനങ്ങളുടെ ബോധ്യങ്ങളാണെന്ന് റസൽ ലോകത്തോട് പറയുന്നു.
നിരന്തരമായ പഠനങ്ങളിലൂടെ ഇസ്ലാമിലേക്ക് എത്തിച്ചേർന്ന പണ്ഡിതയും പ്രവർത്തകയുമാണ് ഡോ. ഇൻഗ്രിഡ് മാറ്റ്സൺ. കാനഡയിൽ ജനിച്ചുവളർന്നു, ഫിലോസഫിയിലും ഫൈൻ ആർട്സിലും ബി.എ (ഓണേഴ്സ്) നേടി, തുടർന്ന് ചിക്കാഗോ സർവകലാശാലയിൽ പഠിക്കാൻ അമേരിക്കയിലേക്ക് മാറി, 1999-ൽ നിയർ ഈസ്റ്റേൺ ലാംഗ്വേജ് ആൻഡ് സിവിലൈസേഷനിൽ പി.എച്ച്.ഡി നേടി. ഇരുപത്തിമൂന്നാം വയസ്സിൽ ഇസ്ലാം സ്വീകരിച്ചു. അവരുടെ ശ്രദ്ധേയമായ പുസ്തകം 'The Story of the Qur'an' ഒരു അക്കാദമിക് ബെസ്റ്റ് സെല്ലറാണ്.
ദീർഘമായ ആത്മീയ അന്വേഷണത്തിന്റെ പര്യവസാനം എന്ന നിലയ്ക്കാണ് ഡോ. ജെറാൾഡ് ഡിർക്സ് (അമേരിക്കൻ മുൻ പാസ്റ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) ഇസ്ലാമിൽ എത്തിച്ചേരുന്നത്. ദൈവഭക്തനായി വളർന്ന ഡിർക്സ്, മതപഠനം തുടരാൻ ആഗ്രഹിച്ച് ഹാർവാർഡ് ഡിവിനിറ്റി സ്കൂളിൽ നിന്നും മാസ്റ്റർ ഓഫ് ഡിവിനിറ്റി നേടിയിരുന്നു. തുടർന്നു നടത്തിയ മതങ്ങളെക്കുറിച്ചുള്ള അന്വേഷണ പഠനം ക്രമേണ ഇസ്ലാമിലേക്ക് നയിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത് ഖുർആൻ വായിച്ചപ്പോഴായിരുന്നു. ഖുർആൻ നൽകുന്ന വ്യക്തത, ഏകദൈവത്തിന്റെ പ്രാധാന്യം എന്നിവയിൽ വല്ലാതെ ആകർഷിക്കപ്പെട്ടു. അതുപോലെ, മുസ്ലിംകളുമായുള്ള ബന്ധങ്ങൾ, അവർ പ്രകടിപ്പിക്കുന്ന സദാചാര ഗുണങ്ങളും മുന്തിയ സാമൂഹ്യബോധവും അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചു. ആഴമേറിയ പഠനവും ആലോചനയും നടത്തിയ ശേഷം, ഇസ്ലാമിന്റെ ദർശനങ്ങൾ അദ്ദേഹത്തിന്റെ വിശ്വാസത്തിനും ആത്മീയതയ്ക്കും വലിയ സഹായകമായി. 1993-ൽ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഡിർക്സ് പിന്നീട് നിരവധി പുസ്തകങ്ങൾ എഴുതുകയും, മതപ്രബോധനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു.
സമചിത്തതയുള്ള പണ്ഡിതന്മാരും ഗവേഷകരും ഖുർആന്റെ ആഴം മനസ്സിലാക്കി അതിലേക്ക് വരുന്നതിന്റെ രസം മനസ്സിലാക്കാം. പക്ഷേ ഇസ്ലാമിന്റെ കഠിന ശത്രുക്കളായി മുസ്ലിംകൾക്കെതിരെ വെറുപ്പ് പ്രചരിപ്പിച്ചു നടക്കുന്ന രാഷ്ട്രീയ അതികായന്മാർ ഒടുവിൽ ആ വിശ്വാസത്തിലേക്ക് കൂടണയുന്നത് അത്ഭുതമല്ലേ?
നെതർലൻഡ് വിശേഷം നിങ്ങൾ കേട്ടിട്ടില്ലേ? ആ രാജ്യത്ത് ഇസ്ലാമിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി ക്യാമ്പയിൻ നടത്തിയ ഒരു പാർലമെന്റ് അംഗം (2010 - 2017) ഉണ്ടായിരുന്നു, പേര് ജോറം വാൻ ക്ലാരവൻ. രാഷ്ട്രീയമായ നീക്കങ്ങൾ മാത്രം പോര, ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് വിശദമായ ഗ്രന്ഥം തന്നെ രചിക്കണമെന്ന് തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ട ആളാണ് ക്ലാരവൻ. വിമർശിക്കാനും വേണമല്ലോ എന്തെങ്കിലും പഠിക്കാൻ. അങ്ങനെ പഠിച്ചു തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ താൻ കരുതിയതുപോലെയല്ലെന്ന് മനസ്സിലാവുന്നത്. 2018 ഒക്ടോബറിൽ ഇസ്ലാം സ്വീകരിച്ചു. അങ്ങനെ എഴുതി തുടങ്ങിയ പുസ്തകം പാതിവഴിയിൽ വിട്ടു. പുതിയൊരു പുസ്തകം പിറന്നു. അത് ഇംഗ്ലീഷിലും ഡച്ച് ഭാഷയിലും വിറ്റഴിക്കപ്പെട്ടു: 'Apostate: From Christianity to Islam in Times of Secularisation and Terror'.
ഇങ്ങനെ ഓരോരുത്തരെപ്പറ്റി എണ്ണിപ്പറയാൻ നിന്നാൽ ഇതങ്ങ് കണക്കില്ലാതെ നീണ്ടുപോകും. ആയതുകൊണ്ട് കുറച്ചാളുകളുടെ പേരുകൾ മാത്രം പറയാം. ഒരു പ്രത്യേകത ഇനി പറയുന്നവരെല്ലാം വനിതകളാണെന്നതാണ്. അതിലുള്ള മറ്റൊരു സവിശേഷത അവരിൽ അധികം പേരും മുസ്ലിം സ്ത്രീകളുടെ മനോഹരമായ വസ്ത്രധാരണ രീതിയിൽ ആകൃഷ്ടരായി വന്നവരാണ് എന്നതാണ്. ഇസ്ലാം സ്ത്രീകളെ മൂടിക്കെട്ടി 'പായ്ക്ക്' ചെയ്യുന്നതിനാൽ പഴഞ്ചനും അപരിഷ്കൃതവുമാണെന്നാണല്ലോ ഒരാരോപണം. ഇതാ, ഇവരെപ്പറ്റി അന്വേഷിച്ചു പഠിക്കൂ:
മലയാളത്തിന്റെ വിശ്വസാഹിത്യകാരി കമലാ സുരയ്യ, ആയത് ഹരീരി, സിസ്റ്റർ അമിന, അമീന തോമസ്, ഡോ. അമീനാ കോക്സൺ, ബീഗം അമീനാ ലഖാനി, ബീഗം മൗലാനാ അസീസ് ഗുൽ, സിസ്റ്റർ ഖൗല ലകാത, ജമീലാ കറാർ, ലേഡി ബാർനസ്, യിവോൺ റിഡ്ലി, മർയം ജമീല, പ്രൊ. ശാഹിൻ ഗുൽഫാം, ഡോ. ആഇശ അബ്ദുല്ല, ലേഡി സൈനബ് കബോൾഡ്, ജോഅന ഗിൽക്രീസ്, ഫാത്വിമ തുതെ, ഫാത്വിമ ഹിറിൻ, ആഇശ ബ്രിഡ്ജെറ്റ് ഹണി, കരീമ ബർനിസ്...
ഈ പട്ടികയും നീളുകയാണ്. ഇസ്ലാമാശ്ലേഷിച്ച പ്രശസ്തരെക്കുറിച്ച് മാത്രം പ്രതിപാദിക്കാൻ വാള്യങ്ങളടങ്ങുന്ന ഗ്രന്ഥാവലി തന്നെ വേണ്ടിവരും. അവരെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനങ്ങളും ഗ്രന്ഥങ്ങളും ധാരാളമുണ്ട്. വെബ്സൈറ്റുകളും ആവശ്യമായ വിവരങ്ങൾ തരുന്നു. ഒഴിവുവേളകൾ ഉപയോഗപ്പെടുത്തി സ്വതന്ത്രമായ അന്വേഷണത്തിനും പഠനത്തിനും തയ്യാറാവുക. ഒടുവിൽ സത്യം ബോധ്യപ്പെട്ടാൽ അത് നെഞ്ചോട് ചേർക്കുക. മനസ്സാണ് മാറേണ്ടത്. ഏകനായ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സിൽ ഉറപ്പിക്കുക. ആദം നബി മുതൽ ഈസാ നബി വരെയുള്ള മറ്റെല്ലാ ദൈവദൂതന്മാരെയും അംഗീകരിക്കണം. പക്ഷേ, അവരെ ദൈവങ്ങളോ, ദൈവപുത്രന്മാരോ, ദൈവ അവതാരങ്ങളോ ആയി കാണരുതെന്നു മാത്രം. മനുഷ്യൻ, മനുഷ്യൻ മാത്രമാണ്. ദൈവം മനുഷ്യനാവില്ല. മനുഷ്യന് എത്ര ഉയർന്നാലും ദൈവമാവാനും കഴിയില്ല. അത്രതന്നെ. അന്വേഷിപ്പിൻ; വഴി തെളിയും!
ഒരു കാര്യം കൂടി പ്രത്യേകിച്ച് ഓർമ്മപ്പെടുത്താം. മുകളിൽ പരാമർശിക്കപ്പെട്ട പലർക്കും വിശ്വാസം മാറിവന്നു എന്ന ഒറ്റ കാരണത്താൽ ഭൗതികമായ പലതും - കുടുംബത്തിന്റെ ആർദ്രത മുതൽ സ്വന്തം പ്രോപ്പർട്ടികൾ മുതൽ ഉറ്റസുഹൃത്തുക്കൾ വരെ നഷ്ടപ്പെട്ടിരിക്കാം. എന്ത് നഷ്ടപ്പെട്ടാലും തങ്ങൾ കണ്ടെത്തിയ സത്യമാണ് ആത്യന്തികമായ ശരി എന്ന വിശ്വാസം മാത്രമാണ് അവർക്ക് മിച്ചമുള്ള മൂലധനം. മതം ഒന്നു മാറ്റിപ്പിടിച്ചാൽ കണ്ടമാനം ഓഫറുകൾ ലഭിക്കുന്ന ഇന്നത്തെ കാലത്ത്, ഉള്ളതും നഷ്ടപ്പെടുത്തി ഒരു വിശ്വാസത്തിലേക്ക് ചേക്കേറുന്നതിന്റെ സൗന്ദര്യം മനസ്സിരുത്തി ഒന്ന് ആലോചിച്ചു നോക്കിയേ…


