എല്ലാ ജനതയിലേക്കും ദൂതൻമാരെ നിയോഗിച്ചിട്ടുണ്ട്. എങ്കിൽ ഇന്ത്യ, ചൈന, യൂറോപ്പ്, അമേരിക്ക പോലെയുള്ള ദേശങ്ങളിൽ ഏതു നബിമാരാണ് പ്രബോധനം നിർവഹിച്ചിരുന്നത് എന്നത് ഇത്തരം ചർച്ചകളിലെല്ലാം സാധാരണഗതിയിൽ ഉയർന്നുവരാറുള്ള സംശയമാണ്. ഖുർആനിലോ ഹദീസിലോ അത്തരം നബിമാരെ പേരെടുത്തു പരാമർശിച്ചിട്ടില്ല എന്നതാണ് ചർച്ചാവിഷയം.
ഇമാം ത്വബ്റാനി നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ആകെ പ്രവാചകൻമാരുടെ എണ്ണം എത്രയായിരുന്നു എന്ന ചോദ്യത്തിന് 1.24 ലക്ഷം എന്നു തിരുനബി മറുപടി പറഞ്ഞതായി പ്രവാചകശിഷ്യനായ അബൂദർറിൽ നിന്നുള്ള റിപ്പോർട്ട് പ്രസിദ്ധമാണ്.[1]ഇവരിൽ 25 പേരുകൾ മാത്രമാണ് വിശുദ്ധ ഖുർആനിൽ പരാമർശിച്ചിട്ടുള്ളത്. അഥവാ ആകെ പ്രവാചകൻമാരുടെ എണ്ണത്തിന്റെ 0.02 ശതമാനം മാത്രം. വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന പ്രബോധന ദർശനങ്ങളുടെ സാഹചര്യപരമായ താത്പര്യങ്ങൾ പൂരിപ്പിക്കുന്നതിനു വേണ്ടി മാത്രമാണത്. ബാക്കിയുള്ള 99.98% നബിമാർ എവിടെ വന്നുവെന്നു വ്യക്തമാക്കിയിട്ടില്ല. വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: അങ്ങേയ്ക്കു മുമ്പ് പല ദൂതന്മാരെയും നാം അയച്ചിട്ടുണ്ട്; അങ്ങേയ്ക്കു നാം കഥനം ചെയ്തു തന്നിട്ടുള്ളവർ അവരിലുണ്ട്; അങ്ങേയ്ക്കു നാം കഥനം ചെയ്തു തന്നിട്ടില്ലാത്തവരും അവരിലുണ്ട് (മുഅ്മിന് :78).
പുരാതന കാലം മുതൽ മെസപ്പെട്ടോമിയയിലും പുരാതന ഈജിപ്തിലും ഇന്ത്യയിലെ സിന്ധു നദീതടത്തിലും മറ്റു പലയിടങ്ങളിലും നിലനിന്നിരുന്നുവെന്നു പറയപ്പെടുന്ന ശ്രദ്ധേയമായ ആദിമ മനുഷ്യസമൂഹങ്ങളെയും നാഗരികതകളെയും സംബന്ധിച്ച് ചെറിയ അറിവേ നമുക്കുള്ളൂ. അതു തന്നെയും പുരാവസ്തു ഗവേഷകരും മറ്റും കണ്ടെത്തിയിട്ടുള്ള പൗരാണിക കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങളെ നമ്മുടെ ബുദ്ധിയുടെയും യുക്തിയുടെയും പിൻബലത്തിൽ ഭാവനാത്മകമായി അവതരിപ്പിക്കുന്നതാണ്. അത്രമേൽ ചരിത്രത്തിൽ മാഞ്ഞുപോയ സമൂഹങ്ങളിൽ ജീവിച്ചിരുന്നവരുടെ സാമൂഹികവും ആധ്യാത്മികവുമായ നേതൃത്വങ്ങളെ നമുക്കു പരിചയമില്ലെന്നു പറയുന്നത് അതിശയിക്കാനില്ല എന്നതത്രെ ശരി. ഓർമിക്കുക; നമുക്കു ലബ്ദമായ വിവരങ്ങൾ അവർക്കിടയിൽ ദൈവവിശ്വാസം നിലനിന്നിരുന്നു എന്നാണ് പറയുന്നത്.
വിശുദ്ധ ഖുർആനിലെ ചില വചനങ്ങളിൽ വന്നിട്ടുള്ള മഅ്റൂഫ് / മുൻകർ എന്നീ പദങ്ങൾ ഈ സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. ഈ വാക്യങ്ങൾ വായിക്കുക:
ആലുഇംറാന് 104: “നന്മയിലേക്ക് ക്ഷണിക്കുകയും, മഅ്റൂഫ് കല്പിക്കുകയും, മുൻകർ വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം. നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ!”
ആലു ഇംറാന്‍ 110 : “മാനവരാശിക്കു വേണ്ടി നിയുക്തരായ ഏറ്റവും ഉത്തമ ജനത നിങ്ങളാകുന്നു; നിങ്ങള്‍ മഅ്റൂഫ് കല്‍പ്പിക്കുകയും, മുൻകർ വിരോധിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.”
തൗബഃ 71 : “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ മഅ്റൂഫ് കല്‍പ്പിക്കുകയും, മുൻകർ വിരോധിക്കുകയും ചെയ്യുന്നു; നമസ്കാരം നിലനിർത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നു; അല്ലാഹുവിനെയും, അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുന്നു.”
ഇനിയും പരശ്ശതം ആയത്തുകൾ ഇങ്ങനെ തന്നെ വാചാലമാകുന്നതു കാണാം. എന്താണ് മഅ്റൂഫ്? എന്താണ് മുൻകർ? സാധാരണയായി യഥാക്രമം സദാചാരം, ദുരാചാരം എന്നിങ്ങനെ അർഥം കൽപ്പിക്കാറുള്ള ഈ പദത്തിൻ്റെ ഭാഷാപരമായ പ്രാഥമികാർഥം ചിരപരിചിതമായത്, എതിർക്കപ്പെട്ടുപോരുന്നത് എന്നിങ്ങനെയാണ്. ആർക്കിടയിൽ പരിചിതമായ, ആർക്കിടയിൽ എതിർക്കപ്പെട്ടുപോന്ന കാര്യങ്ങളാണ് നിങ്ങളും പ്രബോധനം നിർവഹിക്കേണ്ടത്? എന്താണാ കാര്യങ്ങൾ.
വിശുദ്ധ ഇസ്ലാം കടന്നുവന്നപ്പോൾ അതു ലോകത്തോട് അധ്യാപനം ചെയ്ത വിശ്വാസങ്ങൾ അറിയപ്പെട്ട എല്ലാ മനുഷ്യസമൂഹങ്ങൾക്കും നേരത്തെ പരിചയമുണ്ടായിരുന്നവയാണ്. ഏകസത്യ ദൈവത്തെയല്ലാതെ അവർ വിശ്വസിച്ചും പൂജിച്ചും ഉപാസിച്ചുപോന്നവയെല്ലാം എതിർക്കപ്പെട്ടുപോരുകയും ചെയ്തതാണ്. അവരിലേക്കെല്ലാം നിയോഗിതരായ പൂർവകാല പ്രവാചകൻമാരുടെ പ്രബോധനയത്നങ്ങളിലൂടെയാണ് ലോകത്തുടനീളം ഏകദൈവ വിശ്വാസം ചിരപരിചിതം (മഅ്റൂഫ്) ആവുകയും നാസ്തികചിന്തയും ബഹുദൈവ ഉപാസനയും എതിർക്കപ്പെടുകയും (മുൻകർ) ചെയ്തത്. പ്രത്യയശാസ്ത്രപരമായ ഈ മൂല്യങ്ങളിൽ നിന്ന് അവർ അകന്നു പോയപ്പോൾ തിരിച്ചുകൊണ്ടുവരാനുള്ള കാലോചിതവും ദൈവിക നിർദ്ദേശം പാലിച്ചുമുള്ള ശ്രമമാണ് യഥാർഥത്തിൽ ഇസ്ലാം നിർവഹിക്കുന്നത്.
അറിയപ്പെട്ടിടത്തോളം മനുഷ്യൻ നിലനിന്നിരുന്ന എല്ലാ കാലത്തും അവൻ ദൈവത്തിലും മറ്റു അതീന്ദ്രിയ യാഥാർഥ്യങ്ങളിലും വിശ്വസിച്ചിരുന്നുവെന്നാണ് ആധുനിക പഠനങ്ങൾ പറയുന്നത്. ഏറ്റവും പഴക്കമുള്ളത്, ഏകദൈവ വിശ്വാസത്തിനു തന്നെ. എന്നാൽ അതിൽ തന്നെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടായി. ഒന്നിലധികം ദൈവങ്ങളുടെ അസ്തിത്വം അംഗീകരിച്ച് ഒരു ദൈവത്തെ മാത്രം ആരാധിക്കുക (Henotheism), ഈ ലോകത്തിലെ കാര്യങ്ങളിൽ കൈകടത്താത്ത, വ്യക്തിത്വമില്ലാത്ത, ഏക ദൈവത്തിലുള്ള വിശ്വാസം (Deism), പ്രകൃതിയിൽ നിന്ന് വിഭിന്നനും പ്രകൃതിക്ക് അതീതനുമായുള്ള ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്ന, പ്രപഞ്ചം തന്നെ ദൈവമാണെന്ന വിശ്വാസം (Pantheism), ഏകദൈവം പ്രപഞ്ചത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടെന്നും എന്നാൽ കാലത്തിനും അതീതമായി അതിനു പുറത്തും ദൈവത്തിന് അസ്തിത്വമുണ്ടെന്നുമുള്ള വിശ്വാസം (Panentheism), Panteism, Panentheism എന്നിവയുടെ മിശ്രണമായി, എന്നാൽ ദൈവത്തിൽ വ്യക്തിത്വം ആരോപിക്കാത്ത വിശ്വാസം (Monistic Theism), വിവിധ ദൈവങ്ങളുണ്ടെന്നും എന്നാൽ അവയെല്ലാം അടിസ്ഥാനമായി ഒരേ അന്തസ്സാരത്തിന്റെ രൂപങ്ങളാണെന്നുമുള്ള വിശ്വാസം (Substance monotheism), ദൈവീക വ്യക്തിത്വത്തിൽ മൂന്ന് ശക്തികൾ ഉണ്ട് എന്നു കരുതുന്ന ത്രിത്വവിശ്വാസം (Trinity) എന്നിങ്ങനെ ആ പട്ടിക നീളുന്നു. ഇതിനെല്ലാം പുറമെ, പച്ചയായ ബഹുദൈവ വിശ്വാസവും ശക്തിപ്പെട്ടു.
വിശുദ്ധ ഖുർആൻ പറയുന്നു: “മനുഷ്യർ ആദ്യം ഒരേ സമുദായമായിരുന്നു. പിന്നീട് [ശരിയായ വിശ്വാസം അവലംബിക്കുന്നവർക്ക്] ശുഭവാര്‍ത്ത അറിയിക്കുന്നവരും [തെറ്റായ വിശ്വാസങ്ങളിൽ അഭിരമിക്കുന്നവർക്ക്] മുന്നറിയിപ്പു നല്കുന്നവരുമായ പ്രവാചകൻമാരെ അല്ലാഹു നിയോഗിച്ചയച്ചു. പിൽക്കാലത്ത് ജനങ്ങൾക്കിടയില്‍ ഉടലെടുത്തിരുന്ന ഭിന്നിപ്പുകളില്‍ തീര്‍പ്പു കല്പിക്കേണ്ടതിനായി സത്യജ്ഞാനമുള്ള വേദഗ്രന്ഥവും അവരോടൊപ്പം അവതരിപ്പിച്ചു. അതു ലഭിച്ചു കഴിഞ്ഞവരല്ലാതെ ഭിന്നാഭിപ്രായത്തിലായില്ല താനും; വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരുടെ തമ്മില്‍പ്പോരു നിമിത്തമായിരുന്നുവത്. അങ്ങനെ എന്തു കാര്യത്തിൽ അവര്‍ ഭിന്നാഭിപ്രായത്തിലായോ ആ യാഥാർഥ്യത്തിലേക്ക് തന്റെ ഹിതപ്രകാരം വിശ്വസിച്ചവര്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനം നല്കി. അല്ലാഹു അവനിച്ഛിക്കുന്നവർക്കു നേരായ പാതയിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ്.” (അല്‍ബഖറ : 213)
“ഞാനും എൻ്റെ മുൻഗാമികളായ മുഴുവൻ പ്രവാചകന്മാരും പറഞ്ഞിട്ടുള്ള ഏറ്റവും ഉത്തമമായ വാചകം അല്ലാഹുവല്ലാതെ വേറെ ഒരു ദൈവവുമില്ല; അവൻ സമ്പൂർണമായ ഏകനാകുന്നു, പങ്കാളികളേതുമില്ല” എന്നു തിരുനബി പറയുന്നതായി പ്രസിദ്ധമായ ഒരു ഹദീസിൽ വന്നിട്ടുണ്ട്. കലർപ്പില്ലാത്ത, വ്യാഖ്യാനിച്ചെടുത്ത പുതിയ പതിപ്പുകളില്ലാത്ത ഏക സത്യദൈവത്തിലുള്ള വിശ്വാസത്തിലേക്കും അതനുസരിച്ചുള്ള ജീവിതശീലങ്ങളിലേക്കും പ്രബോധിത ജനങ്ങളെ തിരിച്ചു നടത്തുക എന്നതാണ് പ്രവാചകദൗത്യങ്ങളുടെ താത്പര്യം.
ഏറ്റവും പഴക്കമുള്ളത് എന്നു പറയപ്പെട്ടുപോരുന്ന സൈന്ധവ നാഗരികതയും ഏകദൈവ വിശ്വാസം തന്നെയാണ് വെച്ചു പുലർത്തിയിരുന്നത് എന്നു കാണാം. ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന യജുര്‍വേദ, അഥര്‍വവേദ വചനങ്ങളും[2] ബ്രഹ്മം കണ്ണുകൊണ്ട് കാണാനോ കാതുകൊണ്ട് കേള്‍ക്കാനോ കഴിയാത്ത, എന്നാല്‍ കണ്ണിനു കാഴ്ചശക്തിയും കാതിന് കേള്‍വി ശക്തിയും നല്കുന്ന ഇന്ദ്രീയാതീതനാണ് എന്ന് പഠിപ്പിക്കുന്ന കേനോപനിഷദ് സൂക്തവും[3]ബഹുദൈവാരാധന പാപമാണെന്ന് വ്യക്തമാക്കുന്ന ഈശാവാസ്യ വചനവും[4] ഇതിന് അടിവരയിടുന്നു.
സ്രഷ്ടാവായ ഏകദൈവത്തെ ഹിരണ്യഗര്ഭന്, വിശ്വകര്‍മാവ്, വിരാട്പുരുഷന് തുടങ്ങിയ നാമങ്ങളില്‍ പരിചയപ്പെടുത്തുന്ന ഋഗ്വേദ സൂക്തങ്ങളുണ്ട്. ഹിരണ്യഗര്‍ഭനെ ഋഗ്വേദം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ആദിയില്‍ ഹിരണ്യഗര്ഭന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനാണ് സര്വഭുവനങ്ങളുടെയും അധീശാധികാരി. അവന് ഭൂമിയേയും സ്വര്‍ഗത്തെയും അതത് സ്ഥാനത്ത് സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ ചരാചരങ്ങളുമുണ്ടായത്. ലോകം മുഴുവന്‍ ഹിരണ്യഗര്‍ഭന്റെ കല്പനകള് അനുസരിക്കുന്നു. അതുകൊണ്ട് അവനുമാത്രം ഹവിസ്സര്‍പ്പിക്കുക.”[5]
ആദിയും അന്തവുമില്ലാത്ത ഹിരണ്യഗര്ഭനുമാത്രം ഹവിസ്സര്പ്പിക്കാനാണ് ഋഗ്വേദം കല്‍പ്പിക്കുന്നത്. ഋഗ്വേദത്തിലെ മറ്റ് സൂക്തങ്ങളില്‍ ഹിരണ്യഗര്‍ഭന്റെ സ്വഭാവമുള്ളവരായി വിശ്വകര്‍മാവിനെയും (10 : 81 : 1) വിരാട്പുരുഷനെയും (10 : 90 : 2) വാഴ്ത്തിയതായി കാണാം. സമാനസ്വഭാവങ്ങളില്‍ നിന്ന് ഋഗ്വേദത്തില്‍ ഏകദൈവത്തിന്റെ വിവിധ നാമങ്ങളാണ് പ്രജാപതി, ഹിരണ്യഗര്ഭന്, വിശ്വകര്‍മാവ് എന്നവയെന്ന് കരുതാം.ഏകദൈവ വിശ്വാസം പുതിയ കാലത്തെ ഹൈന്ദവ വിശ്വാസികൾക്ക് കേട്ടുകേള്‍വി പോലും ഇല്ലാതായിരിക്കുന്നുവെങ്കിലും ശുദ്ധമായ ഏകദൈവാധ്യാപനങ്ങള് വേദങ്ങളില്‍ നിന്നും ഉപനിഷത്തുകളില്‍ നിന്നും ഇപ്പോഴും അപ്രത്യക്ഷമായിട്ടില്ല. സ്വഭാവികമായും ഇത് ഇവരിലേക്കു നിയോഗിക്കപ്പെട്ടിരുന്ന പ്രവാചകൻമാരുടെ പ്രബോധനങ്ങളിലൂടെ പരിചയപ്പെട്ട മഅ്റൂഫിൻ്റെയും മുൻകറിൻ്റെയും തുടർച്ചയാവാം. എന്നാൽ, ബുദ്ധനോ കൃഷണനോ രാമനോ നബിമാരാണോ? എന്നു ചോദിച്ചാൽ മറുപടിയിതാണ്: ഇന്നു ബൗദ്ധ / ഹൈന്ദവ സാഹിത്യങ്ങളിലൂടെയും പുരാണേതിഹാസ കൃതികളിലൂടെയും നമുക്കു പരിചിതമായ തരത്തിലുള്ള വ്യക്തിത്വങ്ങൾ ഇസ്ലാമിക ദൃഷ്ട്യാ നബിമാരാവുകയില്ല. അത്രയും ഉന്നതവും വിശുദ്ധിയുമുള്ളതാവണം അവരുടെ വിശ്വാസവും സ്വഭാവ മൂല്യങ്ങളും.



